ദൈവമക്കളെ വീഴ്ത്താനുള്ള സാത്താന്യതന്ത്രം

ദൈവമക്കളെ വീഴ്ത്താനുള്ള സാത്താന്യതന്ത്രം

ആദിമാതാപിതാക്കളെ ദൈവസന്നിധിയിൽനിന്നു പുറത്താക്കിയതുമുതൽ ഇന്നുവരെയും ദൈവജനത്തെ തകർക്കുവാൻ സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ അഥവാ ആയുധങ്ങൾ ഒന്നുതന്നെയാണെന്ന് യോഹന്നാൻ ദൈവമക്കൾക്ക് മുന്നറിയിപ്പു നൽകുന്നു. “ജഡത്തിന്റെ ദുരാഗ്രഹം, കണ്ണുകളുടെ ദുരാഗ്രഹം, ജീവിതത്തിന്റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നത്ര ആകുന്നു” (1യോഹ, 2:16) എന്നു ചൂണ്ടിക്കാണിക്കുന്ന യോഹന്നാൻ, ദൈവമക്കളെ പാപത്തിലേക്കു വീഴ്ത്തുവാൻ സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളാണ് വെളിപ്പെടുത്തുന്നത്. സാത്താൻ യേശുക്രിസ്തുവിനെ പരീക്ഷിച്ചതും ഇതേ തന്തങ്ങളുപയോഗിച്ചായിരുന്നു. ശാരീരിക സംതൃപ്തിക്കായുള്ള ക്രിയകൾ ചെയ്യുവാൻ സാത്താൻ നൽകുന്ന പ്രേരണയാണ് ജഡത്തിന്റെ ദുരാഗ്രഹം. വൃക്ഷഫലം ഭക്ഷിക്കുവാൻ നല്ലതാണെന്ന (ഉല്പ, 3:6) പ്രേരണ ഹവ്വായിൽ സൃഷ്ടിക്കുവാൻ പിശാചിനു കഴിഞ്ഞു. നാല്പതു ദിന ഉപവാസത്തിന്റെ അന്ത്യത്തിൽ വിശപ്പുണ്ടായ കർത്താവിനോടാണ് പിശാച് അഭ്യുദയകാംക്ഷിയെപ്പോലെ, “ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്കുക” (ലൂക്കൊ, 4:3) എന്നു പറയുന്നത്. ഇങ്ങനെ ശാരീരിക സുഖത്തിനും ശ്രദ്ധയ്ക്കുമായുള്ളതും നിർദ്ദോഷമെന്നു തോന്നിക്കുന്നതുമായ ക്രിയകളിലൂടെ സാത്താൻ ദൈവമക്കളെ വീഴ്ത്തുവാൻ ശ്രമിക്കുന്നു. രണ്ടാമതായി, പിശാച് വിദഗ്ദ്ധമായി ദൈവമകളെ വീഴ്ത്തുവാൻ ശ്രമിക്കുന്നത് കണ്ണുകളുടെ ദുരാഗ്രഹത്തിലൂടെയാണെന്ന് യോഹന്നാൻ ചൂണ്ടിക്കാണിക്കുന്നു. വൃക്ഷഫലം ഭക്ഷിക്കുന്നതിനായി ഹവ്വായ്ക്കു പ്രേരണ നൽകുന്നതിന് സാത്താൻ ഉപയോഗിച്ച ഒരു ഘടകം ആ വൃക്ഷഫലത്തിന്റെ കാണുവാനുള്ള ഭംഗിയായിരുന്നു. (ഉല്പ, 3:6). കർത്താവിനെ പിശാച് ഏറ്റവും ഉയർന്നൊരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളും ക്ഷണനേരത്തിൽ കാണിച്ചു. (മത്താ, 4:8-11). കർത്താവിനെ അങ്ങനെ ആകർഷിച്ചു തകർക്കാമെന്നു കരുതിയെങ്കിലും കർത്താവ് അവന്റെ തന്ത്രങ്ങളെ തകർത്തു. ദൈവമക്കളെ ആകർഷണങ്ങളിലൂടെ കീഴ്പ്പെടുത്തുവാൻ സാത്താൻ ശ്രമിക്കും എന്നതിന് ഇവ ദൃഷ്ടാന്തമാകുന്നു. അവസാനമായി, ജീവിതത്തിന്റെ പ്രതാപത്തിനായുള്ള അഭിവാഞ്ഛയാൽ അഹന്ത സൃഷ്ടിച്ച് ദൈവജനത്തെ പാപത്തിലേക്കു വീഴ്ത്തുവാൻ സാത്താൻ ശ്രമിക്കുമെന്ന് യോഹന്നാൻ മുന്നറിയിപ്പു നൽകുന്നു. വൃക്ഷഫലം ഭക്ഷിക്കുന്ന നാളിൽ ദൈവത്തെപ്പോലെ ആകും (ഉല്പ, 3:5) എന്ന് സാത്താൻ ഹവ്വായോടു പറഞ്ഞപ്പോൾ അത്യുന്നതനായ ദൈവത്തിന്റെ പദവി കരസ്ഥമാക്കുവാനുള്ള അഹന്ത അവളിൽ ഉടലെടുത്തു. ദൈവത്തെപ്പോലെ സർവ്വശക്തിയുടെയും മഹിമയുടെയും മഹത്ത്വത്തിന്റെയും ഉറവിടമായിത്തീരുവാനുള്ള അഹന്ത സൃഷ്ടിച്ച് പ്രതാപത്തിനായുള്ള അത്യാഗ്രഹത്താൽ സാത്താൻ അവളെ വീഴ്ത്തി. പിശാച് യേശുവിനെ തറനിരപ്പിൽനിന്ന് ഏതാണ്ട് 450 അടി ഉയരമുള്ള യെരുശലേം ദൈവാലയത്തിന്റെ അഗ്രത്തിൽ നിർത്തിയിട്ട് അവിടെനിന്നു താഴേക്കു ചാടിയാൽ ദൈവത്തിന്റെ ദൂതന്മാർ കാത്തുകൊള്ളുമെന്ന് തിരുവചനശകലംതന്നെ വളച്ചൊടിച്ചുദ്ധരിച്ചുകൊണ്ട് സമർത്ഥിച്ചു. യെരുശലേം ദൈവാലയത്തിൽ കൂടിവരുന്ന നൂറുകണക്കിനാളുകൾ പരുക്കൊന്നും കൂടാതെ താഴെ വരുന്ന യേശുവിൽ വിശ്വസിക്കുവാനും അങ്ങനെ യേശുവിന് പ്രസിദ്ധനായിത്തീരുവാനും കഴിയുമെന്നുള്ള മോഹവലയത്തിൽ യേശുവിനെ കുടുക്കാമെന്നു ധരിച്ച സാത്താനെ യേശു തോല്പിച്ചു. ജീവിതത്തിന്റെ അഹന്തയാൽ പേരും പെരുമയും നേടുവാൻ കാംക്ഷിക്കുന്നവരെ പ്രലോഭനങ്ങൾകൊണ്ട്, പിശാച് വീഴ്ത്തും എന്ന് യോഹന്നാൻ അപ്പൊസ്തലൻ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *