2കൊരിന്ത്യർ

കൊരിന്ത്യർക്കു എഴുതിയ രണ്ടാം ലേഖനം (Book of 2 Corinthians)

കൊരിന്തിൽ നിന്നും തീത്തൊസ് വന്നപ്പോൾ ആദ്യലേഖനം അവർക്കു കിട്ടിക്കഴിഞ്ഞു എന്നറിഞ്ഞു. ഒന്നാം ലേഖനത്തിൽ സഭയിലെ പ്രശ്നങ്ങളാണ് പൗലൊസ് കൈകാര്യം ചെയ്തതു; എന്നാൽ ഇതിലാകട്ടെ തൻ്റെ ശുശ്രൂഷയെ സംബന്ധിക്കുന്ന പ്രശ്നങ്ങളും. പൗലൊസിന്റെ അധികാരത്തെ തരം താഴ്ത്തിക്കാണിക്കുവാൻ ശ്രമിച്ച അവർക്കു തന്റെ അപ്പൊസ്തലാധികാരത്തെ സ്പഷ്ടമാക്കിക്കൊടുക്കുന്നു. ഈ ലേഖനത്തിലൂടെ അപ്പൊസ്തലൻ സ്വഹൃദയം വെളിപ്പെടുത്തുന്നു. ശാരീരിക ദൗർബ്ബല്യവും പീഡനങ്ങളും അനുഭവിക്കുമ്പോഴും അപ്പൊസ്തലൻ്റെ പെരുമാറ്റം എപ്രകാരമായിരുന്നു എന്ന് ഈ ലേഖനത്തിൽ കാണാം. മുമ്പു ശിക്ഷണത്തിനു വിധേയപ്പെടുത്തേണ്ടിവന്ന ഒരു സഹോദരനെ കൂട്ടായ്മയിൽ യഥാസ്ഥാനപ്പെടുത്തുവാൻ പൗലൊസ് അമിതതാൽപര്യം കാണിക്കുന്നു. 

ഗ്രന്ഥകർത്താവ്: ഈ ലേഖനത്തിന്റെ കർത്തൃത്വം നിർവ്വിവാദമാണ്. ലേഖനത്തിലെ ആന്തരിക തെളിവുകൾ അത്രത്തോളം വ്യക്തമാണ്. (1:1; 10:1). പൗലൊസിന്റെ ദൈവശാസ്ത്രത്തിലെയും യുഗാന്ത്യ വിജ്ഞാനീയത്തിലെയും സവിശേഷതകൾ ഈ ലേഖനത്തിലുടനീളം ദൃശ്യമാണ്. ഈ ലേഖനം തികച്ചും വൈയക്തികമാണ്. ലേഖനം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കുറവാണ്. ഒന്നാം ലേഖനത്തിനുള്ളടത്തോളം ബാഹ്യമായ തെളിവുകൾ രണ്ടാം ലേഖനത്തിന്റെ കർത്തൃത്വം തെളിയിക്കാൻ ഇല്ല എന്നു തന്നെ പറയാം. രണ്ടാം നൂറ്റാണ്ടിൽ തന്നെ ഈ ലേഖനം ഉപയോഗത്തിലിരുന്നു എന്നതിനു തെളിവുകളുണ്ട്. പോളിക്കാർപ്പ് ഈ ലേഖനത്തിൽനിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇറേന്യൂസും, തിയോഫിലസും, അത്തനാഗോറസും, തെർത്തുല്യനും അലക്സാണ്ട്രിയയിലെ ക്ലെമൻ്റും ഈ ലേഖനത്തിന്റെ ആധികാരികതയ്ക്ക് സാക്ഷ്യം നല്കുന്നു. എന്നാൽ റോമിലെ ക്ലെമൻ്റു ഈ ലേഖനത്തെക്കുറിച്ചൊന്നും മിണ്ടുന്നില്ല. പൌലൊസിന്റെ ലേഖനങ്ങളുടെ പട്ടികയിൽ മാർഷ്യൻ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. 

രചനാകാലം: പൗലൊസിന്റെ മൂന്നാം മിഷണറിയാത്രയിൽ മക്കെദോന്യയിൽ (Macedonia)  വച്ചാണ് ഈ ലേഖനം എഴുതിയത്. എ.ഡി. 55 ആയിരിക്കണം രചനാകാലം. 

പശ്ചാത്തലം: ഒന്നാം ലേഖനം അയച്ചുകഴിഞ്ഞതിനു ശേഷം സഭയിൽ യെഹൂദാവത്ക്കരണ വാദികളുടെ എതിർപ്പു വർദ്ധിച്ചുവന്നതിന്റെ വാർത്ത അപ്പൊസ്തലന് ലഭിച്ചിരിക്കണം. പെട്ടെന്നൊരു സന്ദർശനത്തിനു പൗലൊസ് മുതിർന്നില്ല. കൊരിന്ത്യസഭയുടെ മുമ്പിൽ പൗലൊസിനെ പരസ്യമായി നിന്ദിച്ചിരിക്കണം. എഫെസൊസിൽ വന്ന പൌലൊസ് ഒരു ലേഖനം എഴുതി തീത്തൊസിൻ്റെ കൈവശം കൊടുത്തയച്ചു. തീത്തൊസ് മടങ്ങിവരുന്നതിനു മുമ്പ് എഫെസൊസിൽ സംഭവങ്ങളുടെ ഗതിമാറുകയാൽ, പൗലൊസിനു അവിടം വിട്ടു പോകേണ്ടിവന്നു. അവിടെനിന്നും ത്രോവാസിലേക്കു പോയ പൗലൊസ് മക്കെദോന്യയിൽ ചെന്നു തീത്തൊസിനെ കണ്ടു. (2കൊരി, 2:12,13). തീത്തൊസിൽ നിന്നും ശുഭവർത്തമാനമാണ്. പൌലൊസിനു ലഭിച്ചത്. (2കൊരി, 7:6-16). ഭൂരിപക്ഷം കൊരിന്ത്യരും അനുതപിച്ചു അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു എന്നും കുറ്റക്കാരനു ശിക്ഷ നല്കി എന്നും തീത്തോസിൽനിന്നും പൌലൊസ് മനസ്സിലാക്കി. എന്നാൽ യെരുശലേമിലുള്ള പാവപ്പെട്ട സഹോദരങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സഹോദരന്മാർ താല്പര്യപ്പെട്ടിരുന്നു; എങ്കിലും അവർ അതു ചെയ്തിരുന്നില്ല. അതു നല്ല കാര്യമായി പൗലൊസിനു തോന്നിയില്ല. കൂടാതെ വ്യാജോപദേഷ്ടാക്കന്മാർ തൻ്റെ അപ്പൊസ്തലത്വത്തെ ചോദ്യം ചെയ്തതും തീത്തൊസിൽ നിന്ന് അറിയുവാനിടയായി. ഈ പശ്ചാത്തലത്തിലാണ് മക്കെദോന്യയിൽ നിന്ന് 2കൊരിന്ത്യർ എഴുതുന്നത്.

പ്രധാന വാക്യങ്ങൾ: 1. “ഞങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.” 2കൊരിന്ത്യർ 3:5.

2. “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.” 2കൊരിന്ത്യർ 3:18.

3. “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” 2കൊരിന്ത്യർ 5:14,15.

4. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.” 2കൊരിന്ത്യർ 5:17.

5. “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” 2കൊരിന്ത്യർ 5:21.

6. “ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.” 2കൊരിന്ത്യർ 10:4.

7. “ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കു വേണ്ടി ജീവിക്കുന്നു.” 2കൊരിന്ത്യർ 13:4.

8. “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.” 2കൊരിന്ത്യർ 13:14.

വിഷയവിഭജനം: I. വന്ദനവും സ്തോത്രാർപ്പണവും: 1:1-7.

II. വ്യക്തിപരമായ പെരുമാറ്റത്തെ ന്യായീകരിക്കുന്നു: 1:8-2:13.

III. മഹത്ത്വം ദൈവത്തിന്: 2:14-4:12. 1. ക്രിസ്തുവിൽ ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്തോത്രം: 2:14-17.

2. പുതിയനിയമത്തിന്റെ വൈശിഷ്ട്യം: 3:1-4:6.

3. സുവിശേഷത്തിന്റെ നിക്ഷേപവും ആ നിക്ഷേപം വഹിക്കുന്ന പാത്രവും തമ്മിലുള്ള താരതമ്യം: 4:7-12.

IV. പൌലൊസിന്റെ ഉറപ്പിന്റെ അടിസ്ഥാനം: 4:13-5-10. 

മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിലാണ് ഈ ഉറപ്പ്. അതിനാൽ മരണം പോലും ആ ഉറപ്പിനെ ബാധിക്കയില്ല.

V. പൌലൊസിലുള്ള പ്രേരകശക്തി: 5:1-21.

1. ക്രിസ്തുവിന്റെ സ്നേഹം നിർബ്ബന്ധിക്കുന്നു: 5:11-15.

2. നിരപ്പിന്റെ സുവിശേഷം: 5:16-21. 

VI. പ്രതികരണത്തിനായുള്ള അപേക്ഷ: 6:1-7:4.

VII. കൊരിന്ത്യസഭയിൽ അപ്പൊസ്തലനുള്ള സന്തോഷവും ഉറപ്പും: 7:5-16.

VIII. യെരുശലേമിലെ വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധർമ്മശേഖരം: 8:1-9:15.

1. മക്കദോന്യസഭകളുടെ മാതൃക: 8:15.

2. കൊരിന്തിലേക്കു അയച്ചവരെ പ്രശംസിക്കുന്നു: 8:16-24.

3. സന്തോഷത്തോടെ ധാരാളമായി കൊടുക്കാൻ ഉപദേശിക്കുന്നു: 9:1-15.

IX. വ്യാജ അപ്പൊസ്തലന്മാർക്ക് എതിരെയുള്ള മുന്നറിയിപ്പ: 10:1-13:10. 

X. സമാപനവാക്കുകളും ആശീർവാദവും: 13:11-14.

സവിശേഷതകൾ: ഒരേ വായനക്കാർക്കു എഴുതിയതാണെങ്കിലും 2കൊരിന്ത്യർ അതിന്റെ രചനയിലും ശൈലിയിലും 1കൊരിന്ത്യരിൽ നിന്നു വഴരെ ഭിന്നമാണ്. തീത്തൊസിന്റെ റിപ്പോർട്ടുമൂലം കുറെ ലഘുകരിച്ചെങ്കിലും തന്റെ ആത്മാവിന്റെ തീക്ഷ്ണതയും മനസ്സിന്റെ വ്യഗ്രതയും ഇതിൽ പ്രതിഫലിച്ചുകാണാം. ആദ്യത്തെ ഏഴദ്ധ്യായങ്ങളിൽ ചിന്തകൾ ദൂരദർശിനിയിലെന്നപോലെ ഒന്നിനൊന്നു വികാസം പ്രാപിക്കുന്നതു ശ്രദ്ധേയമാണ്. ഒന്നാം ലേഖനത്തിൽ സഭയിലെ ദോഷങ്ങൾക്കു സർവ്വരോഗ നിവാരണൗഷധം ക്രൂശും ക്രിസ്തുവിന്റെ മരണവുമാണെങ്കിൽ, രണ്ടാമത്തേതിൽ അവന്റെ പുനരുത്ഥാനവും മഹത്ത്വവുമാണ് ഉറപ്പിച്ചു പറയുന്നത്. തേജസ്സ് (മഹ ത്ത്വം) എന്ന പദത്തിന്റെ ഏതാണ്ട് 20 പ്രാവശ്യത്തെ പരാമർശം, അതിനെ ഈ ലേഖനത്തിലെ പ്രധാന വിഷയങ്ങളിൽ ഒന്നാക്കുന്നു.

ഉപദേശം പ്രായോഗിക ജീവിതത്തിൽനിന്നു വേർതിരിക്കുന്ന പൗലോസിന്റെ മറ്റു ലേഖനങ്ങളിൽ നിന്നു വ്യത്യസ്തമായി 2കൊരിന്ത്യരിൽ ഇവ കൂടിക്കലരുന്നു. വിശുദ്ധന്മാരുടെ ശരീരങ്ങളുടെ പുനരുത്ഥാനം, ന്യായവിസ്താരം, ക്രിസ്തുവിന്റെ പരിത്യാഗം, ദൈവത്തിന്റെ പറുദീസാ ഇവയെല്ലാം ക്രിസ്തീയ ജീവിതത്തെ സ്വാധീനിക്കുന്നതായി താൻ മനസ്സിലാക്കി. ഓരോ ഉപദേശവും ജീവിതവുമായി ബന്ധമുള്ളതാണ്. അത് കേവലമൊരു സിദ്ധാന്തമല്ല, ദൈവഹിതത്തോടു നമ്മെ അനുരൂപപ്പെടുത്തുന്നതിനു പ്രേരിപ്പിക്കുന്ന ഒരു ഉത്തോലകമായിരിക്കേണ്ടതാണ്. കർത്താവിന്റെ പുനരാഗമന പരാമർശത്തിന്റെ അഭാവം ഈ ലേഖനത്തിന്റെ ഒരു പ്രത്യേകതയാണ്. ഇതിൽ, വിശ്വാസികളുടെ ആശ്വസിപ്പിക്കുന്ന വിഷയമായി ഉൽപ്രാപണത്തിന്റെ പ്രത്യാശയെ താൻ അവതരിപ്പിക്കുന്നില്ല. പിന്നെയോ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയും അവന്റെ വർത്തമാനകാല മഹത്ത്വത്തെയും ഉയർത്തിക്കാണിക്കുന്നു. അവ, കഷ്ടങ്ങളുടെ നടുവിൽ നമ്മെ ബലപ്പെടുത്തുന്ന ശക്തിയായി വർത്തിക്കുന്നു. 

നിശിതമായ വൈപരീത്യങ്ങളുടെ ഉപയോഗം ഇതിന്റെ ഒരു പ്രത്യേകതയാണ്. ‘ലഘുവായ കഷ്ടം’ ‘തേജസ്സിന്റെ ഘനം’ (4:17), ‘അഴിഞ്ഞുപോകുന്ന കൂടാരം’ ‘നിത്യമായ ഭവനം’ (5:1), ‘ദു:ഖിതരെങ്കിലും സന്തോഷിക്കുന്നവർ’ ‘ദരിദ്രരെങ്കിലും പലരെയും സമ്പന്നരാക്കുന്നവർ’ (6:10), ‘മഹാദാരിദ്ര്യം’ ‘സമൃദ്ധമായ ഔദാര്യം’ (8:2), ‘കുട്ടയിൽ ഇറക്കിവിടുക’ (11:33), ‘മൂന്നാം സ്വർഗത്തോളം എടുക്കപ്പെടുക’ (12:2) മുതലായവ ചില ഉദാഹരണങ്ങളാണ്. ഇവ പൂർവ്വാപരവിരുദ്ധമായി തോന്നാമെങ്കിലും എഴുത്തിനു വ്യക്തത നല്കുകയും എഴുത്തുകാരന്റെ ഹൃദയജാലകം നമുക്കു തുറന്നു കാണിക്കുകയും ചെയ്യുന്നു. ഈ ലേഖനത്തിലെ ഒടുവിലത്തെ നാല് അദ്ധ്യായങ്ങളിലെപ്പോലെ മറ്റൊരിടത്തും പൗലോസ് വിപരീതാർത്ഥ പ്രയോഗം നടത്തിയിട്ടില്ല. എതിരാളികളുടെ വ്യർത്ഥ കാഴ്ചപ്പാടുകളെ അവരുടെ വാക്കുകൾ കൊണ്ടു ഖണ്ഡിക്കുകയും യഥാർത്ഥത്തിൽ സത്യമായതിന്റെ വിപരീതമാണ് ആവിർഭവിക്കുന്നതെന്ന് വെളിപ്പെടുത്തുകയുമാണ് ഈ പ്രയോഗത്താൽ താൻ സാധിക്കുന്നത്. 

ഉപദേശപരമായും പ്രാധാന്യമുള്ള ഒരു ലേഖനമാണിത്. പഴയ പുതിയ നിയമങ്ങൾ തമ്മിലുള്ള വ്യത്യാസം (അ.3), ക്രിസ്തുവിന്റെ പാപപരിഹാരബലി (5:21), സുവിശേഷത്തിന്റെ മഹത്ത്വം (4:5,6), മരണാനന്തര സ്ഥിതി (5:1-10), നിരപ്പിന്റെ സുവിശേഷം (5:18-20) ആദിയായി ഉപദേശ പ്രധാനങ്ങളായ പലഭാഗങ്ങളും ഇതിൽ കാണുന്നുണ്ട്. പൗലൊസിനെക്കുറിച്ചു അനന്യലഭ്യമല്ലാത്ത ചില വസ്തുതകൾ ഈ ലേഖനത്തിലുണ്ട്. ദമസ്ക്കോസിൽ നിന്നുള്ള രക്ഷപെടൽ (11:32,33), യഹൂദന്മാർ അഞ്ചുവട്ടവും റോമാക്കാർ മൂന്നുവട്ടവും ചമ്മട്ടികൊണ്ടടിച്ചത് (11:2, 25), മൂന്നു പ്രാവശ്യം കപ്പൽച്ചേതത്തിൽ അകപ്പെട്ടത് (11:25), ദർശനങ്ങളും വെളിപ്പാടുകളും ലഭിച്ചത് (12:1:4), ജഡത്തിലെ ശൂലം (12:7) മുതലായവ. കൂടാതെ ഒരു മാതൃകാ പുരുഷനായിട്ടാണ് പൗലൊസ് ഈ ലേഖനത്തിൽ വെളിപ്പെടുന്നത്. ദൈവനാമ മഹത്വത്തിനായി സന്തോഷത്തോടെ കഷ്ടം സഹിക്കുക, ദരിദ്രരെ സഹായിക്കാൻ ഒരുങ്ങിയിരിക്കുക, സത്യസന്ധത, കഷ്ടതകളിൽ സഹിഷ്ണുത കാണിക്കുക എന്നിവയിൽ താൻ അഗ്രഗണ്യനായിരുന്നു. ഈ ലേഖനത്തിൽ ശുശ്രൂഷ എന്ന പദം അതിന്റെ വിവിധരൂപത്തിൽ 18 പ്രാവശ്യം കാണുന്നു. മഹത്ത്വം എന്ന പദം 20 പ്രാവശ്യവും പ്രശംസ എന്നപദം വിവിധ രൂപത്തിൽ 31 പ്രാവശ്യവും കാണാം. ആശ്വാസം എന്ന വാക്ക് ഒന്നാമദ്ധ്യായത്തിൽ 10 പ്രാവശ്യവും കഷ്ടത എന്ന വാക്ക് 7 പ്രാവശ്യവും കാണുന്നു. ഇതര ലേഖനങ്ങളിൽ പ്രയോഗിക്കാത്ത 171 വാക്കുകൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. അവയിൽ 91 എണ്ണം പുതിയ നിയമത്തിൽ വേറെയെങ്ങുമില്ല.

ദൈവം തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ വിശ്വസ്തനാണെന്ന് ക്രിസ്തുവിലൂടെ വെളിപ്പെടുത്തിയ ഉടമ്പടിമൂലം വ്യക്തമാക്കി. (1:18, 20; 3:3-6, 14-18). ദൈവം ക്രിസ്തുവിനുള്ളവരെ വിടുവിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുവാൻ ശക്തനാണ്. (1:3-11; 4:7-9; 7:6).  ക്രിസ്തു പൂർവ്വാസ്തിക്യമുള്ള ദൈവപുത്രനാണ്. (1:19; 8:9). ദൈവപ്രതിമയാണ് (4:4), കർത്താവാണ് (4:5), എല്ലാവരുടെയും ന്യായാധിപനാണ് (5:10), പാപരഹിതനായ നമ്മുടെ പകരക്കാരനാണ്. അവൻ മൂലം നമുക്കു നിരപ്പു ലഭിച്ചു (5:14-21). ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചുള്ള ഏറ്റവും മഹത്തായ പ്രസ്താവന ഈ ലേഖനത്തിലാണു നാം കാണുന്നത്. (5:21). പുതിയ നിയമ ശുശ്രൂഷയുടെ മാഹാത്മ്യം (3:2-11; 4:10-15; 6:1-10; 11:21-23). ദൈവവചനം ഒരുത്തനും കൂട്ടുവാനും കുറയ്ക്കുവാനും പാടില്ലാത്തവണ്ണം നിശ്ചിത ഉള്ളടക്കം ഉൾക്കൊള്ളുന്നതാണ്. (4:2-11:4). ഏതു മത്സരിയേയും ദൈവകല്പനയ്ക്കു വിധേയപ്പെടുത്തുവാൻ വചനത്തിനു ശക്തിയുണ്ട്. (4:6; 10:4,5). പൗലോസ് ജാതികൾക്കായുള്ള ക്രിസ്തുവിന്റെ അപ്പൊസ്തലനാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനാലാണ് തനിക്കു ആ മഹത് നിയോഗം ലഭിച്ചത്. (അ. 10:12; 12,13; 13:10). തന്റെ അപ്പൊസ്തലത്വത്തെ ചോദ്യം ചെയ്തവർക്കെതിരെയുള്ള പ്രതിരോധമാണ് ഈ ലേഖനം. ക്രിസ്തീയമായ ദാനം ചെയ്യൽ; അതിനു പ്രചോദനം ക്രിസ്തുവിൻ്റെ സ്വയംദാനമാണ്. (അ.8,9).

1കൊരിന്ത്യർ

കൊരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം (Book of 1 Corinthians)

റോമാലേഖനം കഴിഞ്ഞാൽ ഏറ്റവും ദീർഘമായ ലേഖനമാണ് 1കൊരിന്ത്യർ. അപ്പൊസ്തലനായ പൌലൊസ് എ.ഡി. 53 മുതൽ മൂന്നു വർഷം എഫെസൊസിൽ താമസിച്ചപ്പോഴാണ് ഈ ലേഖനം എഴുതിയത്. കൊരിന്തിൽ സഭ സ്ഥാപിച്ചത് പൌലൊസ് തന്നെയായിരുന്നു. ഗ്രീസിലെ വലിയ പട്ടണവും, പ്രധാന തുറമുഖവും വാണിജ്യകേന്ദ്രവും ആയിരുന്ന കൊരിന്ത് ദുഷ്ടതയുടെയും ദുർന്നടപ്പിന്റെയും ആവാസ കേന്ദ്രമായിരുന്നു. ഈ ദുഷ്ടത അവിടത്തെ ക്രിസ്ത്യാനികളെയും ബാധിച്ചു. ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതെന്നു ഉപദേശിച്ചുകൊണ്ട് അപ്പൊസ്തലൻ ഒരു ലേഖനം എഴുതി അവർക്കയച്ചു. (1കൊരി, 5:9). ആ ലേഖനം നമുക്കു ലഭിച്ചിട്ടില്ല. സഭയിൽ വിഭാഗീയതയും പിണക്കവും വർദ്ധിക്കുന്നു എന്നു ക്ലോവയുടെ ആളുകളിൽ നിന്നും (1:11) മറ്റും പൗലൊസറിഞ്ഞു. മാത്രവുമല്ല, പൊതു ആരാധനയിലും കർത്തൃമേശയിലും എല്ലാം പ്രശ്നങ്ങൾ തന്നെയായിരുന്നു. കൃപാവരങ്ങളെ സംബന്ധിച്ചിടത്തോളം അന്യഭാഷ സഭകളെ കുഴപ്പത്തിലാക്കി. ഈ ചുറ്റുപാടിൽ വിവാഹം, വിഗ്രഹാർപ്പിതം ഭക്ഷിക്കൽ എന്നീ സംഗതികളെക്കുറിച്ചറിയാൻ വേണ്ടി കൊരിന്തുസഭയിൽ നിന്നയച്ച കത്തിനു മറുപടിയായിട്ടാണു് അപ്പൊസ്തലൻ ഈ ലേഖനം എഴുതിയത്. (1കൊരി, 7:1; 8:1). 

ഗ്രന്ഥകർത്താവ്: ഈ ലേഖനം പൗലൊസ് അപ്പൊസ്തലൻ എഴുതി എന്നതിന് എ.ഡി. ഒന്നാം നൂറ്റാണ്ടു മുതലുളള ബാഹ്യ തെളിവുകളുണ്ട്. റോമിലെ ക്ലെമന്റ്, ഡിഡാഖീ, ഇഗ്നാത്യൊസ്, പോളിക്കാർപ്പ്, ഹെർമ്മാസ്, ജസ്റ്റിൻ മാർട്ടിയർ, അത്തനാഗോറസ് എന്നിവരെല്ലാം വ്യക്തമായ സാക്ഷ്യം നല്കിയിട്ടുണ്ട്. ഇറേന്യൂസിന്റെ എഴുത്തുകളിൽ അറുപതിലധികം ഉദ്ധരണികൾ കൊരിന്ത്യരിൽ നിന്നുമുണ്ട്. അലക്സാണ്ട്രിയയിലെ ക്ലെമൻറ് നൂറ്റിമുപ്പതിലധികം പ്രാവശ്യവും, തെർത്തുല്യൻ നാനൂറോളം പ്രാവശ്യവും ഈ ലേഖനത്തിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട് മുറട്ടോറിയൻ രേഖയിൽ പൌലൊസിന്റെ ലേഖനങ്ങളുടെ മുൻനിരയിൽ 1കൊരിന്ത്യർ സ്ഥാനം പിടിച്ചു. മാർഷ്യനും പൗലൊസിന്റെ ലേഖനങ്ങളുടെ പട്ടികയിൽ പ്രസ്തുത ലേഖനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആന്തരികമായ തെളിവുകളും വേണ്ടുവോളമുണ്ട്. (1:1; 3:4; 6:22). 

രചനാകാലം: കൊരിന്ത്യ ലേഖനങ്ങളുടെ കാലം നിർണ്ണയിക്കുന്നതിനു ആവശ്യമായ സൂചനകൾ അപ്പൊസ്തല പ്രവൃത്തികളിൽ നിന്നും നമുക്കു ലഭിക്കുന്നു. ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു. (പ്രവൃ, 18:12). എ.ഡി. 52/53-ൽ ഗല്ലിയോൻ അഖായയിൽ ദേശാധിപതി ആയിരുന്നു. മേല്പറഞ്ഞ സംഭവത്തിനുശേഷം ‘കുറേനാൾ’ പൗലൊസ് ഇവിടെ പാർത്തു. (പ്രവൃ, 18:18). പക്ഷേ ആ വർഷം ഒടുവിൽ അവിടം വിട്ടുപോയിരിക്കാം. പൗലൊസിന്റെ തുടർന്നുള്ള പ്രവർത്തനത്തിന്റെ വിവരണം പ്രവൃത്തി 19-ലുണ്ട്. എഫെസൊസിലേക്കു ഒരു ഹ്രസ്വസന്ദർശനം, പിന്നെ യെരുശലേമിലേക്ക്, വീണ്ടും എഫെസൊസിലേക്ക് അവിടെ മൂന്നുവർഷം പാർത്തു. (പ്രവൃ, 20:31). അപ്പോഴാണ് ഈ ലേഖനം എഴുതിയത്. (1കൊരി, 16:8,9). ഇതിൽ നിന്നും എ,ഡി, 53-നും 56-നും ഇടയിൽ 1കൊരിന്ത്യർ എഴുതി എന്നു കരുതാം.  

പശ്ചാത്തലം: പൗലൊസിൻ്റെ രണ്ടാം മിഷണറി യാത്രയിലായിരുന്നു കൊരിന്തിലെ പ്രഥമ സന്ദർശനം. (അ.18). തന്നോടുകൂടെ കൂടാരപ്പണിയിൽ ഏർപ്പെട്ടിരുന്ന അക്വിലാസിനോടും, പ്രിസ്ക്കില്ലയോടും ചേർന്ന് യെഹൂദന്മാരുടെ മദ്ധ്യത്തിലായിരുന്നു താൻ ആദ്യം അദ്ധ്വാനിച്ചത്. ഭൂരിഭാഗം യെഹൂദരും തൻ്റെ സന്ദേശത്തെ നിരസിച്ചപ്പോൾ, താൻ കൊരിന്തിലെ ജാതികളിലേക്ക് തിരിഞ്ഞു. സുവിശേഷം കൈക്കൊണ്ട ജാതികൾ രക്ഷിക്കപ്പെടുകയും, അവിടെ ഒരു സഭ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഏകദേശം മൂന്നു വർഷങ്ങൾക്കു ശേഷം തൻ്റെ മൂന്നാം മിഷണറി യാത്രയിൽ താൻ ഏഫെസൊസിൽ ആയിരിക്കുമ്പോൾ, കൊരിന്ത്യ സഭയിൽ നിന്ന് അവർ നേരിടുന്ന വിഭാഗീയതയും, ഈർഷ്യയും പിണക്കവും, ഉപദേശ ലംഘനങ്ങളെയും സംബന്ധിച്ച ഒരു കത്ത് തനിക്ക് ലഭിക്കുകയുണ്ടായി. ഈ കത്തിൻ്റെ മറുപടിയായിട്ടാണ് പൗലൊസ് കൊരിന്ത്യർക്ക് ഒന്നാമത്തെ ലേഖനം എഴുതുന്നത്.

പ്രധാന വാക്യങ്ങൾ: 1. “നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?” 1കൊരിന്ത്യർ 3:3.

2. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.” 1കൊരിന്ത്യർ 6:19-20.

3. “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.” 1കൊരിന്ത്യർ 10:31.

4. “എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.” 1കൊരിന്ത്യർ 12:7.

5. “എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.” 1കൊരിന്ത്യർ 13:2.

6. “ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” 1കൊരിന്ത്യർ 13:13.

7. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” കൊരിന്ത്യർ 15:3 .

ഉളളടക്കം: I. വന്ദനവും പ്രാർത്ഥനയും: 1:19.

II. ഭിന്നതയെ ഭർത്സിക്കുന്നു: 1:10-4:21.

1. വ്യത്യസ്തനായകന്മാരെ പിന്തുടർന്നുകൊണ്ടു കൊരിന്ത്യർ സഭയുടെ ഐക്യത്തെ ഹനിക്കുന്നു: 1:10-16.

2. ജ്ഞാനവും സുവിശേഷവും: 1:17-2:5. ലോകത്തിന്റെ ജ്ഞാനം ദൈവത്തിനു ഭോഷത്വമാണ്. 

3. യഥാർത്ഥ ജ്ഞാനം: 2:6-13.

4. കൊരിന്ത്യരുടെ സ്ഥിതി: 2:14-3:4.

5. അപ്പൊസ്തലന്മാരും സഭയും: 3:5-4:5. 

6. ഉപസംഹാരം: 4:6-21.

III. കൊരിന്ത്യ സഭയിലെ പ്രശ്നങ്ങൾ: 5:1-6:20.

1.ഒരുവൻ തന്റെ അപ്പന്റെ ഭാര്യയെ വച്ചുകൊണ്ടിരിക്കുന്നു: 5:1-13.

2. വ്യവഹാരങ്ങൾ: 6:1-11.

3. വ്യഭിചാരം: 6:12:20.

IV. ചോദ്യങ്ങൾക്കു മറുപടി: 7:1-14:40. 

1. വിശ്വാസികൾ ബ്രഹ്മചര്യം പാലിക്കണമോ? 7:40.

2. വിഗ്രഹാർപ്പിതങ്ങളുടെ പ്രശ്നം: 8:1-11:1.

a. പൊതുവായ തത്ത്വങ്ങൾ: 8:1-13.

b. ക്രിസ്തീയ സ്വാതന്ത്ര്യവുമായുള്ള പൊരുത്തക്കേട്: 9:1-27.

c. യിസ്രായേൽ ചരിത്രത്തിൽ നിന്നുള്ള ദൃഷ്ടാന്തം: 10:13.

d. ഉപസംഹാരം: 10:14-11:1.

3. സഭായോഗത്തിലെ പെരുമാററം: 11:2-14:40. 

a. വിവാഹത്തിലെ അധീശത്വം: 11:2-16. 

b. കർത്തൃമേശ: 11:17-34. 

c. ആത്മീയ വരങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ: അവ സുവിശേഷത്തിനു വിരുദ്ധമല്ല: 12:1-3.

d. അവ എല്ലാം ഒരുപോലെ പ്രാധാന്യമുള്ളവയാണ്: 12:30.

e. ആത്മീയ വരങ്ങളും സ്നേഹവും: 12:3-13:13.

f. സഭയുടെ വളർച്ചയെ സഹായിക്കണം: 14:1-25.

g. ഉപസംഹാരം: 14:26-40.

V. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഉപദേശം: 15:58.

1. ക്രിസ്തുവിന്റെ പുനരുത്ഥാനം: 15:1-11.

2. വിശ്വാസികളുടെ പുനരുത്ഥാനം: 15:12-34.

3. ഭൗമവും സ്വർഗ്ഗീയവും ആയവകൾ തമ്മിലുള്ള ബന്ധം: 15:35-50.

4. യുഗാന്ത്യ വിജ്ഞാനീയത്തിന്റെ സാരാംശം: 15:51-58.

VI. വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധർമ്മശേഖരം: 16:14. 

VII. ഉപസംഹാരവും ആശീർവാദവും: 16:5-24.

സവിശേഷതകൾ: പൗലൊസിനു കൊരിന്തു സഭയോടുള്ള ബന്ധം പ്രത്യേകതയുള്ളതാണ്. അതിനോടുള്ള തന്റെ സ്നേഹം, വികാര തീവ്രത നിറഞ്ഞതാണ്. പരീക്ഷകളാൽ വലയം ചെയ്യപ്പെട്ട, ഉന്നത പ്രതീക്ഷകൾക്കിടം നല്കുന്ന ഒരു പുത്രനോടുള്ള പിതൃസ്നേഹത്തിനു തുല്യമായിരുന്നു ആ സ്നേഹം. മറ്റേതു ലേഖനത്തേക്കാളുപരി പൗലൊസിന്റെ വ്യക്തിപിരമായ സ്വഭാവ സവിശേതകൾ വെളിപ്പെടുത്തുന്ന ഒരു ലേഖനമാണിത്. പാഷണ്ഡികളോടു മാത്രമല്ല, വ്യക്തിഗത ശത്രുക്കളോടുമുള്ള ഉഗ്രപോരാട്ടത്തിൽ ഒരു നല്ല ഉപദേശകൻ, ഒരു പാസ്റ്റർ, ഒരു മനുഷ്യൻ എന്നീ നിലകളിലെല്ലാം പൗലൊസിനെ പരിചയിക്കുന്നതിന് ഈ ലേഖനം സഹായിക്കുന്നു. തന്റെ ജ്ഞാനം, തീക്ഷ്ണത, സഹനശക്തി, ഔദാര്യം, മിത്ഥ്യയിൽ അയവില്ലായ്മ, താഴ്ച, നിസ്തുല ക്ഷമ എന്നിവയെല്ലാം ഈ ലേഖനം അനാവരണം ചെയ്യുന്നു. 

മറ്റൊരു പ്രത്യകത, പുറജാതിമതവും ക്രിസ്ത്യാനിത്വവും തമ്മിലുള്ള ഉഗ്രസംഘട്ടന ഈ ലേഖനം വെളിപ്പെടുത്തുന്നു എന്നതാണ്. ദുഷിച്ച ജനതയുടെ മദ്ധ്യത്തിൽ ഒരു സഭ സ്ഥാപിക്കുന്നതിനു താൻ സ്വീകരിച്ച മാർഗ്ഗം, ചുറ്റുമുള്ള പുറജാതികളോട്, ക്രിസ്ത്യാനികൾക്കുള്ള ബന്ധത്തിൽ നിന്നുയരുന്ന മനസ്സാക്ഷിയുടെ ചോദ്യങ്ങൾക്കു താൻ എങ്ങനെ പ്രതികരിച്ചു ആദിയായവ ഈ ലേഖനത്തിലാണു നാം കാണുന്നത്. താൻ എടുത്ത തീരുമാനങ്ങൾ എല്ലാക്കാലത്തുമുള്ള സഭയ്ക്കു വെളിച്ചം പകരുന്നതാണ്. സഭാശിക്ഷണം, സഭയുടെ സ്വഭാവം, സക്രമെന്തുകൾ ഇവ സംബന്ധിച്ചുള്ള തത്ത്വങ്ങൾ എന്നിവ എല്ലാക്കാലത്തേക്കും പ്രസക്തമാണ്. ക്രൈസ്തവ സഭയുടെ സവിശേഷ പഠനത്തിനു വിഷയമാക്കേണ്ട പല വിഷയങ്ങൾ ഇതിൽ അസാമാന്യ പാടവത്തോടെ പൗലൊസ് കൈകാര്യം ചെയ്തിരിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിനെ കേന്ദ്രമാക്കിയാണ് എല്ലാ വിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്, സ്നേഹത്തെക്കുറിച്ചും പുനരുത്ഥാനത്തെ കുറിച്ചുമുള്ള പുതിയ നിയമത്തിലെ അതിപ്രധാനമായ രണ്ടു അദ്ധ്യായങ്ങൾ ഈ ലേഖനത്തിലാണ് (അ.13,15) നാം കാണുന്നത്. കർത്തൃമേശയുടെ ആചരണം, ഉപദേശം ഇവയെ വിവരിക്കുന്ന പുതിയ നിയമഭാഗവും നാം ഇതിൽ കാണുന്നു. സഭായോഗത്തിൽ കൃപാവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഏറ്റവുമധികം നല്കിയിരിക്കുന്നത് ഈ ലേഖനത്തിലാണ്. (അ,12-14).

ലേഖനത്തിന്റെ ഇന്നത്തെ പ്രസക്തി: ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ എഴുതപ്പെട്ട ഈ ലേഖനം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുന്ന നമുക്കു എത്രമാത്രം ശ്രദ്ധേയമാണ്? ഇന്നത്തെ കാലത്തിനാവശ്യമായ ഉൾക്കാഴ്ചകളും വെല്ലുവിളികളും ഈ ലേഖനത്തിലുണ്ടെന്നു പ്രഥമദൃഷ്ട്യാ അനുഭവപ്പെടും. അവയിൽ ചിലതു താഴെ ചേർക്കുന്നു. 1. കൊരിന്തു സഭയിലെ ഭിന്നതയും പൗലൊസ് അതിനു നല്കുന്ന മറുപടിയും ആധുനികസഭ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണ്. സഭ അന്നത്തേക്കാളുപരി കക്ഷിഭിന്നതകളാൽ പിളർന്നു കൊണ്ടിരിക്കുന്ന കാലമാണിത്. ഇതിനു അറുതി വരാതെ സഭയ്ക്കു പുരോഗതി ഉണ്ടാകയില്ല. 2. വ്യവഹാര പ്രവണത: നിസ്സാര കാര്യങ്ങൾക്കു പോലും കോടതി കയറുന്ന പ്രവണത ഇന്നു സാധാരണമാണ്. വ്യവഹാരത്തിനുവേണ്ടി എത്രമാത്രം സമയവും പണവുമാണ് കേരളത്തിലെ സഭകളും വ്യക്തികളും ചെലവഴിക്കുന്നത്? സഭയുടെ ദൗത്യത്തിനു വിഘാതമായിരിക്കുന്ന വ്യവഹാര പ്രവണതയിൽ നിന്നു പിന്മാറാതെ ക്രൈസ്തവ സാക്ഷ്യത്തിനു വിലയും നിലയുമില്ലെന്നോർക്കുക. 3. സഭയിലെ വിവിധ കൃപാവരങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം: വരങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാം ദൈവമുമ്പാകെ തുല്യ പ്രാധാന്യമുള്ളവയാണ്. എനിക്ക് ഒരു കൃപാവരവുമില്ലെന്നു പറഞ്ഞ് നിഷ്ക്രിയരായിരിക്കാൻ പാടില്ല. അവരവർക്കു ദൈവം നല്കിയിരിക്കുന്ന വരങ്ങൾ മനസ്സിലാക്കി സഭയുടെ പൊതു പ്രയോജനത്തിന്നായി ഓരോ വ്യക്തിയും വിനിയോഗിക്കണം. വിശ്വാസികളെ ഇക്കാര്യത്തിൽ ബോധവാന്മാരാക്കാൻ സഭാശുശ്രൂഷകന്മാർ ശ്രദ്ധിക്കേണ്ടതാണ്. 4. മറ്റു മതക്കാരോടും അക്രൈസ്തവ ആചരങ്ങളോടും ക്രിസ്ത്യാനിക്കു എത്രമാത്രം സഹകരിക്കാം എന്ന പ്രശ്നത്തിന് ഈ ലേഖനം മറുപടി നല്കുന്നുണ്ട്. വിഗ്രഹാർപ്പിത ഭോജനം ഉദ്ധരിച്ചു കൊണ്ട് ഈ വിഷയം പൗലൊസ് വ്യക്തമാക്കുന്നു. ഭൂമിയും അതിന്റെ പൂർണ്ണതയും ദൈവത്തിന്റേതാകയാൽ വിഗ്രഹാർപ്പിതം ഭക്ഷിക്കുന്നതു അതിൽതന്നെ തെറ്റല്ല. എന്നാൽ ബലഹീനസഹോദരനു പ്രയാസമോ പരീക്ഷയാ ഉണ്ടാകുവാൻ അതു കാരണമാകരുത്. മറ്റു മതക്കാരിൽ നിന്ന് അകന്നു മാറി ജീവിക്കുകയല്ല, അവരുമായി ഇടപഴകി ജീവിച്ച് ക്രിസ്തീയ സാക്ഷ്യം പുലർത്തുകയാണ് ക്രിസ്ത്യാനിയുടെ ധർമ്മം. 5. സഭയുടെ സുവിശേഷ ദൗത്യം പ്രയോജനപ്രദമായി എങ്ങനെ നിർവ്വഹിക്കാമെന്ന് പൗലൊസ് ഉറക്കെ ചിന്തിക്കുന്നു. ‘ഏതു വിംധനയും ചിലരെ നേടേണ്ടതിനു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു’ (9:22) എന്ന പ്രമാണം സുവിശേഷ വേലയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അനുകരണയോഗ്യമാണ്. മറ്റുള്ളവരുമായി സഹകരിച്ച് അവരെ സ്നേഹിക്കുന്നതിലൂടെ വേണം സുവിശേഷ ദൗത്യം നിർവഹിക്കാൻ. 6. പരിശുദ്ധാത്മ പ്രവർത്തനത്തിന്റെ പ്രാധാന്യം: പരിശുദ്ധാത്മാവിനെ കുറിച്ച് പൗലൊസ് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഉപദേശം ഗ്രഹിച്ച് തദനുസരണം പ്രവർത്തിക്കുന്നതിലാണ് സഭയുടെ ഇന്നത്തെ വിജയം സ്ഥിതി ചെയ്യുന്നത്. ദൈവാത്മാവിന്റെ പ്രവർത്തനത്തിനു നല്കേണ്ട സ്ഥാനം നല്കുമ്പോഴാണ് സഭ ജീവനുള്ളതായിത്തീരുന്നത്. 7. പതിമൂന്നാം അദ്ധ്യായത്തിലെ സ്നേഹസംഗീതം ഏവരുടേയും മുക്തകണ്ഠമായ ശ്ലാഘ പിടിച്ചു പറ്റിയിട്ടുള്ളതാണ്. മനുഷ്യൻ സഹജീവികളോടു കാണിക്കേണ്ട സ്നേഹം ഇതിൽ കൂടുതൽ ഹൃദയസ്പൃക്കായി ചിത്രീകരിക്കുവാൻ ആർക്കും കഴിയുകയില്ല. ആധുനിക മനുഷ്യൻ ഇതു പ്രാവർത്തികം ആക്കിയിരുന്നെങ്കിൽ ലോകം എത്രമാത്രം വ്യത്യാസപ്പെടുമായിരുന്നു. 8. ‘ദൃശ്യമാണല്ലാം, അതിനപ്പുറത്തൊന്നുമില്ല’ എന്ന ചിന്ത വർദ്ധിച്ചു വരുന്ന ഒരു കാലമാണിത്. എന്നാൽ ഇതിനപ്പുറത്തുള്ള ലോകത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചുമുള്ള അപ്പൊസ്തലന്റെ വാക്കുകൾ ഒരു ക്രിസ്ത്യാനിക്കു വളരെ പ്രത്യാശാജനകമാണ്. ‘മരണമേ, നിന്റെ ജയമെവിടെ’ എന്നു മരണത്തെ വെല്ലുവിളിക്കുവാൻ ഒരു ദൈവപൈതലിനു സാധിക്കും. ‘യേശുക്രിസ്തു മുഖാന്തരം ജയം നല്കുന്ന ദൈവത്തിനു തോത്രം’ എന്നു ഉച്ചൈസ്തരം പ്രഘോഷിക്കുവാൻ ഭാവിയെക്കുറിച്ചു പ്രത്യാശയുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളൂ. ക്രിസ്തീയമായ ഈ പ്രത്യാശ വിളംബരം ചെയ്യുന്ന ഈ ലേഖനം ഒരു ക്രിസ്ത്യാനിക്കു മുൽക്കൂട്ടാണ്, സംശയമില്ല.

റോമർ

റോമർക്ക് എഴുതിയ ലേഖനം (Book of Romans)

പുതിയനിയമത്തിലെ ആറാമത്തെ പുസ്തകവും ലേഖനങ്ങളിൽ ഒന്നാമത്തേതും. പൗലൊസിന്റെ ലേഖനങ്ങളിൽ ശ്രേഷ്ഠമായി കരുതപ്പെടുന്ന ഒന്നാണിത്. ഗലാത്യ ലേഖനത്തെ ക്രിസ്തീയ സ്വാതന്ത്യത്തിന്റെ ‘മാഗ്നാകാർട്ട’ അഥവാ, അടിസ്ഥാനപ്രമാണം എന്നും റോമാലേഖനത്തെ ക്രിസ്തുമാർഗ്ഗത്തിന്റെ ഭരണഘടന എന്നും വിളിക്കുന്നു. റോമാലേഖനത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങളും ഗലാത്യലേഖനവും കൂടിയാകുമ്പോൾ ക്രിസ്തീയ ഉപദേശത്തിന്റെ ആധികാരിക പ്രമേയങ്ങൾ പൂർണ്ണമാകും. വിഷയവും വിഷയത്തിന്റെ യുക്തിഭദ്രമായ അവതരണവും, ശൈലിയും റോമാലേഖനത്തെ സവിശേഷമാക്കുന്നു. ഉപദേശവിഷയങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലേഖനം ലളിതവും സ്പഷ്ടവുമാണെങ്കിലും വളരെ ഗഹനമാണ്. ദൈവശാസ്ത്ര പദ്ധതികളുടെ പ്രണേതാക്കളെല്ലാം റോമാലേഖനത്തിന്റെ വ്യാഖ്യാനത്തിനു മുതിർന്നതു പ്രസ്തുത ലേഖനത്തിന്റെ ഉപദേശപരമായ പ്രാധാന്യത്തിനു തെളിവാണ്.

ഗ്രന്ഥകർത്താവ്: അപ്പൊസ്തലനായ പൗലൊസാണ് റോമാലേഖനത്തിന്റെ കർത്താവ് എന്നതിനു ആഭ്യന്തരവും ബാഹ്യവുമായ തെളിവുകളുണ്ട്. റോമർ 1:2-ൽ പൗലൊസ് എഴുതി എന്നു വ്യക്തമാക്കിയിട്ടുണ്ട്. താൻ ജാതികളുടെ അപ്പൊസ്തലൻ ആണെന്നു 11:13-ൽ പറയുന്നു. ജാതികളുടെ അപ്പൊസ്തലനായി അറിയപ്പെട്ടതു പൗലൊസാണ്. ഈ വസ്തുത 15:15-20-ലും വ്യക്തമാക്കുന്നുണ്ട്. താൻ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവനാണെന്നു 11:1-ൽ പറയുന്നു. ഫിലിപ്പിയർ 3:5-ലും പൗലൊസ് ഇതേ സത്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. റോമിൽ പോകുവാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചു റോമാലേഖനത്തിൽ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (1:10-13, 15; 15:22-32). ഇതേ ഉദ്ദേശ്യം പൗലൊസ് പ്രകടിപ്പിച്ചതായി അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (19 : 21). പൗലൊസിന്റെ കർതൃത്വത്തിനു അനുകൂലമായി ബാഹ്യതെളിവുകളും വേണ്ടുവോളമുണ്ട്. റോമാലേഖനത്തിന്റെ കർത്താവ് പൗലൊസ് ആണെന്നു ആദ്യം പ്രസ്താവിച്ചതു മാർഷ്യൻ ആണ്. മുററ്റോറിയൻ ലിഖിതത്തിലും, പഴയ സുറിയാനി, ലത്തീൻ വിവർത്തനങ്ങളിലും റോമാലേഖനത്തെ പൗലൊസിന്റേതായി ചേർത്തിട്ടുണ്ട്. റോമിലെ ക്ലെമെന്റ്, ഇഗ്നാത്യൊസ്, ജസ്റ്റിൻ മാർട്ടിയർ, പോളിക്കാർപ്പ്, ഐറീനിയസ് മുതലായവർ ഈ ലേഖനത്തിൽ നിന്നു ബഹുലമായി ഉദ്ധരിച്ചിട്ടുണ്ട്.  

രചനാകാലവും സ്ഥലവും: ലേഖനത്തിലെ സൂചനകളെ അടിസ്ഥാനമാക്കി പൗലൊസിന്റെ മൂന്നാം മിഷണറിയാത്രയുടെ ഒടുവിൽ ഗ്രീസിൽ താമസിക്കുന്ന കാലത്താണു ഇതെഴുതിയത് എന്നു കാണാം. (പ്രവൃ, 20:2). പടിഞ്ഞാറോട്ടു തിരിഞ്ഞു പെട്ടെന്നു റോം സന്ദർശിക്കുവാനും സ്പെയിനിൽ മിഷണറി പ്രവർത്തനം നടത്തുവാനും അദ്ദേഹം ആഗ്രഹിക്കുന്നു. (15:24, 28). തന്റെ പൗരസ്ത്യയാത്രകൾ ഏതാണ്ട് സമാപിക്കാറായി. കൂടാതെ യെരൂശലേമിലേക്കുളള യാത്രയുടെ ഒരുക്കത്തിലുമാണ്. റോമർ15:25,26-ൽ യെരുശലേമിലെ ദാരിദ്ര്യം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കു വേണ്ടിയുള്ള ധർമ്മശേഖരവുമായി താനവിടേക്കു പോകുന്നു എന്നു അദ്ദേഹം പറയുന്നു. ഇതിൽ നിന്നും മൂന്നാം മിഷണറിയാത്രയുടെ അന്ത്യഘട്ടത്തിനു മുൻപാണ് ഈ ലേഖനം എഴുതിയതെന്നു വ്യക്തമാകുന്നു. ചുരുക്കത്തിൽ എ.ഡി. 57-നും 59-നും മദ്ധ്യയാണ് ലേഖനം രചിക്കപ്പെട്ടത്. 

അനുവാചകർ-റോമാസഭ: പൗലൊസിന്റെ കാലത്തു റോം വളരെ പ്രശസ്തമായിരുന്നു. ഒരു കണക്കിനു റോമാനഗരം പൗലൊസിനെ ആകർഷിച്ചു എന്നു തന്നെ പറയാം. റോമിൽ സുവിശേഷം പ്രസംഗിക്കുവാനുള്ള തന്റെ അദമ്യമായ അഭിലാഷം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. റോമിലെ സഭയുടെ പ്രാധാന്യം മനസ്സിലാക്കി തന്നെയാണ് ആ സഭയെ സംബോധന ചെയ്തതുകൊണ്ടുള്ള ലേഖനം എഴുതിയത്. റോമാസഭയെ സംബന്ധിച്ചു നമുക്കു ചുരുങ്ങിയ അറിവേ ഉള്ളൂ. പെന്തെക്കൊസ്തു നാളിൽ ക്രിസ്ത്യാനികളായി മാറിയവർ റോമിലേക്കു മടങ്ങിവന്നപ്പോൾ അവർ സ്ഥാപിച്ചതായിരിക്കണം ഈ സഭ. മാത്രവുമല്ല, യാത്രയുടെ സൗകര്യം നിമിത്തം ധാരാളം ക്രിസ്ത്യാനികൾ റോമിലെത്തിച്ചേരാൻ സാധ്യതയുമുണ്ട്. പൗലൊസ് ഈ ലേഖനം എഴുതുന്ന കാലത്തു റോമിലെ സഭ വളർന്നു കഴിഞ്ഞതായി മനസ്സിലാക്കാം. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കാലത്തു റോമിൽ നിന്നു യെഹൂദന്മാരെ നിഷ്കാസനം ചെയ്തു. ഇതിനു ക്രൈസ്തവ സഭയുമായി ബന്ധമുണ്ടെങ്കിൽ (ഉണ്ടെന്നതു സ്യൂട്ടോണിയസിന്റെ റിപ്പോർട്ടിൽ നിന്നു വ്യക്തമാണ്) സഭ അത്രയധികം വളർന്നുവെന്ന് മനസ്സിലാക്കണം. നീറോ ചക്രവർത്തിയുടെ കാലത്തുള്ള പീഡനങ്ങളും റോമാസഭയുടെ വലിപ്പത്തെ തെളിയിക്കുന്നു. 

പത്രൊസിനു റോമാസഭയുമായുള്ള ബന്ധം എന്താണെന്നു പറയുവാൻ കഴിയുകയില്ല. ഈ സഭയുടെ സ്ഥാപകൻ പത്രൊസല്ല. ക്ലൗദ്യൊസ് കല്പന പുറപ്പെടുവിക്കുന്ന കാലത്തു പത്രൊസ് യെരുശലേമിൽ ആയിരുന്നു. അതിനനേകം വർഷങ്ങൾക്കു മുമ്പാണ് റോമിൽ സഭ ആരംഭിച്ചത്. മാത്രവുമല്ല, ഈ ലേഖനത്തിൽ പത്രോസിന്റെ പേരുപോലും പൗലൊസ് പറയുന്നില്ല. ഈ കാലത്ത് പത്രൊസായിരുന്നു റോമാസഭയുടെ തലവനെങ്കിൽ അങ്ങനെ സംഭവിക്കുകയില്ല. കൂടാതെ ‘അതു ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിനു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല’ (റോമ, 15:20) എന്ന പൗലൊസിന്റെ പ്രസ്താവനയ്ക്കു വിരുദ്ധവുമാണ്. പാരമ്പര്യമനുസരിച്ച് പത്രൊസും പൗലൊസും റോമിലാണ് രക്തസാക്ഷികളായത്. 

റോമാസഭയിൽ വിജാതീയരും യെഹൂദന്മാരും ഉണ്ടായിരുന്നു. എന്നാൽ സിംഹഭാഗവും വിജാതീയരായിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കം തന്നെ അതിനു തെളിവാണ്. ചില സ്ഥാനങ്ങളിൽ പൗലൊസ് യെഹൂദന്മാരെ അഭിസംബോധന ചെയ്യുന്നു. നമ്മുടെ പൂർവ്വപിതാവെന്നു അബ്രാഹാമിനെക്കുറിച്ചു പറയുന്നു. (4:1). രണ്ടാമദ്ധ്യായത്തിൽ യെഹൂദ്യ ചോദ്യകർത്താവിനോടു അദ്ദേഹം മറുപടി പറയുന്നു. മറ്റു ചില ഭാഗങ്ങളിൽ വിജാതീയരെ കുറിച്ചു മാത്രം പറയുന്നു. (1:5; 11:13, 28-31). റോമിലെ ക്രിസ്ത്യാനികളുടെ വീക്ഷണം ഏതാണ്ട് പൗലൊസിന്റെ വീക്ഷണത്തിനു തുല്യമാണ്. ഗലാത്യലേഖനത്തിൽ കാണുന്നതു പോലെ ഒരു യെഹൂദ്യവിജാതീയ വാദപ്രതിവാദത്തിനു കാരണമാക്കാവുന്ന സംഘർഷം റോമാസഭയിൽ ഉണ്ടായിരുന്നില്ല. 

ഉദ്ദേശ്യം: സ്പെയിനിൽ മിഷണറിപ്രവർത്തനം ചെയ്വാനുള്ള തന്റെ താത്പര്യം നിമിത്തം സഹായത്തിനായി റോമിലെ ക്രിസ്ത്യാനികളോടു പൗലൊസ് അപേക്ഷിക്കുന്നു. (റോമ, 15:24). ഈ സന്ദർശനത്തിൽ പരസ്പരം പ്രയോജനപ്പെടത്തക്കവണ്ണമുള്ള ആത്മീയവരം എന്തെങ്കിലും കൊടുക്കണമെന്നു പൗലൊസ് ആഗ്രഹിക്കുന്നു. (1:11,12). റോമിലെ ക്രിസ്ത്യാനികൾക്കുള്ള ചില പ്രായോഗിക വിഷമങ്ങളെക്കുറിച്ചു പൗലൊസ് കേട്ടു. (റോമ, 16:17-19-ൽ വ്യാജ ഉപദേഷ്ടാക്കന്മാരെ കുറിച്ചു പരാമർശം ഉണ്ട്. എന്നാൽ അത് ഈ ലേഖനത്തിന്റെ പ്രാഥമിക ഉദ്ദേശ്യത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഉപദേശപരമായ സ്വന്തം നിലപാടിന്റെ പൂർണ്ണവിവരണം നല്കുകയാണ് ഈ ലേഖനത്തിൽ. പൗലൊസ് തന്റെ ദൈവശാസ്ത്രചിന്ത മുഴുവൻ ഇതിൽ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചു എന്നു കരുതുന്നതു യുക്തമല്ല. സഭ, യുഗാന്ത്യം എന്നിവയെക്കുറിച്ചുള്ള പഠിപ്പിക്കലുകൾ ഈ ലേഖനത്തിൽ വിരളമാണ്. അതിനാൽ പൗലൊസിന്റെ ഉപദേശത്തിന്റെ പൂർണ്ണപ്രഖ്യാപനമായി റോമാലേഖനത്തെ കരുതുവാൻ നിർവ്വാഹമില്ല. തൻ്റെ മിഷണറി പ്രവർത്തനത്തിന്റെ പരിവർത്തന ദശയിൽ എത്തിക്കഴിഞ്ഞ അപ്പൊസ്തലൻ ഉപദേശസംബന്ധമായ പ്രധാന വിഷയങ്ങൾ രേഖപ്പെടുത്തുവാൻ ആഗ്രഹിച്ചു. അങ്ങനെ യാദൃച്ഛികമെന്നവണ്ണം ഈ ലേഖനം റോമാ സഭയെ അഭിസംബോധന ചെയ്തു എഴുതി. യെഹൂദന്മാരുടെ പദവിയെ സംബന്ധിച്ചുള്ള തന്റെ നിലപാട് 9-11 അദ്ധ്യായങ്ങളിൽ വ്യക്തമാക്കുന്നു. ഈ ഭാഗത്തെ ലേഖനത്തിന്റെ കേന്ദ്രമായി കരുതി യെഹൂദ്യ വിജാതീയ ഘടകങ്ങളെ രഞ്ജിപ്പിക്കുക എന്ന ലക്ഷ്യമാണ് ചിലർ ഈ ലേഖനത്തിനു പിന്നിൽ കണ്ടത്. എന്നാൽ ഈ വീക്ഷണം ഇന്നു അംഗീകരിക്കപ്പെടുന്നില്ല. 

പ്രധാന വാക്യങ്ങൾ: 1. “സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.” റോമർ 1:16.

2. “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” റോമർ 3:23.

3. “ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ.” റോമർ 3:27.

4. “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” റോമർ 5:8.

5. “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” റോമർ 6:23.

6. “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” റോമർ 8:3.

7. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” റോമർ 8:39.

8. “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.” റോമർ 10:9,10.

ബാഹ്യരേഖ: I. മുഖവുര: 1:1-17.

II. മനുഷ്യനു നീതീകരണം അനിവാര്യമാണ്: 1:18-3:20.

1. വിജാതീയർക്ക്: 1:18-32.

2. യെഹൂദന്: 2:1-3:8.

3. എല്ലാ മനുഷ്യർക്കും: 3:9-20.

III.  നീതീകരണത്തിനു വേണ്ടിയുള്ള ദൈവിക കരുതൽ: 3:21-5:21.

1. വിശ്വാസത്താലുള്ള നീതീകരണം: 3:21-31.

2. അബ്രാഹാമിന്റെ ദൃഷ്ടാന്തം: 4:1-25 .

3. നീതീകരണത്തെത്തുടർന്നു ലഭിക്കുന്ന അനുഗ്രഹങ്ങൾ: 5:1-11.

4. ആദാമും ക്രിസ്തുവും: 5:12-21. 

IV. ക്രിസ്തുവിൽ പുതിയജീവിതം: 6:1-8:39.

V. യിസ്രായേലിനെക്കുറിച്ചുള്ള ദൈവികനിർണ്ണയം: 9:1-11:36.

1. യിസ്രായേലിന്റെ തിരസ്കരണം: 9:1-10:21.

2. യിസ്രായേലിന്റെ യഥാസ്ഥാപനം: 11:1-32.

3. പ്രത്യേക പ്രശംസ: 11:33-36.

VI. പ്രായോഗിക ഉപദേശങ്ങൾ: 12:1-15:13.

1. വിശ്വാസിയും സമർപ്പണവും: 12:1-2.

2. വിശ്വാസിയും സമൂഹവും: 12:3-21.

3. വിശ്വാസിയും രാഷ്ട്രവും: 13:1-7. 

4. വിശ്വാസിയും സ്നേഹത്തിന്റെ പ്രമാണവും: 13:8-15:13. 

VII. ഉപസംഹാരം: 15:14-16:27.

വിഷയസംഗ്രഹം: വിശ്വാസത്താലുള്ള രക്ഷയും ദൈവത്തിന്റെ നീതിയുമാണ് ഈ ലേഖനത്തിന്റെ പ്രമേയം. ഒരു ക്രമീകൃതമായ ഉപദേശ സംവാദത്തിലൂടെയും (അ.1-11), ജീവിതത്തിന്റെ പ്രായോഗിക നിർദ്ദേശങ്ങളിലൂടെയും (അ.12-16) ആണ് അപ്പൊസ്തലൻ ഈ പ്രമേയം വികസിപ്പിക്കുന്നത്. അഭിവാദനവും മുഖവുരയും (1:1-17) കഴിഞ്ഞശേഷം മനുഷ്യവർഗ്ഗത്തിന്റെ സാർവ്വത്രികമായ പാപപൂർണ്ണതയും ദൈവികനീതിയുടെ ആവശ്യകതയും (1:18-3:20) വിവരിക്കുന്നു. തുടർന്നു കർത്താവായ യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പുവേലയിലൂടെ ഓരോ വിശ്വാസിക്കും ദൈവം നല്കുന്ന നീതീകരണത്തെ അവതരിപ്പിക്കുന്നു. (3:21-5:11). പുറജാതികളും (1:18-32), സ്വന്തം നീതിയിൽ അഭിമാനം കൊള്ളുന്ന യെഹൂദന്മാരും (2:17-3:20) ഒരുപോലെ നഷ്ടപ്പെട്ടു. എന്നാൽ നീതീകരണം വിശ്വാസത്താൽ മാത്രമാണ്. യേശുക്രിസ്തു നമ്മുടെ നീതിയായി തീർന്നു. ക്രിസ്തുവിലെ പുതിയ ജീവിതമാണ് 6-8 അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത്. രക്ഷിക്കപ്പെട്ട വ്യക്തി പാപത്തിൽ തുടരുവാൻ പാടില്ല. ക്രിസ്തുവിനോടു ചേർന്ന വിശ്വാസി ഒരു പുതിയ ധാർമ്മികജീവിതം ചെയ്യേണ്ടതാണ്. (6:1-14). ന്യായപ്രമാണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട വിശ്വാസി ധാർമ്മികമായ കടപ്പാടിൽ നിന്നു ഒഴിവാകുന്നില്ല. ന്യായപ്രമാണത്തെക്കാൾ ഉന്നതവും പുതിയതുമായ ദൈവികപ്രമാണം അനുസരിക്കുവാൻ ബാധ്യസ്ഥനാകുന്നതേയുള്ളൂ. (6:15-7:6). ന്യായപ്രമാണത്തിനു രക്ഷിക്കുവാൻ കഴിയാഞ്ഞത് ന്യായപ്രമാണം ദോഷമായതിനാലല്ല; മനുഷ്യന്റെ പാപം നിമിത്തം അവനു ന്യായപമാണം അനുസരിക്കാൻ കഴിയാഞ്ഞതിനാലാണ്. (7:7-25). വീണ്ടെടുക്കപ്പെട്ട ജീവിതത്തിന്റെ വിജയങ്ങളാണ് എട്ടാമദ്ധ്യായത്തിൽ. നീതീകരണത്തെപ്പോലെ തന്നെ തേജസ്കരണത്തിന്റെയും ഉറപ്പു വിശ്വാസിക്കു നല്കുന്നു. രക്ഷയുടെ പൂർണ്ണമായ ഭദ്രതയിൽ വിശ്വാസി ആനന്ദിക്കേണ്ടതാണ്. ദൈവം യെഹൂദന്മാരെ മറന്നുകളഞ്ഞില്ല എന്നും അവരുടെ രക്ഷയും ദൈവിക പദ്ധതിയിലുണ്ടെന്നും 9-11 അദ്ധ്യായങ്ങളിൽ വിശദമാക്കുന്നു. 9-ാം അദ്ധ്യായത്തിൽ യെഹൂദന്റെ ഭൂതകാലവും 10-ാം അദ്ധ്യായത്തിൽ വർത്തമാനകാലവും 11-ാം അദ്ധ്യായത്തിൽ ഭാവികാലവും വിശദമാക്കുന്നു. പ്രായോഗികജീവിതത്തെ സംബന്ധിക്കുന്ന ഉപദേശങ്ങളാണ് 12-16 അദ്ധ്യായങ്ങളിൽ. വ്യക്തിപരമായ വന്ദനങ്ങൾ അറിയിച്ചുകൊണ്ട് ലേഖനം സമാപിക്കുന്നു. 

ദൈവത്തിന്റെ അദൃശ്യലക്ഷണങ്ങളും സ്വഭാവവും റോമാ ലേഖനത്തിൽ വ്യക്തമായി കാണാം. ദൈവികനീതി, ദൈവിത്തിന്റെ നന്മ, ദൈവകൃപ, ദൈവത്തിന്റെ പരമാധികാരം,  ന്യായപ്രമാണം എന്നീ വിഷയങ്ങളെ അപ്പൊസ്തലൻ വിശദമായി ആഖ്യാനം ചെയ്യുന്നുണ്ട്. ലേഖനത്തിന്റെ ഉപദേശഭാഗം അവസാനിക്കുന്നതു തന്നെ ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴവും അവന്റെ ന്യായവിധികളുടെ അപ്രമേയതയും വഴികളുടെ അഗോചരതയും ഏറ്റുപറഞ്ഞു ചെയ്യുന്ന സ്ത്രവത്തോടു കൂടിയാണ്. (11:33-36). ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ അപ്പൊസ്തലൻ ദൈവനീതി എന്ന വിഷയം അവതരിപ്പിക്കുന്നു. വിശ്വാസികൾക്കതു വെളിപ്പെട്ടിരിക്കുന്നു എന്നു എടുത്തുപറയുന്നു. (1:17). ഈ ലേഖനത്തിൽ ദൈവനീതിയുടെ വെളിപ്പാടിന്റെ നാലു വശങ്ങൾ കാണാം. 1. ദൈവത്തിന്റെ വിശ്വസ്തത: ദൈവിക സ്വഭാവത്തിനു അനുയോജ്യമായി ദൈവത്തിന്റെ വാഗ്ദത്തം നിറവേറേണ്ടതാണ്. (3:3,4). 2. ദൈവക്രോധം: പാപത്തോടുള്ള വെറുപ്പിൽ നിന്നുളവാകുന്ന നീതിയുടെ വശമാണത്: (1:17; 2:5). നീതിയും ക്രോധവും അവിഭാജ്യങ്ങളാണ്. ദൈവക്രോധത്തിന്റെ പ്രവർത്തനത്തെ വ്യക്തമാക്കാതെ ദൈവനീതിയെ കുറിച്ചു പറയുവാൻ സാദ്ധ്യമല്ല. 3. ക്രിസ്തുവിന്റെ മരണത്തിൽ വെളിപ്പെട്ട നീതി: (3:25). 4. വിശ്വാസവുമായി നീതിക്കുള്ള ബന്ധം: വെളിപ്പെട്ട ദൈവികനീതി വിശ്വാസത്താൽ സ്വായത്തമാക്കാം എന്നത് പൗലൊസ് ഊന്നിപ്പറയുന്നു. കർത്തൃത്വത്തിൽ ദൈവത്തോടു ശത്രുക്കളായിരുന്നവരെ നീതിമാന്മാരെന്നു ദൈവനീതി പ്രഖ്യാപിക്കുന്നു. (5:10). ഇതാണ് നീതീകരണത്തിന്റെ അർത്ഥം. ആളുകളെ നീതിമാന്മാരാക്കുകയല്ല, നീതിമാന്മാരായി കണക്കാക്കുകയാണ്. ഈ വിഷയത്തിന്റെ ഭാഷ്യമാണ് റോമാലേഖനം. നവീകരണ ദൈവശാസ്ത്രത്തിന്റെ അടിത്തറ ഇതത്രേ. 

ദൈവസ്നേഹത്തെക്കുറിച്ചു പൗലൊസ് ഈ ലേഖനത്തിൽ അധികം പറയുന്നുണ്ട്. ദൈവത്തിന്റെ നീതി മനുഷ്യന്റെ രക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. ഇതു ദൈവത്തിന്റെ വിശുദ്ധിയോട് ദൈവസ്നേഹത്തെ ഇണയ്ക്കുകയാണ്. ദൈവത്തിന്റെ ദയ, ദീർഘക്ഷമ, ദീർഘക്ഷാന്തി എന്നിവയിലേക്ക് (2:4) പൗലൊസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നാം പാപികളായിരിക്കെ (5:8) ക്രിസ്തു നമുക്കു വേണ്ടി മരിച്ചു എന്നത് ദൈവസ്നേഹത്തിന്റെ പരമമായ ആവിഷ്ക്കാരമാണ്. ഈ സ്നേഹത്തിന്റെ ഐതിഹാസികമായ ആഖ്യാനമാണ്. (റോമ, 8:35-39). ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു നമ്മെ വേർപിരിക്കുന്നതാർ? എന്നു അപ്പൊസ്തലൻ ചോദിക്കുന്നു. യിസ്രായേലിന്റെ നിരസനത്തെക്കുറിച്ചു പറയുമ്പോൾ പൗലൊസ് ദൈവത്തിന്റെ കരുണയെക്കുറിച്ചു പ്രതിപാദിക്കുന്നു. 9:15). ദൈവത്തിന്റെ പക്കൽ അനീതിയില്ല. അനുസരിക്കാത്തതും, മറുത്തു പറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി (റോമ, 10:21) എന്നിങ്ങനെ യെശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. എല്ലാവരോടും കരുണകാണിക്കുക എന്നതു ദൈവത്തിന്റെ വൈശിഷ്ട്യമാണ്. (11:32). ലേഖനത്തിന്റെ പ്രായോഗിക ഭാഗത്തു പോലും അപ്പൊസ്തലൻ ദൈവത്തിന്റെ കൃപാപൂർണ്ണമായ സ്വഭാവത്തെ ഊന്നിപ്പറയുന്നുണ്ട്. നന്മയും പ്രസാദവും പൂർണ്ണതയും ഉള്ളതാണു ദൈവഹിതം. (12:2). ദൈവം ദുർബ്ബലനെയും ബലവാനെയും സ്വീകരിക്കുന്നുണ്ട്. അതിനാൽ ഒരുവൻ മറ്റൊരുവനെ വിധിക്കുവാൻ പാടില്ല. സ്ഥിരതയുടെയും ആശ്വാസത്തിന്റെയും ദൈവം പ്രത്യാശ നല്കുന്നു. (15:13). പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പ്രത്യാശയുടെ സമൃദ്ധിയിൽ വളരേണ്ടവരാണു ക്രിസ്ത്യാനികൾ. 

റോമർ 9-11 അദ്ധ്യായങ്ങളിൽ ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചു അപ്പൊസ്തലൻ പറയുന്നു. ഇവിടെ യിസ്രായേലിന്റെ ഭാഗധേയമാണു വിഷയം. ദൈവനീതിയെക്കുറിച്ചു പറയുകയും ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞകാല ചരിത്രത്തിൽ ദൈവം യിസായേലിനെ തിരഞ്ഞെടുത്തതിനെ സാധുകരിക്കുവാൻ കുശവന്റെയും കളിമണ്ണിന്റെയും ഉദാഹരണം പറയുന്നു. (9:19). ദൈവത്തിന്റെ പരമമായ നിർണ്ണയം വിജാതീയരെ ഉൾക്കൊള്ളിച്ചതിൽ മാത്രമല്ല, യിസ്രായേലിന്റെ പുന:സ്ഥാപനത്തിന്റെ വാഗ്ദത്തത്തിലും പ്രത്യക്ഷമാവുന്നു. മനുഷ്യന്റെ പാപത്തെക്കുറിച്ചുള്ള ധാരണയിലൂടെ മാത്രമേ ദൈവകൃപ ഗ്രഹിക്കുവാൻ സാധിക്കു. 

ദൈവനീതി പ്രാപിക്കുവാൻ കഴിയാത്ത മനുഷ്യന്റെ പരാജയമാണ് ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങളിൽ. വിജാതീയരുടെ പാപങ്ങളുടെ പട്ടികയിൽ യിസ്രായേല്യരുടെ പാപത്തിന്റെ വിവരണവും നല്കുന്നു. ജഡത്തിന്റെ പേരിൽ മനുഷ്യന്റെ പാപപ്രകൃതിയെ വർണ്ണിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോൾ പാപജഡത്തിനു സദൃശമെന്നേ പറയുന്നുള്ളൂ. മനുഷ്യനെ വീണ്ടെടുക്കുവാൻ മനുഷ്യനേ കഴിയു. അതുകൊണ്ട് ക്രിസ്തു മനുഷ്യനായി. ഇതാണ് രണ്ട് ആദാമുകളെക്കുറിച്ചുള്ള പൗലൊസിന്റെ ഉപദേശം. (5:12). പാപത്തോടുള്ള തന്റെ പോരാട്ടത്തെക്കുറിച്ചു പറയുമ്പോൾ (അ.7) പാപശക്തിയെക്കുറിച്ചുള്ള തീവ്രമായ ബോധം പൗലൊസിനുണ്ട്. ആത്മാവിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന വ്യക്തിപരമായ ശത്രുവായിട്ടാണ് പൗലൊസ് പാപത്തെ കാണുന്നത്. ജഡത്തെയാണ് അതു കരുവാക്കുന്നത്. തന്റെ ബന്ധനത്തിൽ എല്ലാവരെയും ഒതുക്കുവാൻ ആഗ്രഹിക്കുന്നു. ഇതിനെ അപ്പൊസ്തലൻ പാപത്തിന്റെ പ്രമാണം (7:23) എന്നു വിളിക്കുന്നു. മനുഷ്യനെ അതു അരിഷ്ടനാക്കുന്നു. ഈ അരിഷ്ടതയിൽ നിന്നു അവനെ മോചിപ്പിക്കുന്നതു ദൈവം ക്രിസ്തുവിലൂടെയാണ്. മനുഷ്യനെ വീണ്ടെടുക്കുന്നതിനു ദൈവം മുൻകൈയെടുത്തു. പാപം ക്ഷമിക്കുവാനായി ദൈവം ഏർപ്പെടുത്തിയ യാഗമാണ് ക്രിസ്തുവിന്റെ ക്രൂശിലെ മരണം. 6-ാം അദ്ധ്യായത്തിൽ ദൈവകൃപയുടെ പ്രവർത്തനം വിശദമാക്കുന്നു. ദൈവത്തിന്റെ കൃപാധിക്യം അധികം പാപം ചെയ്യുവാനുള്ള സന്ദർഭമാക്കരുത്. വിശ്വാസിക്കു ക്രിസ്തുവിനോടുള്ള അടുത്തബന്ധം അതു അസാദ്ധ്യമാക്കുന്നു. സ്നാനത്തെക്കുറിച്ചുള്ള ചിത്രീകരണം ഒരു വ്യക്തിയിൽ നടക്കുന്ന രൂപാന്തരത്തിന്റെ സ്വഭാവം വെളിപ്പെടുത്തുവാൻ ഉപയോഗിക്കുന്നു. നാം കൃപയ്ക്കധീനരാകയാൽ (6:14) പാപത്തിനിനി അധീശത്വം ഇല്ല. മാത്രവുമല്ല, കൃപ നമ്മെ ദൈവത്തിനു ദാസരാക്കി; പുതിയ കടപ്പാട് പഴയതിനെ മാറ്റി. (6:20). 

ന്യായപ്രമാണത്തോടു അപ്പൊസ്തലനു വലിയ ആദരവാണുള്ളത്. “ആകയാൽ ന്യായപ്രമാണം വിശുദ്ധം, കല്പന വിശുദ്ധവും, ന്യായവും, നല്ലതും തന്നെ” (7:12) എന്നു അപ്പൊസ്തലൻ പറയുന്നു. പാപത്തിന്റെ സ്വഭാവം വെളിപ്പെടുത്തിയത് ന്യായപ്രമാണമാണ്. (7:7). എന്നാൽ രക്ഷാമാർഗ്ഗമെന്ന നിലയ്ക്ക് ന്യായപ്രമാണം പ്രയോജന രഹിതമായിരുന്നു. അതിനു കാരണം ന്യായപ്രമാണത്തിലെ അപാകതകൾ അല്ല, മനുഷ്യന്റെ വൈകല്യങ്ങളാണ്. ഒരു വിശ്വാസിക്ക് ആത്മാവിന്റെ പ്രമാണം ആണുള്ളത്. ഇത് പരിശുദ്ധാത്മാവിനെ കുറിച്ചുള്ള ചിന്തയ്ക്ക് അടിസ്ഥാനമായിരിക്കുന്നു. പുതിയനിയമത്തിൻ കീഴിൽ കല്പനകൾ ഹൃദയത്തിലാണ് എഴുതപ്പെടേണ്ടത്. ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവാണ് എഴുത്തുകാരൻ. ദൈവാത്മാവിനു എതിരാണു ജഡം. മരണത്തിന്റെ സ്ഥാനത്തു ദൈവാത്മാവ് ജീവൻ നല്കുന്നു. (8:11). പുത്രത്വത്തെക്കുറിച്ചു ദൈവാത്മാവ് സാക്ഷ്യം പറയുന്നു. (8:14). ദൈവഹിതം അനുസരിച്ചു വിശ്വാസിക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. (8:26). ഒരു നിയമസംഹിതയോടുള്ള വിധേയത്വത്തിലല്ല, മറിച്ചു നീതി, സമാധാനം, സന്തോഷം, പ്രത്യാശ, സ്നേഹം എന്നിവ ഉൾക്കൊള്ളുന്ന ഒരു പുതിയനിയമത്തിന്റെ അടിസ്ഥാനത്തിൽ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നാണു ക്രിസ്തീയ ജീവിതം. (5:3; 12:11; 14:17; 15:13, 30).

പ്രവൃത്തികൾ

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ (Acts of the Apostles) 

പുതിയനിയമത്തിലെ അഞ്ചാമത്തെ പുസ്തകമായ അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ സഭാചരിത്രത്തിന്റെ ആദ്യരേഖയാണ്. ‘പ്രാക്സൈസ് അപൊസ്റ്റൊലോൻ’ എന്നാണു ഗ്രീക്കുപേര്. നിശ്ചയോപപദം പ്രയോഗിച്ചിട്ടില്ലാത്തതുകൊണ്ടു ചില അപ്പൊസ്തലന്മാരുടെ ചില പ്രവൃത്തികൾ എന്നു ഗ്രീക്കു പേരിനെ പരിഭാഷപ്പെടുത്തുന്നതിൽ തെറ്റില്ലെന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. ഈ പുസ്തകത്തിന്റെ മുഖമുദ്ര പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവു വന്ന ശേഷമാണു ശക്തി ലഭിക്കുന്നതും യേശുക്രിസ്തുവിനെ സാക്ഷിക്കുന്നതും. തന്മൂലം ചിലർ അഭിപ്രായപ്പെടുന്നതുപോലെ ഈ പുസ്തകത്തെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ എന്നും വിളിക്കുന്നതിൽ തെറ്റില്ല. പിതാവായ ദൈവത്തെ വെളിപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന പുത്രൻ നാലു സുവിശേഷങ്ങളിൽ കേന്ദ്രബിന്ദുവായിരിക്കുന്നതു പോലെ, ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത പുത്രനെ വെളിപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് അപ്പൊസ്തലപ്രവൃത്തികളിൽ  നിറഞ്ഞു നിൽക്കുന്നു.

ഗ്രന്ഥകർത്താവ്: എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധംവരെ അപ്പൊസ്തല പ്രവൃത്തികളുടെ എഴുത്തുകാരനെക്കുറിച്ച് പ്രത്യക്ഷ പ്രസ്താവനകളില്ല. അതിനുശേഷം പലരും ലൂക്കൊസ് സുവിശേഷവും അപ്പൊസ്തലപ്രവൃത്തികളും പ്രിയവൈദ്യനായ ലൂക്കൊസിന്റേതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആധുനികകാലത്ത് മാത്രമാണു ഈ പുസ്തകങ്ങളുടെ കർത്തൃത്വം തീത്തൊസിലോ മറ്റേതെങ്കിലും എഴുത്തുകാരനിലോ ആരോപിക്കുവാനുള്ള ശ്രമം നടന്നിട്ടുള്ളത്. ഉത്തമനായ തെയോഫിലോസിനെ അഭിസംബോധന ചെയ്തുകൊണ്ട് അപ്പൊസ്തലന്മാരുടെ പ്രവ്യത്തികൾ എല്ലാം ലൂക്കൊസ് ഒരു പുസ്തകത്തിൽ എഴുതി എന്നും ഈ സംഭവങ്ങൾ തന്റെ സാന്നിദ്ധ്യത്തിൽ നടന്നതായി ലൂക്കൊസ് വ്യക്തമാക്കുന്നു എന്നും മുറട്ടോറിയൻ രേഖാശകലത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. പോളിക്കാർപ്പ്, ജസ്റ്റിൻ മാർട്ടിയർ, അലക്സാണ്ട്രിയയിലെ ക്ലെമെന്റ്, തെർത്തുല്യൻ, ഇറേന്യൂസ് തുടങ്ങിയവർ ഈ പുസ്തകത്തിൽ നിന്നുദ്ധരിക്കുകയോ പുസ്തകത്തെ പരാമർശിക്കുകയോ ചെയ്തിട്ടുണ്ട്. എവുസേബിയൂസിന്റെ കാലമായപ്പോഴേക്കും അപ്പൊസ്തല പ്രവൃത്തികൾ കാനോന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. 

ആഭ്യന്തരതെളിവുകളും ലുക്കാസിന്റെ കർത്തൃത്വത്തിന് അനുകൂലമായുണ്ട്. എഴുത്തുകാരൻ ഭാഗഭാക്കായിരുന്ന സംഭവങ്ങളെ ആഖ്യാനം ചെയ്യുമ്പോൾ അവർ എന്നതിനു പകരം ഞങ്ങൾ എന്ന ഉത്തമപുരുഷ ബഹുവചനമാണു പയോഗിക്കുന്നത്. രണ്ടാം മിഷണറിയാത്രയിൽ ത്രോവാസിൽവെച്ച് പൌലൊസ്, ശീലാസ്, തിമൊഥയൊസ് എന്നിവരോടു് ലൂക്കൊസ് ചേർന്നു; ഫിലിപ്പിവരെ കൂടെ ഉണ്ടായിരുന്നു: (പ്രവൃ, 16:10-17). എന്നാൽ അവർ ഫിലിപ്പി വിട്ടപ്പോൾ ലൂക്കൊസ് അവരോടൊപ്പം പോയില്ല. മൂന്നാം മിഷണറിയാത്രയുടെ ഒടുവിൽ ഫിലിപ്പിയിൽ ലുക്കാസ് ഉണ്ടായിരുന്നതായി കാണുന്നു. യെരൂശലേമിലെ ദരിദ്രർക്കു വേണ്ടി ലഭിച്ച ധർമ്മശേഖരം അവർക്കു നല്കാനായി പൌലൊസ് പലസ്തീനിലേക്കു യാത്ര പുറപ്പെടുകയായിരുന്നു. (പ്രവൃ,, 20:4 ; റോമ, 15:25). ഇതുമുതൽ ലൂക്കൊസ് പൌലൊസിനോടൊപ്പം യെരൂശലേമിലേക്കു പോയി. (പ്രവൃ, 20:5-21:18). പൌലൊസ് രണ്ടുവർഷം കൈസര്യയിൽ കാരാഗ്യഹവാസം അനുഭവിച്ചപ്പോൾ ലൂക്കൊസ് എന്തുചെയ്തു എന്ന് നമുക്കറിയില്ല. വീണ്ടും വിവരണം ആരംഭിക്കുകയാണ്. ‘ഞങ്ങൾ കപ്പൽ കയറി ഇതല്യക്കു പോകേണം എന്നു കല്പനയായപ്പോൾ’ (പ്രവൃ, 27:1). തുടർന്നു റോമിലേക്കുള്ള യാത്രയെക്കുറിച്ചു ലൂക്കൊസ് വ്യക്തമായി വിവരിച്ചശേഷം പൊടുന്നനവെ ചരിത്രം അവസാനിപ്പിക്കുകയാണ്. പൌലൊസ് കൂലിക്കുവാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, പരിമിതമായ സ്വാതന്ത്ര്യത്തിൽ തന്റെ അടുക്കൽ വന്നവരെ സ്വീകരിക്കുകയും അവരോടു ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. (പ്രവൃ, 28:29,30). ഒരു അനന്തര എഴുത്തുകാരൻ ഈ ‘ഞങ്ങൾ ഭാഗങ്ങൾ’ എഴുതി ചേർത്തുവെങ്കിൽ തീർച്ചയായും തന്റെ പേര് സൂചിപ്പിക്കുമായിരുന്നു. ഞങ്ങൾ ഭാഗങ്ങളിലെ ഭാഷാശൈലിയും മറ്റു ഭാഗങ്ങളിൽനിന്നു വ്യത്യസ്തമല്ല. ലൂക്കൊസ് സുവിശേഷത്തിന്റെയും അപ്പൊസ്തല പ്രവൃത്തികളുടെയും എഴുത്തുകാരൻ തന്നെയാണ് ഈ ഭാഗങ്ങളുടെയും എഴുത്തുകാരൻ. അയാൾ പൌലൊസിന്റെ സഹചാരിയായിരുന്നു. എന്നാൽ പൌലൊസിന്റെ സഖികളിൽ ആർ എന്നത് പ്രാധാന്യമർഹിക്കുന്നു. ലൂക്കൊസ് പ്രിയവൈദ്യനാണ്. പുതിയനിയമത്തിൽ മറ്റുവിധത്തിൽ ഒരു പ്രശസ്തി ലൂക്കൊസിനില്ല. അപ്പൊസ്തല പ്രവൃത്തികളിൽ കാണുന്ന വൈദ്യശാസ്ത്ര സംബന്ധമായ ഭാഷ ലൂക്കൊസിന്റെ കർതൃത്വത്തിനുള്ള അനുബന്ധതെളിവാണ്. പൌലൊസിന്റെ പ്രതീക്ഷിതമരണത്തിനു അല്പംമുമ്പ് ലൂക്കൊസ് പൌലൊസിനോടൊപ്പം ഉണ്ടായിരുന്നു. (2തിമൊ, 4:11).

കാലം: അപ്പൊസ്തല പ്രവൃത്തികളുടെ രചനാകാലത്തെക്കുറിച്ചു പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായൈക്യമില്ല. ഈ ഗ്രന്ഥരചനയിൽ ലൂക്കൊസ് ജൊസീഫസിനെ അവലംബമാക്കി എന്നു വാദിക്കുന്നവരുണ്ട്. എങ്കിൽ അപ്പൊസ്തല പ്രവൃത്തികൾ രചിച്ചതു എ.ഡി. 94-നു ശേഷമായിരിക്കണം. അപ്പൊസ്തലപ്രവൃത്തികളും ജൊസീഫസും പരാമർശിക്കുന്ന ഒരു സംഭവമാണ് ത്യൂദാസ് എന്ന പേരുള്ള യെഹൂദൻ നടത്തിയ വിഫലമായ വിപ്ലവം. പ്രവൃത്തി 5:36-ൽ ഗമാലീയേൽ തന്റെ പ്രസംഗത്തിൽ ഇതിനെ സൂചിപ്പിച്ചിട്ടുണ്ട്. ഈ സംഭവം ജൊസീഫസിന്റെ യെഹൂദപ്പഴമകളിൽ നിന്നെടുത്തതാണെങ്കിൽ അപ്പൊസ്തല പവൃത്തികൾ രചിക്കപ്പെട്ടത് എ.ഡി. 94-നു ശേഷമാണ്. ത്യൂദാസിന്റെ പ്രക്ഷോഭണം ഗലീലക്കാരനായ യൂദായുടെ വിപ്ലവത്തിനു മുമ്പായിരുന്നു. യൂദായുടെ വിപ്ലവം ചാർത്തലിന്റെ കാലത്തു അഥവാ ഔഗുസ്തൊസ് കൈസരുടെ കാലത്തായിരുന്നു (പ്രവൃ, 5:37). ജൊസീഫസ് പരാമർശിക്കുന്ന ത്യൂദാസിന്റെ വിപ്ലവം ഗമാലീയേലിന്റെ പ്രഭാഷണത്തിനു വളരെശേഷം കൌദ്യോസിന്റെ കാലത്തു സംഭവിച്ചതായിരുന്നു. ഈ കാര്യത്തിൽ തെറ്റുപറ്റിയത് ലൂക്കൊസിനാണെന്ന് അധികം പണ്ഡിതന്മാരും സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ ലൂക്കൊസ് ജൊസീഫസിനെ ആശ്രയിച്ചിട്ടില്ലെന്നും ആശ്രയിച്ചിരുന്നുവെങ്കിൽ ഈ വലിയ തെറ്റ് വരുത്തുകയില്ലായിരുന്നു എന്നും വ്യക്തമാണ്. എന്നാൽ രണ്ടും തെറ്റല്ലെന്നതാണു വസ്തുത. ത്യൂദാസ് എന്നപേരിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നുവെന്നും അവർ വിപ്ലവത്തിന് മുൻകൈ എടുത്തുവെന്നും കരുതാവുന്നതാണ്. അല്ലെങ്കിൽത്തന്നെയും മുമ്പു വിപ്ലവം നടത്തിയവരുടെ അനുയായികൾ പിന്നീടൊരു വിപ്ലവശ്രമം നടത്തിക്കൂടെന്നുമില്ല. ഏതായാലും ലൂക്കൊസ് ജൊസീഫസിനെ ആശ്രയിച്ചു എന്നതു നിർവ്വിവാദം തെളിയിക്കാൻ സാദ്ധ്യമല്ല. അപ്പൊസ്തല പ്രവൃത്തികളുടെ രചനാകാലമായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതു് എ.ഡി. 63 ആണ്. പ്രധാനപ്പെട്ട വാദമുഖങ്ങൾ താഴെ ചേർക്കുന്നു .

1. എ.ഡി. 60-നു ശേഷമുണ്ടായ ചില പ്രധാന സംഭവങ്ങൾ അപ്പൊസ്തല പ്രവൃത്തികളിൽ പറയപ്പെട്ടിട്ടില്ല. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എ.ഡി. 70-ൽ സംഭവിച്ച യെരുശലേമിന്റെ നാശമാണ്. എ.ഡി. 70-നു ശേഷമാണ് ഈ പുസ്തകം എഴുതിയതെങ്കിൽ ലൂക്കൊസ് അതു സൂചിപ്പിക്കുമായിരുന്നു. എന്നാൽ യെരുശലേമിന്റെ നാശം യെഹൂദന്മാർക്കെന്നെപോലെ ക്രിസ്ത്യാനികൾക്ക് പ്രധാനമല്ലെന്നു പ്രതിവാദമുന്നയിക്കാം. സമവീക്ഷണ സുവിശേഷകാരന്മാരിൽവച്ച് യെരൂശലേമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ലുക്കൊസ് ആണെന്ന വസ്തുത തള്ളിക്കളയാനാവില്ല. 

2. നീറോ ചക്രവർത്തിയുടെ ക്രിസ്തുമത പീഡനത്തെക്കുറിച്ച് അപ്പൊസ്തല പ്രവൃത്തികളിൽ യാതൊരു സൂചനയുമില്ല. എ.ഡി. 64-നു ശേഷമായിരുന്നു ഇതു എഴുതപ്പെട്ടിരുന്നുവെങ്കിൽ എഴുത്തുകാരൻ ഒരിക്കലും ഈ സംഭവത്തെ ഒഴിവാക്കുമായിരുന്നില്ല. ലൂക്കൊസ് തന്റെ ചരിത്രം അവസാനിപ്പിക്കുന്നതു തന്നെ റോമിനെ സ്പർശിച്ചുകൊണ്ടാണ്. 

3. അപ്പൊസ്തല പ്രവൃത്തികൾ അവസാനിപ്പിക്കുന്നത് പൊടുന്നനവെയാണ്. പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യത്തോടുകൂടി പൌലൊസ് റോമിൽ കഴിയുന്നതായി പ്രസ്താവിച്ചുകൊണ്ടാ ചരിത്രം അവസാനിപ്പിക്കുന്നു. പൌലൊസിന്റെ അനന്തര ചരിത്രത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇതിനു പ്രതിവാദമായി ചൂണ്ടിക്കാണിക്കുന്നത് പ്രവൃത്തി 20:25 ആണ്; എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് നടന്നവനായ എന്റെ മുഖം നിങ്ങളാരും ഇനി കാണുകയില്ല എന്നു ഞാൻ അറിയുന്നു. പൌലൊസിന്റെ രക്തസാക്ഷിത്വം ലൂക്കൊസ് അറിഞ്ഞിരുന്നു എന്നതിനു് ഇത് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എഫ്. എഫ് ബുസിന്റെ അഭിപ്രായത്തിൽ ഇതു പൌലൊസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ലൂക്കൊസിന്റെ അറിവിന്റെ രേഖയല്ല, മറിച്ച് പൌലൊസിന്റെ പ്രതീക്ഷയെക്കുറിച്ചുള്ള പ്രസ്താവന മാത്രമാണ്. 

4. അപ്പൊസ്തല പ്രവൃത്തികളിലെ വിഷയവും പ്രയോഗങ്ങളും അവികസിതമാണ്. സഭാചരിത്രത്തിന്റെ പ്രാചീനതമമായ ഘട്ടത്തിൽ നിലവിലിരുന്ന ധാരണകളാണവ. യെഹൂദന്മാരും ജാതികളും തമ്മിലുള്ള വാദപ്രതിവാദങ്ങൾ അന്നു പ്രബലമായിരുന്നു. യെരുശലേമിന്റെ പതനത്തിന് മുമ്പാണു അതു പ്രശ്നമായിരുന്നത്. സഭയുടെ സാർവ്വത്രികസ്വഭാവം സ്ഥാപിക്കപ്പെട്ടതോടു കൂടി സഭയിൽ ജാതികളെ ഉൾക്കൊള്ളിക്കുന്നത് പ്രശ്നമല്ലാതായി. യെരൂശലേം സമ്മേളനത്തിൽ ഭക്ഷണത്തെക്കുറിച്ചെടുത്ത തീരുമാനം ഉപദേശത്തിന്റെ അവികസിതരൂപം ചൂണ്ടിക്കാട്ടുന്നു. അപ്പൊസ്തല പ്രവൃത്തികളിലെ ദൈവശാസ്ത്രപരമായ ഭാഷയും പ്രാചീനമാണ്. ക്രിസ്തുവിനുപയോഗിക്കുന്ന പേരുകളായ ദൈവത്തിന്റെ ദാസൻ, മനുഷ്യപുത്രൻ എന്നിവ ആദിമപാരമ്പര്യത്തെ കാണിക്കുന്നു. ക്രിസ്ത്യാനികളെ ശിഷ്യന്മാർ എന്നു വിളിക്കുന്നതും പഴമയുടെ ദൃഷ്ടാന്തമാണ്. 

5. റോമിനു സഭയോടുള്ള അനുകൂല ഭാവമാണു അപ്പൊസ്തല പ്രവൃത്തികളിൽ കാണുന്നത്. സഭയെ റോമൻ അധികാരികൾ പീഡിപ്പിച്ചില്ല. എഫെസൊസിലെ പ്രാദേശിക സർക്കാർ പൌലൊസിനോടും സുഹൃത്തുക്കളോടും അനുകൂലമായാണു പെരുമാറിയത്. പീഡനത്തിനു പിന്നിൽ ഓരോസമയവും പ്രത്യക്ഷപ്പെട്ടത് യെഹൂദന്മാരും അവരുടെ ഉപജാപങ്ങളുമാണാ. എ.ഡി. 64-ൽ നീറോ സഭയെ പീഡിപ്പിച്ചു. അതിനുശേഷമാണ് ഭരണാധികാരികൾ ക്രിസ്തുമതത്തെ സംശയദൃഷ്ടിയോടെ വീക്ഷിച്ചുതുടങ്ങിയത്. 

6. അപ്പൊസ്തലപ്രവൃത്തികളുടെ എഴുത്തുകാരനു പൌലൊസിന്റെ ലേഖനങ്ങളുമായി അടുപ്പമുണ്ടായിരുന്നില്ലെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു . തന്മൂലം പൌലൊസിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ അപ്പൊസ്തലപ്രവൃത്തികൾ എഴുതിക്കഴിഞ്ഞു എന്ന് മനസ്സിലാക്കാം.

ഉദ്ദേശ്യം: യേശുവിൻ്റെ ശിഷ്യഗണത്തിൻ്റെ യെഹൂദാ പാരമ്പര്യത്തിൽ നിന്നും സർവ്വലോകത്തിലേക്കുമുള്ള സുവിശേഷത്തിൻ്റെ വളർച്ച രേഖപ്പെടുത്തിയിരിക്കുന്ന ഒരു ചരിത്രഗ്രന്ഥമാണ് അപ്പൊസ്തല പ്രവൃത്തികൾ. പരിശുദ്ധാത്മാവിൻ്റെ വാഗ്ദത്തവും, ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണവും, ആത്മാവിൻ്റെ അവരോഹണവും, ആത്മസ്നാനവും, സഭാസ്ഥാപനവും, സഭയുടെ വ്യാപനവും വിവരിച്ചിരിക്കുന്നു. അപ്പൊസ്തലന്മാരുടെ പ്രവൃത്തിയെന്നാണ് പുസ്തകത്തിൻ്റെ പേരെങ്കിലും, യെരുശലേമിൽ സ്ഥാപാപിച്ച തൻ്റെ സഭ പരിശുദ്ധാത്മാവ് ഭൂലോകം മുഴുവൻ വ്യാപിപ്പിച്ചത് എങ്ങനെയാണ് എന്നതിൻ്റെ ചരിത്രം ചമച്ചിരിക്കുകയാണ് ലൂക്കൊസ്.

പ്രധാന വാക്യങ്ങൾ: 1. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” പ്രവൃത്തികൾ 1:8.

2. “പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.” പ്രവൃത്തികൾ 2:2-4.

3. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” പ്രവൃത്തികൾ 4:12.

4. “അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.” പ്രവൃത്തികൾ 4:19,20.

5. “കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.” പ്രവൃത്തികൾ 9:15.

6. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” പ്രവൃത്തികൾ 13:47.

7. “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.” പ്രവൃത്തികൾ 16:31.

ബാഹ്യരേഖ: I. പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു: 1:1-5.

II. ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണം: 1:6-11.

III. മത്ഥിയാസിൻ്റെ തിരെഞ്ഞെടുപ്പ്: 1:12-26.

IV. ദൈവസഭാസ്ഥാപനം: 2:1-4.

V. പത്രൊസിന്റെ പ്രവർത്തനങ്ങൾ: 2:5-5:42. 

1. ഒന്നാമത്തെ പ്രസംഗവും, 3,000 പേരുടെ രക്ഷയും: 2:5-46.

2. സുന്ദരം എന്ന ദൈവാലയ ഗോപുരത്തിങ്കൽ ഇരുന്ന മുടന്തനെ സൌഖ്യമാക്കിയതും അനന്തര സംഭവങ്ങളും: അ.3,4. 

3. അനന്യാസും സഫീരയും പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച് മരണത്തിനു വിധേയരാകുന്നു: 5:1:11.

4. അപ്പൊസ്തലന്മാരുടെ കയ്യാൽ നടക്കുന്ന അത്ഭുതങളും, ന്യായാധിപസംഘത്തിനു മുമ്പിലെ പ്രസംഗവും: 5:12-42.

VI. ഡീഖന്മാരുടെ പ്രവർത്തനം: അ.6-8. 

1. ഏഴു ഡീഖന്മാരെ തിരഞ്ഞെടുക്കുന്നു: അ.6.

2. സ്തെഫാനൊസിന്റെ പ്രസംഗവും രക്തസാക്ഷിത്വവും: അ.7.

3. ഫിലിപ്പോസിന്റെ സുവിശേഷ പ്രവർത്തനങ്ങൾ: അ.8.

VII.  പത്രൊസിന്റെ പ്രവർത്തനങ്ങൾ തുടരുന്നു: അ.9-12.

1. ശൗലിന്റെ മാനസാന്തരം, പത്രൊസ് ഐനയാസിനെ സൌഖ്യമാക്കുന്നു, തബീഥയെ ഉയിർപ്പിക്കുന്നു: അ.9.

2. കൊർന്നേല്യൊസിനും പത്രൊസിനും ദർശനങ്ങൾ ലഭിക്കുന്നു: അ.10,11.

3. ദൂതൻ പത്രൊസിനെ കാരാഗൃഹത്തിൽ നിന്നു രക്ഷിക്കുന്നു: അ.12.

VIII. പൗലൊസിന്റെ പ്രവർത്തനങ്ങൾ: അ.13-28. 

1. ഒന്നാം മിഷണറിയാത്ര: അ.13,14.

2. യെരുശലേം സമ്മേളനം: 15:1-35.

3. രണ്ടാം മിഷണറിയാത്ര: 15:35-18:22.

4. മുന്നാം മിഷണറിയാത്ര: 18:23-21:17.

IX. പൗലൊസ് കാരാഗൃഹത്തിൽ: 21:18-28:30.

1. ഒന്നാം കാരാഗൃഹവാസം യെരൂശലേമിൽ: 21:18-23:30.

2. രണ്ടാം കാരാഗൃഹവാസം കൈസര്യയിൽ: 23:31-26:32. 

3. മൂന്നാം കാരാഗൃഹവാസം റോമിൽ: അ.27,28.

ചരിത്രസ്വഭാവം: പുരാവസ്തുഗവേഷണം അപ്പൊസ്തലപ്രവൃത്തികളുടെ ചരിത്രപരമായ സൂക്ഷ്മതയ്ക്കു സാക്ഷ്യം വഹിക്കുന്നു . വസ്തുതകളെ തിരഞ്ഞെടുത്താണു അവതരിപ്പിച്ചതെങ്കിലും ചരിത്രപരമായ സത്യസന്ധതയ്ക്ക് അല്പവും കോട്ടം വരുത്തിയിട്ടില്ല. സമകാലീനചരിത്ര പശ്ചാത്തലത്തിലാണ് സഭയുടെ ചരിത്രം ലൂക്കൊസ് രേഖപ്പെടുത്തിയത്. നഗരാധിപന്മാർ, അധിപതികൾ, രാജാക്കന്മാർ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങളെല്ലാം തന്നെ കൃത്യമാണ്. പ്രവൃത്തി 27-ലെ പൗലൊസിന്റെ റോമിലേക്കുള്ള യാത്രയടെ വിവരണം പൌരാണിക കപ്പൽയാത്രയെക്കുറിച്ചു നമുക്കു കിട്ടിയിട്ടുള്ള പഴക്കമേറിയ രേഖകളിലൊന്നാണ്. 

പുസ്തകത്തിന്റെ പ്രാധാന്യം: സുവിശേഷങ്ങൾക്കും ലേഖനങ്ങൾക്കും ഇടയ്ക്കാണ് അപ്പൊസ്തലപ്രവൃത്തികളുടെ സ്ഥാനം. സുവിശേഷങ്ങളെ തുടർന്നുള്ള ചരിത്രമാണത്. തുടർന്നുവരുന്ന ലേഖനങ്ങളുടെ ചരിത്രപശ്ചാത്തലവും എഴുത്തുകാരുടെ അപ്പൊസ്തലത്വത്തിന്റെ തെളിവും നല്കുന്നതു അപ്പൊസ്തല പ്രവൃത്തികളാണ്. 13 മുതൽ 28 വരെയുള്ള അദ്ധ്യായങ്ങൾ പൌലൊസിന്റെ പ്രവർത്തന വിവരണമാണ്. തുടർന്നുവരുന്ന ലേഖനങ്ങൾ പൌലൊസിന്റേതാണല്ലോ. ക്രിസ്തുമാർഗ്ഗത്തിന്റെ പ്രാരംഭചരിത്രത്തെക്കുറിച്ചുള്ള നിസ്തുല്യരേഖയാണിത്. പെന്തെക്കൊസ്തിനു ശേഷമുള്ള സഭയുടെ ചരിത്രം മറ്റു മാർഗ്ഗങ്ങളിൽ നിന്നു നമുക്കു ലഭ്യമല്ല.

പ്രതിപാദ്യം: ലുക്കൊസ് സുവിശേഷത്തിൽ രേഖപ്പെടുത്തിയ ക്രിസ്തു മാർഗ്ഗത്തിന്റെ തുടർന്നുള്ള ചരിത്രം. യേശു ചെയ്തും പഠിപ്പിച്ചും തുടങ്ങിയതാണ് ഒന്നാമത്തെ ചരിത്രത്തിൽ. സ്വർഗ്ഗത്തിൽനിന്നും അയച്ച പരിശുദ്ധാത്മാവിലൂടെ ക്രിസ്തു തുടർന്നു പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്തതാണു അപ്പൊസ്തലപ്രവൃത്തികളിൽ . ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം. പുനരാഗമനവാഗ്ദത്തം (അ.1) പരിശുദ്ധാത്മാവിന്റെ ആഗമനം, ആത്മസ്നാനം, സഭയുടെ രൂപീകരണം, സുവിശേഷം യെഹൂദനും (അ.2) ശമര്യനും (അ.8) ജാതികൾക്കും (അ.10) ലഭിച്ചത്, പൌലൊസിന്റെ മാനസാന്തരം, പൌലൊസിന്റെ മിഷണറിയാത്രകൾ എന്നിവ വർണ്ണിക്കുന്നു. 

പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് അപ്പൊസ്തല പ്രവൃത്തികളിലെ മുഖ്യവിഷയം. ഉയിർത്തെഴുന്നേറ്റ ക്രിസ്തു പരിശുദ്ധാത്മാവിന്റെ വാഗ്ദത്തം നല്കി (1:4). അതു യെഹൂദ്യ ശിഷ്യന്മാർക്കു 2-ലും ജാതീയ വിശ്വാസികൾക്കു 10-ലും നിറവേറി. പരിശുദ്ധാത്മ ശക്തിയിൽ അപ്പൊസ്തലന്മാർ തങ്ങളുടെ നിയോഗം നിർവ്വഹിച്ചു. അത്ഭുതങ്ങ ളോടും വീര്യപ്രവൃത്തികളോടും ആമായിരുന്നു അത്. മാനസാന്തരപ്പെട്ടവരുടെ സുവിശേഷസ്വീകാരം പരിശുദ്ധാത്മ ശക്തിയുടെ പ്രത്യക്ഷമായ ആവിഷ്കാരത്തോടു കൂടിയായിരുന്നു. പരിശുദ്ധാത്മ നിയന്ത്രണത്തിലായിരുന്നു സുവിശേഷ വ്യാപനം. ഫിലിപ്പോസ് (8:28,39), പത്രൊസ് (10:19), പൗലൊസും സഹപ്രവർത്തകരും തുടങ്ങിയ സുവിശേഷ പ്രഘോഷകരുടെ ചലനം മുഴുവൻ നയിച്ചതും നിയന്ത്രിച്ചതും ആത്മാവായിരുന്നു. ശൗലിനെയും ബർന്നബാസിനെയും വിളിച്ചതും (13:2), അവരെ ശുശ്രൂഷയ്ക്കായി വേർതിരിക്കുവാൻ അന്ത്യൊക്ക്യാസഭയെ പ്രേരിപ്പിച്ചതും പരിശുദ്ധാത്മാവായിരുന്നു. യെരുശലേം സമ്മേളനത്തിന്റെ തീരുമാനങ്ങളും പരിശുദ്ധാത്മ പ്രേരിതമായിരുന്നു. (15:28). പഴയനിയമകാലത്ത് എന്നപോലെ (1:16; 28:25) പരിശുദ്ധാത്മാവു പ്രവാചകന്മാരിലൂടെ സംസാരിക്കുന്നു.(11:28; 20:23; 21:4, 11). സഭയുടെ ആത്മീയ മേൽവിചാരകത്വത്തിനായി സഭയ്ക്കു മൂപ്പന്മാരെ ആദ്യം നിയമിച്ചതും പരിശുദ്ധാത്മാവതേ. (20:28). സുവിശേഷ സത്യത്തിനു പരിശുദ്ധാത്മാവ് പ്രധാന സാക്ഷിയാണ്. 

“എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” (1:8) എന്നു ക്രിസ്തു ശിഷ്യന്മാരോടു പറഞ്ഞ വാക്കുകൾ പുസ്തകത്തിന്റെ രൂപരേഖ നമുക്കു നല്കുന്നു. ആദ്യം യെരുശലേമിലും (അ.1-7), പിന്നീടു യെഹൂദ്യയിലും ശമര്യയിലും (അ8-12), ഒടുവിൽ ഭൂമിയുടെ അറ്റത്തോളവും (അ.13-28)) ക്രിസ്തുവിന്റെ സാക്ഷ്യം എത്തുന്നു. സുവിശേഷം യെരുശലേമിൽ നിന്നു ശമര്യയിലേക്കും (8:15), തീരപ്രദേശങ്ങളിലേക്കും (8:40), ദമ്മേശെക്ക് (9:10), അന്ത്യൊക്ക്യ, കുപൊസ് (11:18), ആസ്യ (13:13), യൂറോപ്പ് (16:11), റോം (28:16) എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു. 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ എന്നതാണ് പുസ്തകത്തിന്റെ പേരെങ്കിലും പ്രധാനമായി വർണ്ണിക്കപ്പെടുന്നത് പത്രോസിന്റെയും പൌലൊസിന്റെയും പ്രവർത്തനങ്ങളാണ്. സ്തെഫാനൊസും (അ.6-7), ഫിലിപ്പോസും (7-8) ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നു എന്നു മാത്രം. പത്രൊസിന്റെയും പൗലൊസിന്റെയും പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കി വർണ്ണിക്കുന്നതു പ്രത്യേക ഉദ്ദേശ്യത്തോടുകൂടി ആയിരിക്കണം. പ്രസ്തുത ഉദ്ദേശ്യം വ്യക്തമല്ല. ഒരു പക്ഷേ ഗ്രന്ഥകർത്താവിന് ഇവരോടുണ്ടായിരുന്ന അടുപ്പമോ, പ്രവർത്തന പങ്കാളിത്തമോ ആകണം കാരണം. അല്ലെങ്കിൽ വിജാതീയരുടെ അപ്പൊസ്തലനെയും പരിച്ഛേദനക്കാരുടെ അപ്പൊസ്തലനെയും തുല്യനിലയിൽ അവതരിപ്പിക്കുകയാകണം ലക്ഷ്യം. രണ്ടു ഭാഗങ്ങൾക്കും തമ്മിൽ എടുത്തു കാട്ടാവുന്ന സാമ്യങ്ങളുണ്ട്. ആദ്യത്തെ 12 അദ്ധ്യായങ്ങളിൽ പത്രൊസ് അപ്പൊസ്തലനാണ് പ്രമുഖനായി കാണപ്പെടുന്നത്. പെന്തെക്കൊസ്തിനു മുൻപും പിൻപും നേതൃത്വം പത്രൊസിനായിരുന്നു. സുന്ദരം എന്ന ദൈവാലയ ഗോപുരത്തിലിരുന്ന് മുടന്തനെ സൌഖ്യമാക്കിയതു പത്രൊസാണ്; കൂടെ യോഹന്നാൻ ഉണ്ടായിരുന്നുവെങ്കിലും. ന്യായാധിപസംഘത്തിനു മുൻപിൽ രണ്ടു പ്രാവശ്യം പ്രതിവാദം നടത്തിയത് പത്രോസാണ്. അനന്യാസിനും സഫീറക്കും മേൽ ശിക്ഷാവിധി ഉച്ചരിച്ചതും പത്രൊസായിരുന്നു. പത്രൊസിന്റെ നിഴൽ അനേകം പേർക്ക് സൌഖ്യം നല്കി. കൊർന്നേല്യാസിനോടു ആവശ്യപ്പെട്ടത് ശിമോൻ പത്രൊസിനെ വരുത്താനായിരുന്നു. യെരുശലേം സഭയുടെ മുമ്പിൽ കാര്യങ്ങൾ വിവരിച്ചതും പത്രൊസ് തന്നേ. കാരാഗൃഹത്തിൽനിന്നും പത്രൊസ് അത്ഭുതകരമായി വിടുവിക്കപ്പെടുന്നതിന്റെ വിവരണത്തോടുകൂടി ഒന്നാം ഭാഗം അവസാനിക്കുന്നു. 

പത്രൊസിന്റെ പ്രവർത്തനങ്ങളിൽ പലതും പൗലൊസിന്റെ ചരിത്രത്തിലും ആവർത്തിക്കുന്നതായി കാണാം. രണ്ടുപേരും മുടന്തന്മാരെ സൗഖ്യമാക്കി (3:2-8; 14:8-12). അസാധാരണ മാർഗ്ഗങ്ങളിലൂടെയാണ് രണ്ടുപേരും സൌഖ്യം നല്കിയത്; പത്രൊസ് തന്റെ നിഴൽ കൊണ്ടും പൗലൊസ് തന്റെ വസ്ത്രങ്ങൾ കൊണ്ടും (5:15; 19:12), ആഭിചാരകന്മാരുമായുള്ള ഏറ്റുമുട്ടൽ രണ്ടുപേർക്കും സംഭവിച്ചിട്ടുണ്ടു് (8:18; 13:6). രണ്ടുപേരും മരിച്ചവർക്കു ജീവൻ നല്കി. (9:36; 20:9) രണ്ടുപേരും കാരാഗൃഹത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു (12:9; 16:24). ഈ സമാനതകൾ ചൂണ്ടിക്കാണിക്കുന്നത് ഇരുവരുടെയും അപ്പൊസ്തലത്വം തുല്യനിലയിലുള്ളതെന്നത്രേ. പൌലൊസിന്റെ ആളത്തത്തെ ലൂക്കൊസ് മനോഹരമായി ചിത്രീകരിക്കുന്നു. സ്തെഫാനൊസിന്റെ മരണ സമയത്താണു ശൗൽ (പൌലൊസ്) പ്രത്യക്ഷപ്പെടുന്നത്. ആദ്യകാലത്ത് ശൗൽ സഭയ്ക്കുചെയ്ത ദോഷങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്. പൗലൊസിന്റെ നോട്ടത്തിന്റെ തീക്ഷ്ണത (13:9; 14:9; 23:1), ആംഗ്യം കാട്ടൽ (13:16; 26:1), മുട്ടുകുത്തൽ (20:36-38) ലുസ്ത്രയിൽ വെച്ച് വസ്ത്രം കീറിയത് ഇങ്ങനെ ചെറിയ കാര്യങ്ങൾ പോലും ലൂക്കൊസ് നാടകീയമായി ആവിഷ്കരിച്ചു.

പ്രഭാഷണങ്ങൾ പ്രതിപാദ്യത്തിന്റെ പ്രധാനഘടകമാണ്. ഏതെങ്കിലും ഒരു ഗണത്തിന്റെ മുമ്പിൽ പ്രതീക്ഷിതമായോ അപ്രതീക്ഷിതമായോ അപ്പൊസ്തലന്മാരും കൂട്ടരും പ്രസംഗിക്കാൻ നിർബ്ബന്ധിക്കപ്പെടുന്നു. സാധാരണ സംവാദരീതിയിലുള്ള ഭാഷണങ്ങൾ അല്ല ഇവ. അപ്പൊസ്തല പ്രവൃത്തികളുടെ പ്രമുഖ ഭാഗവും പ്രഭാഷണങ്ങളാണ്. ഏകദേശം മുപ്പതു ശതമാനത്തോളം. 24 പ്രഭാഷണങ്ങളാണ് ആകെയുഒള്ളത്: പത്രൊസിന്റെ ഒമ്പതു; ഗമാലീയേൽ (5:35-39), സ്തെഫാനൊസ് (7:5-52), യാക്കോബ് (15:15-21), ദെമേത്രിയൊസ് (19:25-27), പട്ടണമേനവൻ (19:35-40), ഫെസ്തൊസ് (25:24-27) എന്നിവരുടെ ഓരോന്നും. ദീർഘപ്രഭാഷണങ്ങളിൽ പ്രധാനപ്പെട്ടവ പെന്തെക്കൊസ്തു നാളിലും (2:14-36), ശലോമോന്റെ മണ്ഡപത്തിൽ കൂടിയവരോടും (3:12-26), ന്യായാധിപസംഘത്തിനു മുമ്പിലും (4:8-12), കൊർന്നേല്യാസിന്റെ വീട്ടിലും (10:34-37), യെരൂശലേമിലെ യെഹൂദ ക്രിസ്ത്യാനികളോടും (11:5-17) പത്രൊസ് ചെയ്ത പ്രസംഗങ്ങളാണ്. തന്റെ മേൽ കുറ്റം ചുമത്തിയവരോടു സ്തെഫാനൊസ് ചെയ്ത പ്രസംഗമാണ് (7:5-52) ഏറ്റവും ദീർഘം. യെരുശലേം സമ്മേളനത്തിൽ പത്രൊസും (15:7-11), യാക്കോബും (15:13-21) തങ്ങളുടെ പ്രസംഗങ്ങൾ റിപ്പോർട്ടു ചെയ്തു. പൗലൊസിന്റെ പ്രഭാഷണങ്ങൾ വൈവിധ്യമാർന്നവയാണ്. അവയിൽ രണ്ടെണ്ണം പൌലൊസിന്റെ മാനസാന്തരാനുഭവത്തിന്റെ ആവർത്തനമാണ് (22:3; 26:2). പ്രഭാഷണങ്ങളാണ് പുസ്തകത്തിന്റെ ദൈവശാസ്ത്രാഭിമുഖ്യം വെളിപ്പെടുത്തുന്നത്. അല്ലെങ്കിൽ ഇതു വെറും ചരിത്രഗ്രന്ഥമായി തീർന്നേനെ. 

യോഹന്നാൻ

യോഹന്നാൻ എഴുതിയ സുവിശേഷം (Gospel of John)

നാലു സുവിശേഷങ്ങളിൽ ആദ്യത്തെ മൂന്നും ‘സമവീക്ഷണ സുവിശേഷങ്ങൾ’ എന്ന പേരിലറിയപ്പെടുന്നു. അവയിൽ നിന്നു വ്യത്യസ്തമാണ് യോഹന്നാൻ സുവിശേഷം. പുതിയനിയമത്തിലെ പ്രൗഢവും ഗഹനവുമായ ഗ്രന്ഥമാണിത്. 

ഗ്രന്ഥകർത്താവ്: പാരമ്പര്യമനുസരിച്ചു അപ്പൊസ്തലനായ യോഹന്നാനാണ് ഇതിന്റെ കർത്താവ്. എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏഷ്യാമൈനറിൽ വച്ചു സുവിശേഷം എഴുതി എന്നാണ് പെതുവെ കരുതപ്പെടുന്നത്. യൂസീബിയസ്, ഓറിജൻ, അലക്സാണ്ട്രിയയിലെ ക്ലെമന്റു, തെർത്തുല്യൻ, ഇറേന്യൂസ്, മുറട്ടോറിയൻ കാനോന്റെ എഴുത്തുകാരൻ, തിയോഫിലസ് എന്നിവർ ഈ അഭിപ്രായമുള്ളവരാണ്. ഇവരിൽ ഇറേന്യൂസ് പോളിക്കാർപ്പിന്റെ ശിഷ്യനായിരുന്നു; പോളിക്കാർപ്പു യോഹന്നാൻ അപ്പൊസ്തലന്റെയും. തന്മൂലം പരമ്പരാഗതമായ വിശ്വാസം അവഗണിക്കപ്പെടാവുന്നതല്ല. യവനസഭാപിതാവായ ഇറേന്യൂസ് വളരെയധികം സഞ്ചരിച്ചിട്ടുള്ള ആളാണ്. അതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായം ആദിമസഭയുടെ മുഴുവൻ ധാരണയുടെ പരിച്ഛദമാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ശിഷ്യന്മാരിലൊരാളായ യോഹന്നാൻ സുവിശേഷങ്ങളിൽ നാലാം പുസ്തകം എഴുതി എന്നു മുററ്റോറിയൻ കാനോൻ രേഖപ്പെടുത്തുന്നു. രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടു കൂടി ക്രൈസ്തവലോകം യോഹന്നാൻ സുവിശേഷം അറിയുകയും വായിക്കുകയും ചെയ്തുവെന്നു മേല്പറഞ്ഞ സാക്ഷ്യങ്ങൾ തെളിയിക്കുന്നു. 

ജസ്റ്റിൻ മാർട്ടിയർ യോഹന്നാൻ 3:3-5-ൽ നിന്നും ഉദ്ധരിക്കുന്നു. സുവിശേഷത്തിൽ നിന്നുള്ള അനേകം പ്രയോങ്ങൾ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വചനത്തെക്കുറിച്ചുള്ള ഉപദേശം നാലാം സുവിശേഷവുമായുള്ള പരിചയത്തിനു തെളിവാണ്. അദ്ദേഹത്തിന്റെ ശിഷ്യനായ താസ്യൻ തന്റെ സുവിശേഷ പൊരുത്തത്തിൽ യോഹന്നാൻ സുവിശേഷത്തെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എ.ഡി. 110-ഓടു കൂടി രക്തസാക്ഷിയായി തീർന്ന ഇഗ്നാത്യൂസ് യോഹന്നാന്റെ സുവിശേഷത്തെ ഇടയ്ക്കിടെ പരാമർശിച്ചിട്ടുണ്ട്. എഫെസൊസിലുള്ള മൂപ്പന്മാരുടെ സാക്ഷ്യവും വിലയേറിയതാണ്. (യോഹ, 21:24). നാലാം സുവിശേഷത്തിന്റെ കാലവും കർതൃത്വവും സംബന്ധിച്ചുള്ള പാരമ്പര്യത്തിനു ഉപോദ്ബലകമായി ഈ സുവിശേഷത്തിന്റെ ഒരു പ്രാചീനരേഖാശകലം മദ്ധ്യ ഈജിപ്റ്റിൽ നിന്നും കിട്ടിയിട്ടുണ്ട്. 

ആന്തരിക തെളിവുകളും ഈ വിശ്വാസത്തിനു അനുകൂലമാണ്. ഇതിന്റെ എഴുത്തുകാരൻ ഒരു യെഹൂദനാണ്. പഴയനിയമവുമായുള്ള പരിചയം, ആചാരമര്യാദകൾ, മതവിശ്വാസങ്ങൾ എന്നിവയെക്കുറിച്ചുള്ള അഗാധമായി അറിവു എന്നിവ അതു വ്യക്തമാക്കുന്നു. (യോഹ, 2:13, 17, 23; 4:9, 25; 5:1; 6:4, 15; 7:2, 27, 37, 38, 42; 10:22,23, 34,35; 11:38, 44, 49; 12:40). പലസ്തീനിലെ പ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവു പ്രദർശിപ്പിക്കയാൽ അദ്ദേഹം ഒരു പലസ്തീന്യൻ യെഹൂദനായിരിക്കണം. (1:28; 2:1, 12, 14, 20; 3:23; 4:11, 20; 5:2; 8:2, 20; 10:22, 23; 11:1, 18, 54; 12:21; 18:1, 20; 19:17). ഒരു ദൃക്സാക്ഷി എന്ന നിലയിൽ സംഭവങ്ങളുടെ സ്ഥലവും സമയവും വ്യക്തമായി രേഖപ്പെടുത്തുന്നു. (1:29, 35, 39; 2:1; 3:24; 4:6, 40, 52,53; 6:22; 7:14; 11:6; 12:1; 13:1,2; 19:14, 31; 20:1, 19, 26). കുരുടനായി ജനിച്ച മനുഷ്യന്റെ അയൽക്കാർ പറഞ്ഞവാക്കു അദ്ദേഹം ഓർക്കുന്നു. (9:8-10). യേശുവിന്റെ വിലാപ്പുറത്തുനിന്നും രക്തവും വെള്ളവും ഒഴുകിയത് യോഹന്നാൻ കണ്ടു. (19:33-35). 

മഹാപുരോഹിതന്റെ ഭൃത്യന്റെ പേരു അദ്ദേഹത്തിനു ഓർമ്മയുണ്ട്. (18:10). മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നു അദ്ദേഹം. (യോഹ, 18:15). മറ്റു ശിഷ്യന്മാരുടെ പ്രവർത്തനങ്ങളും വാക്കുകളും വികാരങ്ങളും വ്യക്തമായി അറിയാവുന്ന എഴുത്തുകാരൻ തീർച്ചയായും യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരിക്കണം. (1:35-42; 2:17, 22; 4:27; 6:19; 12:16; 13:22-28; 18:15,16; 20:2; 21:20-23). യുക്തിപൂർവ്വമായ ഒരു നിർദ്ധാരണത്തിലൂടെ പന്ത്രണ്ടുപേരിൽ യോഹന്നാൻ ആണ് എഴുത്തുകാരൻ എന്നു മനസ്സിലാക്കാം. പേരു പറയാതെ ‘യേശു സ്നേഹിച്ച ശിഷ്യൻ’ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. മറ്റു ശിഷ്യന്മാരെ അദ്ദേഹം പേരു പറയുന്നു: ശിമോൻ പത്രൊസ് (1:40); അന്ത്രയാസ് (1:40); ഫിലിപ്പോസ് (1:43-46); നഥനയേൽ (1:45-49); തോമസ് (14:5); ഈസ്ക്കര്യോത്താവല്ലാത്ത യൂദാ (14:22); യൂദാ ഈസ്ക്കര്യോത്താ (13:2). മത്തായി മറ്റൊരു സുവിശേഷം എഴുതിയതുകൊണ്ടു ഇതെഴുതുവാൻ വഴിയില്ല. അപ്രധാന അപ്പൊസ്തലന്മാരെ ഒഴിവാക്കിയാൽ ശേഷിക്കുന്നവർ സെബെദിമക്കളായ യാക്കോബും യോഹന്നാനും ആണ്. യാക്കോബ് വളരെ മുമ്പു വധിക്കപ്പെട്ടു. (പ്രവൃ, 12). അതിനാൽ യോഹന്നാൻ തന്നെയാണ് ഈ സുവിശേഷത്തിന്റെ രചയിതാവ്. 

എഴുതിയ സ്ഥലവും കാലവും: സമവീക്ഷണ സുവിശേഷങ്ങൾക്കു ശേഷമാണു യോഹന്നാൻ സുവിശേഷം എഴുതപ്പെട്ടത്. യോഹന്നാൻ ‘എല്ലാവർക്കും ഒടുവിലായി എഴുതി’ എന്നു അലക്സാണ്ട്രിയയിലെ ക്ലെമന്റ് പ്രസ്താവിക്കുന്നു. മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സുവിശേഷങ്ങൾക്കു ശേഷമാണു യോഹന്നാന്റെ സുവിശേഷത്തെ ഐറീനിയസ് ചേർത്തിരിക്കുന്നത്. ഈ സുവിശേഷത്തിന്റെ കാലവും കർത്തൃത്വവും സംബന്ധിച്ചുള്ള പാരമ്പര്യത്തിനു ഉപോദ്ബലകമായി സുവിശേഷത്തിന്റെ ഒരു പ്രാചീന രേഖാഖണ്ഡം ലഭിച്ചിട്ടുണ്ട്. മദ്ധ്യ ഈജിപ്റ്റിലെ ക്രൈസ്തവ സമൂഹമായിരുന്നു അതിന്റെ ഉറവിടം. എ.ഡി. 2-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പ്രസ്തുത പ്രദേശത്തു പ്രചരിച്ചിരുന്ന കോഡക്സിന്റെ ഭാഗമാണു ഈ പാപ്പിറസ് ഖണ്ഡം. മാഞ്ചസ്റ്ററിലുള്ള ജോൺ ഐലൻഡ്സ് ഗ്രന്ഥശാലയിൽ അതിനെ സൂക്ഷിച്ചിട്ടുണ്ട്. ഒരു വശത്തു മൂന്നു വാക്യവും (18:31-33) മറുവശത്തു രണ്ടുവാക്യവും (18:37-38) ആയി അഞ്ചു വാക്യങ്ങളുണ്ട്. ഇതുവരെ ലഭിച്ചിട്ടുള്ള പുതിയ നിയമത്തിന്റെ ഏറ്റവും പ്രാചീനമായ കൈയെഴുത്തു പ്രതിയാണു അത്. രണ്ടാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ഈ സുവിശേഷം മദ്ധ്യ ഈജിപ്റ്റിൽ പ്രചരിച്ചിരുന്നുവെങ്കിൽ അതിനും വളരെ മുമ്പുതന്നെ അതു എഴുതപ്പെട്ടിരിക്കണം. എഫെസൊസിൽ നിന്നും മദ്ധ്യ ഈജിപറ്റിലേക്കു ദീർഘദൂരമുണ്ട്. യോഹന്നാൻ സുവിശേഷം എ.ഡി. 90-നും 100-നും മദ്ധ്യ എഴുതി എന്ന പരമ്പരാഗതമായ വിശ്വാസത്തെ ഇതു സ്ഥിരീകരിക്കുന്നു. 

ഉദ്ദേശ്യം: ഒരു പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയാണു യോഹന്നാൻ സുവിശേഷം എഴുതിയത്. “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:30-31). യേശു സാക്ഷാൽ ദൈവമല്ലെന്നും ക്രിസ്തു ജഡത്തിൽ വന്നില്ലെന്നും ഉള്ള ദുരുപദേശങ്ങൾ വിശ്വാസത്തിനു വിഘ്നകാരണമായിത്തീർന്നു. ഈ അപകടം മുന്നിൽ കണ്ടുകൊണ്ടു സത്യവിശ്വാസത്തിൽ സഭയെ ഉറപ്പിക്കുവാൻ വേണ്ടിയാണ് അപ്പൊസ്തലൻ സുവിശേഷം രചിച്ചത്. ഇറേന്യൂസ് ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്: (പാഷണ്ഡതകൾക്കെതിരെ III 9.1). സ്നാനസമയത്തു ക്രിസ്തു പ്രാവിന്റെ രൂപത്തിൽ യേശുവിൽ ആവസിച്ചു. പീഡാനുഭവത്തിനു മുമ്പായി യേശുവിനെ വിട്ടു ക്രിസ്തു പോയി. കഷ്ടം അനുഭവിക്കുകയും മരിച്ചു ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തത് ക്രിസ്തുവല്ല യേശുവായിരുന്നു. ഇപ്രകാരമായിരുന്നു സെറിന്തസ് പഠിപ്പിച്ചത്. പ്രസ്തുത ഉപദേശത്തെ നിരാകരിച്ചു കൊണ്ടു യേശുക്രിസ്തു ഏകനാണെന്നും വെള്ളത്താൽ (സ്നാനം) മാത്രമല്ല രക്തത്താലും (കഷ്ടാനുഭവവും മരണവും) വന്നവനാണെന്നും (യോഹ, 19:34-37; 1യോഹ, 5:6) യോഹന്നാൻ വ്യക്തമാക്കി. തുടക്കം മുതൽ തന്നെ യേശുവിനെ ദൈവമായി അവതരിപ്പിക്കുന്നു. പുതിയനിയമസഭ മുഴുവൻ ഈ സുവിശേഷത്തിന്റെ വീക്ഷണവ്യാപ്തിയിലുണ്ട്.

പ്രധാന വാക്യങ്ങൾ: 1. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” യോഹന്നാൻ 1:1.

2. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” യോഹന്നാൻ 1:12,13.

3. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” യോഹന്നാൻ 3:16.

4. “ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.” യോഹന്നാൻ 10:28.

5. ‘യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.” യോഹന്നാൻ 11:25,26.

6. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശീഷ്യന്മാർ എന്നു എല്ലാവരും അറിയും.” യോഹന്നാൻ 13:35.

7. “യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” യോഹന്നാൻ 14:9.

ബാഹ്യരേഖ: I. ആമുഖം: 1:1-51.

1. വചനം, ജഡധാരണം: 1:1-18.

2. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ: 1:19-36.

3. ആദ്യശിഷ്യന്മാർ: 1:37-51.

II. യേശുവിന്റെ പരസ്യശുശ്രൂഷ: 2:1-12:50.

1. കാനായിലെ കല്യാണം, ദൈവാലയശുദ്ധീകരണം: 2:1-25.

2. നിക്കോദേമൊസിനു ഉപദേശം നല്കുന്നു: 3:1-21.

3. സ്നാനം കഴിപ്പിക്കൽ – യേശുവും യോഹന്നാൻ സ്നാപകനും: 3:22-4:3.

4. ശമര്യാസ്ത്രീയും ജീവജലവും, രാജമൃത്യന്റെ മകനെ സൗഖ്യമാക്കുന്നു: 4:4-54.

5. ബേഥെസ്ദാ കുളക്കരയിലെ രോഗിയെ സൗഖ്യമാക്കുന്നു, പരീശന്മാർ കുറ്റപ്പെടുത്തുന്നു; പിതാവിനെയും പുത്രനെയും കുറിച്ചു ഉപദേശം നല്കുന്നു; 5:1-47.

6. അയ്യായിരം പേരെ പോഷിപ്പിക്കുന്നു, യേശു വെള്ളത്തിന്മീതെ നടക്കുന്നു; യേശു ജീവന്റെ അപ്പം: 6:1:71.

7. കൂടാരപ്പെരുനാൾ; യേശുവിനോടുള്ള എതിർപ്പു വർദ്ധിക്കുന്നു: 7:1-52.

8. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ: 7:53-8:11.

9. യേശു ലോകത്തിന്റെ വെളിച്ചം: 8:12-30.

10. യെഹൂദന്മാരുമായി വാദപ്രതിവാദം: 8:31-59.

11. കുരുടനെ സൗഖ്യമാക്കുന്നതും തുടർന്നുള്ള ഉപദേശവും: 9:1-41.

12. നല്ല ഇടയനെക്കുറിച്ചുള്ള ഭാഷണം: 10:1-42.

13. ലാസറിനെ ഉയിർപ്പിക്കുന്നു; എതിർപ്പു വർദ്ധിക്കുന്നു: 11:1-57.

14. ബേഥാന്യയിലെ പന്തി, പരസ്യശുശ്രൂഷയുടെ സമാപനം: 12:1-50.

III. യേശുവിന്റെ സ്വകാര്യ ശുശ്രൂഷ: 13:1-17:26.

1. അന്ത്യഅത്താഴം: 13:1-38.

2. യേശു വഴിയും സത്യവും ജീവനും: 14:1-31.

3. യേശു സാക്ഷാൽ മുന്തിരിവള്ളി: 15:1-27.

4. ശിഷ്യന്മാരോടുള്ള അന്ത്യഭാഷണം: 16:1-33.

5. ക്രിസ്തു സ്വജനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു: 17:1-26.

IV. വിസ്താരവും കൂശീകരണവും: 18:1-19:42.

1. യേശുവിനെ ഒറ്റിക്കൊടുക്കുന്നു: 18:1-11.

2. യേശുവിന്റെ വിസ്താരം: 18:12-19:16. 

3. ക്രൂശീകരണം: 19:17-42.

V. പുനരുത്ഥാനവും പ്രത്യക്ഷതകളും: 20:1-21-25.

വിഷയാപഗ്രഥനം: ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത സംഭവങ്ങൾ മാത്രമാണ് യോഹന്നാൻ തന്റെ സുവിശേഷത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സംഭവങ്ങൾക്കു ഉചിതമായ വ്യാഖ്യാനവും നല്കുന്നുണ്ട്. ചരിത്രവും ദൈവശാസ്ത്രവും തമ്മിലുള്ള മിളനമാണ് യോഹന്നാൻ സുവിശേഷം. വചനത്തിന്റെ ജഡധാരണത്തോടു കൂടിയാണു് (1:1-18) സുവിശേഷം ആരംഭിക്കുന്നത്. തുടർന്നു യേശുവിന്റെ ശുശ്രൂഷയിലേക്കു നേരിട്ടു പ്രവേശിക്കുന്നു. സ്താനം, ആദ്യശിഷ്യന്മാരുടെ വിളി (1:19-51) യോർദ്ദാനിൽ നിന്നു ഗലീലയിലേക്കുള്ള വരവ് (1:43) എന്നിവ വ്യക്തമാക്കുന്നു. സമവീക്ഷണ സുവിശേഷങ്ങളിലെപ്പോലെ യേശുവിന്റെ വേല ഗലീലയിൽ മാത്രമായി ഒതുങ്ങി നില്ക്കുന്നില്ല. ഗലീലയിലെ ചുരുക്കം ചില സംഭവങ്ങൾ മാത്രമെ വിവരിക്കുന്നുള്ളു. (1:43-2:12; 4:43-54; 6:1-7:9). ഒരിക്കൽ രംഗം ശമര്യയിലേക്കു മാറുന്നു: (4:1-42). യോഹന്നാൻ വിവരിക്കുന്ന സംഭവങ്ങളിൽ അധികവും യെരുശലേമിൽ ഏതെങ്കിലും ഉത്സവത്തോടു ബന്ധപ്പെട്ടവയാണ്. (2:13; 5:1; 6:4; 7:2; 10;22; 11:55). ഇവയിൽ ഒടുവിലത്തെ സംഭവമാണ് ലാസറിന്റെ ഉയിർപ്പിക്കൽ. യേശുവിനെ ഒടുക്കിക്കളയുവാൻ യെഹൂദ പ്രമാണിമാരെ പ്രകോപിപ്പിച്ചത് ഈ സംഭവമാണ്. (11:45). ബേഥാന്യയിൽ വച്ചുള്ള ക്രിസ്തുവിന്റെ അഭിഷേകം (12:1-11), ജൈത്രപ്രവേശം (12:12-19), അന്ത്യഅത്താഴം (13), ബന്ധനം (18:1-12), വിസ്താരങ്ങൾ, പത്രൊസിന്റെ തള്ളിപ്പറയൽ (18:13-19:16), ക്രൂശീകരണം, ഉയിർത്തെഴുന്നേല്പ് (അ.20,21) എന്നീ സംഭവങ്ങളെ അപ്പൊസ്തലൻ അനുക്രമം രേഖപ്പെടുത്തുന്നു. ഈ ഭാഗത്തും സമവീക്ഷണ സുവിശേഷങ്ങളിൽ ഇല്ലാത്ത അധികം കാര്യങ്ങളുണ്ട്; പ്രത്യേകിച്ചും അന്ത്യപ്രഭാഷണങ്ങളും, പ്രാർത്ഥനയും (അ.14-17) പീലാത്തോസിന്റെ മുമ്പിലുള്ള വിചാരണയുടെ വിശദാംശങ്ങൾ (18:28-19:16) പുനരുത്ഥാന പ്രത്യക്ഷതകൾ എന്നിവ. 

യേശുവിന്റെ ജനനം, വംശാവലി, സ്നാനം, പരീക്ഷ, രൂപാന്തരം, കർത്തൃമേശാസ്ഥാപനം, ഗെത്ത്ശെമന തോട്ടത്തിലെ വ്യഥ, സ്വർഗ്ഗാരോഹണം ഇവ യോഹന്നാൻ ഒഴിവാക്കി. ഗലീലയിലെ കാനായിലെ കല്യാണം (2:1-11), നിക്കോദേമൊസുമായുള്ള സംഭാഷണം (3:1-15), ശമര്യാ സ്തീയുമായുള്ള സംഭാഷണം (അ.4), വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്തീ (7:53-8:11), പിറവിക്കുരുടനു കാഴ്ച നല്കിയതു് (അ.9), ലാസറിനെ ഉയിർപ്പിച്ചത് (അ.11), യവനന്മാരുമായുള്ള കൂടിക്കാഴ്ച (12:20,21), ശിഷ്യന്മാരുടെ പാദം കഴുകിയത് (13:1-17), 14-16 അദ്ധ്യായങ്ങളിലെ പ്രഭാഷണങ്ങൾ, മഹാപൗരോഹിത്യ പ്രാർത്ഥന (അ.17) എന്നിവ ഈ സുവിശേഷത്തിൽ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

യോഹന്നാൻ സുവിശേഷത്തിലെ രണ്ടു ഭാഗങ്ങൾ 7:53-8:11-ഉം, 5:3,4-ലെ വലയിതഭാഗവും മൗലികമായ പാഠത്തിൽ ഇല്ലാത്തവയാണെന്നു കരുതപ്പെടുന്നു. ഈ രണ്ടു ഭാഗങ്ങളും വലയങ്ങൾക്കുള്ളിലാണ് സത്യവേദപുസ്തകത്തിൽ ചേർത്തിരിക്കുന്നത്. കാനോനിക സുവിശേഷങ്ങൾക്കു വെളിയിൽ സംരക്ഷിക്കപ്പെട്ടിരുന്ന വൃത്താന്തം (7:53-8:11) അനന്തരകാല കൈയെഴുത്തു പ്രതികളിൽ കടന്നുകൂടുകയും സുവിശേഷത്തിന്റെ ഭാഗമായി തീരുകയും ചെയ്തു എന്നാണു പൊതുവെയുള്ള ധാരണ. 5:3,4-ലെ വലയിത ഭാഗം നല്ല കൈയെഴുത്തു പ്രതികളിൽ കാണപ്പെടുന്നില്ല. 21-ാം അദ്ധ്യായം എഴുത്തുകാരൻ പിന്നീടു കൂട്ടിച്ചേർത്തതാകണം. മറ്റൊരാൾ കൂട്ടിച്ചേർത്തതാണെന്നും വന്നുകൂടായ്കയില്ല. 20:31-ാം വാക്യം സുവിശേഷത്തിന്റെ സമാപനവാക്യത്തിന്റെ സ്വരത്തിലുള്ളതാണ്. ഇരുപതു വരെയുള്ള അദ്ധ്യായങ്ങൾക്കും ഇരുപത്തൊന്നാം അദ്ധ്യായത്തിനും തമ്മിൽ ശൈലീപരമായ വ്യത്യാസങ്ങൾ ഉള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ഒരു നിർണ്ണായക വാദമായി ഇതിനെ കണക്കാക്കാനില്ല.

യോഹന്നാൻ സുവിശേഷത്തിന്റെ യവനപശ്ചാത്തലത്തെ കുറിച്ചുള്ള ധാരണ മുമ്പു പ്രബലമായിരുന്നു. എന്നാൽ ഇന്നു ആ ധാരണ മാറുകയും സുവിശേഷത്തിന്റെ യെഹൂദ്യ പശ്ചാത്തലം തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നാലു സുവിശേഷങ്ങളുടെയും അരാമ്യ പശ്ചാത്തലത്തിനു മതിയായ തെളിവുകളുണ്ട്. യേശുവിന്റെ മാതൃഭാഷ അരാമ്യയായിരുന്നു. യോഹന്നാൻ സുവിശേഷത്തിന്റെ അരാമ്യഭാഷാ പശ്ചാത്തലം സുവ്യക്തമാണ്. എന്നാൽ അരാമ്യ ഭാഷയിലാണ് സുവിശേഷം എഴുതപ്പെട്ടത് എന്നതിനു തെളിവുകളില്ല. യോഹന്നാൻ സുവിശേഷത്തിലെ ചിന്ത യെഹൂദ്യം തന്നെയാണ്. പഴയനിയമ ഉദ്ധരണികൾ കുറവാണെങ്കിൽ തന്നെയും സുവിശേഷത്തിലെ പ്രധാന ആശയങ്ങളെല്ലാം പഴയനിയമത്തിൽ നിന്നാദാനം ചെയ്തതാണ്. വചനം, ജീവൻ, വെളിച്ചം, ഇടയൻ, ആത്മാവു, അപ്പം, മുന്തിരിവള്ളി, സ്നേഹം, സാക്ഷ്യം എന്നിവ നോക്കുക. എല്ലാറ്റിലുമുപരിയായി യേശുവിനെ പഴയനിയമത്തിന്റെ നിറവേറലായാണ് ചിത്രീകരിച്ചിരിക്കുന്നത്. യോഹന്നാൻ സുവിശേഷത്തിൽ കുംറാൻ ഗ്രന്ഥങ്ങളുടെ പ്രഭാവവും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. വെളിച്ചം, ഇരുട്ടു എന്നിവയുടെ ദ്വന്ദ്വപ്രകൃതി, മശീഹാപ്രതീക്ഷ എന്നിവ കുംറാൻ ഗ്രന്ഥങ്ങളിൽ നിന്നു ലഭിച്ചതാണെന്നു കരുതുന്നവരുണ്ട്. എന്നാൽ ഈ ആശയങ്ങളുടെ അടിവേരുകൾ പഴയനിയ മത്തിൽത്തന്നെ ദൃശ്യമാണ്. അതിനാൽ യോഹന്നാൻ സുവിശേഷത്തിൽ കുംറാൻ സ്വാധീനം അന്വേഷിക്കുന്നതിനു ന്യായീകരണമില്ല. 

സവിശേഷതകൾ: 1. യോഹന്നാൻ സുവിശേഷം ആത്മീയ സുവിശേഷമാണ്. തന്മൂലം സമവീക്ഷണസുവിശേഷങ്ങളിൽ കാണുന്ന അധിക കാര്യങ്ങളും ഇതിൽ ഒഴിവാക്കിയിരിക്കുന്നു. യേശു ക്രിസ്തുവിന്റെ മഹിമയെ കേന്ദ്രീകരിച്ചുള്ള ധാരാളം കാര്യങ്ങൾ ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്: (യോഹ, 2:11; 3:16; 4:25,26, 29, 42; 5:17,18; 6:40; 7:37,38; 8:36, 46, 51; 9:38; 10:30; 11:40; 13:3; 14:6; 17:3, 5; 20:28). ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള അത്ഭുതങ്ങളും പ്രസ്തുത ഉദ്ദേശ്യത്തിനു ഇണങ്ങുന്ന വിധത്തിലുള്ളവയാണ്. യോഹന്നാൻ രേഖപ്പെടുത്തിയ എട്ടത്ഭുതങ്ങളിൽ രണ്ടെണ്ണം മാത്രമേ മറ്റു സുവിശേഷങ്ങളിൽ കാണപ്പെടുന്നുള്ളൂ: അയ്യായിരം പേരെ പോഷിപ്പിച്ചതും (6:4-14), യേശു വെള്ളത്തിന്മീതെ നടന്നതും. (6:19-21). അത്ഭുതം എന്ന വാക്കിനു പകരം ‘അടയാളം’ ആണ് ഉപയോഗിക്കുന്നത്. ദൈവത്തെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം അത്ഭുതങ്ങളല്ല, അടയാള പ്രവൃത്തികളാണ്. 

2. മറ്റു സുവിശേഷങ്ങളിൽ രാജ്യത്തിനാണു പ്രാധാന്യം; യോഹന്നാൻ സുവിശേഷത്തിലാകട്ടെ രാജാവിനും.’ഞാൻ ആകുന്നു’ എന്ന ക്രിസ്തുവിന്റെ അധികാര സൂചകമായ പ്രസ്താവനകൾ അതിനു തെളിവാണ്. (6:35; 8:12; 10:9,11; 11:25; 14:6; 15:5). 

3. യേശുവിന്റെ യെഹൂദ്യയിലെ പ്രവർത്തനം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് യോഹന്നാനാണ്. മറ്റു സുവിശേഷങ്ങളിൽ യേശുവിന്റെ ഒന്നര വർഷത്തോളമുള്ള പ്രവർത്തനത്തിന്റെ വിവരണമേ ഉള്ളൂ. നാലു പെസഹകളെക്കുറിച്ചുള്ള വിവരണം യോഹന്നാൻ സുവിശേ ഷത്തിലുണ്ട്. (2;13; 5:1; 6:4; 13:1; 18:26). യേശുക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷ മുന്നിലധികം വർഷം നീണ്ടുനിന്നുവെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.

4. ഉപമാരൂപത്തിലല്ലാത്ത ഉപദേശമാണ് അധികവും. 

5. സംഭവങ്ങളുടെ സ്ഥലകാലബന്ധം വിശദമാക്കുന്നു. 

6. യേശുക്രിസ്തുവിന്റെ ജീവിതാന്ത്യത്തിലെ ഒരു ദിവസത്തിലെ സംഭവങ്ങളും ഭാഷണങ്ങളും അതിദീർഘമായി വർണ്ണിക്കുന്നു. (അ. 13-19).

7. പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെക്കുറിച്ചു രേഖപ്പെടുത്തുന്നു. കാര്യസ്ഥൻ എന്ന പദമാണ് പരിശുദ്ധാത്മാവിനെ കുറിക്കുവാൻ ഉപയോഗിക്കുന്നത്. (14:16,17, 26; 15:26; 16:13, 14).

8. സത്യത്തിനു പ്രാമുഖ്യം നല്കുന്നു. യേശു സത്യമാണ്. പരിശുദ്ധാത്മാവ് സത്യത്തിന്റെ ആത്മാവാണ്. ദൈവവചനം സത്യമാണ്. സത്യം ശിഷ്യന്മാരെ സ്വതന്ത്രരാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. (8:32; 15:3). സാത്താന്റെ സ്വരൂപം, പ്രവൃത്തി എന്നിവയുടെ വിപര്യായമാണിത്. (8:44-47).