ആത്മാവിന്റെ ഇരട്ടിപ്പങ്ക്

ആത്മാവിന്റെ ഇരട്ടിപ്പങ്ക്

എലീശാ വയലിൽ ഉഴവ് നടത്തിക്കൊണ്ടിരുന്നപ്പോഴായിരുന്നു ദൈവത്തിന്റെ കല്പനപ്രകാരം പ്രവാചകനായ ഏലീയാവ് അവനെ കണ്ടെത്തി തന്റെ മേലങ്കി അവന്റെമേൽ ഇട്ടത്. ഉടനേ എലീശാ തന്റെ ഉപജീവനമാർഗ്ഗമായിരുന്ന കാളകളെ അറുത്ത്, കലപ്പയുടെ വിറകുപയോഗിച്ച് മാംസം പാകംചെയ്ത് ജനത്തിനു നൽകി ഏലീയാവിനെ അനുഗമിക്കുകയും അവനെ ഗുരുവായി സ്വീകരിച്ച് ദീർഘകാലം ശുശ്രൂഷിക്കുകയും ചെയ്തു. യഹോവ ഏലീയാവിനെ സ്വർഗ്ഗത്തിലേക്ക് എടുക്കുവാനുള്ള സമയമടുത്തപ്പോൾ അവൻ ഗില്ഗാലിൽ വച്ച് എലീശായോട് യഹോവ തന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നുവെന്നും അവിടേക്ക് എലീശാ തന്നെ അനുഗമിക്കേണ്ടതില്ലെന്നും അറിയിച്ചു. അപ്പോൾ എലീശാ: “യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല” (2രാജാ, 2:2) എന്നു പറഞ്ഞ് ഏലീയാവിനോടൊപ്പം ബേഥേലിലേക്കു പോയി. പിന്നെയും, യഹോവ തന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നതുകൊണ്ട് എലീശാ ബേഥേലിൽ പാർക്കണമെന്ന് ഏലീയാവ് പറഞ്ഞതിന് “ഞാൻ നിന്നെ വിടുകയില്ല” (2രാജാ, 2:4) എന്ന മറുപടിയോടെ അവൻ ഏലീയാവിനോടുകൂടെ യെരീഹോവിൽ എത്തി. അവിടെവച്ച് വീണ്ടും, യഹോവ തന്നെ യോർദ്ദാനിലേക്ക് അയയ്ക്കുന്നതിനാൽ എലീശാ യെരീഹോവിൽ താമസിക്കുവാൻ ഏലീയാവ് പറയുമ്പോൾ മൂന്നാം പ്രാവശ്യവും “ഞാൻ നിന്നെ വിടുകയില്ല” (2രാജാ, 2:6) എന്ന് അവൻ ഉത്തരം പറഞ്ഞു. അങ്ങനെ തന്റെ മേലങ്കികൊണ്ട് യോർദ്ദാനെ വിഭാഗിച്ച് ഏലീയാവ് അക്കരെ എത്തിയപ്പോൾ, തന്നെ നിർബ്ബന്ധപൂർവ്വം പിന്തുടർന്ന എലീശായോട്: “ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്ന് പറയുക?” എന്നു പറഞ്ഞു. അതിന് എലീശാ അവനോട്: “നിന്റെ ആത്മാവിൽ ഇരട്ടിപ്പങ്ക് എന്റെമേൽ വരുമാറാകട്ടെ” (2രാജാ, 2:9) എന്നാണ് മറുപടി നൽകിയത്. ഏലീയാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതു കണ്ട അവൻ എലീയാവിന്റെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് പ്രാപിച്ചുകൊണ്ടായിരുന്നു യോർദ്ദാനിൽനിന്നു മടങ്ങിപ്പോയത്. ഏലീയാവിന്റെ പിൻഗാമിയായി എലീശായെ തിരഞ്ഞെടുത്തത് ദൈവമാണെങ്കിലും എലീശായുടെ തീക്ഷ്ണതയും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനുള്ള അവന്റെ ഉൽക്കടമായ അഭിവാഞ്ചയും നിശ്ചയദാർഢ്യവുമാണ് ഏലീയാവിനുള്ളതിന്റെ ഇരട്ടി പരിദ്ധാത്മനിറവ് പ്രാപിക്കുവാൻ ഇടയാക്കിയത്. കർത്താവിനുവേണ്ടി വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നവർ തടസ്സങ്ങളെയും കഷ്ടങ്ങളെയും വകവയ്ക്കാതെ കർത്താവിന്റെ പാത പിന്തുടർന്ന് അവനുവേണ്ടി തീക്ഷ്ണതയോടെ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുമ്പോഴാണ്, കാരുണ്യവാനും സ്നേഹവാനുമായി ദൈവം കൃപകളും കൃപാവരങ്ങളും അത്യധികമായി നൽകുന്നതെന്ന്, ഏലീയാവിന്റെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് സ്വന്തമാക്കിയ പ്രവാചകനായ എലീശാ ചൂണ്ടിക്കാണിക്കുന്നു. (വേദഭാഗം: 2രാജാക്കന്മാർ (2:1-13).

Leave a Reply

Your email address will not be published. Required fields are marked *