ആത്മശക്തിയാലുള്ള അത്ഭുതങ്ങൾ

ആത്മശക്തിയാലുള്ള അത്ഭുതങ്ങൾ

യേശുവിലൂടെയുള്ള സൗഖ്യവും സമാധാനവും സാന്ത്വനവും ശാന്തിയും പകർന്നുകൊടുത്തു കൊണ്ട്, ജീവിക്കുന്ന കർത്താവിനെ ദേശങ്ങളുടെയോ ഭാഷകളുടെയോ അതിർവരമ്പുകളില്ലാതെ അനേകർക്ക് അനുഭവമാക്കിക്കൊടുക്കുന്ന അത്യുന്നതനായ ദൈവത്തിന്റെ വേലക്കാരെ, ക്രിസ്തുവിന്റെ അനുയായികളെന്ന് അഭിമാനിക്കുന്ന ക്രൈസ്തവസഹോദരങ്ങൾ പലപ്പോഴും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാറില്ല. കർത്താവ് രോഗികളെ സൗഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തപ്പോൾ യേശു ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന് പരീശന്മാരും (മത്താ, 12:24), ശാസ്ത്രിമാരും (മർക്കൊ, 3:22) ആ രോപിച്ചു. യേശുവിന് ഭൂതം ഉണ്ടെന്നും (യോഹ, 7:20; 8:48 ), അശുദ്ധാത്മാവ് ഉണ്ടെന്നും (മർക്കൊ, 3:30) അവർ പറഞ്ഞു. യഹുദാസമൂഹത്തിലും സഭയിലും ദൈവത്തിനുവേണ്ടി വേർതിരിക്കപ്പെട്ടവരെന്നു ഭാവിച്ച് നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന അവർക്ക് സർവ്വശക്തനായ ദൈവത്തിന്റെ സൗഖ്യവും സാന്ത്വനവും സമാധാനവും, തളർന്നവരും ചിതറിയവരുമായവർക്കു കൊടുക്കുവാൻ കഴിയുകയില്ലായിരുന്നു. കാരണം അവർക്ക് ദൈവത്തിന്റെ അധികാരം മനുഷ്യരിൽ നിന്നു പിടിച്ചുപറ്റുവാൻ കഴിഞ്ഞിരുന്നുവെങ്കിലും ദൈവത്തിന്റെ ശക്തി അവർക്കു നേടുവാൻ കഴിഞ്ഞില്ല. അതിനാലാണ്, കർത്താവ് ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതെന്നും അവനു ഭൂതമുണ്ടെന്നും അവർ പ്രചരിപ്പിച്ചത്. കാരണം അന്യദൈവങ്ങളെയോ ഭൂതങ്ങളെയോ ആരാധിക്കുന്നത് മോശെയുടെ ന്യായപ്രമാണമനുസരിച്ച് ഏറ്റവും വലിയ പാപമായിരുന്നു. അങ്ങനെ യേശുവിനെ ന്യായപ്രമാണലംഘകൻ എന്നു മുദ്രയടിച്ച് സഭയിൽനിന്നും സമൂഹത്തിൽ നിന്നും പുറന്തള്ളുവാനാണ് അവർ ശ്രമിച്ചത്. എന്നാൽ അവരുടെ അവഹേളനവും അവഗണനയും വകവയ്ക്കാതെ യേശു തന്റെ പ്രവൃത്തികളിലൂടെ താൻ ദൈവത്തിന്റെ പുത്രനാണെന്നു തെളിയിച്ചു. യേശുവിന്റെ വിളികേട്ടിറങ്ങിത്തിരിച്ച്, യേശുവിനുവേണ്ടി പ്രവർത്തിക്കുന്ന സഹോദരങ്ങൾ അപമാനവും അവഹേളനവും നേരിടേണ്ടിവരുമ്പോൾ നിരാശപ്പെടാതെ മുമ്പോട്ടുപോകുവാൻ കർത്താവിന്റെ പ്രവർത്തനപഥം സ്വജീവിതത്തിൽ മാതൃകയാക്കണം.

Leave a Reply

Your email address will not be published. Required fields are marked *