മർക്കൊസ്

മർക്കൊസ് എഴുതിയ സുവിശേഷം (Gospel of Mark)

സുവിശേഷങ്ങളിൽ ഏറ്റവും ചെറുതും ലളിതവുമാണ് മർക്കൊസ് സുവിശേഷം. യേശുക്രിസ്തുവിനെ ദാസന്റെ രൂപത്തിൽ അവതരിപ്പിക്കുന്നു. മത്തായി, ലൂക്കൊസ് എന്നിവരെ അപേക്ഷിച്ച് യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ വളരെക്കുറച്ചു മാത്രമേ മർക്കൊസ് രേഖപ്പെടുത്തിയിട്ടുള്ളൂ. സുവിശേഷത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരേയൊരു ദീർഘപ്രഭാഷണം ഒലിവുമല പ്രഭാഷണമാണ്. യേശുവിന്റെ വംശാവലിയോ ശൈശവമോ ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയോടുകൂടി സുവിശേഷം ആരംഭിക്കുകയും ക്രിസ്തുവിന്റെ പുനരുത്ഥാന വിവരണത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. മത്തായി സുവിശേഷത്തിന്റെ സംക്ഷേപണമാണ് മർക്കൊസ് സുവിശേഷം എന്നായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടുവരെയും കരുതപ്പെട്ടിരുന്നത്. മത്തായിയുടെയും ലൂക്കൊസിന്റെയും സുവിശേഷങ്ങൾക്കു നല്കിയ പ്രാധാന്യം മർക്കൊസ് സുവിശേഷത്തിനു നല്കിയിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലാണ് മർക്കൊസ് സുവിശേഷത്തിന്റെ മാഹാത്മ്യം പണ്ഡിതന്മാർ മനസ്സിലാക്കിയത്. മത്തായിയും ലൂക്കൊസും മർക്കൊസിനെ ഉപജീവിച്ചു എന്നതിൽ ഇന്നാർക്കും സന്ദേഹമില്ല. മർക്കൊസിന്റെ രചനാക്രമമാണ് മത്തായിയും ലൂക്കൊസും പൊതുവെ പിന്തുടരുന്നത്. എന്നാൽ ചില സ്ഥാനങ്ങളിൽ മാറ്റം ദൃശ്യമാണ്. മർക്കൊസ് പറയുന്നതിൽ നിന്നും വ്യത്യസ്തമായി പറയുന്ന സ്ഥാനങ്ങളിൽ മത്തായിയും ലൂക്കൊസും ഐക്യം കാട്ടുന്നില്ല. ഇതിൽനിന്നും മത്തായിക്കും ലൂക്കൊസിനും മർക്കൊസ് സുവിശേഷം അവലംബമായിരുന്നു എന്നു മനസ്സിലാക്കാം.

ഗ്രന്ഥകർത്താവ്: സുവിശേഷത്തിന്റെ ഗ്രന്ഥകർത്താവു മർക്കൊസ് ആണെന്നും പത്രോസിന്റെ പ്രസംഗമാണ് അതിന്റെ ഉള്ളടക്കമെന്നും ആദിമസഭാപാരമ്പര്യം വ്യക്തമാക്കിയിട്ടുണ്ട്. മർക്കൊസ് സുവിശേഷത്തിന്റെ ഉത്പത്തിയെക്കുറിച്ച് ആദ്യം രേഖപ്പെടുത്തിയത് ഹയറാപൊലിസിലെ ബിഷപ്പായിരുന്ന പാപ്പിയാസ് ആണ്. പാപ്പിയാസ് ഇപ്രകാരം പറഞ്ഞുവെന്ന് സഭാചരിത്രകാരനായ എവുസെബിയൂസ് രേഖപ്പെടുത്തി: “പത്രൊസിന്റെ ദ്വിഭാഷിയായിരുന്ന മർക്കൊസ് ക്രിസ്തുവിന്റെ അരുളപ്പാടുകളും പ്രവൃത്തികളും താൻ ഓർമ്മിച്ചത് സൂക്ഷ്മതയോടെ രേഖപ്പെടുത്തി. പക്ഷേ അതു ക്രമമായിട്ടായിരുന്നില്ല. കാരണം മർക്കൊസ് നമ്മുടെ കർത്താവിന്റെ വാക്കുകളെ നേരിട്ടു കേട്ടിട്ടുമില്ല; ക്രിസ്തുവിനോടൊത്തു സഞ്ചരിച്ചിട്ടുമില്ല. എന്നാൽ ഞാൻ മുമ്പു പറഞ്ഞതുപോലെ അദ്ദേഹം പത്രൊസിനെ അനുഗമിച്ചിരുന്നു. പത്രൊസ് ക്രിസ്തുവിന്റെ ഉപദേശം സന്ദർഭാനുസരണം പഠിപ്പിക്കുകയായിരുന്നു; അവയെ അനുക്രമമായി സമാഹരിക്കുകയായിരുന്നില്ല. ഇങ്ങനെ തനിക്കു ഓർമ്മ വന്ന കാര്യങ്ങൾ മാത്രം രേഖപ്പെടുത്തിയപ്പോൾ മർക്കൊസ് തെറ്റൊന്നും വരുത്തിയില്ല. കേട്ടതിൽ നിന്നും എന്തെങ്കിലും ഒഴിവാക്കുകയോ അതിനോടു വ്യാജപ്രസ്താവനകൾ ചേർക്കുകയോ ചെയ്യാതിരിക്കാൻ മർക്കൊസ് ജാഗ്രതയുളളവനായിരുന്നു.” ദ്വിഭാഷി എന്നതുകൊണ്ടു പതാസിന്റെ പ്രസംഗം മർക്കൊസ് പരിഭാഷപ്പെടുത്തിയെന്നു മനസ്സിലാക്കേണ്ടതില്ല. പത്രോസിന് അറിയാമായിരുന്ന അരാമ്യയും ഗ്രീക്കും തന്റെ മിഷണറി പ്രവർത്തനത്തിനു മതിയായിരുന്നു. പത്രൊസിന്റെ പ്രസംഗം മർക്കൊസ് സുവിശേഷമായി പുനരാവിഷ്ക്കരിച്ചു എന്നുവേണം മനസ്സിലാക്കാൻ. ജസ്റ്റിൻ മാർട്ടിയർ (എ.ഡി. 160) മർക്കൊസ് 3:17-നെ ‘പത്രൊസിന്റെ അനുസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ നിന്നെന്നു പറഞ്ഞു ഉദ്ധരിക്കുന്നു. ഇതു പത്രൊസിന്റെ അനുസ്മരണകൾ മർക്കൊസ് സുവിശേഷത്തിലുണ്ടെന്ന ധാരണയെ പ്രബലമാക്കുന്നു. പത്രൊസിന്റെയും പൗലൊസിന്റെയും റോമിൽനിന്നുള്ള പുറപ്പാടിനുശേഷം പത്രൊസിന്റെ ശിഷ്യനും ദ്വിഭാഷിയും ആയിരുന്ന മർക്കൊസ് പത്രൊസിന്റെ പ്രസംഗത്തിന്റെ സാരാംശം നമുക്കു രേഖപ്പെടുത്തിത്തന്നു എന്നു ഐറേന്യൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. തെർത്തുല്യൻ (എ.ഡി 200) ഓറിജൻ (എ.ഡി. 230) തുടങ്ങിയ സഭാപിതാക്കന്മാരും മർക്കൊസ് സുവിശേഷം പത്രൊസിന്റെ പ്രസംഗമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. 

എഴുതിയകാലം കാലം: എ.ഡി. 55-നും 65-നും മദ്ധ്യേ മർക്കൊസ് സുവിശേഷം എഴുതപ്പെട്ടിരിക്കണം. ആഭ്യന്തര തെളിവനുസരിച്ച് യെരുശലേമിന്റെ നാശത്തിനു മുമ്പു സുവിശേഷം എഴുതപ്പെട്ടു. (13:1-4). പുറപ്പാടിനു മരണം എന്ന അർത്ഥമാണ് മിക്ക പണ്ഡിതന്മാരും നല്കുന്നത്. അതനുസരിച്ച് പത്രൊസിന്റെ മരണം കഴിഞ്ഞ ഉടൻ മർക്കൊസ് സുവിശേഷം എഴുതപ്പെട്ടു എന്നു കരുതേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ എ.ഡി. 65-ന് ശേഷമായിരിക്കും ഇതിൻ്റെ രചന. എന്നാൽ പത്രൊസിന്റെ ജീവിതകാലത്തു തന്നെ സുവിശേഷം എഴുതപ്പെട്ടു എന്നു അലക്സാണ്ടിയയിലെ ക്ലെമന്റ് ദൃഢസ്വരത്തിൽ പറയുന്നു. ആദ്യസുവിശേഷം മർക്കൊസിൻ്റെ ആയതുകൊണ്ട് എ.ഡി. 55-ൽ ഇതെഴുതി എന്ന് ആധുനിക പണ്ഡിതന്മാർ പലരും വിശ്വസിക്കുന്നു.

എഴുതിയ സ്ഥലം: അലക്സാണ്ട്രിയയിലെ ക്ലെമന്റിന്റെ പ്രസ്താവന ഈ കാര്യത്തിൽ ഉദ്ധാര്യമാണ്. ‘പത്രോസ് റോമിൽ പരസ്യമായി വചനം പ്രസ്താവിക്കുകയും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ സുവിശേഷം വിളംബരം ചെയ്യുകയും ചെയ്തു. അതുകേട്ട് അനേകർ ഇക്കാര്യങ്ങൾ രേഖപ്പെടുത്തി നല്കുന്നതിനു മർക്കൊസിനോട് ആപേക്ഷിച്ചു. സുവിശേഷം രചിച്ചശേഷം ആവശ്യപ്പെട്ടവർക്കു മർക്കൊസ് നല്കി. ഇതറിഞ്ഞ പത്രൊസ് അതിനെ നിരുത്സാഹപ്പെടുത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.” ആദിമകാലം തൊട്ടിന്നുവരെയും മർക്കൊസ് സുവിശേഷം റോമിൽ വച്ച് എഴുതി എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനു പല തെളിവുകളുണ്ട്. പത്തു ലത്തീൻ പദങ്ങൾ മർക്കൊസ് പ്രയോഗിക്കുന്നുണ്ട്. അവയിൽ ചിലതു പുതിയനിയമത്തിൽ മറ്റൊരിടത്തും പ്രയോഗിച്ചിട്ടില്ല. മർക്കൊസ് എന്ന പേരു പോലും ലത്തീൻ ആണ്. വിജാതീയർക്കു എഴുതിയതുകൊണ്ടു യെഹൂദന്മാരുടെ ആചാരമര്യാദകൾ വിശദമാക്കുന്നു. (7:3,4; 12:12; 14:12). അരാമ്യ പ്രയോഗങ്ങൾ അവതരിപ്പിക്കുമ്പോൾ അവയുടെ അർത്ഥം വ്യക്തമാക്കുന്നു. (3:17; 5:41; 7:11,34; 14:36; 15:22,34). ഒലിവുമല ദൈവാലയത്തിനു നേരെയാണെന്ന പ്രസ്താവന (13:3) യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഉപരിപ്ലവമാണ്. എന്നാൽ ഈ വിശദീകരണം റോമിലെ അനുവാചകർക്കു ആവശ്യമാണ്. ന്യായപ്രമാണം; അതിനു പുതിയ നിയമവുമായുള്ള ബന്ധം, ശാസ്ത്രിമാർക്കും പരീശന്മാർക്കും എതിരെയുള്ള രൂക്ഷ വിമർശനം (മത്താ, 23; 12:38-40) എന്നിവ മർക്കൊസ് സുവിശേഷത്തിലില്ല. മത്തായിയുടെ സുവിശേഷം എബ്രായർക്കും ലൂക്കൊസിന്റേത് യവനർക്കും എന്നപോലെ മർക്കൊസ് സുവിശേഷം റോമിലെ വിശ്വാസികൾക്കു വേണ്ടി റോമിൽവച്ച് എഴുതപ്പെട്ടതാണ്.

എഴുത്തിന്റെ ഉദ്ദേശ്യം: മത്തായി പ്രധാനമായും സഹജൂതന്മാർക്കാണ് എഴുതിയത്. മർക്കോസിന്റെ സുവിശേഷം റോമൻ വിശ്വാസികളെ, പ്രത്യേകിച്ച് വിജാതീയരെ ലക്ഷ്യം വച്ചുള്ളതായിരുന്നു. മുമ്പ് സുവിശേഷം കേട്ട് വിശ്വസിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് ഒരു ശുശ്രൂഷകനായാണ് മാർക്കൊസ് സുവിശേഷം എഴുതുന്നത്. (റോമ, 1:8). കഠിനമായ പീഡനങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും അവന്റെ ശിഷ്യന്മാർ എന്നതിന്റെ അർത്ഥം അവരെ പഠിപ്പിക്കുന്നതിനുമായി, ലോകരക്ഷിതാവായ യേശുക്രിസ്തു ദാസരൂപമെടുത്ത് കഷ്ടം സഹിച്ചു മരിച്ചത് ആവർ അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 

പ്രധാന വാക്യങ്ങൾ: 1. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” മർക്കൊസ് 1:11.

2. “യേശു അവരോടു: “എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.” മർക്കൊസ് 1:17.

3. “ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.” മർക്കൊസ് 10:15.

4. “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.” മർക്കൊസ് 10:45.

5. “അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.” മർക്കൊസ് 12:33.

6. “അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.” മർക്കൊസ് 16:6.

7. “പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” മർക്കൊസ് 16:15.

ഉള്ളടക്കം: I. മുഖവുരയും ഒരുക്കവും : 1 : 1 – 13 . 

1. മുന്നോടി – യോഹന്നാൻ സ്നാപകൻ: 1:1-8. 

2. യേശുവിന്റെ സ്നാനം: 1:9-11. 

3. പരീക്ഷ: 1:12,13. 

II. ഗലീലയിലെ ശുശ്രൂഷ: 1:14-8:26.

1. ശിഷ്യന്മാരെ വിളിക്കുന്നു: 1:14-20. 

2. അത്ഭുതങ്ങൾ: 1:21-3:12. 

3. പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു: 3:13:19. 

4. പരീശന്മാരുമായുള്ള വിവാദം, ഉപമകൾ, അത്ഭുതങ്ങൾ: 3:20-6:6. 

5. അപ്പൊസ്തലന്മാർക്കു നിയോഗം നല്കുന്നു: 6:7-13.

6. യോഹന്നാൻ സ്നാപകന്റെ മരണം: 6:14-29.

7. അയ്യായിരം പേരെ പോഷിപ്പിക്കുന്നു, പരീശന്മാരോടു വാദിക്കുന്നു; നാലായിരം പേരെ പോഷിപ്പിക്കുന്നു: 6:30-8:10.

8. എതിർപ്പുകൾ അവഗണിക്കുന്നു; കുരുടനെ സൗഖ്യമാക്കുന്നു: 8;11-26.

III. കഷ്ടാനുഭവത്തിനായുള്ള ഒരുക്കം: 8:27-10:52.

1. പത്രാസ് ക്രിസ്തു എന്നു ഏറ്റുപറയുന്നു: 8:27-30.

2. കഷ്ടാനുഭവത്തെക്കുറിച്ചു യേശു ആദ്യം പ്രവചിക്കുന്നു: 8:31-38.

3. യേശുവിന്റെ രൂപാന്തരം, ഭൂത്രഗ്രസ്തനായ കുട്ടിയെ സുഖപ്പെടുത്തുന്നു: 9:1-29. 

4. തന്റെ കഷ്ടാനുഭവത്തെക്കുറിച്ചു രണ്ടാമതും പ്രവചിക്കുന്നു: 9:30-32.

5. വിവാഹമോചനം, ധനവാനായ യുവപ്രമാണി ഇത്യാദി: 9:33-10:31.

6. തന്റെ മരണത്തെക്കുറിച്ചു മൂന്നാമതും പ്രവചിക്കുന്നു: 10:32-34.

7. സെബെദിയുടെ പുത്രന്മാർ രാജ്യത്തിൽ ആദ്യസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു; കുരുടനായ ബർത്തിമായിയെ സുഖപ്പെടുത്തുന്നു: 10:35-52.

IV. കഷ്ടാനുഭവ ആഴ്ചയും പുനരുത്ഥാനവും: 11-16 അ. 

1. ജൈത്രപ്രവേശവും ദൈവാലയശുദ്ധീകരണവും: 11-1-33.

2. മുന്തിരിത്തോട്ടത്തിന്റെ ഉപമയും ഹെരോദ്യരോടും സദൂക്യരോടും ഉള്ള വിവാദവും: 12:1-27.

3. മുഖ്യകല്പന, വിധവയുടെ രണ്ടുകാശ്, പുനരാഗമനത്തിന്റെ മുന്നറിയിപ്പ്: 12:28-13:37. 

4. യേശു കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ: 14:1-11. 

5. അന്ത്യഅത്താഴം: 14:12-31. 

6. യേശു ഗെത്ത്ശമന തോട്ടത്തിൽ: 14:32-52. 

7. യേശു മഹാപുരോഹിതന്റെ മുമ്പിൽ: 14:53-72.

8. പീലാത്തോസിന്റെ മുമ്പിൽ: 15:1-21. 

9. ക്രൂശീകരണം: 15:22-47.

10. പുനരുത്ഥാനം: 16:1-8.

11. പുനരുത്ഥാനാനന്തര പ്രത്യക്ഷതകൾ: 16:9-20.

സവിശേഷതകൾ: 1. കർമ്മപ്രധാനമായ സുവിശേഷമാണ് മർക്കൊസ്. യേശു എന്തു പറഞ്ഞു എന്നതിനല്ല, എന്തുചെയ്തു എന്നതിനാണ് പ്രാധാന്യം. ക്രിസ്തുവിന്റെ ഒരേയൊരു ദീർഘപ്രഭാഷണം (ഒലിവുമല പ്രഭാഷണം) മാത്രമേ മർക്കൊസ് രേഖപ്പെടുത്തിയിട്ടുളളു. യേശുവിന്റെ 18 അത്ഭുതങ്ങൾ ഇതിലുണ്ട്; ഉപമകൾ നാലുമാത്രവും. മത്തായി സുവിശേഷത്തിൽ 18-ഉം ലൂക്കൊസ് സുവിശേഷത്തിൽ 19-ഉം ഉപമകൾ ഉണ്ട്. പെട്ടെന്ന്, ഉടനെ എന്നിവയുടെ ഗ്രീക്കു പദമായ യുത്തുസ് മർക്കൊസിൽ 41 പ്രാവശ്യമുണ്ട്. തിരക്കേറിയ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ക്രിയാവിശേഷണമാണിത്. 

2. യഹോവയുടെ ദാസനായി യേശുവിനെ അവതരിപ്പിക്കുന്നു. ഒരു ദാസനാ വംശാവലിയോ ബാല്യകാല ചരിത്രമോ ഉണ്ടാകാനിടയില്ല. തന്മൂലം മർക്കൊസ് യേശുക്രിസ്തുവിന്റെ വംശാവലിയോ കന്യകാജനനമോ, ബാല്യകാല ചരിത്രമോ രേഖപ്പെടുത്തിയിട്ടില്ല. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം എന്നാണ് പുസ്തകം ആരംഭിക്കുന്നത്. “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിക്കാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനുമതേ വന്നത്” എന്നു ക്രിസ്തു തന്റെ ജഡധാരണലക്ഷ്യം പ്രഖ്യാപിച്ചു. (10:45).

3. സുവിശേഷം എഴുതിയതു മർക്കൊസ് ആണെങ്കിലും അതിൽ അനുരണനം ചെയ്യുന്നതു പത്രൊസിന്റെ ശബ്ദമാണ്. മറ്റു സുവിശേഷകാരന്മാർ വിട്ടുകളഞ്ഞ പല സന്ദർഭങ്ങളിലും മർക്കൊസ് പത്രൊസിന്റെ പേര് എടുത്തു പറയുന്നതിനു കാരണം (1:36; 11:21; 13:3) അതാകണം. 

4. താൻ പാർത്തിരുന്ന നസറെത്തിൽ തച്ചൻ എന്ന നിലയിൽ യേശു അറിയപ്പെട്ടിരുന്നു എന്നു മർക്കൊസ് മാത്രമേ രേഖപ്പെടുത്തിയിട്ടുളളു. (6:3). യേശുവിന്റെ പന്ത്രണ്ടും മുപ്പതും വയസ്സിനിടയ്ക്കുള്ള ജീവിതത്തിന്റെ ഒരു നേരിയ സൂചന ഈ പ്രസ്താവനയിൽ നിന്നു നമുക്കു ലഭിക്കുന്നു. 

മർക്കൊസ് സുവിശേഷത്തിന്റെ പരിസമാപ്തി പാഠനിരുപണവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് . സുവിശേഷം 16:8-ൽ പൊടുന്നനവെ അവസാനിക്കുന്നു. ഒരപൂർണ്ണത അവിടെ ദൃശ്യമാണ്. ഏറ്റവും പുരാതന ഗ്രീക്കു കൈയെഴുത്തു പ്രതികളായ വത്തിക്കാൻ ലിഖിതത്തിലും സീനായ് ലിഖിതത്തിലും സമാപ്തി 16:8-ലാണ് മറ്റനേകം കൈയെഴുത്തു പ്രതികളിൽ 16-20 വരെയുള്ള ദീർഘസമാപ്തി കാണാൻ കഴിയും. മലയാള തർജ്ജമയിൽ ഈ ഭാഗം ചതുര കോഷ്ഠത്തിൽ ചേർത്തിരിക്കുന്നു. 16:9-20 വരെയുള്ള വാക്യങ്ങൾ മൗലികമാണോ പ്രക്ഷിപ്തമാണോ എന്നത് കുഴക്കുന്ന പ്രശ്നമാണ്. ഡീൻ ബർഗൻ, മില്ലർ, സ്ക്രിവ്നർ, ഫുള്ളർ തുടങ്ങിയവർ ഈ ഭാഗം മൗലികമാണെന്നു കരുതുന്നു. വാർഫീൽഡ്, വെസ്റ്റ്കോട്ട് ൾ, ഏ.റ്റി. റോബർട്ട്സൺ ആദിയായവർ അതിനെ പ്രക്ഷിപ്തമായി കരുതുന്നു. മർക്കൊസ് സുവിശേഷം 16:8-ൽ അവസാനിച്ചു എന്നു ചിന്തിക്കുന്നവർ ഇന്നും ചുരുക്കമാണ്. ആദ്യകാലത്തു തന്നെ 8-ാം വാക്യത്തിനു ശേഷമുള്ള ഭാഗം നഷ്ടപ്പെട്ടിരിക്കണം. വാഷിങ്ടൺ ഗ്രന്ഥത്തിൽ മർക്കൊസ് സുവിശേഷത്തിന്റെ ദീർഘമായി സമാപ്തി 16-20-യാണുളളത്. എന്നാൽ 16:14-നു ശേഷം ഒരു കൂട്ടിച്ചേർക്കലുണ്ട്. അതിപ്രകാരം അവസാനിക്കുന്നു; “സ്വർഗ്ഗത്തിലുളള നീതിയുടെ അക്ഷയമായ തേജസ്സിലേക്കു് പാപികൾ മടങ്ങിവരുന്നതിനായി അവർക്കു വേണ്ടി ഞാൻ മരണത്തിനേല്പിക്കപ്പെട്ടു.” റെജിയൂസ് ഗ്രന്ഥത്തിൽ രണ്ടു വിധത്തിലുള്ള സമാപ്തിയും കാണപ്പെടുന്നു. ഹസ്വസമാപ്തി 16:8-നു ശേഷം ഈ വാക്യത്തോടു കൂടെയാണ് അവസാനിക്കുന്നതു; “അവർ (സ്ത്രീകൾ) തങ്ങളോടു പറയപ്പെട്ടതെല്ലാം പത്രൊസിനോടും കൂടെയുണ്ടായിരുന്നവരോടും ചുരുക്കിപ്പറഞ്ഞു. പിന്നീടു യേശു തന്നെ നിത്യരക്ഷയുടെ പരിശുദ്ധവും അനശ്വരവുമായ വിളംബരം അവർവഴി കിഴക്കു മുതൽ പടി ഞ്ഞാറു വരെ അയച്ചു.”

മത്തായി

മത്തായി എഴുതിയ സുവിശേഷം (Gospel of Matthew)

പുതിയനിയമ കാനോനിൽ പ്രഥമസ്ഥാനം മത്തായി സുവിശേഷത്തിനാണ്. ആദിമസഭ ഏറ്റവുമധികം ആദരിക്കുകയും വായിക്കുകയും ചെയ്തിരുന്നത് ഈ സുവിശേഷമത്രേ. പഴയനിയമത്തെയും പുതിയനിയമത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി അതു നിലകൊള്ളുന്നു. എ.ഡി. 180-ന് മുമ്പു സഭാപിതാക്കന്മാർ ഏറ്റവുമധികം ഉദ്ധരിച്ചിട്ടുള്ളത് ഈ സുവിശേഷത്തിൽ നിന്നാണ്. മത്തായി സുവിശേഷത്തിന്റെ പ്രസിദ്ധിക്ക് രണ്ടു കാരണങ്ങൾ ഉണ്ട്: 1. യേശുക്രിസ്തുവിന്റെ ഒരു അപ്പൊസ്തലനാണ് ഗ്രന്ഥകർത്താവ്. 2. ഈ സുവിശേഷം ക്രിസ്തുവിന്റെ ഉപദേശത്തിനു മുൻതൂക്കം നല്കുന്നു. പുതിയ വിശ്വാസികളെ പഠിപ്പിക്കുന്നതിനും ദുരുപദേശങ്ങളെ ചെറുക്കുന്നതിനും ക്രിസ്തുവിന്റെ ആധികാരികമായ ഉപദേശം ആദിമസഭയ്ക്ക് അനിവാര്യമായിരുന്നു. 

ഗ്രന്ഥകർത്താവ്: സുവിശേഷത്തിന്റെ കർത്താവായി മത്തായിയെ ആദിമകാലം മുതൽ തന്നേ സഭ അംഗീകരിച്ചിരുന്നു. മർക്കൊസ് സുവിശേഷത്തെ ഏതാണ്ട് പൂർണ്ണമായി മത്തായി പിന്തുടരുന്നുണ്ട്. അപ്പൊസ്തലനല്ലാത്ത ഒരാൾ (മർക്കൊസ്) എഴുതിയതിനെ അപ്പൊസ്തലനായ ഒരാൾ (മത്തായി) ഉപജീവിച്ചു എന്നത് അംഗീകരിക്കുവാൻ ആധുനിക പണ്ഡിതന്മാരിൽ പലർക്കും പ്രയാസമാണ്. സുവിശേഷ സംഭവങ്ങൾക്കെല്ലാം ദൃക്സാക്ഷിയാണു മത്തായി. മർക്കൊസ് ഇവയെല്ലാം പത്രൊസിൽ നിന്നു കേട്ടതാണ്. മത്തായിയുടെ ഗ്രന്ഥകർത്തത്വത്തിനുള്ള പ്രധാന തെളിവു് അതിന്റെ ശീർഷകമാണ്. ശീർഷകത്തിന്റെ ആദിരൂപം ‘മത്തായിയെ അനുസരിച്ചള്ളതു’ (കറ്റാ മത്തായിയൊൻ) എന്നാണ്. പില്ക്കാലത്ത് സുവിശേഷം എന്ന പദം അതിനോടു ചേർത്തു. സുവിശേഷങ്ങൾ കൂട്ടിച്ചേർക്കപ്പെട്ട കാലത്തോളം പഴക്കം ഈ ശീർഷകത്തിനുണ്ട്. മത്തായിയുടെ കർതൃത്വത്തിനു പിതാക്കന്മാരുടെ സാക്ഷ്യവും കുറവല്ല. അതിനെക്കുറിച്ച് ആദ്യം സാക്ഷ്യപ്പെടുത്തിയ വ്യക്തി ഹിയറപൊലിസിലെ ബിഷപ്പായിരുന്ന പാപ്പിയാസ് ആണെന്നു യുസിബിയസ് തന്റെ സഭാ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “മത്തായി എബ്രായ ഭാഷയിൽ (അരാമ്യ) അരുളപ്പാടുകൾ എഴുതി. ഓരോരുത്തരും അവരുടെ കഴിവുപോലെ അവയെ വിവർത്തനം ചെയ്തു.” ഈ പ്രസ്താവനയുടെ ശരിയായ അർത്ഥം എന്താണെന്നത് ഇന്നും വിവാദ്രഗ്രസ്തമാണ്. താഴെപ്പറയുന്ന രണ്ടു വിശദീകരണങ്ങളിൽ ഒന്നായിരിക്കണം ശരി. 1. പലസ്തീനിലെ യെഹൂദ്യ ക്രിസ്ത്യാനികൾക്കുവേണ്ടി ഗ്രീക്കിൽ സുവിശേഷം എഴുതുന്നതിനു മുമ്പു് മത്തായി അരാമ്യഭാഷയിൽ ഒരു സുവിശേഷം എഴുതി. 2. യെഹൂദ വിശ്വാസികളുടെ പ്രബോധനത്തിനുവേണ്ടി കർത്താവിന്റെ വാക്കുകളെ മത്തായി അരാമ്യഭാഷയിൽ ക്രോഡീകരിച്ചു. മേല്പപറഞ്ഞ രണ്ടഭിപ്രായങ്ങളിൽ ഏതു സ്വീകരിച്ചാലും മത്തായിയുടെ ഗ്രന്ഥകർത്തത്വം സുസ്ഥിരമാണ്. 

എഴുതിയ കാലം: മത്തായി സുവിശേഷത്തിന്റെ രചനാകാലം കൃത്യമായി പറയുവാൻ സാദ്ധ്യമല്ല. ‘ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു’ (27:8) എന്ന പ്രസ്താവന എ.ഡി. 70-നു മുമ്പാണ് സുവിശേഷം എഴുതപ്പെട്ടതെന്നു കാണിക്കുന്നു. എ.ഡി. 70-നായിരുന്നു യെരുശലേം നാശം. വിശുദ്ധനഗരം, മഹാരാജാവിന്റെ നഗരം എന്നീ പ്രയോഗങ്ങൾ ദൈവാലയം അപ്പോഴും നിലനില്ക്കുന്നു എന്ന്  സൂചനയാണു് നല്കുന്നത്. (മത്താ, 4:5; 5:35). ‘അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ’ എന്ന മുന്നറിയിപ്പ് യെരൂശലേം പിടിക്കപ്പെടുന്നതിനു മുമ്പുള്ള കാലത്തയാണു സൂചിപ്പിക്കുന്നത്. (24:15-17). തന്മൂലം എ.ഡി. 55-നു ശേഷവും 65-നു മുമ്പ് മത്തായി സുവിശേഷം എഴുതപ്പെട്ടു എന്നു കരുതുന്നതിൽ അപാകതയൊന്നുമില്ല. അത് ഏകദേശം എ.ഡി. 58-ലാണെന്ന് കരുതപ്പെടുന്നു.

എഴുതിയസ്ഥലം: സുവിശേഷത്തിന്റെ രചനാസ്ഥലം അന്ത്യൊക്ക്യ ആയിരിക്കണം. അന്ത്യൊക്ക്യസഭയുടെ യെഹൂദ്യ വിജാതീയസ്വഭാവം സുവിശേഷത്തിലെ ഉള്ളടക്കത്തിന് അനുരൂപമാണ്. രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്ത്യാക്ക്യയിലെ ഇഗ്നാത്യൊസ് ‘സുവിശേഷം’ എന്നു മത്തായി സുവിശേഷത്തെ പരാമർശിച്ചിട്ടുണ്ട്.

എഴുത്തിന്റെ ഉദ്ദേശ്യം: വാഗ്ദത്ത മിശിഹാ യേശുക്രിസ്തുവാണെന്ന് യഹൂദന്മാരോട് തെളിയിക്കാൻ മത്തായി ഉദ്ദേശിക്കുന്നു. മറ്റേതൊരു സുവിശേഷത്തേക്കാളും, യെഹൂദാ പ്രവാചകന്മാരുടെ വാക്കുകൾ യേശു എങ്ങനെ നിറവേറ്റി എന്ന് കാണിക്കാൻ മത്തായിയുടെ സുവിശേഷം പഴയനിയമം ഉദ്ധരിക്കുന്നു. മത്തായി അബ്രാഹാമിൽ തുടങ്ങി ദാവീദിൽ നിന്നുള്ള യേശുവിന്റെ വംശാവലി വിശദമായി വിവരിക്കുന്നു. യഹൂദന്മാർക്ക് സുഖമായിരിക്കാവുന്ന പലതരം സംഭാഷണങ്ങളും അദ്ദേഹം ഉപയോഗിക്കുന്നു. സുവിശേഷ കഥ പറയുന്നതിനുള്ള സൂക്ഷ്മമായ സമീപനത്തിലൂടെ മത്തായിക്ക് തന്റെ ജനങ്ങളോടുള്ള സ്നേഹവും താൽപ്പര്യവും പ്രകടമാണ്.

പ്രധാന വാക്യങ്ങൾ: 1. “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” മത്തായി 5:17.

2. “കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” മത്തായി 5:43-44.

3. “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.” മത്തായി 6:9-13.

4. “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?” മത്തായി 16:26.

5. “യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.” മത്തായി 22:37-40.

6. “ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ.” മത്തായി 28:5-6.

7. “യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” മത്തായി 28:18-19.

ഉള്ളടക്കം: I. മശീഹയുടെ ആഗമനം: 1:1-4:11. 

1. യേശുവിന്റെ വംശാവലി: 1:1-17.

2. യേശുവിന്റെ ജനനം: 1:18-2:23.

3. യോഹന്നാൻ സ്നാപകൻ, യേശുവിന്റെ സ്നാനം: 3:1-17. 

4. യേശു പരീക്ഷിക്കപ്പെടുന്നു: 4:1-11. 

II. ഗലീലയിലെയും യെഹൂദ്യയിലെയും ശുശ്രൂഷ: 4:12-20:34. 

1. ഗലീലയിലേക്കു പിൻവാങ്ങുന്നു, ശിഷ്യന്മാരെ വിളിക്കുന്നു: 4:12-25.

2. ഗിരിപ്രഭാഷണം: 5:1-7-29.

3. പത്തു അത്ഭുതങ്ങൾ: 8:1-9:38.

4. പ്രന്തണ്ടു ശിഷ്യന്മാരെ ശുശ്രൂഷയ്ക്ക് അയയ്ക്കുന്നു: 10:1-42.

5. യോഹന്നാൻ സ്നാപകൻ തടവിൽ; പരീശന്മാരുടെ ആരോപണം: 11:1-12:50. 

6. സ്വർഗ്ഗരാജ്യത്തെ സംബന്ധിക്കുന്ന ഉപമകൾ: 13:1-52.

7. നസറേത്തിൽ യേശു ത്യജിക്കപ്പെടുന്നു: 13:53-58.

8. ഹെരോദാവു യോഹന്നാൻ സ്നാപകനെ കൊല്ലുന്നു; യേശു അയ്യായിരം പേരെ പോഷിപ്പിക്കുന്നു; പത്രാസ് വെളളത്തിന്മേൽ നടക്കുന്നു: 14:1-36. 

9. വീണ്ടും ആരോപണം; നാലായിരം പേരെ പോഷിപ്പിക്കുന്നു: 15:1-16:12.

10. പത്രോസിന്റെ ഏറ്റുപറച്ചിൽ: 16:13-20. 

11. സ്വന്തം കഷ്ടാനുഭവത്തെക്കുറിച്ചു യേശു ആദ്യമായി പ്രസ്താവിക്കുന്നു: 16:21-28. 

12. യേശുവിന്റെ രൂപാന്തരം: 17:1-13.

13. ചന്ദ്രരോഗിയെ സൗഖ്യമാക്കുന്നു: 17:14-21.

14. കഷ്ടാനുഭവത്തെ കുറിച്ചുള്ള രണ്ടാമത്തെ പ്രസ്താവന: 17:22-27.

15. യഥാർത്ഥ ശിഷ്യത്വത്തെക്കുറിച്ചു പഠിപ്പിക്കുന്നു: 18:1-35. 

16. യേശു യെരുശലേമിലേക്കു യാത്ര ചെയ്യുന്നു; വിവാഹ മോചനത്തെക്കുറിച്ചു പഠിപ്പിക്കുന്നു: 19:1-12. 

17. ശിശുക്കളെ അനുഗ്രഹിക്കുന്നു: 19:13-15. 

18. ധനവാനായ യുവപ്രമാണി: 19:16-30.

19. സ്വർഗ്ഗരാജ്യത്തെക്കുറിച്ചുളള ഉപമ, കുരുടന്മാരെ സൗഖ്യമാക്കുന്നു: 20:1-34. 

III. മശീഹയെ അവസാനമായി തിരസ്കരിക്കുന്നു: 21:1-25:46. 

1. ജൈത്രപ്രവേശം, ദൈവാലയശുദ്ധീകരണം, മുന്തിരി ത്തോട്ടത്തിന്റെ ഉപമ: 21:1-40.

2. കല്യാണവിരുന്നിന്റെ ഉപമ, എതിർപ്പു വർദ്ധിക്കുന്നു: 22:1-46.

3. ശാസ്ത്രിമാർക്കും പരീശന്മാർക്കും അയ്യോ കഷ്ടം! 23:1-39.

4. യെരുശലേമിന്റെ പതനവും യുഗാന്ത്യവും പ്രവചിക്കുന്നു: 24:1-51.

5. ന്യായവിധിയെക്കുറിച്ചുളള മൂന്നുപമകൾ: 25:1-46.

IV. പീഡാനുഭവവും പുനരുത്ഥാനവും: 26:1-28:20. 

1. യേശുവിനെ കൊല്ലാനുള്ള ഗൂഢാലോചന, അന്ത്യഅത്താഴം: 26:1-29. 

2. യേശു ഗെത്ത്ശെമന തോട്ടത്തിൽ: 26:30-56. 

3. കയ്യഫാവിന്റെ മുമ്പിൽ വിചാരണ, പത്രോസിന്റെ തള്ളിപ്പറയൽ: 26:57-75. 

4. പീലാത്തോസിന്റെ മുമ്പിൽ വിചാരണ: 27:1-26. 

5. കൂശീകരണം: 27:27-66.

6. പുനരുത്ഥാനം: 28:1-15.

7. മഹാനിയോഗം: 28:16-20. 

സവിശേഷതകൾ: 1. നിറവേറലിന്റെ സുവിശേഷം: മത്തായി സുവിശേഷം എഴുതപ്പെട്ടത് ഗ്രീക്കു സംസാരിക്കുന്ന യെഹൂദ ക്രിസ്ത്യാനികളുടെ ഇടയിലാണ്. യേശുക്രിസ്തുവിന്റെ ഉപദേശം അവതരിപ്പിക്കുന്ന രീതിയും ആദിമക്രൈസ്തവ പ്രഭാഷണങ്ങളിലെ വ്യത്യസ്ത അംശങ്ങൾക്കു നല്കുന്ന ഊന്നലും അതിനു തെളിവാണ്. മത്തായി സുവിശേഷം നിറവേറലിനു പ്രാധാന്യം നല്കുന്നു. ക്രിസ്തുവിന്റെ ആളത്തവും ജീവിതവും ഉപദേശവും ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും നിറവേറലാണ്. ‘പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകു വാൻ’ എന്ന വാക്യത്തോടു കൂടിയാണ് പഴയനിയമഭാഗങ്ങൾ തെളിവുകളായി ഉദ്ധരിച്ചിട്ടുള്ളത്. താഴെപ്പറയുന്ന ഉദ്ധരണികൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നു. (1:23; 2:18,23; 4:16; 8:17; 12:21; 13:35; 21:5; 27:10). യേശുക്രിസ്തുവിന്റെ ജീവിതാനുഭവങ്ങളിൽ പലതും യിസ്രായേൽ ജനത്തിന്റെ അനുഭവങ്ങളോടു സാധർമ്മ്യം വഹിക്കുന്നു. യിസായേല്യർ തങ്ങളുടെ ദേശീയതയുടെ ശൈശവത്തിൽ ഈജിപ്റ്റിലേക്കു പോവുകയും പുറപ്പാടിൽ മടങ്ങിവരികയും ചെയ്തു. യേശുവും തന്റെ ശൈശവത്തിൽ ഈജിപറ്റിൽ പോവുകയും മടങ്ങിവരികയും ചെയ്തു. ഹോശേയാ പ്രവചനത്തിന്റെ (11:1) ഈ നിറവേറൽ മത്തായി സുവിശേഷത്തിൽ ഉദ്ധരിച്ചിട്ടുണ്ട്: ‘മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി.’ 

2. ഉപദേശപ്രധാനമായ സുവിശേഷം: മർക്കൊസ് സുവിശേഷത്തിലെ ആഖ്യാനങ്ങളോടൊപ്പം ക്രിസ്തുവിന്റെ ഉപദേശങ്ങളെ ഇതിൽ സമവായമായി നിബന്ധിച്ചിരിക്കുന്നു. പ്രധാനമായി അഞ്ച് പ്രഭാഷണങ്ങളാണിതിലുളളത്: 1.ഗിരിപ്രഭാഷണം: (5-7അ); 2.ശിഷ്യന്മാർക്കുള്ള പ്രബോധനം: (10 അ); 3.സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ: (13 അ); 4.താഴ്മ, ഇടർച്ച, ക്ഷമ എന്നിവയെക്കുറിച്ചുള്ള ഉപദേശം: (18 അ); 5.ഒലിവുമല പ്രഭാഷണം: (24-25 അ). 

ഒരു പ്രത്യേകവിധത്തിലും വ്യാപ്തിയിലുമാണ് യേശുവിന്റെ ഉപദേശങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. മത്തായിക്കും പൗലൊസിനും ക്രിസ്തുവിന്റെ (ന്യായ) പ്രമാണം എന്ന് ഒന്നുള്ളതായി കാണാം. മേല്പറഞ്ഞ അഞ്ചുകൂട്ടം ഉപദേശഭാഷണങ്ങൾ അഞ്ചു ന്യായപ്രമാണ പുസ്തകങ്ങൾക്കു സാധർമ്മ്യം വഹിക്കുന്നതായി പലരും കരുതുന്നു. സീനായി പർവ്വതത്തിൽ വച്ചാണ് മോശയ്ക്ക് ദൈവിക ന്യായപ്രമാണം ലഭിച്ചത്. അതിനു സദൃശമായി മലമുകളിൽ വച്ചു പുതിയ യിസ്രായേലിനു (5:1) പരിഷ്ക്കരിച്ച ന്യായപ്രമാണം നല്കുന്ന വലിയ ഉപദേഷ്ടാവായി മത്തായി യേശുവിനെ അവതരിപ്പിക്കുന്നു. മാനസാന്തരത്തിനും സൽപ്രവൃത്തികൾക്കുമായി യിസ്രായേലിനെ ആഹ്വാനം ചെയ്യുകയാണ് മശീഹ. സൽപ്രവൃത്തികൾക്കുള്ള ആഗ്രഹവും അവ ചെയ്യുന്നതിൽ നേരിടാവുന്ന കഷ്ടത അനുഭവിക്കാനുള്ള മനസ്സും ഉള്ളവർ ധന്യരാണ്. ശിഷ്യന്മാരുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയേണ്ടതാണ്. (5:20). പൂർവ്വന്മാരുടെ സമ്പ്രദായങ്ങൾ നിമിത്തം ന്യായപ്രമാണത്തിന്റെ വിവക്ഷ അവർക്കു വ്യക്തമായി ഗ്രഹിക്കുവാൻ കഴിഞ്ഞില്ല. ദൈവിക വെളിപ്പാടിന്റെ അവിഭാജ്യഘടകമാണ് ന്യായപ്രമാണം. ആ ന്യായപ്രമാണമാണ് ക്രിസ്തുവിൽ നിറവേറലിനെ ദർശിച്ചത്. ക്രിസ്തു വന്നത് ന്യായപ്രമാണത്തെ നീക്കുവാനല്ല നിവർത്തിപ്പാനത്രേ. ശാസ്ത്രിമാർ ന്യായപ്രമാണത്തിനു നല്കിവന്ന ദുർവ്യാഖ്യാനത്ത യേശു തിരുത്തി. (5:17). തന്മൂലം ഗിരിപ്രഭാഷണത്തിലെ സിംഹഭാഗവും പത്തുകല്പനകളുടെ വ്യാഖ്യാനമാണ്. ‘അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ’ എന്നതു ‘എഴുതപ്പെട്ടിരിക്കുന്നു’ എന്നതിനു തുല്യമല്ല എന്നു ചിന്തിക്കുന്നവരുണ്ട്. തിരുവെഴുത്തുകളുടെ അധികാരത്തെ ഊന്നിപ്പറയുമ്പോൾ ‘എഴുതപ്പെട്ടിരിക്കുന്നു’ എന്നു യേശു പറഞ്ഞു. യെഹൂദമതത്തിൽ മുഖ്യസ്ഥാനം ന്യായപ്രമാണത്തിനാണ്; ക്രിസ്തുമാർഗ്ഗത്തിൽ ക്രിസ്തുവിനും. മത്തായി സുവിശേഷത്തിൽ ക്രിസ്തുവാണ് അധികാരി. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു” (11:28-30) എന്ന ക്രിസ്തുവിന്റെ കൃപാപൂർണ്ണവും പരമാധികാരസൂചകവുമായ ആഹ്വാനം രേഖപ്പെടുത്തിയിട്ടുള്ളത് ഈ സുവിശേഷത്തിൽ മാത്രമാണ്.

3. രാജാവിന്റെ സുവിശേഷം: ക്രിസ്തുവിനെ രാജാവായി മത്തായി അവതരിപ്പിക്കുന്നു. രാജാവ് എന്ന പദം 9 തവണ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്. (2:2; 21:4; 22:2,11; 25:34; 27:11,29,37,42). ദാവീദുപുത്രൻ എന്ന രാജകീയനാമം ക്രിസ്തുവിനു എട്ടുപ്രാവശ്യം നല്കുന്നു. (1:1; 9:27; 12:23; 15:22; 20:30,31; 21:9,15). ഒന്നാം അദ്ധ്യായത്തിൽ യേശുവിന്റെ വംശാവലി മുകളിലോട്ടു ദാവീദുവരെ രേഖപ്പെടുത്തുന്നു. യേശുവിന്റെ ജനനത്തിൽ വിദ്വാന്മാർ വന്നു ചോദിക്കുന്നത; ‘യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?’ എന്നാണ്. (2:2). ക്രിസ്തുവിന്റെ ജൈത്രപ്രവേശം രാജകീയ സൂചനയുള്ളതാണ്. (21:1-13). ഒലിവുമല പ്രഭാഷണത്തിൽ തന്റെ രാജകീയ വാഴ്ചയെക്കുറിച്ചു യേശു പ്രവചിച്ചു. (25:31). നീ യെഹൂദന്മാരുടെ രാജാവോ’ എന്നു പീലാത്തോസ് ചോദിച്ചതിന്, ‘ഞാൻ ആകുന്നു’ എന്നു യേശു മറുപടി നല്കി. (27:11). യേശുവിന്റെ ക്രൂശിലെ മേലെഴുത്ത് ‘യെഹൂദന്മാരുടെ രാജാവായ യേശു’ എന്നായിരുന്നു. (27:3). സുവിശേഷത്തിന്റെ അവസാനഭാഗത്ത് ശിഷ്യന്മാർക്കു മഹാനിയോഗം നല്കുമ്പോൾ ‘സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും തനിക്കു നല്കപ്പെട്ടിരിക്കുന്നു എന്നു യേശു പ്രഖ്യാപിച്ചു.’ (28:18).

4. സാർവ്വജനീനമായ സുവിശേഷം: നാലു സുവിശേഷങ്ങളിലും വച്ച് ‘സഭ’ എന്ന പ്രയോഗം കാണപ്പെടുന്നത് മത്തായിയിൽ മാത്രമാണ്; മൂന്നു പ്രാവശ്യം. (16:18; 18:17). യേശുവിന്റെ ജീവിതമരണങ്ങളുടെ ഫലമായി പുതിയ യിസ്രായേലായ സാർവ്വത്രികസഭ രൂപംകൊണ്ടു. സഭയിൽ യെഹൂദന്മാർക്കും വിജാതീയർക്കും തുല്യസ്ഥാനമാണാ ഉള്ളത്. ‘ദൈവം നമ്മോടുകുടെ’ എന്നർത്ഥമുള്ള ‘ഇമ്മാനുവേൽ’ യേശു ആണെന്ന പ്രവചനത്തോടെ സുവിശേഷം ആരംഭിക്കുകയും സകലജാതികളിൽ നിന്നും ചേർക്കപ്പെട്ടിട്ടുള്ള സ്വശിഷ്യന്മാരോടൊപ്പം യുഗാവസാനം വരെയും താനുണ്ടായിരിക്കുമെന്നുള്ള ക്രിസ്തുവിന്റെ വാഗ്ദാനത്തോടെ അവസാനിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ വംശാവലിയിൽ രണ്ടു വിജാതീയ സ്ത്രീകളെ ഉൾപ്പെടുത്തിയതിലും (1:5), വിദ്വാന്മാരുടെ സന്ദർശനത്തിലും (2:1-13) സാർവ്വജനീനത്വം നിഴലിക്കുന്നുണ്ട്.. യേശുവിന്റെ ശുശ്രൂഷ ഭാഗികമായി ജാതികളുടെ ഗലീലയിൽ ആയിരുന്നു എന്നതിനു (4:15) പ്രത്യേകം ഊന്നൽ നല്കുന്നു. ജാതികൾക്കു ന്യായവിധി അറിയിക്കുകയും അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവയ്ക്കുകയും ചെയ്യുന്ന ദൈവദാസനാണ് യേശു എന്ന് (12:17,20) വെളിപ്പെടുത്തുന്നു. താൻ അയയ്ക്കപ്പെട്ടതു യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേയ്ക്കാണെന്ന് യേശു പറഞ്ഞു. (15:24). കാണാതെപോയ ഇതേ ആടുകളോടു ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ച് അറിയിക്കുവാനാണ് യേശു ശിഷ്യന്മാരെ അയച്ചത്. (10:6). ഏതു യിസ്രായേല്യനിൽ ഉള്ളതിനെക്കാളും വലിയ വിശ്വാസമാണ് റോമൻ ശതാധിപനിൽ യേശുകണ്ടത്. (8:10). തൽഫലമായി മശീഹയുടെ വിരുന്നിനു ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള വിശ്വാസികൾക്കു തുറന്നു കൊടുക്കും. എന്നാൽ രാജ്യത്തിന്റെ പുത്രന്മാർ ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളപ്പെടും. (8:11,12). യേശുവിന്റെ മശീഹാത്വം യെഹൂദന്മാർക്കു ഇടർച്ചക്കല്ലായി. അതിനാൽ രാജ്യം അവരിൽ നിന്നെടുത്തു ഫലം പുറപ്പെടുവിക്കുന്ന ജാതികൾക്കു നല്കി. (21:42,43). 

5. ന്യായവിധിയുടെ സുവിശേഷം: ആദിമ സുവിശേഷ ഘോഷണത്തിലെ ഒരു പ്രധാന ഘടകമാണ് മാനസാന്തരത്തിനു വേണ്ടിയുള്ള ആഹ്വാനം. ജീവനോടിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കുവാൻ യേശു മടങ്ങിവരും. യോഹന്നാൻ സ്നാപകനും യേശുവും യെഹൂദന്മാരെ മാനസാന്തരത്തിനു ആഹ്വാനം ചെയ്തു. യേശുക്രിസ്തു ഒടുവിലായി മഹാവിധിയുടെ ഉപമ പറഞ്ഞു. മത്തായി സുവിശേഷത്തിൽ മാത്രമേ അതുള്ളൂ. (25:31-46). ന്യായവിധിക്കായി വരുന്ന മശീഹയെ സംബന്ധിക്കുന്ന ഉപമകളുടെയും ഭാഷണങ്ങളുടെയും സമാപനമാണ് ഈ ഉപമ. യെരുശലേമിന്റെ വീഴ്ചയോടുകൂടി യിസ്രായേലിന്റെ മേലുള്ള ദൈവിക ശിക്ഷാവിധിയുടെ ഒരംശം ഒന്നാം നൂറ്റാണ്ടിൽത്തന്നെ നിറവേറി. പല ഉപമകളും മത്തായിയിൽ സവിശേഷമാണ്: നിലത്തിലെ കള, ക്ഷമിക്കാത്ത കടക്കാരൻ, കല്യാണ വസ്ത്രമില്ലാത്ത അതിഥി, പത്തു കന്യകമാർ എന്നിവ. ദൈവിക ന്യായവിധിയുടെ ഗൗരവസ്വഭാവത്തെയും അനിവാര്യതയെയും അവ ഊന്നിപ്പറയുന്നു. മത്തായി സുവിശേഷത്തിന്റെ സവിശേഷതയായ ‘ഏറ്റവും പുറത്തുളള ഇരുട്ട്, കരച്ചിലും പല്ലു കടിയും’ എന്നീ ശൈലികൾ ഈ ഉപമകളിൽ നാം ആവർത്തിച്ചു കേൾക്കുന്നു. ക്രിസ്തുവിന്റെ വരവ് നിശ്ചയമാണ്. എന്നാൽ അതിന്റെ ആസന്നത സുവിശേഷത്തിന്റെ പരിവീക്ഷണത്തിൽ ഊന്നൽ അർഹിക്കുന്നില്ല. ന്യായവിധിക്കായി ക്രിസ്തു വരുന്നതിനു മുമ്പ് സഭയിൽ യേശു സന്നിഹിതനായിരുന്നു വാഴുന്ന അനിർവ്വചിത കാലയളവുണ്ട്.

മത്തായി സുവിശേഷവും മർക്കൊസ് സുവിശേഷവും 

ക്രിസ്തുവിന്റെ ഉപദേശത്തെക്കാൾ പ്രവൃത്തിയിലാണ് മർക്കൊസ് സുവിശേഷത്തിന്റെ ഊന്നൽ. യേശുക്രിസ്തുവിന്റെ ജീവിതം, മരണം എന്നിവയെക്കുറിച്ചുള്ള വിവരണത്തിൽ മത്തായി മർക്കൊസിനെ പിന്തുടരുന്നു. 8-9 അദ്ധ്യായങ്ങളിൽ മൂന്നു വീതമുള്ള ഗണങ്ങളിൽ യേശുവിന്റെ അത്ഭുതപ്രവൃത്തികളെ സംക്ഷിപ്തമായി രേഖപ്പെടുത്തുന്നു. 11-12 അദ്ധ്യായങ്ങളിൽ യോഹന്നാൻ സ്നാപകൻ പരീശന്മാർ തുടങ്ങിയവരുമായി യേശുവിനുളള ബന്ധം അവതരിപ്പിക്കുന്നു. സംഭവങ്ങളെ കാലക്രമത്തിൽ അവതരിപ്പിക്കുവാനുള്ള ശ്രമം ചെയ്തു കാണുന്നില്ല. എന്നാൽ പീഡാനുഭവത്തിന്റെ ആഖ്യാനത്തിൽ കാലക്രമം പാലിക്കുന്നുണ്ട്. യേശുവിന്റെ വംശാവലിയും ശൈശവത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങളും പൂർവ്വവർത്തിയായി രേഖപ്പെടുത്തുകയും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രണ്ടു പ്രത്യക്ഷതകളുടെ വിവരണം അനുബന്ധിക്കുകയും ചെയ്യുന്നു. കന്യകാജാതൻ എങ്കിലും നിയമപ്രരമായി അബ്രാഹാമിന്റെ സന്തതിയും ദാവീദുപുത്രനും ആണ് യേശു എന്നു വെളിപ്പെടുത്തുന്നതിനാണ് വംശാവലി നല്കിയത്. മറിയയുടെ നിയമാനുസൃതമല്ലാത്ത കുഞ്ഞാണെന്ന അപവാദത്തിനു മറുപടി നല്കുകയും യോസേഫിന്റെ പ്രവൃത്തിയെ സാധുവാക്കുകയും ചെയ്യുന്നു. (1:18-25). സുവിശേഷ രചനാകാലത്ത് ക്രൈസ്തവ സഭ പ്രത്യേക താൽപര്യം കാണിച്ച വിഷയങ്ങൾ മർക്കൊസിൽ നിന്നും കൂടുതലായി മത്തായിയിൽ കാണാം. സഭയിൽ പത്രാസ് പ്രമുഖസ്ഥാനം വഹിക്കുന്ന ഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളാണ് യേശുവിന്റെ അടുത്തെത്തുന്നതിനു പത്രാസ് തിരമാലമേൽ നടക്കുന്നതും (14:28-31) സഭാസ്ഥാപന സംബന്ധമായി പത്രൊസിനു നല്കിയ കല്പനയും (16:18-19) മറ്റും. യൂദായുടെ അന്ത്യവും (27:3-10) പീലാത്തോസിന്റെ ഭാര്യയുടെ സ്വപ്നവും ശ്രദ്ധാർഹങ്ങളാണ്.

ക്രിസ്തുവിന്റെ പുനരുത്ഥാന വിവരണം പൊടുന്നനവെ അവസാനിപ്പിക്കുന്ന പ്രതീതിയാണ് മർക്കൊസിൽ. അതു ഒഴിവാക്കാൻ വേണ്ടി ക്രിസ്തുവിന്റെ രണ്ടു പുനരുത്ഥാന പ്രത്യക്ഷതകൾ മത്തായി വിവരിക്കുന്നുണ്ട്. (28:9-10, 16-20). സ്ത്രീകൾ തങ്ങൾ കണ്ടതും കേട്ടതും ആരോടും പറയാതെ പോവുകയാണ് മർക്കൊസിൽ. (16:8). എന്നാൽ ദൂതന്റെ കല്പനയനുസരിച്ച് ശിഷ്യന്മാരോടു പറയുവാനും യേശുവിനെ കാണാനായി ഗലീലയ്ക്കു പോകുവാനും അവർ ഓടിപ്പോവുകയാണ് മത്തായിയിൽ. ദൗത്യത്തിനുവേണ്ടി തിരിച്ചുകഴിഞ്ഞപ്പോൾ അവർ ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടു. മരണത്തെ ജയിച്ചതോടുകൂടി സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള അധികാരം തനിക്കു നല്കപ്പെട്ടിരിക്കുന്നു എന്നു യേശു പ്രഖ്യാപിച്ചു. ലോകം മുഴുവൻ സുവിശേഷീകരിക്കുവാനുള്ള മഹാനിയോഗം ശിഷ്യന്മാർക്കു നല്കി. യുഗാവസാനത്തോളം എല്ലാനാളും അവരോടു കൂടെയുണ്ടെന്ന് ഉറപ്പുനല്കി. അങ്ങനെ ഈ സുവിശേഷത്തിനു ഒരു പരിണാമഗുപ്തിയുണ്ട്. യേശുവിന്റെ ക്രൂശീകരണം പുനരുത്ഥാനം എന്നിവയുടെ വിവരണത്തിൽ മർക്കൊസിന്റെ വിവരണത്തോടു നാല് അനുബന്ധങ്ങൾ മത്തായി സുവിശേഷത്തിലുണ്ട്. 1. മരണസമയത്തു സംഭവിച്ച ഭൂകമ്പവും വിശുദ്ധന്മാരുടെ ഉയിർപ്പും. (27:51-53). 2. കല്ലറ മുദ്രവയ്ക്കലും പ്രത്യേക കാവൽ ഏർപ്പെടുത്തലും. 27:62-66). 3. ഈ മുൻകരുതലുകളുടെ പരാജയം. (28:2-4). 4. ശിഷ്യന്മാർ രാത്രിയിൽ വന്നു ശരീരം മോഷ്ടിച്ചു കൊണ്ടുപോയി എന്നു കള്ളക്കഥ പ്രചരിപ്പിക്കുവാൻ കാവല്ക്കാർക്കു കൈക്കൂലി കൊടുത്തതു. (28:11-15). 

ആമുഖം

ആമുഖം

പുതിയനിയമം (New Testament)

എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പഴയനിയമം, പുതിയനിയമം എന്നീ സംജ്ഞകൾ നിലവിൽ വന്നു. പുതിയനിയമം എന്ന പേര് ആദ്യം പ്രയോഗിച്ചത് തെർത്തുല്യനാണ്. എബ്രായ തിരുവെഴുത്തുകളെ പഴയനിയമം എന്നു വിളിച്ചു. നിയമം ഉടമ്പടിയാണ്. ഉടമ്പടിക്കു എബ്രായയിൽ ‘ബ്റീത്തെന്നും’ ഗ്രീക്കിൽ ‘ഡയാഥികീ’ എന്നും പറയും. മോശീയ നിയമത്തിന്റെയും ഉടമ്പടികളുടെ പുസ്തകത്തിന്റെയും (നിയമ പുസ്തകം: 2രാജാ, 23:2) തുടർച്ചയാണീ നാമം. ഉടമ്പടി അഥവാ നിയമം മോശ സീനായിയിൽ ചെയ്ത ഉടമ്പടിയെ (പുറ, 24:3-8) സൂചിപ്പിക്കുന്നു. മോശയ്ക്കു മുമ്പു തന്നെ ദൈവം അബ്രാഹാമിനോടു ഉടമ്പടി ബന്ധത്തിൽ പ്രവേശിച്ചു. എന്നാൽ ദൈവം തന്റെ ജനത്തോടു ചെയ്ത ഉടമ്പടിയാണ് സീനായിയിലേത്. ഉടമ്പടി ചെയ്യുന്നതിനു മുമ്പുതന്നെ ദൈവം തന്റെ ജനത്തോടു വീണ്ടെടുപ്പിന്റെ ബന്ധത്തിൽ ഇടപെടുകയായിരുന്നു. ഈ ഉടമ്പടി ചരിത്രത്തിലൂടെ പ്രാവർത്തികമാക്കിയത് എങ്ങനെയാണെന്ന് പഴയനിയമം ആഖ്യാനം ചെയ്യുന്നു. യിസ്രായേൽജനം ഒരു പുതിയ നിയമത്തെ മുന്നറിയിക്കപ്പെട്ട പ്രകാരം പ്രതീക്ഷിക്കുകയായിരുന്നു. (യിരെ, 31:34). ഇതു അനേകർക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം (മത്താ, 26:28) എന്നിങ്ങനെ ആ പുതിയനിയമത്തെ കർത്താവ് മുന്നറിയിച്ചു. 1കൊരിന്ത്യർ 11:23-26-ൽ നിന്നും പുതിയനിയമം വന്നു കഴിഞ്ഞു എന്നതു സ്പഷ്ടമാണ്. അപ്പൊസ്തലനായ പൗലൊസ് പഴയനിയമത്തെയും (പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ. 2കൊരി, 3:14), പുതിയനിയമത്തെയും (അവൻ ഞങ്ങളെ പുതിയനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി, അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. 2കൊരി, 3:6), അവ തമ്മിലുള്ള വ്യത്യാസവും (പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു. എബ്രാ, 8:13) വിശദമാക്കുന്നുണ്ട്. പുതിയനിയമ എഴുത്തുകൾക്കു പുതിയനിയമമെന്നോ പുതിയ ഉടമ്പടിയെന്നോ പേരിടുന്നതു പൂർണ്ണമായും ശരിയല്ല. നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിലധികവും പഴയ ഉടമ്പടിയിൽ നടന്നവയാണു. ക്രിസ്തുവിന്റെ മരണസമയത്ത് യെരുശലേം ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചിന്തിയതോടു കൂടി (മത്താ, 27:51) ന്യായപ്രമാണയുഗം അവസാനിച്ചു പുതിയ വഴി പ്രതിഷ്ഠിച്ചുകൊണ്ടു പുതിയനിയമം ആരംഭിച്ചു. “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽ കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിനു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതു കൊണ്ടു” (എബ്രാ, 10:19-21). 

പഴയനിയമത്തിൽ പ്രവചിക്കപ്പെട്ട മശീഹയുടെ ജനനം, ജീവിതം, മരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം, പെന്തെക്കൊസ്തുനാളിൽ സഭയുടെയും പുതിയ യുഗവ്യവസ്ഥയുടെയും തുടക്കം ഇവ പുതിയനിയമത്തിൽ ആഖ്യാനം ചെയ്യുന്നു. പുതിയനിയമത്തിലെ ഇരുപത്തേഴു പുസ്തകങ്ങളും കാലാനുക്രമത്തിലല്ല, പ്രത്യുത, വിഷയാടിസ്ഥാനത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. യേശുക്രിസ്തുവിന്റെ ജനനം, ശുശ്രൂഷ, മരണം, പുനരുത്ഥാനം എന്നിവ ഉൾക്കൊള്ളുന്ന നാലു സുവിശേഷങ്ങളാണ് ആദ്യം. തുടർന്നു അപ്പൊസ്തലന്മാരുടെ പ്രവ്യത്തികളാണ്. മുപ്പതു വർഷത്തിനുള്ളിൽ ഉണ്ടായ സുവിശേഷ വ്യാപനത്തിന്റെ ഈ ചരിത്രം ലൂക്കൊസ് എഴുതിയ സുവിശേഷത്തിന്റെ തുടർച്ചയാണ്. ഈ അഞ്ചു ചരിത്രപുസ്തകങ്ങളെ ഇരുപത്തൊന്നു ലേഖനങ്ങൾ പിന്തുടരുന്നു. ലേഖനങ്ങളിൽ പതിമൂന്ന് എണ്ണം എഴുത്തുകാരനായി പൗലൊസിന്റെ പേർ വഹിക്കുന്നു. എബ്രായലേഖനത്തിന്റെ കർത്താവാരാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടു ലേഖനങ്ങൾ പത്രോസിന്റേതും ഒന്നു യാക്കോബിന്റേതും ഒന്നു യൂദായുടേതും മൂന്നെണ്ണം യോഹന്നാന്റേതുമാണ്. ഒടുവിലുള്ള ഏഴിനെയും പൊതുമേഖനങ്ങൾ അഥവാ സാർവ്വത്രിക ലേഖനങ്ങൾ എന്നു വിളിക്കുന്നു. വെളിപ്പാടുപുസ്തകം പ്രവചനപരമാണ്. റോമൻ പ്രവിശ്യയായ എഷ്യാമൈനറിലെ ഏഴു സഭകൾക്കെഴുതിയ ലേഖനങ്ങൾ വെളിപ്പാടിലുണ്ട്. യേശുക്രിസ്തു പുസ്തകങ്ങൾ ഒന്നും എഴുതിയില്ല. തന്റെ ഉപദേശങ്ങൾ എല്ലാം എളുപ്പം മനസ്സിലാകത്തക്കവണ്ണം ലളിതമായ രീതിയിൽ ശിഷ്യന്മാർക്കു നല്കി. ഈ ഉപദേശം സകലജാതികളെയും പഠിപ്പിക്കുവാൻ അവർക്കു നിർദ്ദേശവും നല്കി. 

ആദ്യകാലങ്ങളിൽ യേശുക്രിസ്തുവിന്റെ ചരിത്രം രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യം വലുതായി തോന്നിയില്ല. ക്രിസ്തുവിൽ നിന്നു കേൾക്കുകയും കാണുകയും ചെയ്ത സാക്ഷികൾ സാക്ഷ്യം നല്കുന്നതിനു ജീവിച്ചിരിപ്പുണ്ടായിരുന്നു. ഈ ചരിത്രം വായ്മൊഴിയായി പ്രചരിച്ചു. എന്നാൽ അപ്പൊസ്തലൻ ഒരു സ്ഥലത്തുള്ള സഭയിൽ ശുശ്രൂഷിക്കുമ്പോൾ ദൂരെയുള്ള സഭകൾക്കു ഉപദേശം നൽകേണ്ടി വന്നു. എഴുത്തിലൂടെ മാത്രമേ അതു ചെയ്യുവാൻ കഴിഞ്ഞിരുന്നുള്ളു. അങ്ങനെ പുതിയ നിയമത്തിലെ ലേഖനങ്ങൾ ആദ്യം എഴുതപ്പെട്ടു. ലേഖനങ്ങളെല്ലാം പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ക്രിസ്തുവിന്റെ ഉപദേശത്തെ അതേപടി സംപ്രേഷണം ചെയ്യുകയായിരുന്നു. ലേഖനങ്ങൾക്കു അപ്പൊസ്തലിക അധികാരം മുദ്രചാർത്തിയിരുന്നു. യേശുക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങൾക്കുശേഷം എല്ലാ സംഭവങ്ങൾക്കും സാക്ഷികളായിരുന്ന ആദ്യതലമുറ മരണത്താൽ നീക്കപ്പെട്ടു തുടങ്ങി. അവർ എല്ലാവരും മരിക്കുന്നതിനു മുമ്പു അനന്തര തലമുറകൾക്കുവേണ്ടി അവരുടെ സാക്ഷ്യം രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതു അനിവാര്യമായിത്തീർന്നു. അങ്ങനെ എ.ഡി. അറുപതിനടുത്തു സുവിശേഷങ്ങൾ പ്രത്യക്ഷപ്പെട്ടു. ആദ്യമായി മർക്കൊസ് യേശുവിന്റെ സ്നാനം മുതൽ പുനരുത്ഥാനം വരെയുള്ള ശുശ്രൂഷയുടെ വിവരണം റോമിലെ സഭയ്ക്കുവേണ്ടി ക്രോഡീകരിച്ചു. ഒരു പരിധിവരെ പത്രൊസിന്റെ പ്രസംഗത്തെ അവലംബിച്ചാണു മർക്കൊസ് സുവിശേഷം രചിച്ചത്. തുടർന്നു  മത്തായി ക്രമീകൃതമായ രീതിയിൽ അല്പം വിശദമായിത്തന്നെ സുവിശേഷം എഴുതി. രേഖകളെ വ്യക്തമായി പരിശോധിച്ചു കർത്താവിന്റെ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങളെ ഉൾപ്പെടുത്തി പ്രിയ വൈദ്യനായ ലൂക്കൊസ് സുവിശേഷം രചിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെയുള്ള സഭകളിലെ ആരംഭ പ്രവർത്തനമാണ് അപ്പൊസ്തല പ്രവൃത്തികളിൽ. വചനം ജഡമായി വെളിപ്പെട്ട യേശുക്രിസ്തുവിന്റെ മഹത്വം വെളിപ്പെടുത്തുകയാണ് യോഹന്നാൻ്റെ സുവിശേഷം. പൗലൊസിന്റെ ലേഖനങ്ങൾ സ്വീകർത്താക്കൾ സുക്ഷിച്ചു. വളരെ മുമ്പു നഷ്ടപ്പെട്ടുപോയ ലേഖനത്തിന്റെ പരാമർശം അനന്തരലേഖനങ്ങളിൽ ഉണ്ട് . (1കൊരി, 5:9; കൊലൊ, 4:16). ഒന്നാം നൂറ്റാണ്ടിന്റെ അവസാന ദശകത്തോടു കൂടി ലേഖനങ്ങളെ എല്ലാം കൂട്ടിച്ചേർത്ത് ഒരു സമാഹാരമായി സഭകളിൽ കൊടുക്കുവാനുള്ള ശ്രമം നടന്നതിന്റെ തെളിവുണ്ട്. പൗലൊസിന്റെ ലേഖനങ്ങൾ ഇപ്രകാരം സമാഹരിക്കുവാനുള്ള ചോദന എന്താണെന്നോ ഈ ഉദ്യമം ആരംഭിച്ചതു ആരാണെന്നോ തീർത്തു പറയുവാൻ കഴിയുകയില്ല. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തന്നെ പൗലൊസിന്റെ ലേഖനസഞ്ചയം പ്രചരിച്ചു തുടങ്ങി. 

സുവിശേഷങ്ങളുടെ രചനയ്ക്കു മുമ്പു തന്നെ പൗലൊസിന്റെ ലേഖനങ്ങൾ എഴുതപ്പെട്ടു. ക്രിസ്തുവിന്റെ ഏതെങ്കിലും പ്രവൃത്തിയോ ഭാഷണമോ പൗലൊസിന്റെ ആദ്യ ലേഖനങ്ങളിൽ കാണപ്പെടുകയാണെങ്കിൽ അതാണ് നമ്മുടെ ആദ്യത്തെ ലിഖിതരേഖ. അങ്ങനെ കർത്താവിന്റെ അത്താഴത്തിന്റെ സ്ഥാപനത്തെക്കുറിച്ചുള്ള പൗലൊസിന്റെ രേഖ (1കൊരി, 11:23) ഏറ്റവും പഴക്കമുള്ള മർക്കൊസു സുവിശേഷത്തിലെ രേഖയ്ക്കും (മർക്കൊ, 14:22) മുമ്പുള്ളതാണ്. അതുപോലെ തന്നെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ആദ്യരേഖ 1കൊരിന്ത്യർ 15 തന്നെയാണ്.

പുതിയനിയമപുസ്തകങ്ങൾ: ‘പുസ്തകം — കർത്താവ് — കാലം — അനുവാചകർ — പ്രമേയം’ എന്നീ ക്രമത്തിൽ:

1. മത്തായിസുവിശേഷം — മത്തായി — എ.ഡി. 58 — അന്തൊക്ക്യ — യെഹൂദ്യ ക്രിസ്ത്യാനികൾ — യേശു സാക്ഷാൽ മശീഹ (രാജാവ്).

2. മർക്കൊസ് സുവിശേഷം — മർക്കൊസ് — എ.ഡി. 55 — റോം — റോമിലെ ക്രിസ്ത്യാനികൾ — യേശു ദാസൻ.

3. ലൂക്കൊസ് — ലൂക്കൊസ് സുവിശേഷം — എ.ഡി. 60 — കൈസര്യ — വിജാതീയ ലോകം — യേശു സമ്പൂർണ്ണ മനുഷ്യൻ.

4. യോഹന്നാൻ — യോഹന്നാൻ്റെ സുവിശേഷം — എ.ഡി. 94 — എഫെസൊസ് — ക്രൈസ്തവസഭ — യേശു ദൈവം.

5. അപ്പൊസ്തല പ്രവൃത്തികൾ — ലൂക്കൊസ് — എ.ഡി. 62 — റോം — വിജാതീയലോകം — അപ്പൊസ്തല സഭകളുടെ ഉത്ഭവം.

6. റോമർ — പൗലൊസ് — എ.ഡി. 58 — ഗ്രീസ് — റോമിലെ ക്രിസ്ത്യാനികൾ — വിശ്വാസാത്താലുള നീതീകരണം.

7. 1കൊരിന്ത്യർ — പൗലൊസ് — എ.ഡി. 54 — മക്കെദോന്യ — കൊരിന്തിലെ വിശ്വാസികൾ — ക്രിസ്തുവിൻ്റെ പുനരുത്ഥാനം.

8. 2കൊരിന്ത്യർ — പൗലൊസ് — എ.ഡി. 55 — മക്കെദോന്യ — കൊരിന്തിലെ വിശ്വാസികൾ — അപ്പൊസ്തലത്വത്തിൻ്റെ സമർത്ഥനം.

9. ഗലാത്യർ — പൗലൊസ് — എ.ഡി. 49 — അന്ത്യൊക്യ — ഗലാത്യയിലെ വിശ്വാസികൾ — രക്ഷ വിശ്വാസത്താൽ.

10. എഫയസ്യർ — പൗലൊസ് — എ.ഡി. 61 — റോം —  എഫെസൊസിലെ വിശ്വാസികൾ — സഭയുടെ മഹത്വം.

11. ഫിലിപ്പിയർ — പൗലൊസ് — എ.ഡി. 62 — റോം — ഫിലിപ്പിയിലെ സഭ — ആത്ഥീയ പ്രോത്സാഹനം.

12. കൊലൊസ്സ്യർ — പൗലൊസ് — എ.ഡി. 63 — റോം — കൊലൊസ്സ്യ സഭ — മതഭേദവിമർശനം.

13. 1തെസ്സലോനിക്യർ — പൗലൊസ് — എ.ഡി. 51 — കൊരിന്ത് — തെസ്സലോനിക്യ സഭ — ക്രിസ്തുവിൻ്റെ പുനരാഗമനം.

14. 2തെസ്സലോനിക്യർ — പൗലൊസ് — എ.ഡി. 52 — കൊരിന്ത് — തെസ്സലോനിക്യ സഭ — ക്രിസ്തുവിൻ്റെ പുനരാഗമനംം

15. 1തിമൊഥെയൊസ് — പൗലൊസ് — എ.ഡി. 64 — മക്കെദോന്യ — തിമൊഥെയൊസ് — സഭാ ശുശ്രൂഷകന്മാരുടെ ചുമതലകൾ.

16. 2തിമൊഥെരൊസ് — പൗലൊസ് — എ.ഡി. 67 — റോം — തിമൊഥെയൊസ് — സഭാ ശുശ്രൂഷകന്മാരുടെ ചുമതലകൾ.

17. തീത്തൊസ് — പൗലൊസ് — എ.ഡി. 65 — ഗ്രീസ് — തീത്തൊസ് — സഭാശുശ്രൂഷ.

18. ഫിലേമോൻ — പൗലൊസ് — എ.ഡി. 63 — റോം — ഒനേസിമൊസിൻ്റെ യജമാനൻ — ഒനേസിമൊസിൻ്റെ സ്വാതന്ത്ര്യം.

19. എബ്രായർ — (?) — എ.ഡി. 65 — പലസ്തീൻ — യെഹൂദ്യ ക്രിസ്ത്യാനികൾ — യേശുവിൻ്റെ മഹാപൗരോഹിത്യം.

20. യാക്കോബ് — യാക്കോബ് — എ.ഡി. 63 — യെരൂശലേം — യെരുശലേം സഭ — വിശ്വാസം-പ്രവൃത്തി.

21. 1പത്രൊസ് – പത്രൊസ് — എ.ഡി. 64 — ബാബിലോൺ — ചിതറിപ്പാർക്കുന്ന യെഹൂദന്മാർ — ശുശ്രൂഷയ്ക്കു പ്രോത്സാഹനം.

22. 2പത്രൊസ് പത്രൊസ് — എ.ഡി. 65 — ബാബിലോൺ — സഭയ്ക്ക് പൊതുവെ — പുതിയ ആകാശം പുതിയ ഭൂമി.

23. 1യോഹന്നാൻ — യോഹന്നാൻ — ഏ.ഡി. 94 — എഫെസൊസ് — സഭയ്ക്ക് പൊതുവെ — സ്നേഹം.

24. 2യോഹന്നാൻ — യോഹന്നാൻ — എ.ഡി. 95 — എഫെസൊസ് — മാന്യവനിതയ്ക്കും മക്കൾക്കും — യേശുവിനോടുള്ള വിശ്വസ്തതയും അനുസരണവും.

25. 3യോഹന്നാൻ — യോഹന്നാൻ — എ.ഡി. 95 — എഫെസൊസ് — മൂപ്പനും ഗായൊസിനും — സഭയുടെ സ്ഥിതി.

26. യൂദാ — യൂദാ — എ.ഡി. 75 — (?) യെഹൂദ്യ ക്രിസ്ത്യാനികൾ — ദുരുപദേഷ്ടാക്കന്മാർ.

27. വെളിപ്പാട് — യോഹന്നാൻ — എ.ഡി. 96 — പത്മൊസ് — ആസ്യയിലെ ഏഴു സഭകൾ — സർവ്വത്തിൻ്റെയും പരിസമാപ്തി.

മലാഖി

മലാഖിയുടെ പുസ്തകം (Book of Malachi)

ചെറിയ പ്രവാചകന്മാരിൽ ഒരാളായ മലാഖി പഴയനിയമത്തിലെ ഒടുവിലത്തെ പ്രവാപകനാണ്. പഴയനിയമത്തിലെ അവസാന പുസ്തകം മലാഖിയുടെ പ്രവചനമാണ്. ഈ പുസ്തകത്തിനു പുറമെ നിന്നും പ്രവാചകനെപ്പറ്റി ഒരു വിവരവും ലഭ്യമല്ല. ‘എന്റെ ദൂതൻ’ എന്നാണ് പേരിനർത്ഥം. പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമായ സെപ്റ്റ്വജിന്റിൽ മലാഖി എന്ന പേരിനെ സാമാന്യനാമമായി പരിഗണിച്ചു ‘എന്റെ ദൂതൻ’ എന്നു തർജ്ജമ ചെയ്തു. “എന്റെ ദൂതൻ മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട് എന്നാണ് സെപ്റ്റ്വജിന്റിലെ ശീർഷകം. (1:1). അതിന്റെ ചുവടുപിടിച്ചു പല പണ്ഡിതന്മാരും മലാഖി പ്രവചനം അജ്ഞാത കർതൃകമാണെന്നു വാദിക്കുന്നു. പ്രവചന പുസ്തകങ്ങൾ എഴുത്തുകാരുടെ പേരുകളിൽ അറിയപ്പെടുന്നതു കൊണ്ടു മലാഖിയും എഴുത്തുകാരന്റെ പേരായി കരുതുകയാണു യുക്തം. യോനാഥാൻ ബെൻ ഉസ്സീയേലിന്റെ തർഗും മലാഖി എസ്രാ ആണെന്നു കരുതുന്നു. 

 എഴുതിയ കാലം: ഹഗ്ഗായി, സെഖര്യാവു എന്നീ പ്രവാചകന്മാർക്കു ശേഷമാണ് മലാഖിയുടെ കാലം. ദൈവാലയത്തിന്റെ പണി പൂർത്തിയായി, ദൈവാലയത്തിൽ യാഗങ്ങൾ അർപ്പിക്കുന്നു. 1:7-10, 3:8, 1:8-ൽ പേർഷ്യൻ ദേശാധിപതിയെക്കുറിച്ചുള്ള സൂചനയുണ്ട്. ബി.സി. അഞ്ചാം നൂറ്റാണ്ടാണ് കാലമെന്ന് അതു ചൂണ്ടിക്കാണിക്കുന്നു. മിശ്രവിവാഹം നടന്നു വന്നിരുന്നു. (2:10-12). യാഗം അർപ്പിക്കുന്നതിൽ അവർ ഒരു ശ്രദ്ധയും കാണിച്ചില്ല. (1:7). ദശാംശകല്പന അവഗണിച്ചു. (3:8-10). നെഹെമ്യാവ് തിരുത്തുവാൻ ശ്രമിച്ച തെറ്റുകളെയാണ് മലാഖി കുറ്റപ്പെടുത്തുന്നത്. യെരുശലേമിൽ നിന്നും നെഹെമ്യാവ് പാർസി രാജ്യത്തിന്റെ തലസ്ഥാനമായ ശൂശൻ രാജധാനിയിലേക്കു മടങ്ങിപ്പോയ ശേഷം ആയിരിക്കണം ഈ ദോഷങ്ങളെല്ലാം വീണ്ടും പ്രത്യക്ഷപ്പെട്ടത്. അതിനാൽ മലാഖിയുടെ പ്രവചനകാലം നെഹെമ്യാവ് പാർസി രാജധാനിയിലേക്കു പോയ ഇടക്കാലമായിരിക്കണം. അതു ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം ആണ്. 

പുസ്തകത്തിന്റെ ഐക്യം: മലാഖി പ്രവചനത്തിന്റെ ഐക്യത്തെക്കുറിച്ചു വിമർശകർക്കു പൊതുവെ അഭിപ്രായൈക്യമുണ്ട്. 2:11-12 പ്രക്ഷിപ്തമായി കരുതുന്നവരുണ്ട്. 4:4-6 വരെയുള്ള ഭാഗം 3:1-ന്റെ വ്യാഖ്യാനമായി കരുതപ്പെടുന്നു. ഇതു പില്ക്കാലത്ത് ചേർത്ത വ്യാഖ്യാനമായി കരുതപ്പെടുന്നു. മലാഖി പ്രവചനത്തിന്റെ കാനോനികവും ഉപദേശപരവുമായ അധികാരത്തെ പുതിയനിയമം അംഗീകരിക്കുന്നു: (മലാ, 4:5+6 — മത്താ, 11:10,14, 17:11-12, മർക്കൊ, 9:10-11, ലൂക്കൊ, 1:17. മലാ, 3:1 — മത്താ, 11:10, മർക്കൊ, 1:2. മലാ, 1:2-3 — റോമ, 9:13). 

പ്രവചനത്തിന്റെ ശൈലി: ചോദ്യോത്തര രീതിയിലാണ് പ്രവചനം അവതരിപ്പിച്ചിട്ടുളളത്. ആദ്യമായി കുറ്റാരോപണം നടത്തുന്നു. അനന്തരം പ്രശ്നം ഉന്നയിച്ച് ഒടുവിൽ ഒരു മറുപടികൊണ്ടു ചോദ്യം ഖണ്ഡിച്ച് കുറ്റാരോപണം സ്ഥിരീകരിക്കും. ഇങ്ങനെയുളള ഏഴു പ്രശ്നോത്തരി ഇതിലുണ്ട്. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ‘നിങ്ങൾ എന്റെ യാഗപീഠത്തിൽ മലിനഭോജനം അർപ്പിക്കുന്നു’ — കുറ്റാരോപണം; ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ — ചോദ്യം; ‘യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ’ — കുറ്റ സ്ഥിരീകരണം. (മലാ, 1:7). സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്ന പ്രസ്താവന 20 പ്രാവശ്യം ഈ ലഘു പ്രവചനത്തിലുണ്ട്. 

പ്രധാന വാക്യങ്ങൾ: 1. “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.” മലാഖി 1:6.

2. “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” മലാഖി 3:1.

3. “യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.” മലാഖി 3:6.

ബാഹ്യരേഖ: 1. മുഖവുര; ദൈവത്തിനു യിസ്രായേലിനോടുള്ള സ്നേഹം: 1:1-5 .

2. പുരോഹിതന്മാരുടെ പാപങ്ങൾക്കെതിരെയുളള താക്കീത്: 1:6-2:9.

3. ജനത്തോടുള്ള മുന്നറിയിപ്പ്: 2:10-4:3.

a ഒന്നാമത്തെ താക്കീത്; ദ്രോഹത്തിന്നെതിരെ: 2:10-16.

b. രണ്ടാമത്തെ താക്കീത്; ന്യായവിധി: 2:17-3:6.

c. മൂന്നാമത്തെ താക്കീത്; മാനസാന്തരത്തിന്: 3:7-12.

d. നാലാമത്തെ താക്കീത്; ദൈവത്തിന്റെ ശിക്ഷാവിധി: 3:13-4:3.

4. ഉപദേശം: 4:4-6.

a. ന്യായപ്രമാണം അനുസരിക്കുക: 4:4.

b. മശീഹയുടെ പുനരാഗമനം: 4:5-6.

മശീഹയുടെ ആഗമനം മുന്നറിയിച്ചുകൊണ്ടു പ്രവചനം അവസാനിക്കുന്നു. യിസ്രായേലിന്റെ കർത്താവും നിയമ ദൂതനുമായവൻ മന്ദിരത്തിലേക്കു വരുമെന്നും അവൻ്റെ വഴി ഒരുക്കേണ്ടതിനു ദൈവം തന്റെ ദൂതനെ അയയ്ക്കുമെന്നും മലാഖി പ്രവചിച്ചു. (3:1-8). നിയമദൂതൻ യിസ്രായേലിനെ ശുദ്ധീകരിക്കുകയും ന്യായം വിധിക്കകയം ചെയ്യും. യഹോവയ്ക്കു പ്രസാദകരമായ യാഗം അവർ കഴിക്കും. യഹോവയുടെ നാൾ വരുന്നതിനു മുമ്പ് ഏലീയാ പ്രവാചകനെ അയയ്ക്കും. അവൻ വന്നു നിരപ്പിന്റെ ശുശ്രൂഷ നടത്തും. യഹോവയുടെ രണ്ടു സാക്ഷികളായി ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും പരാമർശിച്ചു കൊണ്ടു പ്രവചനം അവസാനിക്കുന്നു. പ്രവചനത്തിന്റെ അന്ത്യവാക്ക് എബ്രായയിൽ ശാപം (സംഹാരശപഥം) ആണ്. പഴയനിയമ പ്രവാചകന്മാരിൽ ഒടുവിലത്തെ ശബ്ദമാണ് മലാഖിയുടേത്. തുടർന്നു 400 വർഷത്തിന്റെ നീണ്ട നിശബ്ദതയാണ്. അനന്തരം യെഹൂദ്യ മരുഭൂമിയിൽ യോഹന്നാൻ സ്നാപകനിലൂടെ പ്രവാചക ശബ്ദം നാം കേൾക്കുന്നു.

പൂർണ്ണവിഷയം

യെഹൂദന്മാര്‍ ദൈവത്തിന്റെ സ്നേഹത്തെ ചോദ്യം ചെയ്യുന്നു 1:1-2
ഏദോനമിനെതിരായ ദൈവത്തിന്റെ ന്യായവിധി 1:3-5
യെഹൂദന്മാർ ദൈവത്തോട് ബഹുമാനമില്ലാതെ പെരുമാറുന്നത് 1:6-9
യെഹൂദന്മാരുടെ വിശുദ്ധിയില്ലാത്ത ആരാധന 1:10-14
ദൈവത്തോടുള്ള യെഹൂദന്മാരുടെ അവിശ്വസ്തത 2:1-9
ദൈവത്തിന്റെ കല്പന ലംഘിക്കുകയും, ആലയം മലിനപ്പെടുത്തുകയും ചെയ്യുന്നു 2:10-12
വിവാഹബന്ധത്തിൽ ജനങ്ങളുടെ അവിശ്വസ്തത 2:13-16
ദൈവത്തിന് ദുഃഖം ഉളവാക്കുന്ന ജനങ്ങളുടെ വാക്കുകൾ 2:17
യോഹന്നാൻ സ്നാപകന്റെയും യേശുക്രിസ്തുവിന്റെയും വരവിനെ സംബന്ധിച്ചും അവരുടെ പ്രവർത്തികളും 3:1-7
ദൈവനീതി നടപ്പാകും ദൈവത്തിങ്കലേക്ക് തിരിയുന്നതിനുള്ള ആഹ്വാനം 3:5-7
ജനം ദൈവത്തെ തോല്പിക്കുന്നു, പിഴ നൽകുന്നു 3:8-12
ജനങ്ങളുടെ വാക്കിൽ വെളിപ്പെടുന്ന ദുരഹങ്കാരം 3:13-15
യഹോവാഭക്തന്മാരുടെ വാക്കുകൾ ദൈവം കേൾക്കുന്നു 3:16-18
യഹോവയുടെ ദിവസം 4:1-3
യഹോവയുടെ ദിവസത്തിന് മുമ്പ് ഏലിയാവിന്റെ വരവ് 4:4-6

സെഖര്യാവ്

സെഖര്യാവിന്റെ പുസ്തകം (Book of Zechariah)

പഴയനിയമത്തിൽ മുപ്പത്തെട്ടാമത്തെ പുസ്തകവും ചെറു പ്രവാചകന്മാരിൽ പതിനൊന്നാമത്തതും. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു. സെപ്റ്റ്വജിന്റിലും ലത്തീൻ വുൾഗാത്തയിലും സഖറിയാസ് എന്നാണ് പേര്. യെഹൂദന്മാരുടെ ഇടയിൽ വളരെയധികം പ്രചാരമുള്ള പേരുകളിലൊന്നാണിത്. ബൈബിളിൽ കുറഞ്ഞതു മുപ്പതു പേർ ഈ പേരിലറിയപ്പെടുന്നു. ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനാണു സെഖര്യാവ്. (1:1). സെരുബ്ബാബേലിനോടൊപ്പം ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന ഒരു പുരോഹിത കുടുംബത്തിന്റെ തലവനായിരുന്നു സെഖര്യാവ്. (നെഹെ, 12:4,16). പ്രവാസത്തിൽനിന്നും മടങ്ങിവന്ന് ഇരുപതുവർഷം കഴിഞ്ഞിട്ടും ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിൽ ജനം ശ്രദ്ധലുത്തിയില്ല. ഈ നിർണ്ണായക സമയത്താണ് ദൈവം ഹഗ്ഗായി പ്രവാചകനെയും സെഖര്യാ പ്രവാചകനെയും എഴുന്നേല്പിച്ചത്. 

ഗ്രന്ഥകർത്താവും കാലവും: ഹഗ്ഗായി പ്രവാചകനെപ്പോലെ സെഖര്യാവും പ്രവാചകശുശ്രൂഷ ആരംഭിക്കുന്ന കാലത്ത് ഒരു യുവാവായിരുന്നു. ഹഗ്ഗായിയുടെ ശുശ്രൂഷ അവസാനിച്ചു രണ്ടു മാസത്തിനു ശേഷമാണ് സെഖര്യാവിന്റെ ശുശ്രൂഷ ആരംഭിച്ചത്. ഹഗ്ഗായിയുടെ പ്രവർത്തനം വെറും നാലുമാസമായിരുന്നു. എന്നാൽ സെഖര്യാവു രണ്ടു വർഷത്തോളം പ്രവചിച്ചു. (1:1, 7:1). ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാമാണ്ടിൽ ആരംഭിച്ച പ്രവചനശുശ്രൂഷ ദാര്യാവേശിന്റെ വാഴ്ചയുടെ നാലാം വർഷം വരെ നീണ്ടു നിന്നു. ഹഗ്ഗായി, സെഖര്യാവ് എന്നീ പ്രവാചകന്മാരുടെ പ്രാത്സാഹനം മൂലം ദൈവാലയത്തിന്റെ പണി ബി.സി. 516-ൽ പൂർത്തിയായി. തന്മൂലം ബി.സി. 516-വരെ എങ്കിലും സെഖര്യാവു പ്രവചിച്ചതായി കരുതപ്പെടുന്നു. (എസ്രാ, 6:15).

പുസ്തകത്തിന്റെ ഐക്യം: ആദ്യത്തെ എട്ടദ്ധ്യായങ്ങൾ സെഖര്യാ പ്രവാചകന്റേതാണെന്നു ഒട്ടുമിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു. ദർശനങ്ങളുടെ സ്വീകർത്താവിനെയും പ്രവചനത്തിന്റെ കർത്താവിനെയും തമ്മിൽ വേർപെടുത്താനൊരു വിഫലശ്രമം ചിലർ നടത്തി. 9-14 അദ്ധ്യായങ്ങൾ സെഖര്യാ പ്രവാചകന്റെ രചന അല്ലെന്നു അവർ കരുതി. സെഖര്യാവ് 11:12-നെ മത്തായി 27:9-ൽ ഉദ്ധരിച്ചശേഷം അതു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ മുമ്പു തന്നേ സെഖര്യാവ് 9-14 അദ്ധ്യായങ്ങളുടെ കർത്തൃത്വത്തെക്കുറിച്ചു അനിശ്ചിതത്വം നിലനിന്നിരുന്നതിനു തെളിവായി പ്രതിവാദികൾ ഇതു ചൂണ്ടിക്കാണിക്കുന്നു. പ്രവാസപൂർവ്വകാലത്തോ, സെഖര്യാ പ്രവാചകനു വളരെ പിന്നീടോ പ്രസ്തുതഭാഗം എഴുതപ്പെട്ടു എന്നതാണ് അവരുടെ ധാരണ. 1-8 അദ്ധ്യായങ്ങളിൽ സെഖര്യാവിനെ എഴുത്തുകാരനായി പറഞ്ഞിട്ടുണ്ട്. എന്നാൽ അനന്തരഭാഗത്ത് അതിന്റെ സൂചനയൊന്നുമില്ല. അതിനാൽ ദർശനങ്ങളുടെ സെഖര്യാവും (1-8 അ) പ്രവചനങ്ങളുടെ സെഖര്യാവും (9-14 അ) ഭിന്നരാണെന്നു വാദിക്കപ്പെടുന്നു. പ്രധാനവാദ മുഖങ്ങൾ: (1) രണ്ടു ഭാഗങ്ങളുടെയും ചുറ്റുപാടുകൾ തമ്മിലുള്ള വ്യത്യാസം. ഒന്നാം ഭാഗത്ത് പ്രത്യാശയും വാഗ്ദാനങ്ങളും നിറഞ്ഞുനില്ക്കുന്നു; രണ്ടാമത്തേതിലാകട്ടെ ദുഷിച്ച നേതൃത്വവും ആക്രമണഭീഷണിയും. ദൈവാലയത്തിന്റെ പുനർനിർമ്മാണത്തെക്കുറിച്ചു ഒരു സൂചനയുമില്ല. (2) 9:13-ൽ ഗ്രീസിനെ ഒരു പ്രധാനശക്തിയായി പറയുന്നു. എന്നാൽ സെഖര്യാവിന്റെ കാലത്ത് പേർഷ്യ ആയിരുന്നു പ്രധാന ശക്തി. (3) 13-ാം അദ്ധ്യായത്തിൽ പ്രവചനത്തെക്കുറിച്ചു മോശമായ ധാരണയാണ് കാണുന്നത്. സെഖര്യാ പ്രവചനത്തിലെ രണ്ടുഭാഗങ്ങളും പ്രവാചകന്റെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലാണ് എഴുതപ്പെട്ടത്. പ്രവാചകന്റെ വാർദ്ധക്യത്തിലെ രചനയായിരിക്കണം 9-14 അദ്ധ്യായങ്ങൾ. അതു ചുറ്റുപാടുകളുടെ വ്യത്യാസത്തിനു ഹേതുവായി. സെഖര്യാവിനു വളരെ മുമ്പു തന്നെ ഗ്രീസിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. (യെശ, 66:19, യെഹെ, 27:13,19). മാത്രവുമല്ല, ബി.സി. 520 മുതൽ ഏഷ്യാമൈനറിലെ ഗ്രേക്കർ ദാര്യാവേശ് രാജാവിനു നിരന്തരശല്യമായിരുന്നു. പ്രവചനം തുച്ഛീകരിക്കാൻ ഒരിക്കലും ഒരു പ്രവാചകനു കഴിയുകയില്ല. അപ്രകാരം 13-ാം അദ്ധ്യായത്തെ മനസ്സിലാക്കുന്നതു തന്നെ തെറ്റാണ്. യെഹൂദ്യപാരമ്പര്യം അനുസരിച്ചു പ്രവചനം മുഴുവൻ എഴുതിയ ഏകവ്യക്തി സെഖര്യാവ് തന്നേ. ആന്തരികമായ തെളിവുകളും ഈ നിഗമനത്തെ സാധുവാക്കുന്നു. രണ്ടു ഭാഗങ്ങൾക്കും തമ്മിലുള്ള ചില ബന്ധങ്ങൾ ശ്രദ്ധേയങ്ങളാണ്. അനുതാപത്തിന്റെയും ശുദ്ധീകരണത്തിന്റെയും ആവശ്യകത (1:4, 3:3,4,9, 5:1-11, 7:5-9, 9:7, 12:10, 13:1,9), യെരൂശലേമിന്റെ ഔൽകൃഷ്ട്യം (1:16,17, 2:11,12, 12:6, 14:9), യിസ്രായേൽ ജനത്തിന്റെ മടങ്ങിവരവ് (2:6,10, 8:7-8, 9:12,10:6-12), യിസ്രായേലിന്റെ ശത്രുക്കൾ കീഴടങ്ങുന്നത് (1:21, 12,14 അ), അവരുടെ പരിവർത്തനം (2:11, 8:20-23, 9:7, 14:16-19) എന്നിവ നോക്കുക. പ്രവചനത്തിന്റെ രണ്ടുഭാഗങ്ങളിലും യിസ്രായേൽ രാജാവിനെക്കുറിച്ചുള്ള ഒരു സൂചനയുമില്ല. എന്നാൽ യിസ്രായേലിന്റെ സാക്ഷാൽ ഭരണകർത്താവ് മശീഹയാണെന്ന പ്രസ്താവന ഇരുഭാഗത്തുമുണ്ട്. (6:12, 9:9). ശൈലിയിലും ചില സാമ്യങ്ങൾ ദൃശ്യമാണ്, ഉദാ: രണ്ട് എന്ന സംഖ്യയോടുള്ള ആഭിമുഖ്യം (4:3, 5:9, 6:1, 11:7, 13:8), സംബോധനാ വിഭക്തിയുടെ പ്രയോഗം (2:7,10, 3:2,8, 4:7, 9:9,13, 11:1-2, 13:7) ‘പോക്കുവരത്തു’ എന്ന പ്രയോഗം (7:14, 9:8). പോക്കുവരത്ത് എന്ന ശൈലി പഴയനിയമത്തിൽ മറ്റൊരേടത്തും കാണുന്നില്ല. യഹോവയുടെ അരുളപ്പാടെന്ന പ്രയോഗം പ്രവചനത്തിൽ ഇരുഭാഗത്തുമായി 16 തവണ കാണാം. കൂടാതെ സൈന്യങ്ങളുടെ യഹോവ എന്ന ശൈലി (4:10, 8:6, 9:8) ഇരുഭാഗത്തുമുണ്ട്. ചുരുക്കത്തിൽ സെഖര്യാ പ്രവചനത്തിന്റെ ഏകത്വം തള്ളിക്കളയാവുന്ന പ്രമേയമല്ല. സെഖര്യാ പ്രവചനത്തെയും തുടർന്നുവരുന്ന മലാഖി പ്രവചനത്തെയും പരസ്പരം ബന്ധിപ്പിച്ചുള്ള ഒരു വാദഗതിയും ഉയർന്നു വന്നിട്ടുണ്ട്. സെഖര്യാവ് 9:1, 12:1, മലാഖി 1:1 എന്നീ മൂന്നു വാക്യങ്ങളുടെ പ്രാരംഭത്തിലും ‘പ്രവാചകം’ എന്ന ശീർഷകം കാണുന്നു. തന്മൂലം സെഖര്യാവ് 9-14 അദ്ധ്യായങ്ങളും മലാഖി പ്രവചനവും ഒന്നായിരുന്നുവെന്നും ചെറു പ്രവാചകന്മാരുടെ എണ്ണം 12 ആക്കാൻ വേണ്ടി മലാഖി പ്രവചനം തിരിച്ചു എന്നും ഒരു വാദഗതി ഉണ്ട്. കഴമ്പുള്ള ഒരു വാദഗതിയല്ല ഇത്. യെശയ്യാ പ്രവചനത്തിലും ഏതദ്വിധ പ്രയോഗം (പ്രവാചകം) ഉണ്ട്. പക്ഷേ അതു കർതൃത്വനിഷേധത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. മലാഖി പ്രവചനം മേല്പറഞ്ഞവിധം വേർതിരിക്കപ്പെട്ടതാണെങ്കിൽ അതൊരു വ്യക്തിയുടെ പേരിൽ ആരോപിക്കപ്പെട്ടു എന്നതു അത്ഭുതമായിരിക്കുന്നു. വെളിപ്പാടു സ്വഭാവത്തിലുള്ള രചനകളെ മക്കാബ്യ കാലഘട്ടവുമായി ബന്ധിപ്പിക്കുന്ന ചിന്താഗതിയാണ് ലിബറൽ ചിന്തകന്മാർക്കുള്ളത്. അതിന്റെ പശ്ചാത്തലത്തിലാണു സെഖര്യാവ് 9-14 അദ്ധ്യായങ്ങൾ മറ്റൊരു ഗ്രന്ഥകാരനിൽ ആരോപിക്കുന്നത്.

സവിശേഷതകൾ: 1. പഴയനിയമത്തിലെ പുസ്തകങ്ങളിൽ വച്ചു ഏറ്റവുമധികം മശീഹാപരമായ പുസ്തകമാണിത്. 14 അദ്ധ്യായങ്ങളിലും മശീഹയെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കാണാം.

2. അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള സമഗ്രമായ പ്രവചനങ്ങൾ ഇതിലുണ്ട്.

3. യിസ്രായേൽ ചരിത്രത്തിലെ പ്രവാചക പൌരോഹിത്യ ദൗത്യങ്ങളുടെ മിളനം ഈ പ്രവചനത്തിൽ കാണാം. 

4. ഇതിലെ ദർശനങ്ങളും പ്രതീകാത്മകമായ ഭാഷയും ദാനീയേൽ പ്രവചനത്തോടും വെളിപ്പാടിനോടും സാജാത്യം പുലർത്തുന്നു. വ്യക്തിപരമായ ജീവിതത്തിൽ സെഖര്യാവു പുരോഹിതനും പ്രവാചകനുമായിരുന്നു. ഇതു ക്രിസ്തുവിന്റെ പ്രവാചകപൗരോഹിത്യ പദവികളെ ഓർപ്പിക്കുന്നു. 

മശീഹയെ സംബന്ധിക്കുന്ന വ്യക്തമായ പ്രവചനങ്ങൾ സെഖര്യാവിലുണ്ട്. അവയുടെ നിറവേറൽ പുതിയനിയമത്തിൽ കാണാം. ക്രിസ്തുവിന്റെ താഴ്ചയിലുള്ള വരവ് (9:9, 13:7 — മത്താ, 21:5, 26:31,56), നിയമരക്തത്താൽ യിസായേലിനെ യഥാസ്ഥാപനം ചെയ്യുന്നതു് (9:11 — മർക്കൊ, 14;24), ചിതറി അലഞ്ഞു നടക്കുന്ന ആടുകൾക്കു ഇടയനായിരിക്കുന്നത് (10:2 — മത്താ, 9:36), ഒറ്റിക്കൊടുപ്പെടുന്നതും ത്യജിക്കപ്പെടുന്നതും (11:12-13 — മത്താ, 26:15, 27:9-10), മശീഹ കുത്തപ്പെടുന്നതും വെട്ടപ്പെടുന്നതും (12:10, 13:7 — മത്താ, 26:31,56, യോഹ, 19:37), യിസ്രായേലിനെ വിടുവിക്കുന്നതിനു വേണ്ടി തേജസ്സിൽ മടങ്ങിവരുന്നത് (14:1-6 -+ മത്താ, 24:30-31, വെളി, 19:15), സമാധാനത്തിലും നീതിയിലും രാജാവായി വാഴുന്നത് (9:9-10, 14:9,16 — വെളി, 11:15), എന്നേക്കുമായി തന്റെ മഹത്വരാജ്യം സ്ഥാപിക്കുന്നത് (14:6-19 — വെളി, 11:15, 21:24-26, 22:1-5) എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. 

പ്രധാന വാക്യങ്ങൾ: 1. “ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” സെഖർയ്യാവു 1:3.

2. “ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നേ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” സെഖർയ്യാവു 7:13.

3. “സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.” സെഖർയ്യാവു 9:9.

4. “മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.” സെഖർയ്യാവു 13:9.

രൂപരേഖ: I. കാലസൂചനയോടു കൂടിയ പ്രവചനങ്ങൾ: 1:1-8:23.

A. മുഖവുര: 1:1-6.

B. എട്ടു രാതി ദർശനങ്ങളുടെ പരമ്പര: 1:7-6:8.

1. കൊഴുന്തുകളുടെ ഇടയിലെ അശ്വാരുഢൻ: 1:7-17.

2. നാലു കൊമ്പുകളുടെയും നാലു കൊല്ലന്മാരുടെയും ദർശനം: 1:18-21. (2:1-4 എബ്രായയിൽ). 

3. യെരുശലേമിനെ അളക്കുവാൻ അളവുനൂൽ പിടിച്ച പുരുഷൻ: 2:1-13. (2:5-17 എബ്രായയിൽ). 

4. മഹാപുരോഹിതനായ യോശുവയുടെ ശുദ്ധീകരണം: 3:1-10.

5. വിളക്കുതണ്ടും രണ്ടു ഒലിവുവൃക്ഷങ്ങളും: 4:1-14-6.

6. പാറിപ്പോകുന്ന ചുരുൾ: 5:1-4.

7. ഏഫയിലെ സ്ത്രീ: 5:5:11. 

8. നാലു രഥത്തിന്റെ ദർശനം: 6:1-8. 

C. യോശുവയുടെ കിരീടധാരണവും പ്രതീകാർത്ഥവും: 6:9-15.

D. ഉപവാസത്തിന്റെ പ്രശ്നം: 7:1-8:23.

II. കാലസൂചന നല്കിയിട്ടില്ലാത്ത പ്രവചനങ്ങൾ: 9:1-14:21.

1. വിജാതീയ ശത്രുക്കളുടെ ന്യായവിധിയും സമാധാന പ്രഭുവിന്റെ ആഗമനവും: 9:1-17.

2. തിരഞ്ഞെടുക്കപ്പെട്ട ആട്ടിൻകൂട്ടത്തിന്റെ ശേഖരണം: 10:1-12.

3. നല്ല ഇടയനും വ്യാജ ഇടയനും: 11:1-17.

4. യുഗാന്ത്യസംഭവങ്ങൾ: 12:1-13:6.

5. യിസ്രായേലിന്റെ ശുദ്ധീകരണവും യെരുശലേമിന്റെ ഭാവി മഹത്വവും: 13:7-14:21.

പൂർണ്ണവിഷയം

ജനത്തോടുള്ള ആദ്യത്തെ പ്രബോധനം 1:2-6
എട്ട് ദര്‍ശനങ്ങൾ 1:7—6:8
ഒരു മനുഷ്യനും കുതിരകളും കൊഴുന്തു മരങ്ങളുടെ ഇടയിൽ 1:8-17
നാല് കൊമ്പുകൾ 1:18-21
കൈയ്യിൽ അളവുനൂലുമായി ഒരു മനുഷ്യൻ 2:1-13
മഹാപുരോഹിതൻ യോശുവയ്ക്കു സംഭവിക്കുന്ന മാറ്റം 3:1-10
ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനം 3:8-10
സ്വര്‍ണ്ണവിളക്കുതണ്ട്, ഒലിവ് മരങ്ങൾ 4:1-14
പറക്കുന്ന ചുരുൾ 5:1-4
കുട്ടയിൽ ഇരിക്കുന്ന സ്ത്രീ 5:5-11
നാല് രഥങ്ങൾ 6:1-8
മഹാപുരോഹിതനൊരു കിരീടം ക്രിസ്തുവിന്റെ ആഗമനം 6:9-15
യഥാർത്ഥ ഭക്തി കേവലം ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമാണ്, അനുസരണക്കേടിന്റെ ഫലം 7:1-14
ജനത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ തീരുമാനം, ജനം പെരുമാറേണ്ട രീതി 8:1-17
സന്തോഷത്തിന്റെ ഉത്സവങ്ങൾ ആകുന്ന ഉപവാസദിനങ്ങൾ 8:18-23
അയൽരാജ്യങ്ങളുടെ നാശം, കര്‍ത്താവായ ക്രിസ്തുവിന്റെ വരവ്, ക്രിസ്തു നൽകുന്ന സമാധാനം 9:1-10
യിസ്രായേൽ ജനത്തിന്റെ വിജയം 9:11-17
ദൈവം ജനത്തെ അന്യദേവന്മാരിൽ നിന്നും വഞ്ചകരായ നേതാക്കളിൽ നിന്നും വിമോചിപ്പിക്കുന്നു, സന്തോഷം നൽകുന്നു 10:1-8
ദൈവം തന്റെ ചിതറിപ്പോയ ജനത്തെ ശേഖരിക്കും 10:9-12
ആടുകളെ സംബന്ധിച്ച് വിചാരമില്ലാത്ത ഇടയന്മാര്‍ 11:1-11
30 വെള്ളിക്കാശിനെക്കുറിച്ചുള്ള പ്രവചനം 11:12-14
ആടുകളെ പീഢിപ്പിക്കുന്ന ഇടയൻ 11:15-17
അന്ത്യനാളുകളിൽ പ്രശ്നങ്ങളുടെ കേന്ദ്രമായിത്തീരുന്ന യെരൂശലേം, യെരുശലേമിന്റെ വിമോചനം 12:1-9
യിസ്രായേലിന്റെ അനുതാപവും ക്രിസ്തുവിനെക്കുറിച്ചുള്ള വിലാപവും 12:10-13
യിസ്രായേലിന്റെ ശുദ്ധീകരണം 13:1-5
കൈകളിലെ മുറിവുകൾ 13:8-9
യഹോവയുടെ ദിവസം, ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുന്നത് 14:1-11
യുഗാന്ത്യത്തിലെ യുദ്ധം 14:12-15
യെരൂശലേമിന്റെ ശോഭനഭാവി 14:20-21