അന്ധനായിരുന്നവന്റെ അചഞ്ചലസാക്ഷ്യം

അന്ധനായിരുന്നവന്റെ അചഞ്ചലസാക്ഷ്യം

വഴിവക്കിലിരുന്നു ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന, ജന്മനാ അന്ധനായിരുന്ന മനുഷ്യൻ യേശുവിനോടു സൗഖ്യം ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ യേശു അവന്റെ അടുക്കൽ എത്തിയപ്പോൾ നിലത്തു തുപ്പി, തുപ്പൽകൊണ്ട് ചെളിയുണ്ടാക്കി അവന്റെ കണ്ണുകളിന്മേൽ പുരട്ടിയിട്ട് ശിലോഹാംകുളത്തിൽ പോയി കഴുകുവാൻ അവനോടു കല്പിച്ചു. ഒരു അന്ധന്റെ വിശ്വാസത്തിന്റെ മാറ്റുരച്ചുനോക്കുന്ന കല്പനയായിരുന്നു അത്. എന്തെന്നാൽ, അന്ധനായ ഒരു മനുഷ്യന് ഏഴു കിലോമീറ്ററോളം ദൂരെയുള്ള ശിലോഹാംകുളക്കരയിലെത്തി പാറയിൽ വെട്ടിയുണ്ടാക്കിയ 20 പടികൾ ഇറങ്ങി കണ്ണുകൾ കഴുകുക എന്നത് ദുഷ്കരമായ കാര്യമായിരുന്നു. അന്നു ശബ്ബത്തായിരുന്നതുകൊണ്ട് അവനെ അവിടേക്കു കൊണ്ടുപോകുവാൻ ആരും സന്നദ്ധരാകുമായിരുന്നില്ല. മാത്രമല്ല, അപ്രകാരം കഴുകിയാൽ അവനു കാഴ്ച ലഭിക്കുമെന്നും യേശു പറഞ്ഞില്ല. എന്നാൽ അവൻ വിശ്വസിച്ചു; പോയി കഴുകി; കാഴ്ച പ്രാപിച്ചു. അതോടെ അവന്റെ പ്രശ്നങ്ങളും ആരംഭിച്ചു. അവന്റെ അയൽക്കാരും അവൻ ഭിക്ഷ യാചിച്ചിരുന്നതു കണ്ടവരും അവന് എങ്ങനെ സൗഖ്യം ലഭിച്ചുവെന്നു ചോദിച്ചപ്പോൾ, യേശു അവനെ സൗഖ്യമാക്കിയ വിധം അവൻ അവരെ അറിയിച്ചു. അവർ അവനെ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുപോയി. അവരുടെ ചോദ്യത്തിനു അവൻ: “അവൻ എന്റെ കണ്ണുകളിന്മേൽ ചെളി പുരട്ടി; ഞാൻ കഴുകി, കാഴ്ച പ്രാപിച്ചിരിക്കുന്നു” (യോഹ, 9:15) എന്നു മറുപടി നൽകി. അവന്റെ മറുപടിയിൽ തൃപ്തരാകാതെ, “നിന്റെ കണ്ണുകൾ തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്തു പറയുന്നു?” എന്നു ചോദിച്ചതിന്: “അവൻ ഒരു പ്രവാചകനാകുന്നു” (യോഹ, 9:17) എന്ന് അവൻ മറുപടി നൽകി. അവർ കുരുടനായിരുന്നവന്റെ മാതാപിതാക്കളെയും വിളിച്ചു ചോദ്യം ചെയ്തു. പരീശന്മാർ തങ്ങളെ പള്ളിഭ്രഷ്ടരാക്കുമെന്നു ഭയന്ന്, അവൻ തങ്ങളുടെ മകൻ തന്നെയാണെങ്കിലും അവനു കാഴ്ച്ച ലഭിച്ചത് എങ്ങനെ എന്നോ, അത് ആരു നൽകി എന്നോ അറിയുന്നില്ല എന്ന മറുപടിയാണ് ആ മാതാപിതാക്കൾ നൽകിയത്. പരീശന്മാർ കുരുടനായിരുന്ന മനുഷ്യനെ രണ്ടാമതും വിളിച്ച് യേശു പാപിയാകുന്നുവെന്നു പറഞ്ഞപ്പോൾ അവനു പറയുവാനുണ്ടായിരുന്ന – മറുപടി: “അവൻ പാപിയാണോ അല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ; ഒന്ന് ഞാൻ അറിയുന്നു; ഞാൻ കുരുടനായിരുന്നു; ഇപ്പോൾ കാഴ്ച പ്രാപിച്ചിരിക്കുന്നു” (യോഹ, 9:25) എന്നായിരുന്നു. അപ്പോൾ അവർ അവനെ ശകാരിച്ചു ഭയപ്പെടുത്തുവാൻ ശ്രമിച്ചുവെങ്കിലും, യേശു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്യുവാൻ കഴിയുകയില്ല എന്ന് അവൻ ആവർത്തിച്ചു പ്രഖ്യാപിച്ചു. യേശുവിനെക്കുറിച്ചുള്ള അവന്റെ സാക്ഷ്യത്തെ തകർക്കുവാൻ കഴിയാതെ വന്നപ്പോൾ പരീശന്മാർ അവനെ പുറത്താക്കി. യേശുവിനെ അവന്റെ സ്വന്തം കണ്ണാൽ കാണുവാൻ അത് അവനു മുഖാന്തരമൊരുക്കി. (യോഹ, 9:35-38). എന്തെന്നാൽ, അവൻ യേശുവിനെ അതുവരെയും കണ്ടിട്ടില്ലായിരുന്നു. ഭീഷണികളെയും സമ്മർദ്ദങ്ങളെയും ഭയപ്പെടാതെ, അന്ധനായിരുന്ന ആ മനുഷ്യനെപ്പോലെ നാം യേശുവിന്റെ സാക്ഷികളാകുമ്പോഴാണ് നമുക്ക് യേശുവിനെ സമ്പൂർണ്ണമായി കണ്ടെത്തുവാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *