അപ്പൊസ്തലിക സഭയുടെ സുവിശേഷവേല

അപ്പൊസ്തലിക സഭയുടെ സുവിശേഷവേല (ആളുകളുടെ എണ്ണം)

സുവിശേഷമറിയിക്കാൻ ഒറ്റയ്ക്ക് പോകാൻ പടില്ല എന്നൊരു അലിഖിതനിയമം ചില സഭകളിൽ ഉള്ളതായി കേട്ടിട്ടുണ്ട്. ഒറ്റയ്ക്ക് പോകുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയും കാണുന്നുണ്ട്. ഇക്കൂട്ടർ പറയുന്നത് രണ്ടുപേരോ അതിലധികമോ ആളുകൾ ഒരുമിച്ച് പോകണമെന്നാണ്. അതിനാധാരമായിട്ട് പറയുന്നത്; യേശു പന്ത്രണ്ട് ശിഷ്യന്മാരെ അയച്ചപ്പോഴും, അനന്തരം എഴുപത് ശിഷ്യന്മാരെ അയച്ചപ്പോഴും ഈരണ്ടായിട്ടാണ് അയച്ചതെന്നാണ്. (മർക്കൊ, 6:7, ലൂക്കൊ, 10:1). ഇവർക്ക് യേശു ചെയ്തതുപോലെ തന്നെ ചെയ്യുവാനുള്ള ആഗ്രഹമാണെങ്കിൽ അത് നല്ലതാണ്. പക്ഷെ ഒരു ചോദ്യമുണ്ട്; യേശു ചെയ്തതുപോലെ ആണെങ്കിൽ, രണ്ടുപേരെ വീതം മാത്രമേ അനുവദിക്കാവൂ; രണ്ടിൽക്കൂടുതൽ പേർ ആകാമെന്നു പറയുന്നതെങ്ങനെ? പന്ത്രണ്ടു പേർ ഉള്ളപ്പോഴും, അനന്തരം അതിനേക്കാൾ ആറിരട്ടി ആളുകൾ (70) ഉള്ളപ്പോഴും യേശു രണ്ടുപേരെ മാത്രമല്ലേ അയച്ചത്? ദൈവവചനം പറയുന്നു; “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു.” (പുറ, 23:2). ഇക്കാര്യത്തിൽ ദൈവവചനം എന്തുപറയുന്നു എന്നു നോക്കാം. ആദിമസഭ (അപ്പൊസ്തലന്മാർക്കും അവരുടെ ശിഷ്യന്മാർക്കും ശേഷമുള്ള സഭ) ഉപദേശങ്ങൾ രൂപപ്പെടുത്തുന്നതിന് ചില മാനദണ്ഡങ്ങൾ ഉപയോഗിച്ചിരുന്നു. ഒന്ന്; യേശുക്രിസ്തു പഠിപ്പിച്ചതായിരിക്കണം. അഥവാ സുവിശേഷങ്ങളിൽ അതുണ്ടായിരിക്കണം. രണ്ട്; അപ്പൊസ്തലന്മാർ അത് അനുസരിച്ചതായിരിക്കണം. അഥവാ അപ്പൊസ്തല പ്രവൃത്തികളിൽ അത് ഉണ്ടായിരിക്കണം. മൂന്ന്; ലേഖനങ്ങളിൽ അതിനെക്കുറിച്ച് ഉപദേശം വേണം. അഥവാ റോമർ തുടങ്ങി യൂദാ വരെയുള്ള ലേഖനങ്ങളിൽ എവിടെയെങ്കിലും അത് പ്രതിപാദിച്ചിരിക്കണം. ഇതാണ് വേദപുസ്തകത്തിലെ ഒരുകാര്യം ഉപദേശമാണോ അല്ലയോ എന്നു കണ്ടെത്താനുള്ള മാർഗ്ഗം. യേശു ഈരണ്ടുപേരെ അയച്ചകാര്യം ഇനിയൊന്നു പരിശോധിച്ചു നോക്കാം.

സുവിശേഷങ്ങളിൽ രണ്ടു പേരെ വീതം മാത്രമാണ് യേശു അയച്ചത്. ഇനി അപ്പൊസ്തലപ്രവൃത്തികളിൽ നോക്കാം. അവിടെ രണ്ടു പേരോ അതിൽ കൂടുതലോ ആളുകൾ മാത്രമാണോ സുവിശേഷവേലയ്ക്ക് പോയത്. അല്ല ഒറ്റയ്ക്കും പോയിട്ടുണ്ട്. അതൊന്നു പരിശോധിക്കാം: ആകെ സുവിശേഷവേല ഏകദേശം മുപ്പതാണ്. പത്തും പത്തിലധികംപേർ മൂന്നു പ്രാവശ്യവും, ഏഴുപേർ ഒരു പ്രാവശ്യവും, നാലുപേർ ഒരു പ്രാവശ്യവും, മൂന്നുപേർ രണ്ടു പ്രാവശ്യവും, രണ്ടു പേർ ആറ് പ്രാവശ്യവും, ഒറ്റയ്ക്ക് പതിനേഴ് പ്രാവശ്യവും സുവിശേഷമറിയിച്ചിട്ടുണ്ട്. സ്തെഫാനൊസ്, ഫിലിപ്പൊസ്, അനന്യാസ്, പൌലൊസ്, പത്രൊസ്, ബർന്നബാസ്, യാക്കോബ്, അപ്പല്ലൊസ് തുടങ്ങി എട്ടുപേർ പതിനേഴു പ്രാവശ്യം ഒറ്റയ്ക്കുപോയി സുവിശേഷം അറിയിച്ചതിന്റെ രേഖ പ്രവൃത്തികളിലുണ്ട്. ഇനി ലേഖനങ്ങളിലേക്ക് പോയാൽ അവിടെയും എത്രപേർ പോണമെന്ന് ഒരു കണക്ക് പറഞ്ഞിട്ടില്ല. പക്ഷെ എല്ലാവരും പോണമെന്ന് പറഞ്ഞിട്ടുണ്ട്. (1പത്രൊ, 2:9). കൂടാതെ പൌലൊസ് പലയിടത്തും ഒറ്റയ്ക്ക് സുവിശേഷം അറിയിച്ചതിന്റെ രേഖകളുമുണ്ട്. (റോമ, 1:15, 1കൊരി, 1:17, 9:16, 2കൊരി, 2:12, ഗലാ, 4:13). താൻ പറയുന്നതും ശ്രദ്ധിക്കുക; “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” (1കൊരി, 9: 16). ഇവിടെ ‘ഞാൻ, എനിക്കു’ എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യേശു സുവിശേഷമറിയിക്കാൻ ഈരണ്ടായി അയച്ചത് ഒരു ഉപദേശമായിരുന്നെങ്കിൽ അത് ആദ്യം ലംഘിച്ചത് തന്റെ അപ്പൊസ്തലന്മാരായിരുന്നു എന്നുവരും. തന്മൂലം അതൊരു ഉപദേശമല്ലായിരുന്നു; പ്രത്യുത, അന്നത്തെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പരസ്പര സഹായത്തിനാണ് രണ്ടുപേരെവീതം അയച്ചതെന്ന് മനസ്സിലാക്കാം.

ദൈവത്തോട് വിശ്വാസികൾക്കുള്ള ബന്ധം വ്യക്തിപരമാണ്. തന്മൂലം സുവിശേഷം അറിയിക്കാനുള്ള ഉത്തരവാദിത്വവും വ്യക്തിപരമാണ്. കൂടെയൊരാൾ അല്ലെങ്കിൽ ഒരുകൂട്ടം ആളുണ്ടെങ്കിലേ താൻ സുവിശേഷമറിയിക്കൂ എന്നു ശഠിക്കുന്നത് ധാർഷ്ട്യം മാത്രമാണ്. ‘കൊതുകിനെ അരിച്ചെടുത്തിട്ടു ഒട്ടകത്തെ വിഴുങ്ങിക്കളയുന്ന ഒരു പണി പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉണ്ടായിരുന്നു; യേശു അതിനെ ആപലപിച്ചിട്ടുണ്ട്. (മത്താ, 23: 24). എന്നാൽ, ദൈവമക്കൾക്ക് ഇങ്ങനെയുള്ള പണി ചേരില്ല. സുവിശേഷമറിയിക്കാൻ വീണ്ടുംജനിച്ച ആർക്കും ഒറ്റയ്ക്കോ പെട്ടയ്ക്കോ പോകാം. പ്രവാചകനായ ആമോസ് പറയുന്നു; “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?” (3:3). ഒരു വീട്ടിൽ ഭാര്യയ്ക്കും ഭർത്താവിനും ഭിന്നാഭിപ്രായമുള്ള ഇക്കാലത്ത്, ഒരാൾ കൂടെയില്ലാതെ താൻ സുവിശേഷമറിയിക്കില്ലെന്ന് ഒരു വിശ്വാസി ശഠിച്ചാൽ അവന്റെ ആയുസ്സിൽ അവൻ സുവിശേഷവേലയ്ക്ക് കൊള്ളാവുന്നവനും ദൈവത്തെ അനുസരിക്കുന്നവനുമല്ല. മാത്രമല്ല; “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്താ, 28:19) എന്നു സഭാനാഥൻ അരുളിച്ചെയ്യുമ്പോൾ ഒരാൾ സുവിശേഷമറിയിക്കാൻ ഒറ്റയ്ക്ക് പോയാലും തനിച്ചാകുന്നതെങ്ങനെ? ഇനി ഓരോ സ്ഥലത്തെയും രാഷ്ട്രീയവും സാമൂഹികവും മതകീയവുമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സുവിശേഷമറിയിക്കാൻ പോകുന്നവർക്ക് തമ്മിൽപ്പറഞ്ഞ് തീരുമാനിക്കാം. ഒറ്റയ്ക്ക് പോണമോ, ഇരട്ടയ്ക്ക് പോണമോ, കൂട്ടമായി പോണമോയെന്ന്. ഇത് വിശ്വാസികൾ തമ്മിൽ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായിരിക്കുന്ന അധികാരമാണ് അല്ലാതെ ദൈവവചനത്തിലുള്ളതല്ല. ദൈവവചനത്തെ നമ്മുടെ ഉപദേശമാക്കാമെന്നല്ലാതെ, താന്താന്റെ ഉപദേശത്തെ ദൈവവചനമാക്കാൻ ശ്രമിക്കുന്നത് ശരിയാണോ?

അപ്പൊസ്തല പ്രവൃത്തിയിലെ സുവിശേഷവേല

1) പന്ത്രണ്ട് അപ്പൊസ്തലന്മാർ

“അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.” (2:4).

2) പത്രൊസ്, യോഹന്നാൻ,

“പഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാ സമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ” (3:1).

3) സ്തെഫാനൊസ്,

“അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.” (6:8).

4) ഫിലിപ്പൊസ്, (ശമര്യ)

“ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.” (8:5).

5) പത്രൊസ്, യോഹന്നാൻ,

“അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.” (8:14).

6) ഫിലിപ്പൊസ്, (ഷണ്ഡൻ)

“അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.” (8:26).

7) ഫിലിപ്പൊസ്, (അസ്തൊദ് തുടങ്ങി കൈസര്യ)

“ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.” (8:40).

8) അനന്യാസ്, (ശൌൽ)

“എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു: അവനെ കർത്താവു ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്നു അവൻ വിളികേട്ടു. കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക;” (9:10-11).

9) ശൌൽ

“ശൌലോ മേൽക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.” (9:22).

10) പത്രൊസ്, (ലുദ്ദ, ശാരോൻ, യോപ്പ)

“പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;” (9:32,35).

11) പത്രൊസും 6 സഹോദരന്മാരും,

“പത്രൊസ് അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. (10:23). ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.” (11:12).

12) ബർന്നബാസ്, (അന്ത്യൊക്ക്യ)

“അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.” (11:22).

13) ബർന്നബാസും, ശൌലും, (ഒരു വർഷം അന്ത്യൊക്ക്യയിൽ)

“ബർന്നബാസ് ശൌലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽ വെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി”. (11:25-26)

14) യാക്കോബ് (സുവിശേഷം നിമിത്തം രക്തസാക്ഷി, 12:3)

“ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.” (12:1-2).

15) പത്രൊസ്

“അതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു.” (12:3).

16) പത്രൊസ് (കൈസര്യ)

“ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ പത്രൊസ് യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.” (12:19).

17) ബർന്നബാസ്, ശൌൽ, (കുപ്രൊസ്)

“അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.” (13:2).

18) ബർന്നബാസ്, പൌലൊസ്, യൂദ, ശീലാസ്

“അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.” (15:22).

19) ബർന്നബാസ്, മർക്കൊസ്, (കുപ്രൊസ്)

“അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു. ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.” (15:38).

20) പൌലൊസ്, ശീലാസ്, (സുറിയ, കിലിക്യ)

“പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.” (15:39-40).

21) പൌലൊസ്, ശീലാസ്, തിമൊഥെയൊസ്, (ഫിലിപ്പി)

“അവൻ ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു..….. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു;” (16:1-3).

22) പൌലൊസ്, (അഥേന, കൊരിന്ത്)

“അഥേനയിൽ പൌലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.” (17:16).

23) പൌലൊസ്, ശീലാസ്, തിമൊഥെയൊസ്, (കൊരിന്ത്)

“ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.” (18;5).

24) പൌലൊസ്, (അന്ത്യൊക്യ)

“ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.” (18:21-22).

25) പൌലൊസ്, (ഗലാത്യ, ഫ്രുഗ്യ)

“അവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.” (18:23).

26) അപ്പൊല്ലൊസ്, (എഫെസൊസ്, അഖായ, കൊരിന്ത്)

“അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:” (19:1).

27) പൌലൊസ്, (ഉൾപ്രദേശങ്ങൾ, എഫെസൊസ്)

“പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.” (19:8).

28) പൌലൊസ്, (മക്കദൊന്യ, യവനദേശം)

“കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.’ (20:1).

29) പൌലൊസ്, സൊപത്രൊസ്, അരിസ്തർഹൊസ്, സെക്കുന്തൊസ്, ഗായോസ്, തിമൊഥെയൊസ്, തുഹിക്കൊസ്, ത്രോഫിമൊസ്, ലൂക്കൊസ്, ശീലാസ്, (ത്രോവാസ്)

“ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി. അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.” (20:4-6).

30) പൗലൊസും സഹോദരന്മാരും (കൈസര്യ 10 പേർ)

“പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു. അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.” (21:8-10).

സ്തെഫാനൊസ്, ഫിലിപ്പൊസ്, അനന്യാസ്, ശൌൽ, പത്രൊസ്, ബർന്നബാസ്, യാക്കോബ്, അപ്പല്ലൊസ് തുടങ്ങി എട്ടുപേർ പതിനേഴു പ്രാവശ്യം ഒറ്റയ്ക്കുപോയി സുവിശേഷം അറിയിച്ചിട്ടുണ്ട്.

“നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിത വർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:5). “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1പത്രൊ,2:9).

Leave a Reply

Your email address will not be published. Required fields are marked *