ആമോസ്

ആമോസ് (Amos)

പേരിനർത്ഥം — ഭാരം വഹിക്കുന്നവൻ  

പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ഒരുവൻ. ബേത്ത്ലേഹെമിനു 10. കി.മീ. തെക്കുള്ള തെക്കോവാ ഗ്രാമക്കാരനായിരുന്നു. യിസ്രായേലിലെ ഉത്തര രാജ്യത്തിനെതിരായി പ്രവചിക്കുവാൻ വയലിൽ നിന്നും വിളിക്കപ്പെട്ട യെഹൂദ്യനും ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്തവനും പ്രവാചകപാരമ്പര്യവുമായി പുർവ്വബന്ധമില്ലാത്തവനും ആയിരുന്നു ആമോസ്. ആമോസ് പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറമേ വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു അറിയാൻ കഴിയുന്നുള്ളു. പഴയനിയമത്തിൽ തന്റെ പേരിൽ മറെറാരു വ്യക്തി അറിയപ്പെടുന്നില്ല. യെശയ്യാ പ്രവാചകന്റെ പിതാവും ഈ ആമോസും നിശ്ചയമായും ഒരാളല്ല. (യെശ, 1:1). യേശുവിന്റെ വംശാവലിയിൽ ആമോസെന്ന പേരിൽ മറ്റൊരാളുണ്ട്. (ലൂക്കൊ, 3:25). ഭാരം ചുമക്കുന്നവൻ എന്നേ പേരിന്നർത്ഥമുള്ളൂ. എന്നാൽ പ്രവാചകന്റെ ചരിത്രത്തിലോ ആളത്തത്തിലോ ഈ അർത്ഥത്തിനു എന്തെങ്കിലും പ്രത്യേക വിവക്ഷ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. യെഹൂദാ രാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും ആയിരുന്നു ആമോസിന്റെ ശുശ്രൂഷ. (ആമോ, (1:1). ആമോസിന്റെ പരസ്യശുശ്രൂഷ ഒരു ഭൂകമ്പത്തിന് രണ്ടുകൊല്ലം മുമ്പായിരുന്നു. ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. എങ്കിലും ദൈവം ആമോസിനെ പ്രവാചകനായി വിളിച്ചു. (7:14). 

ഉസ്സീയാവിന്റെയും യൊരോബെയാമിന്റെയും കാലഘട്ടം സമാധാനത്തിന്റേതും സമ്പദ്സമൃദ്ധിയുടേതും ആയിരുന്നു. വളർന്നുവന്ന നഗരവത്കരണവും നഗരങ്ങളിലെ ധനകേന്ദ്രീകരണവും ഗ്രാമപ്രദേശങ്ങളെ വല്ലാതെ ഞെരുക്കി. ന്യായപ്രമാണ കല്പനകൾക്കു വിരുദ്ധമായി കുടുംബാവകാശങ്ങൾ പണക്കാർ പണയം വാങ്ങുകയും കാലാന്തരത്തിൽ അവ അവരുടെ വകയായിത്തീരുകയും ചെയ്തു. ഇങ്ങനെ ധനികരായ ജന്മിമാരുടെ ഒരു പുതിയവർഗ്ഗം വളർന്നുവന്നു. അവകാശം നഷ്ടപ്പെട്ട സാധുക്കൾ മുൻപു് തങ്ങളുടേതായിരുന്ന നിലത്തിൽ ഇപ്പോൾ തങ്ങളുടെ ഋണദാതാക്കൾക്കു വേണ്ടി ജോലി ചെയ്യുവാൻ നിർബന്ധിതരായി തീർന്നു. ഋണബദ്ധൻ അടിമയായി വില്ക്കപ്പെടുകയും മടങ്ങിവരവിന് ഒരു പ്രതീക്ഷയുമില്ലാതവണ്ണം അന്യരാജ്യങ്ങളിലേക്കു പോവുകയും ചെയ്തു. വിഗ്രഹാരാധന വ്യാപകമായി. ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് തെക്കോവയിലെ ഒരിടയൻ യിസ്രായേലിനുവേണ്ടി പ്രവാചകശുശ്രൂഷ നിർവ്വഹിക്കുവാൻ ബേഥേലിലേക്കു വന്നത്. യെഹൂദയിൽ നിന്നു ഒരു പ്രവാചകൻ യിസായേലിലേക്കു നിയോഗിക്കപ്പെടുന്നതു തികച്ചും അപൂർവ്വമായ ഒന്നാണ്. പ്രവാചകന്റെ ഭാഷണങ്ങൾ എല്ലാവരുടെയും ശ്രദ്ധയെ ആകർഷിച്ചു. ധനവാന്മാരുടെ ആഡംബരജീവിതം, വിഗ്രഹാരാധന, സാന്മാർഗ്ഗികാധഃപതനം എന്നിവയായിരുന്നു ആമോസിന്റെ പ്രവചന വിഷയം. യൊരോബെയാമിനു എതിരായി ഗൂഢാലോചന നടത്തി എന്ന കുറ്റം ആമോസിലാരോപിച്ചു. ബേഥേലിലെ മഹാപുരോഹിതനായ അമസ്യാവു ആമോസിനെ ഭീഷണിപ്പെടുത്തി. ദൌത്യനിർവ്വഹണ ശേഷം ആമോസ് യെഹൂദയിലേക്കു മടങ്ങിപ്പോയിരിക്കണം. മരണകാലവും മരണവിധവും നമുക്കറിയില്ല. എന്നാൽ അമസ്യാവിനെ സംബന്ധിക്കുന്ന പ്രവചനത്തിനുശേഷം അധികം താമസിയാതെ മഹാപുരോഹിതന്റെ ക്രൂരതയ്ക്ക് വിധേയനായി ആമോസ് മരിച്ചു എന്നൊരു പാരമ്പര്യമുണ്ട്. പുരോഹിതന്റെയും കുടുംബത്തിന്റെയും മേൽ വരേണ്ട നാശത്തെക്കുറിച്ചുള്ള പ്രവചനം ഹേതുവായി ക്ഷഭിതനായ അമസ്യാവ് ആമോസിനെ കയ്യേററം ചെയ്തു എന്നും അർദ്ധപാണനായിത്തീർന്ന ആമോസിനെ സ്വന്തം ദേശത്തു കൊണ്ടുവന്നു എന്നും ചില ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം മരിച്ചു എന്നും പറയപ്പെടുന്നു. എന്നാൽ ഈ കഥയ്ക്കു മതിയായ തെളിവില്ല. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ആമോസിൻ്റെ പുസ്തകം’).

Leave a Reply

Your email address will not be published. Required fields are marked *