അസസ്സേൽ

അസസ്സേൽ (Azazel, Scapegoat)

മഹാപുരോഹിതൻ യിസ്രായേൽ ജനത്തിൻ്റെ പാപം മുഴുവൻ ഒരു കോലാട്ടുകൊറ്റൻ്റെ തലയിൽ ചുമത്തി, അതിനെ മരുഭൂമിയിൽ കൊണ്ടുപോയി വിടുന്നതിനെക്കുറിച്ച് ലേവ്യപുസ്തകത്തിൽ പറയുന്നുണ്ട്. ലേവ്യർ 16:8, 10, 26 എന്നീ വാക്യങ്ങളിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു പ്രയോഗമാണിത്. പൂർണ്ണമായ ഒഴിച്ചുവിടൽ എന്നർത്ഥം. അസസ്സേലിനു വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നല്കിക്കാണുന്നത്. 1. മരുഭൂമിയിലേക്കു അയയ്ക്കുന്ന കോലാട്ടുക്കൊറ്റൻ: അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയക്കുക (വാ. 10), അസസ്സേലിനു കൊണ്ടു പോയി വിട്ടവൻ (വാ. 26) എന്നിങ്ങനെ കാണുന്നു. 2. കോലാട്ടുകൊറ്റനെ കൊണ്ടുപോയി വിടുന്നസ്ഥലം: ആടിനെ തള്ളിയിടുന്ന ഉയർന്ന സ്ഥലമോ, മരുഭൂമിയോ ആകാം. 3. ഭൂതമോ, പ്രേതമോ, സാത്താൻ തന്നെയോ ആയിരിക്കണം: ഒരു ദുഷ്ടസത്ത്വത്തെ പ്രസാദിപ്പിക്കുന്നതിനും അവന്റെ കണിയിൽനിന്നും യിസ്രായേലിനെ രക്ഷിക്കുന്നതിനും വേണ്ടി സ്വന്തജനത്തിന്റെ അതിക്രമങ്ങളും പാപങ്ങളും ചുമത്തിയ ആടിനെ ദൈവം അവനു വർഷത്തിലൊരിക്കൽ അയച്ചുകൊടുക്കുന്നു എന്നു കബാലകൾ വിശ്വസിക്കുന്നു. പാപം ചുമത്തപ്പെട്ട ആടിനെ ദൈവം കൈക്കൂലിയായി ഭൂതത്തിനു കൊടുക്കുന്നു എന്ന ധ്വനിയാണ് ഈ ചിന്താഗതിക്കു പിന്നിൽ. ദൈവം അപ്രകാരം ചെയ്യുമെന്നോ മോശെ അപ്രകാരം ജനത്തെ പഠിപ്പിക്കുമെന്നോ കരുതുന്നതു മൗഢ്യമാണ്. 4. ‘അസസ്സേൽ’ എന്ന പദത്തിന്റെ കൃത്യമായ പരിഭാഷ ‘പൂർണ്ണമായ നീക്കിക്കളയൽ’ എന്നത്രേ. ഒന്നു യഹോവയ്ക്ക്, മറ്റേത് പൂർണ്ണമായ നീക്കിക്കളയലിന് എന്നു മനസ്സിലാക്കുകയാണ് യുക്തം.

ബി.സി. 2-ാം നൂറ്റാണ്ടിലെ ഹാനോക്കിന്റെ പുസ്തകത്തിൽ, യഹോവയോട് മറുതലിച്ച് വീണുപോയ ദൂതന്മാരുടെ ഒരു നേതാവായി അസസ്സേലിനെ പറഞ്ഞിട്ടുണ്ട്.ഗ്രബ്രിയേൽ, മീഖായേൽ, റാഫേൽ, ഊറിയൽ എന്നീ ദൂതന്മാർ അസസ്സേലിനെ വിസ്തരിക്കുന്നതായും യഹോവയുടെ കൽപ്പനപ്രകാരം റാഫേൽ അസസ്സേലിനെ ബന്ധിച്ച് മരുഭൂമിയിൽ തള്ളുന്നതായും ആണ് കഥ.

Leave a Reply

Your email address will not be published. Required fields are marked *