മത്ഥിയാസ്

മത്ഥിയാസ് (Matthias)

ഈസ്കര്യോത്താ യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്ക് അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തവൻ: “ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.” (പ്രവൃ, 1:26).

പേരിനർത്ഥം — യഹോവയുടെ ദാനം

മത്ഥിയാസ്, മത്തായി എന്നീ പേരുകൾ ‘മത്ഥഥ്യാവ്’ എന്ന പേരിന്റെ രൂപഭേദങ്ങളാണ്. ഈസ്കര്യോത്ത യുദയ്ക്കു പകരം മത്ഥിയാസ് അപ്പൊസ്തലനായി തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം നൂറ്റി ഇരുപതുപേരുടെ സംഘം കൂടിയിരുന്നപ്പോൾ യൂദയ്ക്ക് പകരം ഒരാളെ തിരഞ്ഞെടുക്കേണ്ട ആവശ്യവും തിരഞ്ഞടുക്കപ്പെടേണ്ട വ്യക്തിയുടെ യോഗ്യതകളും പത്രൊസ് വിശദമാക്കി. അതനുസരിച്ചു യുസ്തൊസ് എന്നു മറു പേരുളള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു. ചീട്ടു മത്ഥിയാസിനു വീഴുകയും അവനെ അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു. (അപ്പൊ, 1:12-26). ദൈവഹിതം അനുസരിച്ചായിരുന്നു തിരഞ്ഞെടുപ്പ്. മത്ഥിയാസിനെക്കുറിച്ചു മറ്റൊന്നും തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ യേശു അയച്ച എഴുപതു പേരിലൊരാളായിരുന്നു മത്ഥിയാസ് എന്നു എവുസെബിയൂസ് തന്റെ സഭാചരിത്രത്തിൽ പറയുന്നു.

യൂദാ

യൂദാ (Judas)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2, 4; മർക്കൊ, 3:19; ലൂക്കൊ, 6:16).

പേരിനർത്ഥം — സ്തുതി

യൂദാ ഈസ്കര്യോത്താവ് യേശുവിന്റെ പ്രന്തണ്ടു ശിഷ്യന്മാരിൽ ഒരുവനാണ്. ശിമോൻ ഈസ്കരോത്താവിന്റെ മകൻ. (യോഹ, 6:71, 13:26). കർത്താവ് യൂദയെ വിളിക്കുന്നതിനു മുമ്പുള്ള അവന്റെ ജീവിതത്തെക്കുറിച്ചു ഒരറിവുമില്ല. സമവീക്ഷണ സുവിശേഷങ്ങളിൽ കൊടുത്തിട്ടുള്ള പ്രന്തണ്ടു അപ്പൊസ്തലന്മാരുടെ പട്ടികയിൽ യൂദയുടെ പേര് ഒടുവിലാണ് കാണപ്പെടുന്നതു. (മത്താ, 10:4, മർക്കൊ, 3:19, ലൂക്കൊ, 6:16). യൂദയുടെ പേർ പറയുമ്പോഴെല്ലാം യേശുവിനെ കാണിച്ചുകൊടുത്ത (മർക്കൊ, 3:19, മത്താ, 10:4) ദ്രോഹിയായിത്തീർന്ന (ലൂക്കൊ, 6:16) എന്നീ വിശേഷണങ്ങൾ ചേർത്തിരിക്കുന്നതു കാണാം. കെര്യോത്ത് ഗ്രാമവാസി എന്നാണ് ഈസ്കര്യോത്താവ് എന്ന വാക്കിന്റെ അർത്ഥം. അപ്പൊസ്തലിക ഗണത്തിൽ യൂദയായിരുന്നു പണസഞ്ചി സൂക്ഷിപ്പുകാരൻ. (യോഹ, 13:29). അപ്പൊസ്തലന്മാർ ചുറ്റി സഞ്ചരിക്കുമ്പോൾ പണവും വഴിപാടുകളും സ്വീകരിക്കുകയും ദരിദ്രർക്കു വിതരണം ചെയ്യുകയും പതിവായിരുന്നു. അവയുടെ ചുമതലക്കാരൻ യൂദാ ഈസ്കര്യോത്താവായിരുന്നു. പണം കൂടുതൽ കൈവശം വന്നപ്പോൾ യൂദാ ധനമോഹിയും അവിശ്വസ്തനും കള്ളനും ആയിത്തീർന്നു. (യോഹ, 12:4-6).

സുവിശേഷ സംഭവങ്ങളുടെ അന്ത്യരംഗങ്ങളിൽ യൂദായുടെ വഞ്ചന നിഴലിടുന്നതു കാണാം. വിലയേറിയ സ്വച്ഛജടാമാംസിതൈലം കൊണ്ടു കർത്താവിന്റെ പാദത്തെ അഭിഷേകം ചെയ്ത മറിയയുടെ പ്രവൃത്തിയെ യൂദാ വിമർശിച്ചു. (യോഹ, 12:3-5). അവളുടെ പ്രവൃത്തിയുടെ മഹിമയെ യേശു പുകഴ്ത്തിയെങ്കിലും അതു മനസ്സിലാക്കുവാനുള്ള മനോഭാവം യൂദയ്ക്കുണ്ടായിരുന്നില്ല. ആ തെലം വിറ്റു പണസ്സഞ്ചി വീർപ്പിക്കുന്നതിലായിരുന്നു യൂദയുടെ നോട്ടം. ദരിദ്രർക്കു വേണ്ടിയുള്ള വാദമെന്ന നിലയ്ക്കാണ് യൂദാ മറിയയുടെ പ്രവൃത്തിയെ വിമർശിച്ചത്. ബേഥാന്യയിലെ ഈ സംഭവത്തെത്തുടർന്നു യൂദാ കർത്താവിനെ ഒറ്റിക്കൊടുക്കുവാനായി മഹാപുരോഹിതന്മാരുടെ അടുക്കലേക്കു പോയി. (മത്താ, 26:14-16, മർക്കൊ, 14:10-11, ലൂക്കൊ, 22:3-6). യൂദാ യേശുവിനെ ഒറ്റിക്കൊടുക്കുമെന്നു യേശു മുൻകൂട്ടി അറിയുകയും പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. (യോഹ, 6:70-71). യൂദാ മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു എന്തുതരും എന്നു ചോദിച്ചു. അവർ അവനു മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തു. (മത്താ, 26:15, ഒ.നോ. സെഖ, 11:12, പുറ, 21:32). യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു അനുകൂലമായ സന്ദർഭം യൂദാ കാത്തിരിക്കുകയായിരുന്നു. അന്ത്യ അത്താഴത്തിനായി യേശുവും ശിഷ്യന്മാരും മാളികമുറിയിൽ കൂടിയിരുന്ന സന്ധ്യയ്ക്കു യൂദായ്ക്ക് സന്ദർഭം ലഭിച്ചു. (മർക്കൊ, 14:17-18). അത്താഴ സമയത്തു യൂദാ തന്നെ കാണിച്ചു കൊടുക്കുന്നതിനെക്കുറിച്ചു യേശു വ്യക്തമാക്കി. യേശുവിന്റെ കയ്യിൽ നിന്നു അപ്പ ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ യുദായിൽ കടന്നു. (യോഹ, 13:27). ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി. (യോഹ, 13:30). യേശുക്രിസ്തു ഗത്ത്ശെമനയിൽ അന്നു രാത്രി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പടയാളികളെത്തി. ചുംബനത്താൽ യുദാ യേശുവിനെ കാണിച്ചുകൊടുത്തു. (മത്താ, 26:41-49, മർക്കൊ, 18:-5 ). “യൂദയേ, മനുഷ്യപുത്രനെ ചുംബനം കൊണ്ടോ കാണിച്ചുകൊടുക്കുന്നത്” എന്നു യേശു ചോദിച്ചു. (ലൂക്കൊ, 22:48). യേശുവിനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു കണ്ടപ്പോൾ യുദാ അനുതപിച്ചു . മഹാപുരോഹിതന്മാരുടെ അടുക്കൽ മടങ്ങിവന്നു അവൻ തന്റെ കുറ്റം ഏറ്റുപറഞ്ഞു മുപ്പതു വെള്ളിക്കാശ് മടക്കിക്കൊടുത്തു. അവർ സ്വീകരിക്കാത്തതു കൊണ്ടു ആ വെള്ളിക്കാശ് മന്ദിരത്തിലെറിഞ്ഞ് ശേഷം അവൻ തൂങ്ങിച്ചത്തു. (മത്താ, 27:3-5). യൂദാ നാശയോഗ്യനായിരുന്നു. (യോഹ, 17:12). അവന്റെ അന്ത്യം അത്യന്തം ദാരുണമായിരുന്നു. “അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.” (പ്രവൃ, 1:18). “തന്റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയി”. (അപ്പൊ, 1:24).

ശിമോൻ

ശിമോൻ (Simon)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: എരിവുകാരനായ ശിമോൻ.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

പേരിനർത്ഥം — കേട്ടു

യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാൾ. ശിമോൻ (മത്താ, 10:4), കനാന്യനായ ശിമോൻ (മർക്കൊ, 3:18), എരിവുകാരനായ ശിമോൻ (ലൂക്കൊ,6:15, അപ്പൊ, 1:13) എന്നിങ്ങനെ ഈ ശിമോൻ അറിയപ്പെടുന്നു. കനാൻ നിവാസി എന്ന അർത്ഥത്തിലല്ല ഇവിടത്തെ കനാന്യപ്രയോഗം. പില്ക്കാലത്തു എരിവുകാർ എന്നറിയപ്പെട്ട വിഭാഗത്തിലുൾപ്പെട്ടവൻ കനാന്യൻ എന്നറിയപ്പെട്ടിരുന്നു. പ്രസ്തുത സംഘവുമായി ഇയാൾക്ക് ബന്ധം ഉണ്ടായിരിക്കണം. ഈ അപ്പൊസ്തലനെക്കുറിച്ചു കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

ശിമോൻ്റെ പില്ക്കാല പ്രവർത്തനങ്ങളെക്കുറിച്ച് അബദിയാസ് എന്ന ഒരാൾ എഴുതിയ ‘അപ്പൊസ്തലന്മാരുടെ ചരിത്രം’ (History of the Apostles) എന്ന ഗ്രന്ഥത്തിൽ ശിമോനും യൂദായും ഒരുമിച്ചു പേർഷ്യയിൽ സുവിശേഷം പ്രസംഗിച്ചു എന്നു കാണുന്നു. അവിടെ രണ്ടു മാന്ത്രികന്മാർ അവർക്ക് എതിരാളികളായിത്തീർന്നു. ശിമോന്റെയും യൂദായുടെയും ജ്ഞാനവും ശക്തിയും മൂലം മാന്ത്രികരെ തോല്പിച്ചു. അപ്പോൾ ഈ മാന്ത്രികരെ കൊന്നുകളവാൻ അവിടത്തെ രാജാവ് കല്പിച്ചു. എന്നാൽ അപ്പൊസ്തലന്മാർ അതിനു സമ്മതിച്ചില്ല. മാന്ത്രികരാകട്ടെ ദേശത്തെല്ലാം നടന്ന് അപ്പൊസ്തലന്മാർക്ക് എതിരായി അപവാദപ്രചരണം നടത്തി. ഒടുവിൽ അപ്പൊസ്തലന്മാർ ‘സുവാനീർ’ എന്നൊരു പട്ടണത്തിൽ എത്തി. ജനങ്ങൾ അവരെ പിടിച്ചു തങ്ങളുടെ ക്ഷേത്രത്തിൽ കൊണ്ടുപോയി. ദേവന്മാർക്കു യാഗം കഴിക്കയോ മരണം വരിക്കയോ ഏതു വേണമെന്നു തീരുമാനിക്കാൻ ആവശ്യപ്പെട്ടു. യേശു നമ്മെ വിളിക്കുന്നു എന്നു യുദാ ശിമോനോടു പറഞ്ഞു. ഞാനും മാലാഖമാരുടെ നടുവിൽ യേശുവിനെ കാണുന്നു എന്നു ശിമോൻ പറഞ്ഞു. വേഗം പൊയ്ക്കൊൾക, ക്ഷേത്രം നിലംപതിക്കയും ജനങ്ങൾ മുഴുവൻ ചാവുകയും ചെയ്യുമെന്നു പറഞ്ഞു. അരുതേ, ഇവരിൽ ചിലർകൂടി മാനസാന്തരപ്പെടുവാൻ അവസരം കൊടുക്കണമെന്നു ശിമോൻ പറഞ്ഞു . അവർ ഓടി രക്ഷപെടുവാൻ ഇഷ്ടപ്പെട്ടില്ല. അപ്പോൾ ജനങ്ങൾ അവരെ പിടിച്ചു കൊന്നുകളഞ്ഞു. അങ്ങനെ ശിമോനും യൂദായും ഒരുമിച്ചു രക്തസാക്ഷിമരണം വരിച്ചു എന്നു പറയപ്പെടുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74-ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു ചരിത്രവുമുണ്ട്.

ശിമോൻ എരിവുകാരനായിരുന്നു എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെരോദാവ് മരിക്കുന്നതിനു മുമ്പ് തന്റെ രാജ്യം തന്റെ മൂന്നുമക്കൾക്കായി വിഭജിച്ചുകൊടുത്തു. വടക്കുകിഴക്കു ഭാഗത്തുള്ള ഇതുര്യാതൃക്കോനിത്ത പ്രദേശം ഫിലിപ്പോസിനും ഗലീല ഹെരോദാ അന്തിപ്പാസിനും യെഹൂദ്യയും ശമര്യയും അർക്കലയോസിനും ലഭിച്ചു . ഈ വിഭജനത്തിന് റോമാ ഗവൺമെന്റിന്റെ അംഗീകാരം ആവശ്യമായിരുന്നു. അതു ലഭിക്കുന്നതിന് മുമ്പുതന്നെ ഗലീലയിലെ യുദാസ് എന്നൊരുവന്റെ നേതൃത്വത്തിൽ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു (പ്രവൃ, 5:36-37). ഈ വിഭജനം റോമാക്കാർ അംഗീകരിച്ചു എങ്കിലും അർക്കലയോസ് അപ്രാപ്തനായ ഭരണകർത്താവ് ആയിരുന്നതിനാൽ, യെഹൂദ്യയും ശമര്യയും റോമാ ഗവൺമെന്റിന്റെ നേരിട്ടുള്ള ഭരണത്തിലായിത്തീർന്നു. സാധാരണ പതിവനുസരിച്ചു പുതിയ പ്രവിശ്യയിൽ നല്ല ഭരണ സംവിധാനം ഏർപ്പെടുത്തുന്നതിനും നികുതിപിരിവു മുതലായ കാര്യങ്ങൾ ക്രമപ്പെടുത്തുവാനുമായി ജനസംഖ്യ കണക്കെടുക്കുന്നതിന് ഗവർമെന്റ് ഉത്തരവിട്ടു (ലൂക്കൊ, 2:1-3). ഉടനെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ഒരു യെഹൂദന് ദൈവം മാത്രമാണ് രാജാവ്. കരമോ കപ്പമോ മറ്റാർക്കും കൊടുക്കുന്നതിനെ യെഹൂദൻ അംഗീകരിക്കയില്ല. അങ്ങനെ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിന് യുദാ നേതൃത്വം നല്കി. എന്നാൽ റോമാ ഗവർമെന്റ് അതിനെ നിഷ്കരുണം അടിച്ചമർത്തുകയും യൂദാസ് കൊല്ലപ്പെടുകയും ചെയ്തു. വളരെ രക്തച്ചൊരിച്ചിലിന് ഇടയാക്കിയ ഈ വിപ്ലവത്തിന്റെ ഫലമായിട്ടാണ് ‘എരിവുകാർ’ എന്നൊരു പാർട്ടി രൂപം പ്രാപിച്ചത്. അവർ യെഹൂദ ന്യായപ്രമാണം സംബന്ധിച്ചു നല്ല തീഷ്ണതയുള്ളവരും വിദേശമേധാവിത്വത്തെ ശക്തിയോടെ എതിർക്കുന്നവരുമായിരുന്നു. ഇങ്ങനെയുള്ള ഒരു പാർട്ടിക്കു സാധാരണ വന്നുചേരാവുന്ന വിപത്ത് ഇവർക്കും ഉണ്ടായി. അങ്ങനെ എരിവുകാരുടെ പാർട്ടി കാലക്രമേണ കൊള്ളയും കൊലയും നടത്തി റോമാഭരണത്തെ എല്ലാവിധത്തിലും എതിർക്കുന്ന ഒരു ഭീകരപ്രസ്ഥാനമായി മാറി. യേശു വിളിക്കുന്നതിനു മുമ്പ് ശിമോനും ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. കാര്യസാധ്യത്തിനു വേണ്ടി എതിരാളികളെ കൊല ചെയ്യാൻ മടിക്കാത്ത എരിവുകാരനായ ശിമോൻ മറ്റുള്ളവർക്കു വേണ്ടി സ്വന്തജീവനെ ബലികഴിക്കുവാൻ തയ്യാറായി.

തദ്ദായി

തദ്ദായി (Thaddaeus)

പേരിനർത്ഥം — വിശാലഹൃദയൻ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾ. തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല.

പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.

ചെറിയ യാക്കോബ്

ചെറിയ യാക്കോബ് (James)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: അല്ഫായുടെ മകൻ യാക്കോബ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:16; പ്രവൃ, 1:13).

പേരിനർത്ഥം — ഉപായി

പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളായ ചെറിയ യാക്കോബ് അല്ഫായിയുടെ മകനാണ്. (മത്താ, 10:3, മർക്കൊ, 3:18, ലൂക്കൊ, 6:15 ,അപ്പൊ, 1:13). യാക്കോബിന്റെ അമ്മയുടെ പേര് മറിയ എന്നായിരുന്നു. (മർക്കൊ, 15:40, 16:1). ചില വാക്യങ്ങളുടെ വെളിച്ചത്തിൽ യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയാണ് ഈ മറിയ എന്നു ചിലർ കരുതുന്നു. (യോഹ, 19:25, മത്താ, 27:56). മറ്റേ യാക്കോബിനെക്കാൾ പ്രായത്തിലോ വലിപ്പത്തിലോ ചെറുതായിരുന്നതു കൊണ്ടായിരിക്കണം ചെറിയ യാക്കോബ് എന്നു അറിയപ്പെട്ടത്. (മർക്കൊ, 15:40). യാക്കോബിന് രണ്ടു സഹോദരന്മാരുണ്ട്; യൂദായും, യോസയും. (മത്താ, 27:56, ലൂക്കൊ, 6:16). അല്ഫായി മക്കളിലാതെ മരിച്ചുവെന്നും യോസേഫ് അയാളുടെ ഭാര്യയെ പരിഗ്രഹിച്ചുവെന്നും ചിന്തിക്കുന്നവരുണ്ട്. അപ്രകാരം ജനിച്ച യാക്കോബ് നിയമപരമായി അല്ഫായിയുടെ പുത്രനും യേശുവിന്റെ അർദ്ധസഹോദരനുമാണ്. 94-ാം വയസിൽ യാക്കോബിനെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്സ് രേഖപ്പെടുത്തുന്നു.