ആഹാബ്

ആഹാബ് (Ahab)

പേരിനർത്ഥം — പിതാവിൻ്റെ സഹോദരൻ

യിസ്രായേലിലെ ഏഴാമത്തെ രാജാവ്. ഒമ്രി രാജവംശത്തിലെ രണ്ടാമത്തെ രാജാവ്. ഒമ്രിയുടെ മകനായ ആഹാബ് യെഹൂദാ രാജാവായ ആസയുടെ മുപ്പത്തെട്ടാം ഭരണവർഷത്തിൽ രാജാവായി, ശമര്യയിൽ ഇരുപത്തിരണ്ടു വർഷം ഭരിച്ചു. (ബി.സി. 874-852); (1രാജാ, 16:28,29). പിതാവായ ഒമ്രിയുടെ രാജ്യം സുസ്ഥിരമായി നിലനിർത്തുന്നതിനും അയൽ രാജ്യങ്ങളോടു സഖ്യത ചെയ്ത് സമാധാനം സ്ഥാപിക്കുന്നതിനും വ്യവസായം, വാണിജ്യം എന്നിവ വികസിപ്പിക്കുന്നതിനും ആഹാബിനു കഴിഞ്ഞു. രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി സീദോന്യ രാജാവായ എത്ത് ബാലിന്റെ മകൾ ഈസേബെലിനെ ആഹാബ് വിവാഹം കഴിച്ചു. ഈ വിവാഹം ആഹാബിനെ ബാലിന്റെ പാളയത്തിലെത്തിച്ചു. ആഹാബ് യിസ്രായേൽ നഗരങ്ങളെ കോട്ടകെട്ടി ഉറപ്പിക്കുകയും ആനക്കൊമ്പുകൊണ്ടു അരമന പണിയുകയും ചെയ്തു. (1രാജാ, 22:39). 

ഈസേബെൽ ഊർജ്ജസ്വലയായ ഒരു വനിതയായിരുന്നു. ആഹാബ് അവളുടെ പ്രേരകശക്തിക്കു വിധേയനായി. ഫിനിഷ്യൻ ദേവന്മാരുടെ വിഗ്രഹങ്ങൾ യിസ്രായേലിൽ സ്ഥാപിച്ചു. ശമര്യയിൽ ബാലിന്നു ക്ഷേത്രം പണിതു. ബാൽപുജ പ്രചരിപ്പിക്കുവാൻ ആഹാബ് സഹായിച്ചു. (1രാജാ, 16:32). കൂടാതെ ആഹാബ് ഒരു അശേരാ പ്രതിഷ്ഠയും ഉണ്ടാക്കി. യിസ്രായേല്യരുടെ ഇടയിൽ നിന്നും സത്യദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നഷ്ടപ്പെടും എന്ന നിലയിലായി. (1രാജാ, 18:19,20). രാജാവിനെയും രാജ്ഞിയെയും എതിർത്തുകൊണ്ട് സത്യദൈവത്തെ ആരാധിക്കുവാൻ ജനത്തെ ഉപദേശിച്ച പ്രവാചകനായിരുന്നു ഏലീയാവ്. യഹോവയെ ആരാധിക്കുന്നവരും ബാലിനെ ആരാധിക്കുന്നവരും എന്നിങ്ങനെ യിസ്രായേൽ ജനം രണ്ടു വിഭാഗമായി. ‘ആഹാബ് ഒരു അശേരാ പ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലാ യിസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.” (1രാജാ, 16:33). കർമ്മേലിലെ യാഗത്തിൽവെച്ച് ബാലിന്റെ പ്രവാചകന്മാരെ ഏലീയാവു പരാജയപ്പെടുത്തുകയും അവരെ വധിക്കുകയും ചെയ്തു. (1രാജാ, 18).

നാബോത്തിന്റെ മുന്തിരിത്തോട്ടം കൈക്കലാക്കുവാൻ പ്രയോഗിച്ച കുടിലതന്ത്രം ഈസേബെലിന്റെയും ആഹാബിന്റെയും സ്വഭാവം വെളിപ്പെടുത്തുന്നു. നാബോത്തിന്റെ വധത്തിനു മുൻകൈ എടുത്തത് ഈസേബൽ ആയിരുന്നു. ദൈവദൂഷണവും രാജ്യദ്രോഹവും നാബോത്തിന്റെ മേൽ ചുമത്തി നാബോത്തിനെ കല്ലെറിഞ്ഞു കൊല്ലിച്ചു. തന്മൂലം ഏലീയാപ്രവാചകൻ ആഹാബു വംശത്തിന്റെ സമ്പൂർണ്ണനാശം പ്രവചിച്ചു. ആഹാബ് പശ്ചാത്തപിക്കുക നിമിത്തം ഈ നാശം അല്പകാലത്തേക്കു നീട്ടിവെച്ചു. (1രാജാ, 21:20-29). 

ദമ്മേശെക്കിലെ രാജാവായ ബെൻ-ഹദദ് ഒന്നാമനോടു ആഹാബ് മൂന്നു യുദ്ധങ്ങൾ ചെയ്തു. ഇവയിൽ രണ്ടണ്ണം പ്രതിരോധപരവും ഒന്ന് പ്രത്യാക്രമണപരവും ആയിരുന്നു. ആദ്യത്തെ യുദ്ധത്തിൽ ബെൻ-ഹദദ് ശമര്യയെ വളഞ്ഞു. പെട്ടെന്നുള്ള ആക്രമണത്തിൽ ആഹാബ് ബെൻ-ഹദദിനെ കഠിനമായി പരാജയപ്പെടുത്തി. (1രാജാ, 20:21). അടുത്തവർഷം ആഹാബു വീണ്ടും ബെൻ-ഹദദിനെ തോല്പിച്ചു. യിസ്രായേലിൽ നിന്നും പിടിച്ചെടുത്ത പട്ടണങ്ങളെ മടക്കിക്കൊടുക്കാമെന്നും വാണിജ്യാനുകൂല്യങ്ങൾ നല്കാമെന്നും ഉള്ള വ്യവസ്ഥയിൽ ആഹാബ് അരാമ്യരാജാവിനെ കൊല്ലാതെ വിട്ടയച്ചു. (1രാജാ, 20:26-34). തുടർന്നു മൂന്നു വർഷം സമാധാനം നിലനിന്നു. അനന്തരം യെഹൂദാ രാജാവായ യെഹോശാഫാത്തിനോടൊപ്പം ആഹാബ് ഗിലെയാദിലെ രാമോത്ത് ആക്രമിച്ചു. യുദ്ധത്തിൽ പരാജയം പ്രവചിച്ച മീഖായാവിനെ ജയിലിലടച്ചു. സംശയാലുവായ രാജാവ് വേഷംമാറിയാണു യുദ്ധത്തിനു പോയത്. എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലുകുലച്ചു് ആഹാബിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്കു എയ്തു. കഠിനമായി മുറിവേറ്റ രാജാവ് സന്ധ്യാസമയത്തു മരിച്ചുപോയി. സൈന്യത്തെ പിരിച്ചുവിട്ടു. (1രാജാ, 22). രാജാവിന്റെ മുറിവിൽനിന്നും ഒഴുകിയ രക്തം രഥത്തിൽ തളംകെട്ടിക്കിടന്നു. രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ ഏലീയാ പ്രവാചകന്റെ പ്രവചനിറവേറലായി. (1രാജാ. 21:19-22) ആഹാബിന്റെ രക്തം നായ്ക്കൾ നക്കി. ആഹാബിനെ ശമര്യയിൽ അടക്കി. യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്വാൻ സ്വയം വിറ്റുകളഞ്ഞ രാജാവായിരുന്നു ആഹാബ്. (1രാജാ . 21:21,25). ആഹാബിനുശേഷം മകൻ അഹസ്യാവ് രാജാവായി.

One thought on “ആഹാബ്”

  1. വളരെ അറിഞ്ഞിരിക്കേണ്ട ഒരു നോട്ട് ആണ് pdf ആക്കി തന്നതിൽ വളരെ നന്ദി

Leave a Reply

Your email address will not be published. Required fields are marked *