ദൈവപുത്രൻ സത്യദൈവം ആണോ? (1യോഹന്നാൻ 5:20)

“ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ  സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20)

സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് അയുക്തികവും വചനവിരുദ്ധവും ആണ്. എന്നാൽ, ബൈബിളിലെ ഒരു വേദഭാഗം തെറ്റായി മനസ്സിലാക്കുകവഴി പിതാവും പുത്രനും രണ്ടുപേരും സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. വാക്യം ഇതാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ  സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). പിതാവും പുത്രനും നിത്യരും വ്യത്യരുമാണെന്ന് വിചാരിക്കുന്ന ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ഈ വാക്യത്തിലെ പിതാവും പുത്രനും സത്യദൈവമാണ്. ട്രിനിറ്റി പിതാവും പുത്രനും സത്യദൈവമാണെന്ന് വിശ്വസിക്കാൻ ഒരു കാരണമുണ്ട്. ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനം ബൈബിളല്ല; നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസും അവരുടെ ദൈവശാസ്ത്രവുമാണ്. നിഖ്യാ വിശ്വാസപ്രമാണത്തിൽ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്; സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം എന്നാണ്. ഒരു ജനിപ്പിച്ച സത്യദൈവവും ഒരു ജനിച്ച സത്യദൈവവും പിന്നെ, പിതാവിൽനിന്നും പുത്രനിൽ നിന്നും പുറപ്പെട്ട മറ്റൊരു ദൈവവും ട്രിനിറ്റിക്കുണ്ട്. അതിനാൽ, അവർക്ക് അങ്ങനെ വിശ്വസിച്ചേ മതിയാകൂ. എന്നാൽ, പുത്രൻ്റെ അസ്തിത്വത്തിലും ചരിത്രപരതയിലും വിശ്വസിക്കാത്ത വൺനെസ്സുകാരെ സംബന്ധിച്ച്, ഈ വേദഭാഗത്ത് പുത്രൻ തന്നെയാണ് സത്യദൈവമായ പിതാവ്. തന്മൂലം, ഈ ഭാഗത്ത് പറഞ്ഞിരിക്കുന്ന പുത്രൻ സത്യദൈവം ആണോ? അല്ലെങ്കിൽ, ആരാണ് സത്യദൈവം എന്നാണ് നാം പരിശോധിക്കുന്നത്.

ഈ വാക്യത്തിൽ, ഗ്രീക്കിലും ഇംഗ്ലീഷിലും ഒരിക്കൽ മാത്രമാണ് സത്യദൈവം എന്ന പ്രയോഗമുള്ളത്. അതായത്, ഗ്രീക്കിലും ഇംഗ്ലീഷിലും ആദ്യരണ്ട് പ്രയോഗങ്ങളും സത്യദൈവം എന്നല്ല; സത്യമായവൻ എന്നാണ്. എന്നാൽ, സത്യവേദപുസ്തകത്തിൽ മൂന്നിടത്തും, സത്യദൈവമെന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ശരിയായ വാക്യം, മലയാളം ബൈബിൾ നൂതന പരിഭാഷയിൽ നിന്ന് ചേർക്കുന്നു: “ദൈവപുത്രൻ വന്ന് സത്യമായവനെ നാം അറിയേണ്ടതിന് നമുക്കു വിവേകം നൽകിയിരിക്കുന്നു എന്നും, നാം സത്യമായവനിൽ— അവിടത്തെ പുത്രനായ യേശുക്രിസ്തുവിൽത്തന്നെ— ആകുന്നു എന്നും നാം അറിയുന്നു. അവിടന്നു സത്യദൈവവും നിത്യജീവനും ആകുന്നു.” വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക. ഈ വാക്യം ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ മനസ്സിലാക്കാം. വാക്യത്തിൻ്റെ ആദ്യഭാഗം ഇങ്ങനെയാണ്; ദൈവപുത്രൻ വന്ന് സത്യമായവനെ നാം അറിയേണ്ടതിന് നമുക്കു വിവേകം നൽകിയിരിക്കുന്നു. ദൈവം സത്യവാനാണെന്നും (യോഹ, 3:33), തന്നെ അയച്ചവൻ സത്യവാനാണെന്നും (യോഹ, 7:28; 8:26) താൻ സത്യത്തിനു സാക്ഷി നില്ക്കാനാണ് ജനിച്ചതെന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 18:37). ദൈവം സത്യവാനാണെന്ന് പൗലൊസും പറഞ്ഞിട്ടുണ്ട്. (റോമ, 3:4). സത്യവാനായ ദൈവത്താൽ അയക്കപ്പെട്ടവനും സത്യത്തിന് സാക്ഷി നില്ക്കാനും ജനിച്ചവൻ എങ്ങനെ സത്യദൈവമാകും? തന്മൂലം പിതാവാണ് ഈ വേദഭാഗത്തെ സത്യദൈവം എന്ന് മനസ്സിലാക്കാം. അടുത്തഭാഗം ഇങ്ങനെയാണ്; നാം സത്യമായവനിൽ, അവിടത്തെ പുത്രനായ യേശുക്രിസ്തുവിൽത്തന്നെ ആകുന്നു. സത്യവേദപുസ്തകത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു എന്നാണ്. എന്നിട്ടാണ് അടുത്തഭാഗത്ത്, അവൻ അഥവാ, അവിടന്ന് സത്യദൈവവും നിത്യജീവനും ആകുന്നു എന്ന് പറയുന്നത്. അതായത്, ആരുടെ പുത്രനായ യേശുക്രിസ്തുവിലാണോ നാം ആയിരിക്കുന്നത്; അവനാണ് സത്യദൈവവും നിത്യജീവനും. അത് പിതാവായ ഏകദൈവമല്ലാതെ മറ്റാരുമല്ല. മൂന്നാമത്തെ ഭാഗത്ത്, “അവൻ” എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ഓട്ടൊസ് (outos) എന്ന ഗ്രീക്കുപദത്തെ അവനെന്നും, ഇവനെന്നും ഇതെന്നും ബൈബിളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. ഇഗ്ലീഷിൽ, This is the true God, and eternal life എന്നാണ്. അതിനെ, ഇവനാകുന്നു സത്യദൈവവും നിത്യജീവനും എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. പി.ഒ.സി, ബെഞ്ചമിൻ ബെയ്‌ലി തുടങ്ങിയ പരിഭാഷകളിൽ അങ്ങനെയാണ് കാണുന്നത്. ഇവനാകുന്നു സത്യദൈവം എന്ന് പറഞ്ഞാൽ; അത് ദൈവപുത്രനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ആ പരിഭാഷ്ക്ക് ഒരു പ്രശ്നമുണ്ട്. യോഹന്നാൻ്റെ സുവിശേഷത്തിൽ, പിതാവിനെയും പുത്രനെയും അറിയുന്നതാണ് നിത്യജീവൻ എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). തന്മുലം, പുത്രൻ മാത്രമാണ് സത്യദൈവവും നിത്യജീവനും എന്ന് പറയാൻ കഴിയില്ല. ഇനിയൊരു സാദ്ധ്യതയുള്ളത്, ഇതാകുന്നു സത്യദൈവവും നിത്യജീവനും എന്നും ആ ഭാഗം പരിഭാഷ ചെയ്യാവുന്നതാണ്. അതായത്, സത്യമായവനെയും അവനെ അറിയാൻ വിവേകം തന്നെ ദൈവപുത്രനെയും വേർതിരിച്ചു കാണിച്ചശേഷം, ഇതാകുന്നു സത്യംദൈവം നിത്യജീവനും എന്ന്, ഒരു വിഷയമെന്ന നിലയിൽ പറഞ്ഞ്, തൻ്റെ ലേഖനം ഉപസംഹരിക്കുകയാണെന്ന് മനസ്സിലാക്കണം.

എങ്ങനെ മനസ്സിലാക്കിയാലും പലതരം വിശ്വാസികൾ ഉള്ളതിനാൽ, ഒരു സന്ദിഗ്ധത അഥവാ, സംശയം ബാക്കിവരും. നമുക്കറിയാം, വചനത്തെ വചനം കൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്. തന്മൂലം, മറ്റു വേദഭാഗങ്ങൾ ഈ വിഷയത്തിൽ എന്ത് പറയുന്നുവെന്ന് പരിശോധിച്ചാൽ, ഈ വേദഭാഗത്തെ പരിഭാഷയുടെ അവ്യക്തതയ്ക്ക് പരിഹാരമാകും. നമുക്ക് മറ്റു തെളിവുകൾ ഓരോന്നായി പരിശോധിക്കാം:

1.ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഒരുത്തൻ മാത്രമാണ്. ഈ വസ്തുത, യഹോവയായ ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). തന്മൂലം, രണ്ട് സത്യദൈവമുണ്ടെന്നോ, പിതാവും പുത്രനും സത്യദൈവം ആണെന്നോ ആർക്കും തെളിയിക്കാൻ സാദ്ധ്യമല്ല.

2. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് പുതിയനിയമത്തിൽ 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും രണ്ട് സത്യദൈവമുണ്ടെന്നോ, പിതാവും പുത്രനും സത്യദൈവം ആണെന്നോ ആർക്കും സ്ഥാപിക്കാൻ സാദ്ധ്യമല്ല.

3. സത്യദൈവം ആരാണെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു.” (2ദിന, 15:3). അടുത്തവാക്യം: “മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ  തന്നെത്താൻ  അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ  തന്നെത്താൻ  അനുഗ്രഹിക്കും; ഭൂമിയിൽ  സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.” (യെശ, 65:16). അടുത്തവാക്യം: “യഹോവയോ സത്യദൈവം; അവൻ  ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.” (യിരെ, 10:10). മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് യഹോവയാണ് സത്യദൈവമെന്ന് മനസ്സിലാക്കാം. യഹോവയായ ഏകദൈവമാണ് പിതാവെന്നും പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8. ഒ.നോ: ആവ, 32:6; 1ദിന, 29:10; യെശ, 63:16; യിരെ, 31:9; മലാ, 2:10). അപ്പോൾ, പിതാവാണ് സത്യദൈവം എന്ന് പഴയനിയമത്തിൽ നിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഇനി പുതിയനിയമത്തിൽനിന്ന് കാണിക്കാം: “ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു.” (1തെസ്സ, 1:9-10). ഈ വാക്യങ്ങൾ ശ്രദ്ധിച്ചാൽ രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, സത്യദൈവത്തെയും ദൈവപുത്രനെയും വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. രണ്ടാമത്, ദൈവപുത്രനല്ല സത്യദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവമെന്ന് പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്നും ബൈബിൾ പറയുന്നു. (1തിമൊ, 6:16). തന്മൂലം, ദൈവപുത്രനല്ല; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4. ദൈവപുത്രൻ്റെ സാക്ഷ്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ, പിതാവാണ് ഏകസത്യദൈവം എന്നാണ് ദൈവപുത്രനായ യേശു പറയുന്നത്. ഏകസത്യദൈവം എന്നത് ഇംഗ്ലീഷിൽ, The only treu God എന്നും ഗ്രീക്കിൽ, ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് സത്യദൈവം ആണ് എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം എന്ന്, ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. താനും സത്യദൈവം ആണെങ്കിൽ, ക്രിസ്തുവിൻ്റെ വാക്കുകൾ അബദ്ധമായിമാറും. പിതാവ് മാത്രമാണ് സത്യദൈവമെന്ന് പുത്രൻതന്നെ ഖണ്ഡിതമായി പറഞ്ഞിരിക്കെ, പുത്രനും സത്യദൈവമാണെന്ന് യോഹന്നാൻ എങ്ങനെ പറയും? തന്മൂലം, സത്യദൈവം പുത്രനല്ല; പിതാവാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

5. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഒരു ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവാണ്. ദൈവപുത്രനായ ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ മൂന്നരവർഷം കൂടെയുണ്ടായിരുന്ന അപ്പൊസ്തലന്മാരാണ് പറയുന്നത്; പിതാവായ ഏകദൈവമേ നമുക്കുള്ളു. ദൈവപുത്രനും സത്യദൈവം ആയിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? പിതാവും പുത്രനും സത്യദൈവം ആണെങ്കിൽ, അപ്പൊസ്തലന്മാരുടെ വാക്കുകളാൽ ബൈബിൾ പരസ്പരവിരുദ്ധമാകും. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്നത് അവിതർക്കമായ സത്യമാണ്.

6. ഷ്മാ പ്രഖ്യാപനം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ദൈവപുത്രനായ ക്രിസ്തുവിനോട്, ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ; എന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് രണ്ട് ഏകവചന പ്രയോഗങ്ങൾകൊണ്ട്; ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ, മൂന്നാമത് ഒരുവനായ പിതാവായ ഏകദൈവത്തെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്നുപറഞ്ഞത്. അതുകേട്ട, യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ  ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). രണ്ടുമൂന്ന് ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനിൽക്കുന്നത്. യേശുവിനെ വാക്കിൽക്കുടുക്കാൻ പുറകെ നടക്കുന്നവനാണ് ശാസ്ത്രി. എങ്കിലും, പിതാവാണ് ഏകദൈവമെന്ന അവൻ്റെ വിശ്വാസത്തെ ക്രിസ്തു മാനിച്ചു. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് വ്യക്തമായി മനസ്സിലാക്കാം.

7. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനായിരുന്നു. താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് ക്രിസ്തു ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞരിക്കെ, യോഹന്നാൻ്റെ ലേഖനത്തിൽ പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

8. ദൈവപുത്രൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ദൈവപുത്രനായ ക്രിസ്തുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്ക് ഒരു ദൈവമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു ദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് വ്യക്തമാണ്.

9. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ദൈവപുത്രനായ യേശുവിനെയും, അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് വിളിച്ചിട്ടുണ്ട്. ലൂക്കൊ, 23:50; യോഹ, 7:12),. എന്നാൽ, ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാഞ്ഞതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്. പ്രമാണി യേശുവിനെ ദൈവം എന്നല്ല; നല്ലവൻ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രനെ, സത്യദൈവം എന്ന് വിളിച്ചാൽ, അവൻ എത്രയധികമായി അത് നിഷേധിക്കും? തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

10. എഴുത്തുകാരൻ്റെ സാക്ഷ്യം: വളരെ പ്രധാനപ്പെട്ട ഒരു തെളിവുണ്ട്. യോഹന്നാൻ്റെ ഒന്നാം ലേഖനത്തിലാണല്ലോ, ദൈവപുത്രനെ സത്യദൈവമെന്ന് പറഞ്ഞിട്ടുള്ളതായി പലരും മനസ്സിലാക്കുന്നത്. (1യോഹ, 5:20). അതേ യോഹന്നാൻ തന്നെയാണ്, തൻ്റെ സുവിശേഷത്തിൽ യേശു മനുഷ്യനാണെന്ന് ഏറ്റവും അധികം പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നത്. “വചനം ജഡമായിത്തീർന്നു” എന്നത് കൂടാതെ (യോഹ, 1:14), ദൈവപുത്രൻ മനുഷ്യനാണെന്ന് 14 പ്രാവശ്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. യോഹ, 1:30; 4:29; 5:12; 7:46; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). യോഹന്നാൻ്റെ സുവിശേഷത്തിൽ, മനുഷ്യനായിരുന്ന ദൈവപുത്രൻ ലേഖനങ്ങളിൽ വരുമ്പോൾ എങ്ങനെ സത്യദൈവമാകും? സുവിശേഷങ്ങളിൽ, ഒന്നോ രണ്ടോ പ്രാവശ്യമാണ് മനുഷ്യനെന്ന് പറഞ്ഞിട്ടുള്ളതെങ്കിൽ, അത് പരിഭാഷയിൽ വന്ന കുഴപ്പമാണെന്ന് കരുതാം. പതിനാലുപ്രാവശ്യം മനുഷ്യനാണെന്ന് അക്ഷരംപ്രതി എഴുതിവെച്ചിരിക്കെ, ആ മനുഷ്യനെങ്ങനെ ലേഖനങ്ങളിൽ ചെല്ലുമ്പോൾ സത്യദൈവമാകും? മനുഷ്യന് എത്ര സ്ഥാനക്കയറ്റം കിട്ടിയാലും അവൻ സത്യദൈവമാകുമോ? യഥാർത്ഥത്തിൽ ലേഖനങ്ങളിൽ പറയുന്ന ദൈവപുത്രനായ ക്രിസ്തു സത്യദൈവമാണെങ്കിൽ, യോഹന്നാൻ്റെ പുസ്തകങ്ങൾ പോലെ പരസ്പര വിരുദ്ധമായ പുസ്തകങ്ങൾ ലോകത്തൊരിടത്തും ഉണ്ടാകില്ല. അതൊരു ദൈവവചനമായിട്ട് അംഗീകരിക്കാനും പറ്റില്ല. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

11. താരതമ്യപഠനം: യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽ, സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ ഏഴുതിയിരിക്കുന്നതാണ് രണ്ട് വാക്യങ്ങളും. സുവിശേഷത്തിൽ, പിതാവാണ് ഏകസത്യദൈവം (Father, the only ture God)  അഥവാ, പിതാവാണ് ഒരേയൊരു സത്യദൈവം എന്ന ദൈവപുത്രൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ അക്ഷരംപ്രതി യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്. അതിന് കടകവിരുദ്ധമായി പുത്രനാണ് സത്യദൈവമെന്ന് അവൻ തൻ്റെ ലേഖനത്തിൽ എഴുതുമോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. (2തിമൊ, 3:16). അല്ലാതെ, ആരും സ്വന്തബുദ്ധിയിൽ എഴുതിയതല്ല എന്ന് മനസ്സിലാക്കുക. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് രണ്ടുവട്ടം ഉറപ്പിക്കാം.

സത്യദൈവം പിതാവ് മാത്രമാണെന്ന് നാം കണ്ടു. ഇനി, നാം ചിന്തിച്ചുവരുന്ന വേഭദാഗത്തെ വിഷയം ഒന്നുകൂടി പരിശോധിക്കാം. യോഹന്നാൻ്റെ സുവിശേഷത്തിൽ, നിത്യജീവൻ്റെ നിർവ്വചനം പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഇവിടെ നിത്യജീവൻ എന്താണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഏകസത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട ദൈവപുത്രനായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ. 1യോഹന്നാൻ 5:20-ൽ പറയുന്നത് :”ദൈവപുത്രൻ വന്നു എന്നും സത്യമായവനെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യമായവനിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” അതായത്, ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ എഴുതിയതാണ് രണ്ട് വാക്യങ്ങളും. സുവിശേഷങ്ങളിൽ ഒരേയൊരു സത്യദൈവം പിതാവാണെന്ന് എഴുതിയിട്ട്, ലേഖനത്തിൽ പുത്രനാണ് സത്യദൈവം എന്ന് യോഹന്നാൻ ഒരിക്കലും പറയില്ല. തന്നെയുമല്ല, പുത്രനല്ല; പിതാവ് മാത്രമാണ് സത്യദൈവമെന്ന് അനേകം വേദഭാഗങ്ങളിലൂടെ നാം കണ്ടതുമാണ്. തന്മൂലം, രണ്ട് വേദഭാഗങ്ങളുടെയും വിഷയം ഒന്നുതന്നെയാണ്. രണ്ടിടത്തും ഏകസത്യദൈവമായ പിതാവിനെയും പിതാവിനെ അറിയാൻ വിവേകം തന്ന ദൈപുത്രനെയും വേർതിരിച്ചു കാണിക്കുകയാണ് യോഹന്നാൻ ചെയ്തിരിക്കുന്നത്. എന്തെന്നാൽ, പിതാവിനെയും പുത്രനെയും അറിയുകയും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതാണ് നിത്യജീവൻ. വിശേഷാൽ, ദൈവപുത്രനിലൂടെയാണ് നിത്യജീവൻ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36. ഒ.നോ: 3:15,16; 6:40; 10:28; 20:31). അത് പിതാവ് പുത്രന് കൊടുത്ത അധികാരമാണ്. (യോഹ, 17:2). തന്മൂലം, 1യോഹന്നാൻ 5:20-ൻ്റെ ആദ്യഭാഗത്ത് സത്യവാനായ പിതാവിനെയും പിതാവിനെ അറിയാൻ വിവേകംതന്ന ദൈവപുത്രനെയും വേർതിരിച്ചു കാണിച്ചശേഷം, ഇതാകുന്നു സത്യംദൈവം നിത്യജീവനും എന്ന് ഒരു വിഷയമെന്ന നിലയിൽ പറഞ്ഞ്, തൻ്റെ ലേഖനം ഉപസംഹരിക്കുകയാണെന്ന് മനസ്സിലാക്കണം. എന്തെന്നാൽ, പിതാവിനെയും പുത്രനെയും ഒരുപോലെ അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3). “പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു” എന്ന് അതേ പുസ്തകത്തിൽ യോഹന്നാൻ പറഞ്ഞിരിക്കുന്നതും നോക്കുക. (1യോഹ, 2:22-23). തന്മൂലം, പുത്രനല്ല, പിതാവാണ് സത്യദൈവം എന്നകാര്യം അവിതർക്കമാണ്.

ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് അനേകർക്കും അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. അതുകൊണ്ടാണ്, പുത്രൻ സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നത്. ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അഥവാ, ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്. അവൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. അതായത്, നമ്മുടെ ഏകദൈവം ആത്മാവും (യോഹ, 4:24; 1തിമൊ, 1:17), നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). ഇനി നമുക്ക് വിശദമായി അറിയാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവം ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്ന ക്രിസ്തു മൂലം പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. (മത്താ, 5:17-18). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയായി; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം മരണമില്ലാത്തവനും (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനും (യാക്കോ, 1:17) അനാദിയായും ശാശ്വതമായും ഉള്ളവനാണ്. (സങ്കീ, 90:2; യെശ, 57:15). ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ ഒന്നുമില്ല. ദൈവപുത്രന് ഇതെല്ലാമുണ്ട്. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവം എന്ന് മനസ്സിലാക്കാം.

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 35 വാക്യങ്ങളിൽ അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. സത്യദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). ബൈബിൾ വെളിപ്പെടുത്തുന്ന മാറ്റമില്ലാത്തവനായ സത്യദൈവത്തിനു മനുഷ്യനായി മാറ്റം വരാനോ, മനുഷ്യനു സത്യദൈവം ആകാനോ കഴിയുകയുകയില്ല.. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. എന്നാൽ, മാറ്റമില്ലാത്തവനും മരണമില്ലാത്തവനും ശാശ്വതവാനുമായ സത്യദൈവത്തിന് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. (മലാ, 3:6; യാക്കോ, 1ൻ്റെ17; സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16). അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതായത്, യഹോവയായ ദൈവം കന്യകയിലൂടെ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവം ദേഹിയും ആത്മാവുമുള്ള പരിശുദ്ധമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,6; 6:69). അതാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് സത്യദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ ലോകത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; എബ്രാ, 2:14-15). തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് വ്യക്തമായി മനസ്സിലാക്കാം.

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). പുതിയനിയമത്തിൽ മനുഷ്യരുടെ നിത്യരക്ഷയ്ക്കായി മാത്രം വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, സത്യദൈവമാണെന്ന് എങ്ങനെ പറയും? തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് സംശയലേശമന്യേ തെളിയുന്നു.

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്.. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:19). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. തന്മൂലം, മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ ദൈവപുത്രനല്ല; ദൈവപിതാവാണ് സത്യദൈവം എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

4 thoughts on “ദൈവപുത്രൻ സത്യദൈവം ആണോ? (1യോഹന്നാൻ 5:20)”

  1. മാനവരക്ഷയ്ക്കായി വരുവാനുള്ളവൻ നീ തന്നെയോ എന്ന യോഹന്നാന്റെ അന്വേഷണത്തിന് യേശു നൽകുന്ന മറുപടിയിലുണ്ട് യേശു ദൈവം തന്നെയെന്ന്.

Leave a Reply

Your email address will not be published. Required fields are marked *