ആദാം

ആദാം (Adam) 

പേരിനർത്ഥം – ചെമ്മണ്ണിൽ നിന്നെടുക്കപ്പെട്ടവൻ

ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട ആദ്യമനുഷ്യൻ: (ഉല്പ, 1:27) ആറാം ദിവസമായിരുന്നു മനുഷ്യന്റെ സൃഷ്ടി. ഒരു പ്രത്യേകവിധത്തിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് ആദാം ദൈവത്തിന്റെ മകനായി: (ലൂക്കൊ, 3:38). മനുഷ്യസത്തയുടെ ഭൗമാംശത്തെ പ്രതിനിധാനം ചെയ്യുന്ന പേരായിരുന്നു ദൈവം അവർക്കു നല്കിയത്. (ഉല്പ, 5:2). നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചു (2:7); അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു (2:7 ); ദൈവത്തിന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു (1:27) എന്നീ മൂന്നു പ്രയോഗങ്ങളും ശ്രദ്ധാർഹങ്ങളാണ്. താണനിലയിലുള്ള പൊടി, ഉന്നതനിലയിലുള്ള ദൈവിക ജീവശ്വാസം, ദൈവത്തിന്റെ സ്വരൂപം എന്നിവ ഉൾക്കൊണ്ട ഒരുദാത്ത സൃഷ്ടിയായിരുന്നു ആദാം. 

‘ആദാം’ എന്ന പദം പഴയനിയമത്തിൽ 562 പ്രാവശ്യം ഉണ്ട്. സംജ്ഞാനാമമായും (ആദാം എന്ന വ്യക്തിയുടെ പേര്) സാമാന്യനാമമായും (മനുഷ്യൻ, മനുഷ്യവർഗ്ഗം എന്നീ ആശയങ്ങളിൽ ഏകദേശം 500 പ്രാവശ്യം) ആദാം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. സൃഷ്ടിവിവരണത്തിൽ മനുഷ്യൻ എന്ന പദമാണ് കാണുന്നത്. ആദാമിൽ നിന്നെടുത്ത വാരിയെല്ലിനെ സ്ത്രീയാക്കിയ വൃത്താന്തത്തിലും മനുഷ്യൻ എന്നാണ് പ്രയോഗം: ( ഉല്പ, 2:22,23). ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നും അവർക്കു ആദാം എന്നു പേരിട്ടു എന്നും ഉല്പത്തി 5:2-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി 5:5-നു ശേഷം സംജ്ഞാനാമം എന്ന നിലയ്ക്ക് ആദാമിനെപ്പററിയുള്ള ഏക പഴയനിയമ പരാമർശം 1ദിനവൃത്താന്തം 1:1-ലാണ്. പുതിയനിയമത്തിൽ ആദാമിന്റെ പേര് ഒമ്പതു പ്രാവശ്യം പറഞ്ഞിട്ടുണ്ട്, അതിലൊന്ന് ക്രിസ്തുവിനെ കുറിക്കുന്നു: (1കൊരി, 15:45). വംശാവലിയോടുള്ള ബന്ധിത്തിൽ പുതിയനിയമത്തിൽ രണ്ടിടത്ത് ആദാമിനെ പരാമർശിച്ചിട്ടുണ്ട്: (ലൂക്കൊ, 3:38; യൂദാ, 14). 

യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം നിർമ്മിച്ച് ആദാമിനെ അവിടെ ആക്കി. തോട്ടത്തിൽ വേല ചെയ്യുകയും തോട്ടം കാക്കുകയുമായിരുന്നു ആദാമിന്റെ ജോലി: (ഉല്പ, 2:15,16). സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് സകല ജന്തുക്കളെയും അടക്കിവാഴുവാൻ ദൈവം ആദാമിന് അധികാരം നല്കി: (ഉല്പ, 1:28). സകല ജീവജന്തുക്കളെയും ആദാമിന്റെ മുമ്പിൽകൂട്ടി വരുത്തി. അവൻ അവയ്ക്കു പേരിട്ടു: (ഉല്പ, 2:9). ‘മനുഷ്യൻ’ ഏകനായിരിക്കുന്നതു നന്നല്ല, എന്നു കണ്ട ദൈവം ആദാമിനു തക്ക തുണയായി ആദാമിന്റെ വാരിയെല്ലിൽ നിന്നും ഒരു സ്ത്രീയെ നിർമ്മിച്ചു. അവന്റെ അടുക്കൽ കൊണ്ടുവന്നു, അപ്പോൾ ആദാം പറഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു:” (ഉല്പ, 8 2:23). ജീവവൃക്ഷം ഉൾപ്പെടെ സകലവൃക്ഷങ്ങളുടെയും ഫലം ഭക്ഷിക്കുവാനുള്ള അനുവാദം ആദാമിനു ലഭിച്ചു. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുതെന്നു യഹോവ കല്പിച്ചു. സർപ്പത്തിന്റെ പ്രലോഭനത്തിൽ വീണ ഹവ്വ വിലക്കപ്പെട്ട ഫലം ഭക്ഷിക്കുകയും ആദാമിനെ ഫലം ഭക്ഷിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. വൃക്ഷ ഫലം ഭക്ഷിച്ച ഉടൻ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരാണെന്ന് അവർ അറിഞ്ഞു. അത്തിയില കൂട്ടിത്തുന്നി അരയാട ഉണ്ടാക്കി അവർ ധരിച്ചു. ദൈവത്തിന്റെ മുമ്പിൽ ആദാം ഹവ്വയെയും, ഹവ്വ പാമ്പിനെയും കുററപ്പെടുത്തി. ദൈവം പാമ്പിനെയും, സ്ത്രീയെയും പുരുഷനെയും ശപിച്ചു. ആദാം നിമിത്തം ഭൂമി ശപിക്കപ്പെട്ടു. സ്ത്രീക്കു കഷ്ടവും ഗർഭധാരണവും വർദ്ധിച്ചു. അവൾ പുരുഷനു വിധേയയായി. മനുഷ്യൻ കഷ്ടതയോടെ അഹോവൃത്തി കഴിക്കേണ്ടിവന്നു: (ഉല്പ, 3:17). പൊടിയിൽ നിന്നെടുക്കപ്പെട്ട മനുഷ്യൻ പൊടിയിൽ തിരികെ ചേരേണ്ടിവന്നു: (3:19). മരണം മനുഷ്യനെ ഗ്രസിച്ചു. തോൽകൊണ്ടു ഉടുപ്പുണ്ടാക്കി ദൈവം ആദാമിനെയും ഹവ്വയെയും ഉടുപ്പിച്ചു: (3:21). പാപത്തിൽ വീണ മനുഷ്യൻ ജീവവൃക്ഷഫലം പറിച്ചുതിന്നു എന്നേക്കും ജീവിക്കാൻ ഇടയാകാതിരിക്കേണ്ടതിന് ദൈവം അവരെ ഏദൻ തോട്ടത്തിൽനിന്നു പുറത്താക്കി. ജീവവൃക്ഷത്തിലേക്കുള്ള വഴി സൂക്ഷിക്കേണ്ടതിന് ഏദെൻ തോട്ടത്തിനു കിഴക്ക് കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. 

ആദാമിന്റെ മൂന്നു മക്കളുടെ പേരുകൾ ബൈബിളിലുണ്ട്. കയീൻ, ഹാബെൽ, ശേത്ത്. കയീൻ ഹാബെലിനെ കൊന്നു, അതിനു ശേഷമാണ് ശേത്ത് ജനിച്ചത്. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം 800 വർഷം ജീവിച്ചിരുന്നു. ആദാമിന്റെ ആയുഷ്കാലം ആകെ 930 വർഷം ആയിരുന്നു. (ഉല്പ, 5:5). നിഷ്പാപാവസ്ഥയിൽ ആദാം എത്രകാലം ജീവിച്ചു എന്നറിയില്ല. വെറും പന്ത്രണ്ടു മണിക്കൂറാണെന്നു തല്മൂദിൽ പറയുന്നു. പന്ത്രണ്ടു മണിക്കൂറിനെയും ഇപ്രകാരം ഗണിക്കുന്നു: “ഒന്നാം മണിക്കൂറിൽ, പൊടി ശേഖരിച്ചു. രണ്ടാം മണിക്കൂറിൽ, ആകൃതിയില്ലാത്ത പിണ്ഡമാക്കി. മൂന്നാം മണിക്കൂറിൽ, അവയവങ്ങൾ രൂപപ്പെടുത്തി. നാലാം മണിക്കൂറിൽ, ആത്മാവ് അവനിൽ പകർന്നു. അഞ്ചാം മണിക്കൂറിൽ, അവൻ സ്വന്തം കാലിൽ എഴുന്നേറ്റു നിന്നു. ആറാം മണിക്കൂറിൽ, അവൻ ജീവികൾക്ക് പേരിട്ടു. ഏഴാം മണിക്കൂറിൽ, ഹവ്വായെ വിവാഹം ചെയ്തു. എട്ടാം മണിക്കൂറിൽ, അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു. ഒമ്പതാം മണിക്കൂറിൽ. വൃക്ഷഫലം തിന്നരുതെന്ന് കല്പിച്ചു. പത്താം മണിക്കൂറിൽ, പാപം ചെയ്തു. പതിനൊന്നാം മണിക്കൂറിൽ, അവൻ ന്യായം വിധിക്കപ്പെട്ടു. പന്ത്രണ്ടാം മണിക്കൂറിൽ, ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടു.” (Sanhedrin, 38b: 3-7).. 

ഉല്പത്തി 5:5-നു ശേഷം ആദ്യമനുഷ്യനായ ആദാമിനെക്കുറിച്ചുള്ള പരാമർശം പഴയനിയമത്തിൽ (1ദിന, 11-ലെ വംശാവലി വിവരണത്തിലൊഴികെ) ഇല്ല. ആദാമിന്റെ ലംഘനം മനുഷ്യവർഗ്ഗത്തെ മുഴുവൻ ബാധിച്ചതിന്റെ സൂചന നമുക്കു ലഭിക്കുന്നത് അപ്പൊക്രിഫയിൽനിന്നും പുതിയ നിയമത്തിൽ നിന്നും അത്രേ. ആദാമിനെ ചരിത്രപുരുഷനായി തന്നെയാണ് പുതിയനിയമം രേഖപ്പെടുത്തുന്നത്. ആദാം വരെയുള്ള യേശുവിന്റെ വംശാവലി ലൂക്കൊസ് രേഖപ്പെടുത്തിയിട്ടുണ്ട്: (3:23-38). പുരുഷനോടുള്ള സ്ത്രീയുടെ വിധേയത്വം വ്യക്തമാക്കാൻ പൗലൊസ് ആദാമിന്റെയും ഹവ്വയുടെയും സൃഷ്ടിവൃത്താന്തം പരാമർശനവിധേയമാക്കി: (1തിമൊ, 2:13,14). ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ടതു എന്നു സ്പഷ്ടമാക്കി. ഹനോക്കിനെ ‘ആദാം മുതൽ ഏഴാമൻ’ ആയി അവതരിപ്പിക്കുമ്പോൾ ആദാമിന്റെ ചരിത്രപരതയെ യൂദാ അംഗീകരിക്കുകയാണ്: (വാ, 14). വിവാഹമോചനത്തിന്റെ അസാധുതയെ തെളിയിക്കുവാൻ ക്രിസ്തു ചൂണ്ടിക്കാണിച്ചത് സൃഷ്ടി വിവരണമാണ്: (മത്താ, 19:4-6). രണ്ടു സ്ഥാനങ്ങളിൽ പൗലൊസ് ആദാമിനെയും ക്രിസ്തുവിനെയും തമ്മിൽ താരതമ്യപ്പെടുത്തുന്നു: (റോമ, 5:14-19; 1കൊരി, 15:45). ആദാം ക്രിസ്തുവിന്റെ പ്രതിരൂപമാണ്: (റോമ, 5:14). ആ നിലയ്ക്ക് ക്രിസ്തു ഒടുക്കത്തെ ആദാമാണ്: (1കൊരി, 15:45). ക്രിസ്തുവിന്റെ മനുഷ്യപ്രകൃതിയും ആദാമിന്റെ സൃഷ്ടിയും ദൈവത്തിൽ നിന്നാണ്. ഭൂമിമേലും സർവ്വ സൃഷ്ടികളുടെ മേലും വാഴാനുള്ള അധികാരം രണ്ടു പേർക്കും ലഭിച്ചു. എന്നാൽ ആദാം നിമിത്തം പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു; ക്രിസ്തുവിലൂടെ നിത്യജീവനും നീതീകരണവും ലഭ്യമായി. ആദാമിന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായി എങ്കിൽ ക്രിസ്തുവിന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിതീർന്നു. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എങ്കിൽ ഒടുക്കത്തെ ആദാമായ ക്രിസ്തു ജീവിപ്പിക്കുന്ന ആത്മാവായി: (1കൊരി, 15:45). ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും: (1കൊരി, 15:22).

Leave a Reply

Your email address will not be published. Required fields are marked *