പഴഞ്ചൊല്ല്

പഴഞ്ചൊല്ല് (proverb)

പറഞ്ഞുപറഞ്ഞു പഴകിയ ചൊല്ലാണ് പഴഞ്ചൊല്ല്. അർത്ഥം മുറുകിച്ചുരുങ്ങി, ഹൃദയസ്പർശിയായ പഴഞ്ചൊല്ലുകൾ സംഭാഷണങ്ങളിൽ നിർല്ലോപം പ്രയോഗിക്കപ്പെടുന്നു. ഒരു ജനതയുടെ പൗരാണിക ജ്ഞാനം പഴഞ്ചൊല്ലിൽ സാന്ദ്രമായിരിക്കും. സദൃശമായിരിക്കുക, താരതമ്യപ്പെടുത്തുക എന്നീ അർത്ഥങ്ങളാണ് മാഷാൽ എന്ന എബ്രായ പദത്തിനുള്ളത്. ഗ്രീക്കുപദമായ ‘പാരബൊലി’യെ ഉപമ എന്നാണു പരിഭാഷ ചെയ്തിട്ടുള്ളത്. (മത്താ, 15:15; ലൂക്കൊ, 4:23). മറ്റൊരു പദമായ ‘പാറൊയ്മിയാ’യെ 2പത്രൊസ് 2:22-ൽ പഴഞ്ചൊല്ലെന്നും അന്യത സാദൃശ്യം എന്നും തർജ്ജമ ചെയ്തിട്ടുണ്ട്. (യോഹ, 10:6; 16:25, 29). പഴഞ്ചൊൽ, സുഭാഷിതം, സദൃശവാക്യം, ഉപമ എന്നിവയാണ് മലയാളത്തിലെ പ്രധാന പ്രയോഗങ്ങൾ. മറ്റുള്ളവരുടെ ഇടയിൽ പരിഹാസവിഷയമായിത്തീരുക എന്ന അർത്ഥം പഴഞ്ചൊല്ലിനുണ്ട്. ഇവിടെ പഴഞ്ചൊല്ലായിത്തീർന്ന വ്യക്തി മറ്റുള്ളവർക്കു സാധനാപാഠമായി മാറുന്നു. (ആവ, 28:37; 1രാജാ, 9:7; 2ദിന, 7:20; ഇയ്യോ, 17:6; 30:9; സങ്കീ, 44:14; 69:11; യിരെ, 24:9; യെഹ, 14:8). 

പഴഞ്ചൊൽ എന്നു പേരിൽ പറയപ്പെട്ടവ ഇവയാണ്: 

1. യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ. (ഉല്പ, 10:9)

2. ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ. (1ശമൂ, 10:12)

3. ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു. (1ശമൂ 24:13)

4. മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഓർക്കാതെപോകും. (യെഹെ, 12:22)

5. യഥാമാതാ തഥാ പുത്രി. (യെഹെ, 16:44)

6. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു. (യെഹെ, 18:2; യിരെ, 31:29) 

7. തന്റേതല്ലാത്തതു വർദ്ധിപ്പിക്കുകയും-എത്രത്തോളം?- പണയപണ്ടം ചുമന്നുകൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം. (ഹബ, 2:6) 

8. വൈദ്യാ നിന്നെത്തന്നെ സൗഖ്യമാക്കുക. (ലൂക്കൊ, 4:23)

9. വിതയ്ക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ. (യോഹ, 4:37)

10. സ്വന്തം ഛർദ്ദിക്കു തിരിഞ്ഞനായ്. (2പത്രൊ, 2:22). 

11. കുളിച്ചിട്ടു ചളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി. (2പത്രൊ, 2:22). 

പഴഞ്ചൊല്ലെന്നു പറയപ്പെടാത്തവ:

1. അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലത്? (ന്യായാ, 8:2)

2. വാൾ അരെക്കുകെട്ടുന്നവൻ അഴിച്ചു കളയുന്നവനെപ്പോലെ വമ്പു പറയരുത്. (1രാജാ, 20:11) 

3. കുശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? (യിരെ, 13:23)

4. വയ്ക്കോലും കോതമ്പും തമ്മിൽ ഒക്കുമോ? (യിരെ, 23:28)

5. കാറ്റു വിതെച്ചു ചുഴലിക്കാറ്റുകൊയ്യും. (ഹോശേ, 8;7) 

6. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുക. (മത്താ, 19:24; മർക്കൊ, 10:25; ലൂക്കൊ, 18:25)

7. ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടാവശ്യമില്ല. (മത്താ, 9:12; മർക്കൊ, 2:17; ലൂക്കൊ, 5:31)

8. മുള്ളുകളിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? (മത്താ, 7:16)

9. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ. (മർക്കൊ, 9:40)

10. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? (യാക്കോ, 3:11).