ഏശാവ്

ഏശാവ് (Esau)

പേരിനർത്ഥം – രോമാവൃതൻ

യിസ്ഹാക്കിന്റെയും റിബെക്കയുടെയും ഇരട്ടപ്പിളകളിൽ മൂത്തവൻ: (ഉല്പ, 25:24,25). ചുവന്നവനും മേൽമുഴുവൻ രോമമുളളവനും ആയിരുന്നു. ഏശാവിന്റെ മറുപേരായ ഏദോമിന് ചുവന്നവൻ എന്നർത്ഥം. വനസഞ്ചാരിയും വേട്ടക്കാരനുമായി അവൻ വളർന്നു. വേട്ടയിറച്ചിയിൽ കൊതിമൂത്ത യിസ്ഹാക്ക് ഏശാവിനെ അധികം സ്നേഹിച്ചു. ഒരിക്കൽ ഏശാവ് വയലിൽ നിന്ന് വിശന്നു ക്ഷീണിച്ചു വന്നു. യാക്കോബ് തയ്യാറാക്കിക്കൊണ്ടിരുന്ന ചുവന്ന പായസം ഏശാവ് ആവശ്യപ്പെട്ടു. ജ്യേഷ്ഠാവകാശം വാങ്ങിക്കൊണ്ട് യാക്കോബ് ഏശാവിനു പായസം നല്കി. ചുവന്ന പായസത്തിൽ നിന്നാണ് ഏദോം എന്ന പേര് ഏശാവിനു ലഭിച്ചത്. 

നാല്പതാമത്തെ വയസ്സിൽ ഏശാവ് രണ്ടു ഭാര്യമാരെ എടുത്തു. അവർ ഇരുവരും കനാന്യ സ്ത്രീകളാകയാൽ അപ്പനും അമ്മയും അവരെ ഇഷ്ടപ്പെട്ടില്ല. “ഈ ഹിത്യ സ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു” എന്നു റിബെക്കാ യിസ്ഹാക്കിനോടു പറഞ്ഞു: (ഉല്പ, 27:46). ഏശാവിന്റെ ഒന്നാമത്തെ ഭാര്യ ഹിത്യനായ ഏലോൻ്റെ മകൾ ആദാ ആണ്: ( ഉല്പ, 36:2). ഉല്പത്തി 26:34-ൽ ഇവളെ ‘ബാസമത്ത്’ എന്നു വിളിക്കുന്നു. രണ്ടാമത്തെ ഭാര്യ അനയുടെ മകൾ ഒഹൊലീബാ ആണ്: (ഉല്പ, 36:2). ഉല്പത്തി 26:34-ൽ ഹിത്യനായ ബേരിയുടെ മകൾ യെഹൂദിത്ത് എന്നു പറഞ്ഞു കാണുന്നു. ഒരുപക്ഷേ വിവാഹത്തിനു മുമ്പുണ്ടായിരുന്ന പേരായിരിക്കാം അത്. യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്ത് ആണ് ഏശാവിന്റെ മൂന്നാമത്തെ ഭാര്യ: (ഉല്പ, 36:3). ബാസമത്തിന്റെ മറുപേരാണ് മഹലത്ത്: (ഉല്പ, 28:59). 

യിസ്ഹാക്ക് വൃദ്ധനായി കാഴ്ച നഷ്ടപ്പെട്ടു, മരണകാലം അടുത്തെന്നറിഞ്ഞ യിസ്ഹാക്ക് മൂത്തമകനായ ഏശാവിനെ അനുഗ്രഹിക്കാനൊരുങ്ങി. ഏശാവ് പായസത്തിനു വേണ്ടി ജ്യേഷ്ഠാവകാശം നഷ്ടപ്പെടുത്തിയതും കനാന്യ സ്ത്രീകളെ വിവാഹം കഴിച്ചതും യിസ്ഹാക്ക് കണക്കിലെടുത്തില്ല. കാട്ടിൽ പോയി വേട്ടയിറച്ചികൊണ്ടുവന്ന് രുചികരമായ വിധത്തിൽ പാകപ്പെടുത്തിക്കൊടുക്കുന്നതിന് യിസ്ഹാക്ക് ഏശാവിനോടാവശ്യപ്പെട്ടു. അതു ഭക്ഷിച്ച് അവനെ അനുഗ്രഹിക്കാമെന്ന് വാക്കു നല്കി. ഇതു കേട്ട റിബേക്ക യാക്കോബിനെ വിളിച്ച് പിതാവിൻ്റെ അനുഗ്രഹം സൂത്രത്തിൽ കരസ്തമാക്കാനുള മാർഗ്ഗം ഉപദേശിച്ചുകൊടുത്തു. കോലാട്ടിൻ കുട്ടികളെ അറുത്ത് റിബേക്കാ ഭോജനം ഉണ്ടാക്കി. ഏശാവിനെപ്പോലെ വേഷപ്രച്ഛന്നനായി യാക്കോബ് ഭോജനം കൊണ്ടുകൊടുത്തു പിതാവിന്റെ അനുഗ്രഹം കൈക്കലാക്കി. അനുഗ്രഹവും വാങ്ങി യിസ്ഹാക്കിന്റെ മുന്നിൽ നിന്നും യാക്കോബ് പുറപ്പെട്ട ഉടൻ ഏശാവ് രുചികരമായ ഭോജനവുമായി പിതാവിന്റെ അടുത്തെത്തി. സംഭവം മനസ്സിലാക്കിയ ഏശാവ് ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ: (ഉല്പ, 27:34). ഏശാവ് കണ്ണുനീരോടെ വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോൾ യിസഹാക്ക് പറഞ്ഞു, “നിന്റെ വാസം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും. നിന്റെ വാളുകൊണ്ട് നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞു പോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽ നിന്നു കുടഞ്ഞുകളയും.” (ഉല്പ, 27:39-40). ഏശാവ് യാക്കോബിനെ വെറുക്കുകയും അവനെ കൊല്ലുമെന്നു ഹൃദയത്തിൽ പറയുകയും ചെയ്തു. പദ്ദൻ-അരാമിൽ ചെന്ന് ചാർച്ചക്കാരിൽ നിന്നും വിവാഹം കഴിക്കണമെന്ന് യാക്കോബിനോടു യിസ്ഹാക്ക് പറഞ്ഞത് ഏശാവു കേട്ടു. പിതാവിനു പ്രസാദം വരുത്തുവാൻ ഏശാവ് യിശ്മായേലിന്റെ മകളായ മഹലത്തിനെ വിവാഹം കഴിച്ചു: (ഉല്പ, 28:6-9).

ഏറെത്താമസിയാതെ ഏശാവ് സേയീരിലേക്കു വാസം മാറ്റി. പദ്ദൻ-അരാമിൽ നിന്നും യാക്കോബ് മടങ്ങി വരുമ്പോൾ ഏശാവിന്റെ പ്രതികാരം ഭയന്ന് അവന്റെ ക്രോധം ശമിപ്പിക്കുവാൻ ദൂതന്മാരെ അയച്ചു. എന്നാൽ ഏശാവ് 400 യോദ്ധാക്കളുമായി യാക്കോബിനെ എതിരേറ്റുവന്നു. ഏശാവ് ഓടിവന്ന് ആലിംഗനം ചെയ്ത് യാക്കോബിന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു. അവർ ഇരുവരും കരഞ്ഞു. ഏശാവിനു യാക്കോബു നല്കിയ സമ്മാനം ആദ്യം നിഷേധിച്ചുവെങ്കിലും നിർബന്ധിച്ചപ്പോൾ അതു സ്വീകരിച്ചു. ഏശാവ് സേയീർ മലയിലേക്കു മടങ്ങിപ്പോയി. യിസ്ഹാക്ക് മരിച്ചപ്പോൾ യാക്കോബും ഏശാവും ചേർന്നാണ് ശവസംസ്കാരം നടത്തിയത്: (ഉല്പ, 35:29). തുടർന്നു കനാൻദേശത്ത് തനിക്കുണ്ടായിരുന്ന സകലസമ്പത്തും കൊണ്ടു ഏശാവ് സേയീർ പർവ്വതത്തിൽ പോയി അവിടെ പാർത്തു: (ഉല്പ, 36:6). 

ഭൂമിയിൽ നിന്നുളള പ്രാകൃതമനുഷ്യനു നിഴലാണു് ഏശാവ്. ചില കാര്യങ്ങളിലെങ്കിലും യാക്കോബിനെക്കാൾ വ്യത്യസ്തനായിരുന്നു. എന്നാൽ ഒരു ഊണിനുവേണ്ടി ജ്യേഷ്ഠാവകാശം വിററുകളഞ്ഞ് അഭക്തനായിത്തീർന്നു: (എബ്രാ, 12:16,17). അഹരോന്യ പൗരോഹിത്യം സ്ഥാപിക്കുന്നതുവരെ മൂത്തമകനായിരുന്നു കുടുംബത്തിന്റെ പൗരോഹിത്യാവകാശം. ഏശാവിന്റെ നിരാസത്തെ സംബന്ധിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ദൈവത്തിന്റെ പരമാധികാരത്തെ ബന്ധപ്പെടുത്തിയുളതാണ്. “ഞാൻ യാക്കോബിനെ സ്നേഹിച്ചു, ഏശാവിനെ ദേഷിച്ചിരിക്കുന്നു.” (റോമ, 9:13; മലാ, 1:2). ദൈവത്താൽ തിരഞ്ഞെടുക്കപ്പെടാത്തവരുടെ പ്രതിനിധിയാണ് ഏശാവ്; യാക്കോബ് തിരഞ്ഞെടുക്കപ്പെട്ടവരുടെയും. യാക്കോബും ഏശാവും ജനിച്ചതിനു മുമ്പുതന്നെ യാക്കോബ് തിരഞ്ഞടുക്കപ്പെട്ടു. യാക്കോബും ഏശാവും തമ്മിലുള്ള വിദ്വേഷം ഏദോമ്യരും യിസ്രായേല്യരും തമ്മിലുള്ള ശത്രുതയായി വളരെക്കാലം നിലനിന്നു. (സംഖ്യാ, 20:18-21; 1രാജാ, 11:14; സങ്കീ, 137:7).

Leave a Reply

Your email address will not be published. Required fields are marked *