All posts by roy7

അപ്പൊസ്തലിക സഭയുടെ സുവിശേഷവേല

അപ്പൊസ്തലിക സഭയുടെ സുവിശേഷവേല (ആളുകളുടെ എണ്ണം)

സുവിശേഷമറിയിക്കാൻ ഒറ്റയ്ക്ക് പോകാൻ പടില്ല എന്നൊരു അലിഖിതനിയമം ചില സഭകളിൽ ഉള്ളതായി കേട്ടിട്ടുണ്ട്. ഒറ്റയ്ക്ക് പോകുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയും കാണുന്നുണ്ട്. ഇക്കൂട്ടർ പറയുന്നത് രണ്ടുപേരോ അതിലധികമോ ആളുകൾ ഒരുമിച്ച് പോകണമെന്നാണ്. അതിനാധാരമായിട്ട് പറയുന്നത്; യേശു പന്ത്രണ്ട് ശിഷ്യന്മാരെ അയച്ചപ്പോഴും, അനന്തരം എഴുപത് ശിഷ്യന്മാരെ അയച്ചപ്പോഴും ഈരണ്ടായിട്ടാണ് അയച്ചതെന്നാണ്. (മർക്കൊ, 6:7, ലൂക്കൊ, 10:1). ഇവർക്ക് യേശു ചെയ്തതുപോലെ തന്നെ ചെയ്യുവാനുള്ള ആഗ്രഹമാണെങ്കിൽ അത് നല്ലതാണ്. പക്ഷെ ഒരു ചോദ്യമുണ്ട്; യേശു ചെയ്തതുപോലെ ആണെങ്കിൽ, രണ്ടുപേരെ വീതം മാത്രമേ അനുവദിക്കാവൂ; രണ്ടിൽക്കൂടുതൽ പേർ ആകാമെന്നു പറയുന്നതെങ്ങനെ? പന്ത്രണ്ടു പേർ ഉള്ളപ്പോഴും, അനന്തരം അതിനേക്കാൾ ആറിരട്ടി ആളുകൾ (70) ഉള്ളപ്പോഴും യേശു രണ്ടുപേരെ മാത്രമല്ലേ അയച്ചത്? ദൈവവചനം പറയുന്നു; “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു.” (പുറ, 23:2). ഇക്കാര്യത്തിൽ ദൈവവചനം എന്തുപറയുന്നു എന്നു നോക്കാം. ആദിമസഭ (അപ്പൊസ്തലന്മാർക്കും അവരുടെ ശിഷ്യന്മാർക്കും ശേഷമുള്ള സഭ) ഉപദേശങ്ങൾ രൂപപ്പെടുത്തുന്നതിന് ചില മാനദണ്ഡങ്ങൾ ഉപയോഗിച്ചിരുന്നു. ഒന്ന്; യേശുക്രിസ്തു പഠിപ്പിച്ചതായിരിക്കണം. അഥവാ സുവിശേഷങ്ങളിൽ അതുണ്ടായിരിക്കണം. രണ്ട്; അപ്പൊസ്തലന്മാർ അത് അനുസരിച്ചതായിരിക്കണം. അഥവാ അപ്പൊസ്തല പ്രവൃത്തികളിൽ അത് ഉണ്ടായിരിക്കണം. മൂന്ന്; ലേഖനങ്ങളിൽ അതിനെക്കുറിച്ച് ഉപദേശം വേണം. അഥവാ റോമർ തുടങ്ങി യൂദാ വരെയുള്ള ലേഖനങ്ങളിൽ എവിടെയെങ്കിലും അത് പ്രതിപാദിച്ചിരിക്കണം. ഇതാണ് വേദപുസ്തകത്തിലെ ഒരുകാര്യം ഉപദേശമാണോ അല്ലയോ എന്നു കണ്ടെത്താനുള്ള മാർഗ്ഗം. യേശു ഈരണ്ടുപേരെ അയച്ചകാര്യം ഇനിയൊന്നു പരിശോധിച്ചു നോക്കാം.

സുവിശേഷങ്ങളിൽ രണ്ടു പേരെ വീതം മാത്രമാണ് യേശു അയച്ചത്. ഇനി അപ്പൊസ്തലപ്രവൃത്തികളിൽ നോക്കാം. അവിടെ രണ്ടു പേരോ അതിൽ കൂടുതലോ ആളുകൾ മാത്രമാണോ സുവിശേഷവേലയ്ക്ക് പോയത്. അല്ല ഒറ്റയ്ക്കും പോയിട്ടുണ്ട്. അതൊന്നു പരിശോധിക്കാം: ആകെ സുവിശേഷവേല ഏകദേശം മുപ്പതാണ്. പത്തും പത്തിലധികംപേർ മൂന്നു പ്രാവശ്യവും, ഏഴുപേർ ഒരു പ്രാവശ്യവും, നാലുപേർ ഒരു പ്രാവശ്യവും, മൂന്നുപേർ രണ്ടു പ്രാവശ്യവും, രണ്ടു പേർ ആറ് പ്രാവശ്യവും, ഒറ്റയ്ക്ക് പതിനേഴ് പ്രാവശ്യവും സുവിശേഷമറിയിച്ചിട്ടുണ്ട്. സ്തെഫാനൊസ്, ഫിലിപ്പൊസ്, അനന്യാസ്, പൌലൊസ്, പത്രൊസ്, ബർന്നബാസ്, യാക്കോബ്, അപ്പല്ലൊസ് തുടങ്ങി എട്ടുപേർ പതിനേഴു പ്രാവശ്യം ഒറ്റയ്ക്കുപോയി സുവിശേഷം അറിയിച്ചതിന്റെ രേഖ പ്രവൃത്തികളിലുണ്ട്. ഇനി ലേഖനങ്ങളിലേക്ക് പോയാൽ അവിടെയും എത്രപേർ പോണമെന്ന് ഒരു കണക്ക് പറഞ്ഞിട്ടില്ല. പക്ഷെ എല്ലാവരും പോണമെന്ന് പറഞ്ഞിട്ടുണ്ട്. (1പത്രൊ, 2:9). കൂടാതെ പൌലൊസ് പലയിടത്തും ഒറ്റയ്ക്ക് സുവിശേഷം അറിയിച്ചതിന്റെ രേഖകളുമുണ്ട്. (റോമ, 1:15, 1കൊരി, 1:17, 9:16, 2കൊരി, 2:12, ഗലാ, 4:13). താൻ പറയുന്നതും ശ്രദ്ധിക്കുക; “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” (1കൊരി, 9: 16). ഇവിടെ ‘ഞാൻ, എനിക്കു’ എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യേശു സുവിശേഷമറിയിക്കാൻ ഈരണ്ടായി അയച്ചത് ഒരു ഉപദേശമായിരുന്നെങ്കിൽ അത് ആദ്യം ലംഘിച്ചത് തന്റെ അപ്പൊസ്തലന്മാരായിരുന്നു എന്നുവരും. തന്മൂലം അതൊരു ഉപദേശമല്ലായിരുന്നു; പ്രത്യുത, അന്നത്തെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പരസ്പര സഹായത്തിനാണ് രണ്ടുപേരെവീതം അയച്ചതെന്ന് മനസ്സിലാക്കാം.

ദൈവത്തോട് വിശ്വാസികൾക്കുള്ള ബന്ധം വ്യക്തിപരമാണ്. തന്മൂലം സുവിശേഷം അറിയിക്കാനുള്ള ഉത്തരവാദിത്വവും വ്യക്തിപരമാണ്. കൂടെയൊരാൾ അല്ലെങ്കിൽ ഒരുകൂട്ടം ആളുണ്ടെങ്കിലേ താൻ സുവിശേഷമറിയിക്കൂ എന്നു ശഠിക്കുന്നത് ധാർഷ്ട്യം മാത്രമാണ്. ‘കൊതുകിനെ അരിച്ചെടുത്തിട്ടു ഒട്ടകത്തെ വിഴുങ്ങിക്കളയുന്ന ഒരു പണി പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉണ്ടായിരുന്നു; യേശു അതിനെ ആപലപിച്ചിട്ടുണ്ട്. (മത്താ, 23: 24). എന്നാൽ, ദൈവമക്കൾക്ക് ഇങ്ങനെയുള്ള പണി ചേരില്ല. സുവിശേഷമറിയിക്കാൻ വീണ്ടുംജനിച്ച ആർക്കും ഒറ്റയ്ക്കോ പെട്ടയ്ക്കോ പോകാം. പ്രവാചകനായ ആമോസ് പറയുന്നു; “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?” (3:3). ഒരു വീട്ടിൽ ഭാര്യയ്ക്കും ഭർത്താവിനും ഭിന്നാഭിപ്രായമുള്ള ഇക്കാലത്ത്, ഒരാൾ കൂടെയില്ലാതെ താൻ സുവിശേഷമറിയിക്കില്ലെന്ന് ഒരു വിശ്വാസി ശഠിച്ചാൽ അവന്റെ ആയുസ്സിൽ അവൻ സുവിശേഷവേലയ്ക്ക് കൊള്ളാവുന്നവനും ദൈവത്തെ അനുസരിക്കുന്നവനുമല്ല. മാത്രമല്ല; “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്താ, 28:19) എന്നു സഭാനാഥൻ അരുളിച്ചെയ്യുമ്പോൾ ഒരാൾ സുവിശേഷമറിയിക്കാൻ ഒറ്റയ്ക്ക് പോയാലും തനിച്ചാകുന്നതെങ്ങനെ? ഇനി ഓരോ സ്ഥലത്തെയും രാഷ്ട്രീയവും സാമൂഹികവും മതകീയവുമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സുവിശേഷമറിയിക്കാൻ പോകുന്നവർക്ക് തമ്മിൽപ്പറഞ്ഞ് തീരുമാനിക്കാം. ഒറ്റയ്ക്ക് പോണമോ, ഇരട്ടയ്ക്ക് പോണമോ, കൂട്ടമായി പോണമോയെന്ന്. ഇത് വിശ്വാസികൾ തമ്മിൽ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായിരിക്കുന്ന അധികാരമാണ് അല്ലാതെ ദൈവവചനത്തിലുള്ളതല്ല. ദൈവവചനത്തെ നമ്മുടെ ഉപദേശമാക്കാമെന്നല്ലാതെ, താന്താന്റെ ഉപദേശത്തെ ദൈവവചനമാക്കാൻ ശ്രമിക്കുന്നത് ശരിയാണോ?

അപ്പൊസ്തല പ്രവൃത്തിയിലെ സുവിശേഷവേല

1) പന്ത്രണ്ട് അപ്പൊസ്തലന്മാർ

“അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.” (2:4).

2) പത്രൊസ്, യോഹന്നാൻ,

“പഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാ സമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ” (3:1).

3) സ്തെഫാനൊസ്,

“അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.” (6:8).

4) ഫിലിപ്പൊസ്, (ശമര്യ)

“ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.” (8:5).

5) പത്രൊസ്, യോഹന്നാൻ,

“അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.” (8:14).

6) ഫിലിപ്പൊസ്, (ഷണ്ഡൻ)

“അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.” (8:26).

7) ഫിലിപ്പൊസ്, (അസ്തൊദ് തുടങ്ങി കൈസര്യ)

“ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.” (8:40).

8) അനന്യാസ്, (ശൌൽ)

“എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു: അവനെ കർത്താവു ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്നു അവൻ വിളികേട്ടു. കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക;” (9:10-11).

9) ശൌൽ

“ശൌലോ മേൽക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.” (9:22).

10) പത്രൊസ്, (ലുദ്ദ, ശാരോൻ, യോപ്പ)

“പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;” (9:32,35).

11) പത്രൊസും 6 സഹോദരന്മാരും,

“പത്രൊസ് അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. (10:23). ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.” (11:12).

12) ബർന്നബാസ്, (അന്ത്യൊക്ക്യ)

“അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.” (11:22).

13) ബർന്നബാസും, ശൌലും, (ഒരു വർഷം അന്ത്യൊക്ക്യയിൽ)

“ബർന്നബാസ് ശൌലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽ വെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി”. (11:25-26)

14) യാക്കോബ് (സുവിശേഷം നിമിത്തം രക്തസാക്ഷി, 12:3)

“ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.” (12:1-2).

15) പത്രൊസ്

“അതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു.” (12:3).

16) പത്രൊസ് (കൈസര്യ)

“ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ പത്രൊസ് യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.” (12:19).

17) ബർന്നബാസ്, ശൌൽ, (കുപ്രൊസ്)

“അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.” (13:2).

18) ബർന്നബാസ്, പൌലൊസ്, യൂദ, ശീലാസ്

“അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.” (15:22).

19) ബർന്നബാസ്, മർക്കൊസ്, (കുപ്രൊസ്)

“അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു. ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.” (15:38).

20) പൌലൊസ്, ശീലാസ്, (സുറിയ, കിലിക്യ)

“പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.” (15:39-40).

21) പൌലൊസ്, ശീലാസ്, തിമൊഥെയൊസ്, (ഫിലിപ്പി)

“അവൻ ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു..….. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു;” (16:1-3).

22) പൌലൊസ്, (അഥേന, കൊരിന്ത്)

“അഥേനയിൽ പൌലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.” (17:16).

23) പൌലൊസ്, ശീലാസ്, തിമൊഥെയൊസ്, (കൊരിന്ത്)

“ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.” (18;5).

24) പൌലൊസ്, (അന്ത്യൊക്യ)

“ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.” (18:21-22).

25) പൌലൊസ്, (ഗലാത്യ, ഫ്രുഗ്യ)

“അവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.” (18:23).

26) അപ്പൊല്ലൊസ്, (എഫെസൊസ്, അഖായ, കൊരിന്ത്)

“അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:” (19:1).

27) പൌലൊസ്, (ഉൾപ്രദേശങ്ങൾ, എഫെസൊസ്)

“പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.” (19:8).

28) പൌലൊസ്, (മക്കദൊന്യ, യവനദേശം)

“കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.’ (20:1).

29) പൌലൊസ്, സൊപത്രൊസ്, അരിസ്തർഹൊസ്, സെക്കുന്തൊസ്, ഗായോസ്, തിമൊഥെയൊസ്, തുഹിക്കൊസ്, ത്രോഫിമൊസ്, ലൂക്കൊസ്, ശീലാസ്, (ത്രോവാസ്)

“ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി. അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.” (20:4-6).

30) പൗലൊസും സഹോദരന്മാരും (കൈസര്യ 10 പേർ)

“പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു. അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.” (21:8-10).

സ്തെഫാനൊസ്, ഫിലിപ്പൊസ്, അനന്യാസ്, ശൌൽ, പത്രൊസ്, ബർന്നബാസ്, യാക്കോബ്, അപ്പല്ലൊസ് തുടങ്ങി എട്ടുപേർ പതിനേഴു പ്രാവശ്യം ഒറ്റയ്ക്കുപോയി സുവിശേഷം അറിയിച്ചിട്ടുണ്ട്.

“നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിത വർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:5). “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1പത്രൊ,2:9).

എപ്പഫ്രൊദിത്തൊസ്

എപ്പഫ്രൊദിത്തൊസ് (Epaphroditos)

“എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും (apostolo) എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.” (ഫിലി, 2:25). ദൂതൻ ഗ്രീക്കിൽ അപ്പൊസ്തലനാണ്.

പേരിനർത്ഥം — മനോജ്ഞൻ

ഫിലിപ്പിയിൽനിന്നുള്ള ഒരു ക്രിസ്ത്യാനി. എപ്പഫ്രൊദിത്തൊസ് എന്ന പേരിൻ്റെ ചുരുങ്ങിയ രൂപമാണ് എപ്പഫ്രാസ്. എങ്കിലും കൊലൊസ്സ്യർ 1:7, 4:12, ഫിലേമോൻ 23 എന്നിവിടങ്ങളിൽ പറയുന്ന എപ്പഫ്രാസ് ആണ് ഇതെന്നു കരുതുവാൻ ഒരു തെളിവുമില്ല. “എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.” (ഫിലി, 2:25). ഇവിടെ നിങ്ങളുടെ ‘ദൂതൻ’ എന്നതിന് ഗ്രീക്കിൽ ‘അപ്പൊസ്തലൻ’ (apostolos) എന്ന പദമാണ് കാണുന്നത്. പൗലൊസ് റോമിൽ ബദ്ധനായിരുന്ന കാലത്തു ഫിലിപ്പിയർ സഹായമെത്തിച്ചതു എപ്പഫ്രൊദിത്തൊസ് മുഖാന്തരമാണ്. (ഫിലി, 4:18). തടവിൽ വച്ച് പൗലൊസ് അപ്പൊസ്തലനെ ഇദ്ദേഹം ശുശ്രഷിച്ചു. (ഫിലി, 2:30). ഫിലിപ്പിയിൽനിന്നു റോമിലേക്കുള്ള യാത്രാക്ലേശം കൊണ്ടോ റോമിൽ വെച്ച് പൗലൊസിനെ ശുശ്രൂഷിക്കുക നിമിത്തമോ എപ്പഫാദിത്തൊസ് കഠിന രോഗിയായി. സൗഖ്യം ലഭിച്ചപ്പോൾ ഇദ്ദേഹത്തെ ഫിലിപ്പിയിലേക്കു തിരിച്ചയച്ചു. ഫിലിപ്പിയർക്കുള്ള ലേഖനം എപ്പഫ്രൊദിത്തൊസിന്റെ കയ്യിൽ കൊടുത്തയച്ചു. സഹോദരൻ, കൂട്ടുവേലക്കാരൻ, സഹഭടൻ, നിങ്ങളുടെ ദൂതൻ, പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലയിൽ ജാഗരിക്കുന്നവൻ എന്നീ വിശേഷണങ്ങളുപയോഗിച്ചാണ് എപ്പഫാദിത്താസിനെക്കുറിച്ച് പൗലൊസ് പറയുന്നത്. (ഫിലി, 2:25-30).

തിമൊഥെയൊസ്

തിമൊഥെയൊസ് (Timothy)

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

പേരിനർത്ഥം — ദൈവത്തെ മാനിക്കുന്നവൻ

തിമൊഥെയൊസിൻറെ അമ്മ യെഹൂദസ്തീയും അപ്പൻ യവനനും ആയിരുന്നു. (പ്രവൃ, 16:1-2). ലുസ്ത്രയിലായിരുന്നു ജനനം. തിമൊഥെയൊസിനെ നിർവ്യാജവിശ്വാസത്തിൽ വളർത്തിയത് അമ്മയായ യുനീക്കയും വലിയമ്മയായി ലോവീസും ആയിരുന്നു. (2തിമൊ, 1:5, 3:15). പരിച്ഛേദനത്തിനു വിധേയനാകാത്ത തിമൊഥെയൊസിനെ യെഹൂദ ബാലനായി കണക്കാക്കുവാൻ പ്രയാസമാണ്. എന്നാൽ യെഹൂദ്യമായ അന്തരീക്ഷത്തിലാണ് അവൻ വളർന്നുവന്നത്. പൗലൊസ് ലുസ്ത്രയിൽ ആദ്യം വന്നപ്പോൾ ഈ കുടുംബം വിശ്വാസത്തിൽ വന്നു എന്നുവേണം കരുതുവാൻ. രണ്ടാം പ്രാവശ്യം താൻ വരുമ്പോൾ തിമൊഥെയൊസ് പ്രസിദ്ധനായി കഴിഞ്ഞിരുന്നു. (പ്രവൃ, 16:1-2). ദൈവിക ശുശ്രൂഷയ്ക്കു തിമൊഥെയൊസ് പ്രാപ്തനാണെന്ന് മൂപ്പന്മാരും സഭയും ധരിച്ചിരുന്നു. (1തിമൊ, 1:18, 4:14). മിഷണറി പ്രവർത്തനത്തിനു സമർത്ഥനും നല്ല സാക്ഷ്യം ഉള്ളവനും ആകയാൽ അവനെ തന്നോടുകൂടെ പ്രവർത്തനത്തിനു കൊണ്ടുപോകുവാൻ പൌലൊസ് ആഗ്രഹിച്ചു. (പ്രവൃ, 16:3). പിതാവു യവനനാകയാൽ തിമൊഥെയൊസ് അന്നുവരെ പരിച്ഛേദനം ഏറ്റിട്ടില്ലായിരുന്നു. യെഹൂദന്മാരെ ഓർത്തു പൗലൊസ് തിമൊഥെയൊസിനെ പരിച്ഛേദനം കഴിച്ചു. (പ്രവൃ, 16:3). തുടർന്നു തിമൊഥയൊസിന്റെ മേൽ കൈവച്ച് അവനെ ശുശ്രൂഷയ്ക്കു വേർതിരിച്ചു. (1തിമൊ, 4:14, 2തിമൊ, 1:6). അനന്തരം തിമൊഥെയൊസ് പൗലൊസിന്റെ സന്തത സഹചാരിയായിരുന്നു. അവരും സില്വാനൊസും ലൂക്കൊസും ഫിലിപ്പിയിലേക്കു യാത്രചെയ്തു. (പ്രവൃ, 16:12). മകൻ അപ്പനു ചെയ്യുന്നതുപോലെ സുവിശേഷഘോഷണത്തിൽ തിമൊഥെയൊസ് സേവ ചെയ്തത് ഫിലിപ്പിയർ അറിഞ്ഞു. (ഫിലി, 2:22). ഫിലിപ്പ്യസഭയെ സഹായിക്കുവാൻ വേണ്ടി തിമൊഥെയൊസിനെയും ശീലാസിനെയും അവിടെ വിട്ടു. (പ്രവൃ, 17:14). തുടർന്ന് അഥേനയിൽ അവർ ഒന്നിച്ചു ചേരുകയും അവിടെനിന്ന് തിമൊഥെയൊസ് തെസ്സലൊനീക്യയ്ക്ക് പോവുകയും ചെയ്തു. (1തെസ്സ, 3:2). തെസ്സലൊനീക്യയിൽ നിന്നും തിമൊഥെയൊസ് കൊരിന്തിലേക്കു ചെന്നു പൌലൊസിനോടു ചേർന്നു.

കൊരിന്തിൽ നിന്നും തെസ്സലൊനീക്യർക്കെഴുതിയ രണ്ടു ലേഖനങ്ങളിലും തിമൊഥെയാസിന്റെ പേർ ചേർത്തുകാണുന്നു. (1തെസ്സ, 1:1, 2തെസ്സ, 1:1). തുടർന്നുള്ള അഞ്ചുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു രേഖയുമില്ല. മക്കദോന്യ, അഖായ, യെരൂശലേം, റോം, എന്നീസ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ദീർഘയാത്രയ്ക്ക് ഒരുങ്ങിയ പൗലൊസ് തിമൊഥെയൊസിനെ മുമ്പുകൂട്ടി മക്കദോന്യയ്ക്കയച്ചു. (പ്രവൃ,19:22). മുമ്പു ക്രമീകരിച്ചതിനുസരിച്ച് തിമൊഥെയൊസ് പൗലൊസിനെ കണ്ടു. (1കൊരി, 16:10). കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനം എഴുതുമ്പോൾ തിമൊഥെയൊസ് പൗലൊസിനോടൊപ്പം ഉണ്ടായിരുന്നു. (2കൊരി, 1:1). റോമാലേഖനത്തിൽ (16:21) റോമിലെ പരിചിതർക്കു തിമൊഥെയൊസ് വന്ദനം ചൊല്ലുന്നു. അതിനാൽ അപ്പോൾ പൗലൊസിനോടൊപ്പം തിമൊഥെയൊസ് ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. കൊരിന്തിൽ നിന്നാണ് റോമർക്കു ലേഖനം എഴുതിയത്. ഫിലിപ്പിയർ, കൊലൊസ്യർ, ഫിലേമോൻ എന്നീ ലേഖനങ്ങൾ എഴുതുമ്പോൾ അദ്ദേഹം പൗലൊസിനോടു കൂടെയുണ്ടു. (ഫിലി, 1:1, 2:19, കൊലൊ, 1:1, ഫിലേ, 1:1). രണ്ടാം പ്രാവശ്യം തടവിലായിരുന്നപ്പോൾ തിമൊഥെയൊസിനെ കാണുവാൻ പൗലൊസ് ആഗ്രഹിച്ചു, (2തിമൊ, 4:9, 21). തിമൊഥെയൊസ് തടവിൽ നിന്നും ഇറങ്ങി എന്നു എഴുതിയിരിക്കുന്നതിനാൽ അദ്ദേഹം തടവിൽ പൌലൊസിനെ ശുശ്രൂഷിച്ചു എന്നു അനുമാനിക്കുന്നു. (എബ്രാ, 13:23). വളരെ വിപുലമായ ശുശ്രൂഷയായിരുന്നു തിമൊഥെയൊസിന്. ആജ്ഞാപിക്കുക, ഉപദേശിക്കുക (1തിമൊ, 4:12), പ്രബോധിപ്പിക്കുക (5:1), മൂപ്പനെതിരെ അന്യായം എടുക്കുക, എല്ലാവരും കേൾക്കെ ശാസിക്കുക (5:19,20), ധനസംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കുക (5:3-10), അധ്യക്ഷന്മാരെ ആക്കിവെക്കുക (3:1-13) എന്നിവ അതിൽപ്പെടുന്നു. തന്റെ അന്ത്യവാക്കുകളിൽ തിമൊഥെയൊസിനെ വീണ്ടും കാണാനുള്ള ആഗ്രഹം പൗലൊസ് പ്രകടിപ്പിച്ചുകാണുന്നു. (2തിമൊ, 4:9,21). പൗലൊസിൻ്റെ ഈ ആഗ്രഹം നിവർത്തിക്കുവാൻ തിമൊഥെയൊസിനു കഴിഞ്ഞുവോ എന്നറിയില്ല. തിമൊഥെയൊസിനെയും പൗലൊസ് അപ്പൊസ്തലൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (1തെസ്സ, 1:1, 2:6). പാരമ്പര്യമനുസരിച്ച് എഫെസൊസിലെ ബിഷപ്പായി തുടർന്ന തിമൊഥെയൊസ് ഡൊമീഷ്യൻ്റെയോ നെർവയുടെയോ കാലത്ത് രക്തസാക്ഷിയായി.

ശീലാസ്

ശീലാസ്, സില്വാനൊസ് (Silas, Silvanus)

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

പേരിനർത്ഥം — വൃക്ഷനിബിഡമായ

യെരുശലേം സഭയിലെ ഒരു പ്രമുഖാംഗവും പൗലൊസിൻ്റെ കൂട്ടുവേലക്കാരനും. (പ്രവൃ, 15:22). റോമാപൗരൻ ആയിരുന്നുവോ എന്നു സംശയമുണ്ട്. (പ്രവൃ, 16:37). പൗലൊസിന്റെ ലേഖനങ്ങളിൽ പരാമൃഷ്ടനാകുന്ന സില്വാനൊസ് ശീലാസ് തന്നെയാണ്. ശീലാസ് എന്ന പേരിന്റെ ലത്തീൻ രൂപമാണ് സില്വാനൊസ്. യെരുശലേം സമ്മേളനത്തിന്റെ തീരുമാനം അന്ത്യാക്ക്യസഭയെ അറിയിക്കുവാൻ പൗലൊസിനോടും ബർന്നബാസിനോടും കൂടെ പോകാൻ നിയോഗിക്കപ്പെട്ട രണ്ടു പേരിൽ ഒരാളായിരുന്നു ശീലാസ്. (പ്രവൃ, 15:22,32). പ്രവാചകന്മാർ കൂടിയായിരുന്ന യുദയും ശീലാസും അവർക്കുള്ള ലേഖനം കൊടുക്കുകയും, സഭയെ പ്രബോധിപ്പിക്കുകയും ചെയ്തശേഷം യെരുശലേമിലേക്കു മടങ്ങി. ശീലാസ് വീണ്ടും അന്ത്യാക്ക്യയിലേക്കു വന്നു. രണ്ടാം മിഷണറിയാത്രയിൽ പൗലൊസ് ശീലാസിനെ കൂട്ടാളിയാക്കി. (പ്രവൃ, 15:40). ഈ യാത്രയിലാണ് പൗലൊസിനു മക്കെദോന്യയ്ക്കുള്ള ദർശനം ഉണ്ടായത്. പ്രവൃ, 16:9). അവർ ഫിലിപ്പിയിൽ സുവിശേഷം അറിയിക്കുകയും ലുദിയ കർത്താവിനെ സ്വീകരിക്കുകയും ചെയ്തു. എന്നാൽ യജമാനന്മാർക്ക് ലാഭം ഉണ്ടാക്കിയിരുന്ന വെളിച്ചപ്പാടത്തിയായ സ്ത്രീയുടെ ഭൂതത്തെ ശാസിച്ചു, അവൾക്കു സൗഖ്യം വരുത്തുകയാൽ അവർ പൗലൊസിനെയും ശീലാസിനെയും അധിപതികളുടെ മുമ്പിൽ കൊണ്ടുവന്നു. അവർ രണ്ടുപേരെയും അടിപ്പിച്ചു കാരാഗൃഹത്തിലാക്കി. അന്നു രാത്രി വലിയ ഭൂകമ്പം ഉണ്ടാകുകയും കാരാഗൃഹം തുറക്കുകയും ചെയ്തു. തുടർന്നു കാരാഗൃഹപ്രമാണിയും കുടുംബവും ക്രിസ്തുവിനെ സ്വീകരിച്ചു. അധിപതികൾ അവരെ വിട്ടയച്ചു. (പ്രവൃ, 16:1-40). അവിടെ നിന്നും അവർ തെസ്സലൊനീക്കയിൽ എത്തി. (പ്രവൃ, 17:1). മൂന്നു ശബ്ബത്തിൽ അവരോടു പ്രസംഗിച്ചു. പൗലൊസും ശീലാസും ബെരോവയിലേക്കു പോയി. (പ്രവൃ, 17:10). അവിടെയുള്ളവർ ദൈവവചനം കൈക്കൊണ്ടു. ശീലാസും തിമൊഥയൊസും അവിടെ താമസിക്കുകയും പൗലൊസ് അഥേനയ്ക്കു പോകുകയും ചെയ്തു. (പ്രവൃ, 17:14,15). ശീലാസും തിമൊഥയൊസും പിന്നീടു കൊരിന്തിൽ വച്ചു പൗലൊസിനോടു ചേർന്നു. (പ്രവൃ, 18:5). കൊരിന്തിൽ നിന്നും തെസ്സലൊനീക്യലേഖനം പൗലൊസ് എഴുതുമ്പോൾ സില്വാനൊസും കൂടി എഴുതുന്നതായി പറഞ്ഞിരിക്കുന്നു. (1തെസ്സ1:1, 2തെസ്സ, 1:1). ശീലാസ് പിന്നീട് പൗലൊസിനോടൊപ്പം യെരൂശലേമിലേക്കു മടങ്ങിവന്നിരിക്കണം. ശീല്വാനൊസ് ക്രിസ്തുവിൻ്റെ അപ്പൊസ്തലനാണെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. (1തെസ്സ, 1:1, 2:6). 1പത്രൊസ് 5:12-ൽ ‘വിശ്വസ്തസഹോദരൻ’ എന്ന് പത്രൊസ് വിശേഷിപ്പിച്ചിരിക്കുന്ന സില്വാനൊസും ഇദ്ധേഹം തന്നെയാണ്. ശീലാസ് കൊരിന്തുസഭയുടെ ബിഷപ്പായിത്തീർന്നു എന്നാണു് പാരമ്പര്യം.

തീത്താസ്

തീത്തൊസ് (Titus)

“തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും (apostolos) ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2കൊരി, 8:23). ദൂതൻ എന്നതിന് ഗ്രീക്കിൽ അപ്പൊസ്തലനാണ്.

പേരിനർത്ഥം — മാനം

അപ്പൊസ്തലനായ പൗലൊസ് തന്റെ സുവിശേഷ പ്രവർത്തനങ്ങളിൽ സഹപ്രവർത്തകരായി തിരഞ്ഞെടുത്തത് തിമൊഥയൊസ്, തീത്തൊസ് എന്നീ രണ്ടു യുവാക്കന്മാരെയായിരുന്നു. അപ്പൊസ്തലപ്രവൃത്തികളിൽ തീത്തൊസിനെക്കുറിച്ച് യാതൊന്നും പറയുന്നില്ല. പൗലൊസിന്റെ ലേഖനങ്ങളിലെ സൂചനകളിൽ നിന്നാണ് തീത്തൊസിന്റെ ചരിത്രം മനസ്സിലാക്കുവാൻ കഴിയുന്നത്. പുതിയനിയമത്തിൽ തീത്തോസിന്റെ പേര് പതിമൂന്നു പ്രാവശ്യം കാണപ്പെടുന്നുണ്ട്. അവയിൽ ഒമ്പതും 2കൊരിന്ത്യരിൽ ആണ്. അന്യപരാമർശങ്ങൾ (ഗലാ, 2:1,3 ; 2തിമൊ 4:10, തീത്താ, 1:4) എന്നിവയാണ്. തീത്തൊസ് ഒരു യവനനായിരുന്നു. പൗലൊസ് മുഖാന്തരമാണ് ക്രിസ്ത്യാനിയായത്. (തീത്തൊ, 1:4). സ്വന്തസ്ഥലം സുറിയയിലെ അന്ത്യാക്യയാണെന്ന് കരുതപ്പെടുന്നു. തീത്തൊസ് പരിച്ഛേദന ഏറ്റിരുന്നില്ല. യെരുശലേം കൗൺസിലിൽ പരിച്ഛേദന ഒരു പ്രധാന വിഷയമാകുവാൻ കാരണം തീത്തൊസ് ആയിരുന്നു കൂടെന്നില്ല. പൗലൊസ് തീത്തോസുമായി യെരുശലേമിലേക്കു യാത്രചെയ്തതായി ഗലാത്യർ 2:1-ൽ കാണുന്നു. പ്രവൃത്തികൾ 15-ൽ പറയുന്നത് ഇതേ യാത്രയാണെങ്കിൽ തീത്തോസ് അന്ത്യൊക്യയിലും യെരൂശലേമിലും പൗലൊസിനോടു കൂടെ ഉണ്ടായിരുതായി മനസ്സിലാക്കാം. കൊരിന്തിൽ ധർമ്മശേഖരം പ്രോത്സാഹിപ്പിക്കുന്നതിനും അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തീത്തൊസിനെ കൊരിന്തിലേക്ക് അയച്ചു. (2കൊരി, 2:3,4,9, 7:8-12). എഫെസൊസിൽ നിന്നു പൗലൊസ് ത്രോവാസിൽ എത്തി. എന്നാൽ തീത്തൊസ് അവിടെ തക്കസമയത്തു എത്തിച്ചേരാഞ്ഞതുകൊണ്ട് പൗലൊസ് അസ്വസ്ഥനായി. (2കൊരി, 2:12). മക്കെദോന്യയിൽ വച്ച് തീത്തൊസ് പൗലൊസിനെ വന്നു കണ്ടു. തുടർന്നു കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനവുമായി തീത്തൊസിനെയും ഒപ്പം രണ്ടു സഹോദരന്മാരെയും കൊരിന്തിലേക്കു അയച്ചു. (2കൊരി, 8:16-24). ഒന്നാം ലേഖനം കൊരിന്തിൽ കൊണ്ടുപോയ സഹോദരന്മാരിൽ ഒരുവൻ തീത്തൊസ് ആയിരിക്കണം. (2കൊരി, 16:11-12).

റോമിലെ ഒന്നാം കാരാഗൃഹ വാസത്തിനുശേഷം പൗലൊസും തീത്തൊസും സുവിശേഷ പ്രവർത്തനങ്ങൾക്കായി ക്രേത്ത സന്ദർശിച്ചു. (തീത്താ, 1:5). ഇവിടെ വച്ച് പൌലൊസ് തീത്തൊസിനെഴുതിയ ലേഖനം അവനു ലഭിച്ചു. ശുശ്രൂഷാക്രമങ്ങളെക്കുറിച്ചും മൂപ്പന്മാരുടെ യോഗ്യതകളെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങൾ ഈ ലേഖനത്തിലൂടെ പൗലൊസ് നല്കി. ക്രേത്തയിലെ സഭാഭരണകാര്യങ്ങൾ പൂർത്തിയാക്കുന്നതിനും പട്ടണംതോറും മൂപ്പന്മാരെ നിയമിച്ച് സഭകളെ സംവിധാനം ചെയ്യുന്നതിനും ദുരുപദേശ വ്യാപനം ചെറുക്കുന്നതിനും പൗലൊസ് തീത്തോസിനോടാവശ്യപ്പെട്ടു. അവിടത്തെ ശുശ്രൂഷ ഏറ്റെടുക്കുന്നതിന് അർത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയയ്ക്കുമെന്നു പൗലൊസറിയിച്ചു. നിക്കൊപ്പൊലിസിൽ ശീതകാലം ചെലവഴിക്കാൻ നിശ്ചയിച്ചിരിക്കുന്നതു കൊണ്ടു അവിടെ വന്നു തന്നോടു ചേരണമെന്നും പൗലൊസ് തീത്തൊസിനോടു ആവശ്യപ്പെട്ടു. (തീത്താ, 3:12). നിക്കൊപ്പൊലിസിൽ ചെന്ന് തീത്തൊസ് പൗലൊസിനോടു ചേർന്നുവോ എന്നതു നിശ്ചയമില്ല. ഏറെത്താമസിയാതെ തീത്തൊസ് ദല്മാത്യയ്ക്ക് പോയതായി കാണുന്നു. (2തിമൊ, 4:10). അധികം അകലെയല്ലാതെ നിക്കൊപ്പൊലിസിന് വടക്കു കിടക്കുകയാണ് ദല്മാത്യ. പൗലൊസ് റോമിൽ ഒടുവിലത്തെ കാരാഗൃഹവാസം അനുഭവിക്കുമ്പോൾ തീത്തോസ് പൗലൊസിനോടൊപ്പം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. “തീത്തൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.”(2കൊരി, 8:23). ഈ വാക്യത്തിൽ ‘ദൂതന്മാർ’ എന്നതിന് ഇംഗ്ലീഷിൽ messengers എന്നാണ്. ഗ്രീക്കിൽ അത് ‘അപ്പൊസ്തലൻ’ (apostolos) എന്നാണ്. പാരമ്പര്യമനുസരിച്ച് തീത്തോസ് ക്രേത്തയിലെ സ്ഥിരം ബിഷപ്പായിരുന്നു. വളരെ വൃദ്ധനായ ശേഷം മരിച്ചു.