Category Archives: Uncategorized

അനുഗ്രഹം

അനുഗ്രഹം (blessing)

അനുഗ്രഹത്തെ കുറിക്കുന്ന ബരാക് (barak) എന്ന എബ്രായപദം പഴയനിയമത്തിൽ മുന്നൂറ്റി മുപ്പത്തൊന്നു പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. ആദ്യ പ്രയോഗം പ്രകൃതിയെ അനുഗ്രഹിക്കുന്നതിനോടുള്ള ബന്ധത്തിലാണ്: “നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു. ദൈവം അവയെ അനുഗ്രഹിച്ചു.” (ഉല്പ, 1:22). ദൈവം അവരെ അനുഗ്രഹിച്ചു എന്ന ആമുഖത്തോടെയാണ് മനുഷ്യനോടുള്ള ദൈവത്തിന്റെ ആദ്യഭാഷണം രേഖപ്പെടുത്തിയിരിക്കുന്നതു: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:28). ദൈവം അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയിലെ പ്രധാന കാര്യവും അനുഗ്രഹമാണ്: “നിന്നെ അനുഗ്രഹിച്ചു… നീ ഒരു അനുഗ്രഹമായിരിക്കും…. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും … നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും: (ഉല്പ, 12:2,3). പഴയനിയമകാലത്തു ദൈവത്തെ പിൻതുടർന്നവർ തങ്ങളുടെ സന്തതികൾക്കു പ്രാവചനികമായ അനുഗ്രഹങ്ങൾ നല്കിയിട്ടുണ്ട്: നോഹ യാഫേത്തിനെയും ശേമിനെയും (ഉല്പ, 9:26,27 ), യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും (ഉല്പ, 27:27-29,39,40), അനുഗ്രഹിച്ചു. യാക്കോബ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു: (ഉല്പ,49). വാർദ്ധക്യകാലത്തു മോശെ യിസ്രായേൽ ഗോത്രങ്ങളെ അനുഗ്രഹിച്ചു: (ആവ, 33).

ഭക്തന്മാർ ദൈവത്തെ വാഴ്ത്തും: “എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.” (സങ്കീ, 103:1,2). അനുഗ്രഹിക്കുക എന്ന ബരാക് എന്ന പദം തന്നെയാണ് ഇവിടെയും പ്രയോഗിച്ചിട്ടുള്ളത്. മനുഷ്യൻ ദൈവത്തെ അനുഗ്രഹിക്കുന്നു എന്നു പറയുന്നതു ഒഴിവാക്കാനാണ് ‘വാഴ്ത്തുക’ എന്ന പദം മലയാളത്തിൽ പ്രയോഗിച്ചിട്ടുള്ളത്. ദൈവഭക്തന്മാർ പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും മറ്റുള്ളവരെ അനുഗ്രഹിക്കും. മത്തായി 5:44-ൽ ചിലകൈയെഴുത്തു പ്രതികളിൽ “ശപിക്കുന്നവരെ അനുഗ്രഹിക്കുക’ എന്നുകൂടി ഉണ്ട്. അനുഗ്രഹം പ്രാപിക്കാൻ വിളിക്കപ്പെട്ട ക്രിസ്ത്യാനികൾ അനുഗ്രഹിക്കുന്നവർ ആയിരിക്കണമെന്നു പത്രൊസ് അപ്പൊസ്തലൻ ഉപദേശിക്കുന്നു: “ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്ക പ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” (1പത്രൊ, 3:29).

ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു: (എബാ, 7:7). അത്യുന്നത ദൈവത്തിന്റെ പുരോഹിതനായ മല്ക്കീസേദെക് അബ്രാഹാമിനെ അനുഗ്രഹിച്ചു. അഹരോന്യ ക്രമത്തിലെ പുരോഹിതന്മാർക്കു ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാൻ കല്പനയുണ്ട്. അതിനു പ്രത്യേക അനുഗ്രഹവാക്യവും ഉണ്ട്: “നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ: യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കു മാറാകട്ടെ.” (സംഖ്യാ, 6:23-26). അനുഗ്രഹവാക്യത്തിനു സമാന്തരമായ ഒന്നു പുതിയ നിയമത്തിലുണ്ട്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.” (2കൊരി, 13:14).

അധികാരം

അധികാരം (authority)

പ്രവർത്തിക്കുന്നതിനുള്ള നിയമപരവും അനിരോദ്ധ്യവുമായ അവകാശവും ആരെയെങ്കിലും അഥവാ എന്തിനെയെങ്കിലും കൈവശം വയ്ക്കുവാനും നിയന്ത്രിക്കാനും കൈമാറ്റം ചെയ്യാനും ഉള്ള കഴിവും ആണ് അധികാരം. പ്രയോഗിക്കാനുള്ള ശക്തി (power) ഇല്ലെങ്കിൽ അധികാരം നിഷ്പ്രയോജനമാണ്. സൃഷ്ടിയുടെമേൽ പരമമായ അധികാരം സഷ്ടാവിനുണ്ട്. സർവ്വ അധികാരങ്ങളുടെയും പ്രാഭവസ്ഥാനം ദൈവമാണ്: (ദാനീ, 2:37; യോഹ, 19:11; റോമ, 13:1). ദൈവത്തിൽ നിന്നു ലഭിച്ച അധികാരമാണ് മനുഷ്യനുള്ളത്. ദൈവത്തിന്റെ അധികാര വ്യാപാരത്തെക്കുറിച്ചുള്ള സൂചന പുതിയനിയമത്തിൽ മൂന്നു ഭാഗങ്ങളിലുണ്ട്: (ലൂക്കൊ, 12:5; അപ്പൊ, 1:7; യൂദാ, 25). സർവ്വ അധികാരങ്ങളും ദൈവത്തിന്റേതാകയാൽ ജിവിത മണ്ഡലങ്ങളിൽ എല്ലാം അധികാരത്തിനും കീഴ്പെടുന്നതു ധാർമ്മികമായ കടമയും ദൈവിക ശുശ്രൂഷയും ആണ്.

ദൈവത്തിന്റെ അധികാരം

സ്വന്തം സൃഷ്ടിയായ പ്രപഞ്ചത്തിന്റെ മേൽ ദൈവത്തിന് സാർവ്വത്രികവും നിത്യവും മാറ്റമില്ലാത്തതുമായ ആധിപത്യവും അധികാരവും ഉണ്ട്: (പുറ, 15:18; സങ്കീ, 29:10, 93:1; 146:10; ദാനീ, 4:34). ദൈവത്തിന്റെ സാർവ്വത്രിക രാജത്വം യിസ്രായേലിന്റെ മേലുള്ള രാജത്വത്തിൽനിന്നും വ്യത്യസ്തമാണ്. യിസ്രായേൽ സ്വന്തജനവും രാജ്യവുമായിത്തീർന്നത് ഉടമ്പടി ബന്ധത്തിലൂടെയാണ്: (പുറ, 19:6). സൃഷ്ടിയായ മനുഷ്യനോട് എന്തും ചെയ്യുവാനുള്ള അധികാരം ദൈവത്തിനുണ്ട്; കുശവന് കളിമണ്ണിന്റെ മേൽ ഇഷ്ടാനുരൂപമായ പാത്രമാക്കാനും ഉടച്ചുകളയുവാനും അധികാരമുള്ളതുപോലെ: (റോമ, 9:21; യിരെ, 18:6). മനുഷ്യൻ ദൈവികാധികാരത്തിനു വിധേയപ്പെട്ടു ദൈവത്തിന്റെ മഹത്വത്തിനായി ജീവിക്കണം. അധികാരം അവ ഗണിക്കുന്നവരുടെ മേൽ ശിക്ഷാവിധി ഉണ്ടാകും. പ്രവാചകന്മാർ, പുരോഹിതന്മാർ, രാജാക്കന്മാർ എന്നിവരിലൂടെയാണു് ദൈവം തന്റെ അധികാരം പ്രായോഗികമാക്കുന്നത്: (യിരെ, 1:7; ആവ, 31:11; 17:18; മലാ 2:7). ദൈവത്തിനുവേണ്ടി അധികാരം നടത്തുന്ന ഇവരെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. തിരുവെഴുത്തുകൾ ദൈവദത്തവും ദൈവിക അധികാരം ഉൾക്കൊള്ളുന്നതുമാണ്.

യേശുക്രിസ്തുവിന്റെ അധികാരം

അധികാരത്തോടു കൂടെയാണ് യേശു ഉപദേശിച്ചത്. റബ്ബിമാർക്കാകട്ടെ പൂർവ്വികന്മാരുടെ അധികാരത്തെ ചൂണ്ടിക്കാണിച്ചു മാത്രമേ ഉപദേശിക്കാൻ കഴിഞ്ഞുള്ളൂ. ഈ വ്യത്യാസം ജനങ്ങൾ നല്ലവണ്ണം മനസ്സിലാക്കി; “അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്:” (മർക്കൊ, 1:22). ക്രിസ്തുവിന്റെ അധികാരം ആളത്തപരവും ഔദ്യോഗികവുമാണ്. കാരണം, യേശു ദൈവപുത്രനും മനുഷ്യപുത്രനും ആയി. ദൈവത്തിന്റെ പ്രവൃത്തിയായ ന്യായവിധിയുടെ അധികാരം പിതാവ് പുത്രനു നല്കി. യേശുവിന്റെ അധികാരം തന്റെ ശുശ്രഷയുടെ വിവിധതലങ്ങളിൽ വ്യക്തമായി നിഴലിച്ചു. ഉപദേശിക്കൽ (മത്താ, 7:29), അശുദ്ധാത്മാക്കളെയും ഭൂതങ്ങളെയും ഒഴിപ്പിക്കൽ (മർക്കൊ, 1:27), പ്രകൃതിശക്തികളെ നിയന്ത്രിക്കൽ (ലൂക്കൊ, 8:24), പാപം ക്ഷമിക്കൽ (മർക്കൊ, 2:7) എന്നിവയിലെല്ലാം യേശു തന്റെ അധികാരം വെളിപ്പെടുത്തി. പുനരുത്ഥാനശേഷം സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും തനിക്കു നല്കപ്പെട്ടിരിക്കുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് യേശുക്രിസ്തു ശിഷ്യന്മാർക്കു മഹാനിയോഗം നല്കിയത്: (മത്താ, 28:18; യോഹ, 17:2; പ്രവൃ, 5:31; 18:9).

അപ്പൊസ്തലന്മാരുടെ അധികാരം

അപ്പൊസ്തലന്മാർക്കു അധികാരം നല്കിയത് മശീഹയാണ്. അവർ ക്രിസ്തുവിന്റെ സാക്ഷികളും സ്ഥാനാപതികളുമായിരുന്നു: (മത്താ, 10:40; യോഹ, 17:18; 20:21; പ്രവൃ, 1:8; 2കൊരി, 5:20). സഭ സ്ഥാപിക്കുന്നതിനും പണിയുന്നതിനും നിയന്ത്രിക്കുന്നതിനും ക്രിസ്തു അവർക്കധികാരം നല്കി: (2കൊരി, 10:8; 13:10; ഗലാ, 2:7). ഈ അധികാരത്തിന്റെ വെളിച്ചത്തിൽ ക്രിസ്തുവിന്റെ നാമത്തിൽ അവർ സഭയുടെ ശിക്ഷണം ക്രമപ്പെടുത്തി: (1കൊരി, 5:4; 2തെസ്സ, 3:6). അവർ ശുശ്രുഷകന്മാരെ നിയമിച്ചു; മുപ്പന്മാരെ ആക്കിവച്ചു: (പ്രവൃ, 6:3,6; 14:23). അപ്പൊസ്തലന്മാർ നല്കിയത് കർത്താവിന്റെ കല്പനയാണ്: (1കൊരി, 14:37). അപ്പൊസ്തലന്മാർക്ക് അധികാരം ലഭിച്ചതു ക്രിസ്തുവിന്റെ പ്രത്യക്ഷ നിയോഗത്തിലൂടെയാണ്. തന്മൂലം, അതിനു പിന്തുടർച്ചയോ, പിന്തുടർച്ചക്കാരോ ഇല്ല.

മനുഷ്യർക്കു നല്കപ്പെട്ട അധികാരം

രണ്ടു മണ്ഡലങ്ങളിൽ ദൈവം സ്വന്ത അധികാരം മനുഷ്യന് നല്കി: കുടുബത്തിലും മാനുഷിക ഭരണതലത്തിലും. പുരുഷന് സ്ത്രീയുടെ മേൽ അധികാരം നൽകിയിട്ടുള്ളതുകൊണ്ട് അവൾ ഭർത്താവിനെ അനുസരിക്കേണ്ടതാണ്: (1കൊരി, 11:3; എഫെ, 5:22; തിമൊ, 2:12; 1പതൊ, 3:1-6). മാതാപിതാക്കൾക്ക് മക്കളുടെമേൽ പരമാധികാരമുണ്ട്: (1തിമൊ, 3:4,12; എഫെ, 5:1). രാഷ്ട്രത്തിലെ അധികാരികളെ അനുസരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ദൈവത്താലല്ലാതെ ഒരധികാരവും ഇല്ല. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു: (റോമ, 13:1-6). സകല മാനുഷനിയമത്തിനും കർത്താവിൻ നിമിത്തം കീഴടങ്ങേണ്ടതാണ്: (1പത്രൊ, 2:13). അദൃശ്യശക്തികളുടെ അധികാരത്തെക്കുറിച്ചും ചില പരാമർശങ്ങളുണ്ട്. സാത്താന്റെയും സാത്താന്യ സൈന്യങ്ങളുടെയും അധികാരത്തെക്കുറിക്കുവാനും എക്സൂസിയ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 22:53; കൊലൊ, 1:13). സാത്താൻ ദൈവവിരോധിയാണെങ്കിൽ തന്നെയും ദൈവത്തിന്റെ അനുവാദത്തോടു കൂടിത്തന്നെയാണ് അധികാരം നടത്തുന്നത്. ദൈവത്തിന്റെ ഉപകരണം മാതമാണ് സാത്താൻ. സാത്താന്റെ അധികാരത്തെക്കുറിച്ചു വിശ്വാസികൾ വ്യാകുലപ്പെടേണ്ടതില്ല. കാരണം യേശുക്രിസ്തു സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പ്പെട്ടുമിരിക്കുന്നു: (1പത്രൊ, 3:22).

അദ്ധ്യക്ഷൻ

അദ്ധ്യക്ഷൻ (Bishop)

പ്രാദേശികസഭയിൽ രണ്ടു തരത്തിലുള്ള ശുശൂഷകരുണ്ട്. അദ്ധ്യക്ഷൻ (മൂപ്പൻ അഥവാ ഇടയൻ), ശുശ്രൂഷകൻ (ഡീക്കൻ). സഭയുടെ മേൽവിചാരകത്വം അദ്ധ്യക്ഷന്റെ ചുമതലയാണ്. അദ്ധ്യക്ഷൻ എന്നതിന്റെ ഗ്രീക്കുപദമാണ് എപിസ്ക്കൊപൊസ്. ‘മുപ്പൻ’ ഇംഗ്ലീഷിൽ Elder-ഉം, ഗ്രീക്കിൽ പ്രസ്ബുറ്റെറോസും ആണ്. പ്രസ്ബുറ്റെറോസി’ൽ നിന്നാണ് പ്രസ്ബിറ്റേറിയൻ സഭകൾ. ഇടയൻ ഇംഗ്ലീഷിൽ Pastor ആണ്.

അദ്ധ്യക്ഷൻ, മൂപ്പൻ, ഇടയൻ എന്നീ മൂന്നു പ്രയോഗങ്ങളും ഒരേ ഔദ്യോഗികസ്ഥാനത്തെ സൂചിപ്പിക്കുന്നു. ഈ മൂന്നു പദങ്ങളുടെയും ആശയം പ്രവൃത്തി 20:17-28-ലുണ്ട്. തീത്താസ് 1:5, 7; 1തിമൊഥെയൊസ് 3:1-7; 1പത്രൊസ് 5:1-5 തുടങ്ങിയ ഭാഗങ്ങളെല്ലാം മൂന്നു വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നെങ്കിലും അവ ഒരേ ഔദ്യോഗിക സ്ഥാനമാണെന്നു വ്യക്തമാക്കുന്നു. ഫിലിപ്പ്യർ 1:1-ൽ വിശുദ്ധന്മാരെയും അദ്ധ്യക്ഷന്മാരെയും ശുശ്രൂഷകന്മാരെയും അപ്പൊസ്തലൻ സംബോധന ചെയ്യുന്നു. മൂപ്പന്മാർ എന്നു പ്രത്യേകം ശുശ്രൂഷാസ്ഥാനികൾ അദ്ധ്യക്ഷന്മാരിൽ നിന്നു ഭിന്നരായി ഉണ്ടായിരുന്നെങ്കിൽ അപ്പൊസ്തലൻ നിശ്ചയമായും അവരെ സംബോധന ചെയ്യുമായിരുന്നു. മൂപ്പൻ പ്രായക്കൂടുതലിനെയും, അനുഭവസമ്പന്നതയെയും, അദ്ധ്യക്ഷൻ മൂപ്പന്റെ വേലയെയും ഇടയൻ സഭാപരിപാലനത്തെയും സൂചിപ്പിക്കുന്നു.

അദ്ധ്യക്ഷന്മാരുടെ യോഗ്യതകൾ

പ്രാദേശികസഭയിൽ അദ്ധ്യക്ഷനായി അംഗീകരിക്കപ്പെടേണ്ട വ്യക്തിക്കുണ്ടായിരിക്കേണ്ട യോഗ്യതകൾ 1തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9 എന്നീ ഭാഗങ്ങളിലുണ്ട്. ഈ യോഗ്യതകളെ നാലുഗണങ്ങളായി തിരിക്കാം:

A. വ്യക്തിപരമായ യോഗ്യതകൾ:

a. വിധായകഗുണങ്ങൾ

1. നിരപവാദ്യൻ (1തിമൊ, 3:2, തീത്തൊ, 1:6); 2. നിർമ്മദൻ (1തിമൊ, 3:2, തീത്തൊ, 1:8); 3. ജിതേന്ദ്രിയൻ (1തിമൊ, 3:2, തീത്തൊ, 3:8); 4. സുശീലൻ (1തിമൊ, 3:2); 5. ശാന്തൻ (1തിമൊ, 3:4).

b. നിഷേധങ്ങൾ;

6. മദ്യപ്രിയൻ (1തിമൊ, 3:3, തീത്തൊ, 1;7); 7. തല്ലുകാരൻ (1തിമൊ, 3:3, തീത്തൊ, 1:7); 8. ദ്രവ്യാഗ്രഹി (1തിമൊ, 3:3); 9. കലഹിക്കുന്നവൻ (1തിമൊ, 3:4, തീത്തൊ, 1:7); 10. ദുർല്ലാഭമോഹി (തീത്തൊ, 1:7); 11. തന്നിഷ്ടക്കാരൻ (തീത്തൊ, 1:7).

B. സാമൂഹിക യോഗ്യതകൾ:

12. ഏകഭാര്യയുടെ ഭർത്താവ് (1തിമൊ, 3:2, തീത്തൊ,1:6); 13. സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവൻ (1തിമൊ, 3:4); 14. വിശ്വാസികളായ മക്കളുള്ളവർ (1തിമൊ, 3:4, തീത്തൊ, 1:6); 15. അഥിതിപ്രിയൻ (1തിമൊ, 3:2, തീത്തൊ, 1:8); 16. പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവൻ (1തിമൊ, 3:7).

C. ആത്മീയ യോഗ്യതകൾ:

17. സൽഗുണപൂർണ്ണൻ (തീത്തൊ, 1;8); 18. പക്വതയുള്ളവൻ (1തിമൊ, 3:6); 19. നീതിമാൻ (തീത്തൊ, 1;8); 20. നിർമ്മലൻ (തീത്തൊ, 1:8); 21. വിശ്വാസവചനം മുറുകെപ്പിടിക്കുന്നവൻ (തീത്തൊ, 1:9); 22. ഉപദേശിക്കാൻ സമർത്ഥൻ (1തിമൊ, 3:2, തീത്തൊ, 1:8); 23. വിരോധികൾക്കു പത്ഥ്യോപദേശം ബോധം വരുത്തുവാൻ കഴിയുന്നവൻ (1തിമൊ, 3:2, തീത്തൊ, 1:9).

D. ഇച്ഛാപരമായ യോഗ്യത:

24. മനഃപൂർവ്വമായും, ഉന്മേഷത്തോടെയും ചെയ്യുന്നവൻ (1പത്രൊ, 5:2, 1തിമൊ, 3:1).

ഉന്നതമായ സാന്മാർഗ്ഗികനിലവാരം ഒരദ്ധ്യക്ഷനു നിർബ്ബന്ധമാണ്. ഏകഭാര്യയുടെ ഭർത്താവ് ആയിരിക്കണമെന്നത് അവിവാഹിതനു അദ്ധ്യക്ഷനായിക്കൂടെന്നോ, ഭാര്യയുടെ മരണശേഷം അദ്ധ്യക്ഷനു പുനർവിവാഹം ചെയ്തു കൂടെന്നോ വിവക്ഷിക്കുന്നില്ല. ബഹുഭാര്യാത്വം നിലവിലിരുന്ന കാലമാണതെന്നു ഓർത്തിരിക്കേണ്ടതാണ്. വിവാഹ ബന്ധത്തിൽ വിശ്വസ്തനായും വിശുദ്ധനായും ജീവിക്കുവാൻ അദ്ധ്യക്ഷൻ ബാദ്ധ്യസ്ഥനാണ്. അയാൾ സ്വന്തകുടുംബം നന്നായി ഭരിക്കുകയും മക്കളെ വിശ്വാസത്തിലും പത്ഥ്യോപദേശത്തിലും വളർത്തുകയും ചെയ്യണം. ശുശ്രൂഷകൾ: ഭരണം, പാലനം, പ്രബോധനം എന്നിവ അദ്ധ്യക്ഷന്റെ കർത്തവ്യത്തിൽ പെടുന്നതാണ്. നടത്തുക: നീതിയുടെ വഴികളിലും ഭക്തിമാർഗ്ഗത്തിലും വിശുദ്ധന്മാരെ നടത്തേണ്ടത് തിരുവെഴുത്തുകളിൽ അഭ്യാസം സിദ്ധിച്ചവരും പ്രബോധിപ്പിക്കാൻ സമർത്ഥരും ആയ ആത്മീയ പക്വത പ്രാപിച്ച അദ്ധ്യക്ഷന്മാരാണ്. (എബ്രാ, 13:7, 17, 24). മേയ്ക്കുക: എഫെസൊസിലെ അദ്ധ്യക്ഷന്മാരെ അപ്പൊസ്തലൻ ഉപദേശിക്കുകയാണ്. “നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്ക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷന്മാരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28). മാതൃകയായിരിക്കുക: അദ്ധ്യക്ഷൻ ഉപദേശിക്കുക മാത്രമല്ല, ഉപദേശം അനുസരിച്ചു ആടുകൾക്കു മാതൃകയായിരിക്കുകയും വേണം. ആട്ടിൻകൂട്ടത്തിനു മാതൃകയായിത്തീർന്നുകൊണ്ടു അദ്ധ്യക്ഷത ചെയ്യാനാണ് (1പത്രൊ, 5:3) അപ്പൊസ്തലൻ അദ്ധ്യക്ഷന്മാരെ ഉപദേശിക്കുന്നത്. പരിപാലിക്കുക: “സ്വന്തകുടുംബത്തെ ഭരിക്കാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും.” (1തിമൊ, 3:35). സ്വന്തം കുടുംബത്തെ ഭരിക്കുവാൻ കഴിയുന്നവർക്കു മാത്രമേ ദൈവകുടുംബത്തെ (സഭയെ) പരിപാലിക്കാൻ കഴിയൂ. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാണ്. (1കൊരി, 4:1). ഗൃഹവിചാരകൻ വിശ്വസ്തനായിരിക്കേണ്ടതാണ്. (1കൊരി, 4:2).

അദ്ധ്യക്ഷന്മാരുടെ എണ്ണം: ഓരോ സഭയിലും ഒന്നിലധികം അദ്ധ്യക്ഷന്മാർ ഉണ്ടായിരുന്നതായി പുതിയനിയമം വ്യക്തമാക്കുന്നു. പൗലൊസും ബർന്നബാസും ‘സഭതോറും അദ്ധ്യക്ഷന്മാരെ നിയമിച്ചു.’ (പ്രവൃ, 14:23). എഫെസൊസിൽനിന്നു സഭയിലെ അദ്ധ്യക്ഷന്മാരെയാണ് വരുത്തിയത്. (പ്രവൃ, 20:17). ഫിലിപ്പിയിലെ അദ്ധ്യക്ഷന്മാർക്കാണ് പൗലൊസ് എഴുതിയത്. (ഫിലി, 1:1). സഭയിലെ അദ്ധ്യക്ഷന്മാരെ വരുത്താനാണ് യാക്കോബ് അപ്പൊസ്തലൻ ഉപദേശിച്ചത്. (5:14). ഒന്നിലധികം മൂപ്പന്മാർ ഉണ്ടെങ്കിലും എല്ലാവരും തുല്യരായിരിക്കണമെന്നില്ല.

അദ്ധ്യക്ഷന്മാരുടെ നിയമനം: അദ്ധ്യക്ഷന്മാരെ നിയമിക്കുനതിനെക്കുറിച്ചു വ്യക്തമായ നിർദ്ദേശം പുതിയനിയമത്തിലില്ല. ആദിമസഭയിലെ നടപടിയനുസരിച്ചു സഭ മുഴുവനായി മൂപ്പന്മാരെ നിയമിച്ചിരുന്നു എന്നു കരുതുകയാണ് യുക്തം. ശുശ്രൂഷയ്ക്കുവേണ്ടി ഏഴുപേരെ നിയമിച്ച (പ്രവൃ, 6:1-6) വിധം നോക്കുമ്പോൾ അപ്രകാരമൊരു ധാരണയ്ക്കാണ് സാദ്ധ്യത കൂടുതൽ. “ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽതന്നെ തിരഞ്ഞുകൊൾവിൻ എന്നു അപ്പൊസ്തലന്മാർ സഹോദരന്മാരോടു പറഞ്ഞു. അവർ ഏഴുപേരെ തിരഞ്ഞെടുത്തു അപ്പൊസ്തലന്മാരുടെ മുമ്പാകെ നിർത്തി. (അപ്പൊ, 6:3, 6). അപ്പൊസ്തലന്മാർ പ്രാർത്ഥിച്ചു അവരുടെ മേൽ കൈവച്ചു അവരെ നിയമിച്ചു. ഒന്നാം മിഷ്ണറി യാത്രയിൽ പൗലൊസും ബർന്നബാസും സഭകൾക്കു അദ്ധ്യക്ഷന്മാരെ നിയമിച്ചതു ഇതേ വിധത്തിലായിരിക്കണം. (പ്രവൃ, 14:23). സഭയാണ് അദ്ധ്യക്ഷന്മാരെ നിയമിക്കുന്നത്.

സഭയ്ക്കുള്ള പ്രതികരണം: “സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു.” (1തെസ്സ, 5:12,13). സഭ അദ്ധ്യക്ഷന്മാരെ അറിയണം; അവരുടെ ശുശ്രൂഷയെ ആദരിക്കണം; അവരെ സ്നേഹത്തോടെ വിചാരിക്കണം; അവരെ അനുസരിച്ചു കീഴടങ്ങി ഇരിക്കണം. (എബ്രാ, 13:17). അദ്ധ്യക്ഷന്മാരെ വിമർശിക്കയോ അവമതിക്കയോ ചെയ്യാൻ പാടില്ല. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരദ്ധ്യക്ഷന്റെ നേരെ അന്യായം എടുക്കരുത്. (1തിമൊ, 5:19). അവർ ഇരട്ടിമാനത്തിനു യോഗ്യരാണ്. (1തിമൊ, 5:17).

അദ്ധ്യക്ഷന്മാർക്കുള്ള പ്രതിഫലം: ആട്ടിൻകൂട്ടത്തിനു മാതൃകകളായി തീർന്നുകൊണ്ടു അദ്ധ്യക്ഷത ചെയ്വാൻ ഉപദേശിച്ചശേഷം പൗലൊസ് അപ്പൊസ്തലൻ മൂപ്പന്മാർക്കുള്ള പ്രതിഫലം രേഖപ്പെടുത്തുന്നു. “എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.” (1പത്രൊ, 5:4). സഭയെ മേയ്ക്കുന്നതു പ്രയാസമേറിയതും ശ്രമകരവും ആയ ശുശ്രൂഷയാണ്. പരിഹാസവും, നിന്ദയും വിമർശനവും, സഹിക്കേണ്ടി വരും. എന്നാൽ ഇതെല്ലാം ഇടയശ്രേഷ്ഠൻ കാണുന്നുണ്ട്.

അടിസ്ഥാനം

അടിസ്ഥാനം (foundation)

ആധാരം, അസ്തിവാരം എന്നും പറയും. എന്തിനും ഒരടിസ്ഥാനം വേണം. ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനിൽക്കുന്നു: (2തിമൊ, 2:19). ഭൂമിയുടെ അടിസ്ഥാനത്തെക്കുറിച്ച് അനേകം പ്രസ്താവനകൾ ബൈബിളിലുണ്ട്: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.” (ഇയ്യോ, 38:4. ഒ.നോ: ഇയ്യോ, 38;7; സങ്കീ, 82:5; 102:25; സദൃ, 8:29; യെശ, 24:18; 48:13; 51:16; യിരെ, 31:37; സെഖ, 12:1; എബ്രാ, 1:10). നീതിമാൻ ശാശ്വതമായ അടിസ്ഥാനം ഉള്ളവനാണ്: (സദൃ, 10:25). ബുദ്ധിമാൻ പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്നു: (മത്താ, 7:25; ലൂക്കൊ, 6:48). ഗോപുരം തീർക്കുവാൻ നിശ്ചയിക്കുന്ന വ്യക്തി അതിന്റെ ചെലവു തിട്ടപ്പെടുത്തണം. അല്ലെങ്കിൽ അടിസ്ഥാനമിട്ടശേഷം പണിപൂർത്തിയാക്കുവാൻ കഴിയാതെവരും: (ലൂക്കൊ, 14:29). ചെത്തിയ കല്ലു കൊണ്ടാണു യെരുശലേം ദൈവാലയത്തിനു അടിസ്ഥാനമിട്ടത്: (1രാജാ, 5:17). സഭയുടെ അടിസ്ഥാനം ക്രിസ്തുവാണ്: (1കൊരി, 3:11). അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിൽ സഭയെ പണിതിരിക്കുന്നു: (എഫെ, 2:20). സത്യത്തിന്റെ തൂണും അടിസ്ഥാനവും എന്നാണ് സഭയെക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ പറയുന്നത്: (1 തിമൊ . 3:13). വാഗ്ദത്തത്തിനു കൂട്ടവകാശികളായി യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ അബ്രാഹാം കുടാരങ്ങളിൽ പാർത്തുകൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതും ആയ നഗരത്തിനുവേണ്ടി കാത്തിരുന്നു: (എബ്രാ, 11:9,10). യെരൂശലേം എന്ന വിശുദ്ധനഗരത്തിന്റെ മതിലിന് പന്ത്രണ്ടടിസ്ഥാനമുണ്ട്: (വെളി, 21:14).

അടിപ്പിണർ

അടിപ്പിണർ (stripe)

അടി ഏല്ക്കുമ്പോഴുണ്ടാകുന്ന മുറിവ്: (യെശ, 30:26; 53:5; 1പത്രൊ, 2:24). പ്രാചീനകാലത്ത ദണ്ഡനമുറകളിൽ ഒന്നായിരുന്നു അടി. ന്യായപ്രമാണം അനുസരിച്ചു ചില കുറ്റങ്ങൾക്കു ശിക്ഷയായി അടി നല്കാം: “കുറ്റക്കാരൻ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം. നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിനു നിന്ദിതൻ ആയീത്തീർന്നേക്കാം.” (ആവ, 25:2,3). ഒരു ന്യായാധിപനു വിധിക്കാവുന്ന പരമാവധി അടി നാല്പതാണ്. മൂന്നു തോൽവാറുകൾ കെട്ടിയ ചമ്മട്ടിയാണ് അടിക്കുവാൻ ഉപയോഗിച്ചിരുന്നത്. പതിമൂന്നു പ്രാവശ്യം അടിക്കുമ്പോൾ മുപ്പത്തോമ്പത് അടിയാകും. ഒന്നു കുറയ നാല്പതു അടി (39) അഞ്ചുവട്ടം കൊണ്ടു എന്നു പൗലൊസ് പറയുന്നതു ശ്രദ്ധിക്കുക: (2കൊരി, 11:24). റോമിലെ ചമ്മട്ടികളിൽ ലോഹക്കഷണങ്ങളും കൂർത്ത എല്ലുകളും പിടിപ്പിച്ചിരുന്നു.