ആ എഴുപത്തഞ്ചുപേർ

ആ എഴുപത്തഞ്ചുപേർ

യാക്കോബിൻ്റെ നേതൃത്വത്തിൽ മിസ്രയീമിലേക്ക് കുടിയേറിയ എബ്രായജനം എഴുപത് പേരെന്നാണ് ഉല്പത്തിയിൽ പറഞ്ഞിരിക്കുന്നത്: “മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.” (46:27). എന്നാൽ, സ്തെഫാനൊസിൻ്റെ പ്രസംഗത്തിൽ പറയുന്നത് എഴുപത്തഞ്ചു പേരെന്നാണ്: “യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചു പേരായിരുന്നു.” (പ്രവൃ, 7:14). ഈ പ്രശ്നം പരിഹരിക്കാൻ സെപ്റ്റ്വജിൻ്റ് ബൈബിളിൽ യാക്കോബിൻ്റെ പുത്രിപുത്രന്മാരുടെയും പൌത്രിപൌത്രന്മാരുടെയും പട്ടികയിൽ (ഉല്പ, 46:7-27) മനശ്ശെയുടെയും എഫ്രയീമിൻ്റെയും മക്കളുടെയും കൊച്ചുമക്കളുടെയും അഞ്ചു പേരുകൾ ചേർത്തിട്ടുണ്ട്. മനശ്ശെയുടെ മകൻ മാഖീർ, മാഖീരിൻ്റെ മകൻ ഗിലെയാദ്, എഫ്രയീമിൻ്റെ മകൻ ശൂഥേലഹ്, താം (Taam), ശൂഥേലഹിൻ്റെ മകൻ എദോം (Edom). (ഉല്പ, 46:20; 1ദിന, 7:14; സംഖ്യാ, 26:29; സംഖ്യാ, 26:36). ശൂഥേലഹിൻ്റെ സഹോദരൻ്റെ പേർ ‘ ‘ബെരീയാവു’ എന്നും (1ദിന, 7:23), മകൻ്റെ പേർ ‘ഏരാൻ’ (സംഖ്യാ, 26:36) എന്നുമാണ് സത്യവേദപുസ്തകത്തിൽ കാണുന്നത്. എന്നാൽ സെപ്റ്റ്വജിൻ്റിലെ ഈ പരിഹാരം നീതിയുക്തമല്ലെന്ന് മനസ്സിലാക്കാം. കാരണം, “മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും. അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും;” (ഉല്പ, 41:29,30) എന്നാണ് യോസേഫ് ഫറവോൻ്റെ സ്വപ്നം വ്യാഖ്യാനിച്ച് പറഞ്ഞത്. മിസ്രയീം ദേശത്തെ സുഭിക്ഷകാലത്താണ് ആസ്നത്ത് യോസേഫിന് മക്കളെ പ്രസവിക്കുന്നത്. (ഉല്പ, 41:50). അതിനുശേഷമുള്ള ക്ഷാമകാലത്താണ് യാക്കോബും മക്കളും മിസ്രയീമിലേക്ക് കുടിയേറുന്നത്. ആ സമയത്ത് മനശ്ശെയ്ക്കും എഫ്രയീമിനും വിവാഹംപോലും കഴിഞ്ഞിട്ടുണ്ടാകില്ല; അവർ ബാലന്മാരാണ്. തന്മൂലം, മനശ്ശെയുടെയും എഫ്രയീമിൻ്റെയും മക്കളും കൊച്ചുമക്കളും പട്ടികയിൽ ഉൾപ്പെടുന്നവരല്ല. എന്നാൽ, എബ്രായ ബൈബിളിൽ അഥവാ നമ്മുടെ സത്യവേദപുസ്തകത്തിൽ നിന്നുതന്നെ എഴുപത്തഞ്ചു പേരുടെ കൃത്യം കണക്കു ലഭിക്കും. അതു ചുവടെ ചേർക്കുന്നു:

1. രൂബേന്റെ പുത്രന്മാർ: (ഉല്പ, 46:9)

2. ഹാനോക്, 

3. ഫല്ലൂ, 

4. ഹെസ്രോൻ, 

5. കർമ്മി. 

6. ശിമെയോന്റെ പുത്രന്മാർ: (ഉല്പ, 46:10)

7. യെമൂവേൽ, 

8. യാമീൻ, 

9. ഓഹദ്, 

10. യാഖീൻ, 

11. സോഹർ, 

12. ശൌൽ. 

13. ലേവിയുടെ പുത്രന്മാർ: (ഉല്പ, 46:11)

14. ഗേർശോൻ, 

15. കഹാത്ത്, 

16. മെരാരി. 

17. യെഹൂദയുടെ പുത്രന്മാർ: (ഉല്പ, 46:12)

  –   ഏർ, 

  –   ഓനാൻ, 

18. ശേലാ,

19. പേരെസ്, 

20. സേരഹ്;  

21. ഹെസ്രോൻ, 

22. ഹാമൂൽ. 

23. യിസ്സാഖാരിന്റെ പുത്രന്മാർ: (ഉല്പ, 46:13)

24. തോലാ, 

25. പുവ്വാ, 

26. യോബ്, 

27. ശിമ്രോൻ. 

28. സെബൂലൂന്റെ പുത്രന്മാർ: (ഉല്പ, 46:14)

29. സേരെദ്, 

30. ഏലോൻ, 

31. യഹ്ളെയേൽ

32. ദീന 

33. ……..

യാക്കോബിനു ലേയയിൽ ജനിച്ച പുത്രന്മാരും അവരുടെ മക്കളുമായി 33 പേർ എന്നാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ, 46:15). അവരിൽ യെഹൂദയുടെ പുത്രന്മാരായ ഏർ, ഓനാൻ എന്നിവർ കനാൻ ദേശത്തുവെച്ചു മരിച്ചുപോയതായും പറഞ്ഞിട്ടുണ്ട്. (ഉല്പ, 46:12). അപ്പോൾ മരിച്ചുപോയവരെ കിഴിച്ചാൽ, ദീനയെയും ചേർത്ത് 32 പേരെ ആകുന്നുള്ളൂ. എന്നാൽ, ”അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തിമൂന്നു പേർ ആയിരുന്നു” (ഉല്പ, 46:15) എന്നു പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. ഇവിടെ ‘പുത്രിമാർ’ എന്നു പറഞ്ഞിരിക്കുന്നതിനാൽ, ദീനയെക്കൂടാതെ പേർ പറയപ്പെടാത്ത ഒരു കൊച്ചുമകൾ കൂടിയുണ്ടെന്ന് ന്യായമായും മനസ്സിലാക്കാം.

34. ഗാദിന്റെ പുത്രന്മാർ: (ഉല്പ, 46:16)

35. സിഫ്യോൻ, 

36. ഹഗ്ഗീ, 

37. ശൂനീ, 

38. എസ്ബോൻ, 

39. ഏരി, 

40. അരോദീ, 

41. അരേലീ. 

42. ആശേരിന്റെ പുത്രന്മാർ: (ഉല്പ, 46:17)

43. യിമ്നാ, 

44. യിശ്വാ, 

45. യിശ്വീ, 

46. ബെരീയാ;   

47. സേരഹ് (സഹോദരി).

48. ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ

49. മൽക്കീയേൽ. 

“ഇവർ ലാബാൻ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.” (ഉല്പ, 46:18).

50. യോസേഫിൻ്റെ പുത്രന്മാർ: (ഉല്പ, 46:20)

51. മനശ്ശെ

52. എഫ്രയീം  

53. ബെന്യാമിന്റെ പുത്രന്മാർ: (ഉല്പ, 46:21)

54. ബേല

55. ബേഖെർ, 

56. അശ്ബെൽ, 

57. ഗേരാ, 

58. നാമാൻ, 

59. ഏഹീ, 

60. രോശ്, 

61. മുപ്പീം, 

62. ഹുപ്പീം, 

63. ആരെദ്.

“ഇവർ റാഹേൽ യാക്കോബിന്നു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ.” (ഉല്പ, 46:22).

64. ദാന്റെ പുത്രൻ: (ഉല്പ, 46:23)

65. ഹൂശീം. 

66. നഫ്താലിയുടെ പുത്രന്മാർ: (ഉല്പ, 46:24)

67. യഹസേൽ, 

68. ഗൂനീ, 

69. യേസെർ, 

70. ശില്ലോ.

“ഇവർ ലാബാൻ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബിൽഹയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.” (ഉല്പ, 46:25). 33+16+14+7=70 പേർ. “യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.” (ഉല്പ, 46:27). യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെയാണ് ഈ കണക്കെന്നു പറഞ്ഞിട്ടുണ്ട്. (ഉല്പ, 46:26). എന്നാൽ, യാക്കോബിനെയോ, യാക്കോബിൻ്റെ ഭാര്യമാരെയോ അഥവാ, ഗോത്രപിതാക്കന്മാരുടെ അമ്മമാരെയോ ഇതിൽ ഉൾപ്പെടുത്തിയിട്ടുമില്ല. അവരെയും കൂടി ചേർത്തുനോക്കാം. യാക്കോബിൻ്റെ ഭാര്യയായ റാഹേൽ എഫ്രാത്തയ്ക്ക് അടുത്തുവെച്ച് ബെന്യാമീനെ പ്രസവിക്കുമ്പോൾ മരിച്ചുപോയിരുന്നു. (ഉല്പ, 35:16-18). ശേഷിക്കുന്നത്, യാക്കോബും ലേയയും, വെപ്പാട്ടിമാരായ സില്പയും ബിൽഹയുമാണ്. കൂടാതെ, യോസേഫിൻ്റെ ഭാര്യയായ ആസ്നത്തും ഇതിൽപ്പെടും. പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത് ഗോത്രപിതാക്കന്മാരുടെ ഭാര്യമാരെ മാത്രമാണ്. ആസ്നത്ത് യോസേഫിൻ്റെ ഭാര്യയെന്നതിലുപരി, ഗോത്രപിതാക്കന്മാരായ മനശ്ശെയുടെയും എഫ്രയീമിൻ്റെയും അമ്മയാണ്. മാത്രമല്ല, ഈ പട്ടികയിൽ യാക്കോബ് (46:15), ലേയ (46:15), സില്പ (46:18), ആസ്നത്ത് (46:20), ബിൽഹ (46:25) എന്നീ അഞ്ചു പേരുകൾ പറഞ്ഞിട്ടുമുണ്ട്. അപ്പനായ യാക്കോബും നാല് അമ്മമാരും എഴുപത് മക്കളും ചേരുമ്പോൾ എഴുപത്തഞ്ചു (75) പേരെന്നു കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *