All posts by roy7

അന്യദൈവങ്ങൾ

അന്യദൈവങ്ങൾ (Other gods)

‘ഏകദൈവമല്ലാതെ ദൈവമില്ല’ (1കൊരി, 8:4) എന്നും, ‘പിതാവായ ഏകദൈവമേ നമുക്കുള്ളു’ (1കൊരി, 8:6) എന്നും പറയുമ്പോൾ, അന്യദൈവങ്ങൾ എന്ന പ്രയോഗം അർത്ഥശൂന്യമാണ്. അന്യഭൂമി, അന്യസൂര്യൻ, അന്യചന്ദ്രൻ എന്നൊക്കെ പറയുമ്പോലെ ഒരു ചേർച്ചയില്ലാത്ത പ്രയോഗമാണത്. പത്തു കല്പനകളിലെ രണ്ടാമത്തെ കല്പന “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു:” (പുറ, 20:3) എന്നാണ്. അതിൻ്റെ നിർവ്വചനമാണ് 4-മുതൽ 6-വരെ വാക്യങ്ങൾ. ജാതികൾ ദൈവമെന്നു പറഞ്ഞ് ആരാധിക്കുന്നത് അസ്തിത്വം ഇല്ലാത്ത നിർജ്ജീവമായ വസ്തുക്കളെയാണ്. അർത്ഥാൽ, ജാതികൾ തങ്ങളുടെ ദേവന്മാർ എന്നപേരിൽ ഉണ്ടാക്കിവെക്കുന്ന വിഗ്രഹങ്ങളാണ് അന്യദൈവങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്യദേവന്മാരെ പൂജിക്കുന്നത് വിഗ്രഹാരാധനയും ഭൂതാരാധനയുമാണ്. അന്യദേവന്മാരെ ആരാധിക്കരുതെന്ന് ന്യായപ്രമാണത്തിൽ പ്രത്യേകം കല്പന നൽകിയിരുന്നു. “ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിൻ; അന്യദൈവങ്ങളുടെ നാമം കീർത്തിക്കരുത്; അതു നിന്റെ വായിൽ നിന്നു കേൾക്കയും അരുത്:” (പുറ, 23:13). ദാവീദ് പറയുകയാണ്; “അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല:” (സങ്കീ, 16:4). സത്യദൈവത്തെ ഉപേക്ഷിച്ച് അന്യദേവന്മാരെ സ്വീകരിക്കുന്നവരുടെ വേദനകൾ വർദ്ധിക്കും. കനാന്യരിൽ നിന്നാണ് അധികം അന്യദേവന്മാരും യിസ്രായേൽ മക്കളുടെ ഇടയിൽ പ്രവേശിച്ചത്. വിജാതീയർ യാഗമൃഗത്തിന്റെ രക്തത്തോടുകൂടെ വീഞ്ഞാ വെള്ളമോ കലർത്തി ദേവന്മാർക്കർപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഇതിനെ രക്തപാനീയ ബലിയെന്നു വിളിക്കും. പൂജകൻ ഈ പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്യും. രക്തത്തോടുകൂടിയുള്ള ഭക്ഷണപാനീയങ്ങൾ യിസ്രായേലിന് വിലക്കപ്പെട്ടിരുന്നു: (ഉല്പ, 9:4; ലേവ്യ, 3:17; 7:26; 17:10). ബൈബിളിൽ അനേകം അന്യദേവന്മാരുടെ പേരുകൾ പറയപ്പെട്ടിട്ടുണ്ട്. ഇവയിൽ പലതും യിസ്രായേൽ ഭജിച്ചവയാണ്. അന്യദേവന്മാരുടെ വിവരണം ചുവടെ ചേർക്കുന്നു:

1. അദ്രമേലെക് (Adrammelech)

ഉത്തര പശ്ചിമ മെസൊപ്പൊട്ടേമിയയിൽ അദാദ് മിൽക്കി (Adad-Milki) എന്ന പേരിൽ പൂജിക്കപ്പെട്ടുവന്ന ദേവൻ. അരാമ്യദേവനായി ഹദദിന്റെ മറെറാരു രൂപമാണിത്. ബി.സി. 722-നുശേഷം അശ്ശൂര്യർ സെഫർവ്വയീമിൽ നിന്നും കൊണ്ടുവന്നു ശമര്യയിൽ കുടിപാർപ്പിച്ചവർ അദ്രമേലെക്കിനെ ആരാധിച്ചു. അവർ അദ്രമേലെക്കിനു മക്കളെ അഗ്നിപ്രവേശം ചെയ്യിച്ചു: (2രാജാ, 17:31). അദ്രമേലെക്കും അനമേലെക്കും ഒരുമിച്ചു പറയപ്പെട്ടിരിക്കയാൽ ഒരു ദ്വന്ദ്വദേവനായിരിക്കണമെന്ന ധാരണ ചിലർക്കുണ്ട്. പക്ഷേ അതിനു തെളിവില്ല.

2. അനമേലൈക്ക് (Anammelech)

ബി.സി. 722-നു ശേഷം അശ്ശൂര്യർ സെഫർവ്വയീമിൽ നിന്നും കൊണ്ടുവന്നു ശമര്യയിൽ കുടിപാർപ്പിച്ചവർ പൂജിച്ചുവന്ന ഒരു ദേവൻ: (2രാജാ, 17:31). ബാബിലോന്യരുടെ ആകാശദേവനാണ് അനു (Anu). ഈ ദേവനും ആളുകൾ മക്കളെ അഗ്നിപ്രവേശം ചെയ്യിച്ചു.

3. അർത്തെമിസ് (Diana)

അർത്തെമിസ് ദേവി ഗ്രീക്കുകാരുടെ ഇടയിൽ ഡയാനയെന്നും റോമാക്കാരുടെ ഇടയിൽ അർത്തെമിസ് എന്നും അറിയപ്പെട്ടിരുന്നു. പുരാണ കഥയനുസരിച്ച് സൂയസ് ദേവന്റെ മകളാണ്. അമ്പും വില്ലും ധരിച്ച് കലമാനിനെ പിന്തുടരുന്ന രൂപത്തിലാണ് ചിത്രണം ചെയ്തിട്ടുള്ളതാ. ബാധകളെ അയയ്ക്കുകയും മനുഷ്യരെ സംഹരിക്കുകയും ചെയ്യുമെന്ന് ആരാധകർ വിശ്വസിച്ചു വന്നു. അപ്പോളോ പകലിന്റെ പ്രകാശ ദേവതയായിരിക്കുന്നതു പോലെ രാത്രിയുടെ പ്രകാശദേവതയാണ് അർത്തെമിസ്. തന്മൂലം ചന്ദ്രദേവിയായി കരുതപ്പെട്ടു. അർത്തെമിസ് ദേവി യൗവനക്കാരുടെ പ്രത്യേകിച്ചും കന്യകമാരുടെ സംരക്ഷകയാണ്. വിവാഹത്തിനുമുമ്പ് കന്യകമാർ ഒരു മുടിക്കെട്ടും അരഞ്ഞാണും കന്യാവസ്ത്രവും അർത്തെമിസിനു സമർപ്പിക്കുക പതിവായിരുന്നു. എഫെസൊസിൽ ആരാധിച്ചുവന്ന അർത്തെമിസ് ദേവി ഒരു പൗരസ്ത്യ ദേവതയാണ്. ഈ ദേവതയെ ആരാധിക്കുന്നതിന് ഷണ്ഡന്മാരെ നിയമിച്ചിരുന്നു.

അർത്തെമിസ് ദേവിയെ അമ്മയായും പോറ്റമ്മയായും ആണ് അവർ കരുതിയിരുന്നത്. എഫെസൊസിലെ അർത്തെമിസ് ദേവിയുടെ ക്ഷേത്രം ലോകത്തിലെ സപ്താത്ഭുതങ്ങളിൽ ഒന്നായിരുന്നു. ഈ ക്ഷേത്രത്തിലെ വിഗ്രഹം ദ്യോവിൽ (ആകാശം) നിന്നു വീണു കിട്ടിയതാണെന്നു അവിടത്തുകാർ വിശ്വസിച്ചിരുന്നു: (പ്രവൃ, 19:35). തട്ടാന്മാരുടെ ആദായകരമായ തൊഴിലായിരുന്നു അർത്തെമിസ് ദേവിയുടെ ക്ഷേതബിംബങ്ങളെ നിർമ്മിച്ചു വില്ക്കുക. പൗലൊസിൽ നിന്നും സുവിശേഷം കേട്ട അനേകർ ഈ തൊഴിൽ ഉപേക്ഷിച്ചു. അതിനാലാണ് ദമേത്രിയൊസ് എന്ന തട്ടാൻ ജനത്തെ ഇളക്കിവിട്ടു കലഹം ഉണ്ടാക്കിയത്: (പ്രവൃ, 19:23-41).

4. അശീമ (Ashima)

ഹമാത്തുകാരുടെ ദേവൻ. ബി.സി. 722-നു ശേഷം അശ്ശൂർരാജാവായ ശല്മനേസർ ശമര്യയിൽ കുടിയിരുത്തിയ ഹമാത്തുകാർ അശീമയെ ആരാധിച്ചു: (2രാജാ, 17:30).

5. അശേരാ (Asherah)

അശേരാ എന്ന എബ്രായ പ്രയോഗം പഴയനിയമത്തിൽ 40 സ്ഥാനങ്ങളിലുണ്ട്. അതിന്റെ വിവർത്തനത്തെ സംബന്ധിച്ചിടത്തോളം തികഞ്ഞ അവ്യവസ്ഥയാണുള്ളത്. നാലിടങ്ങളിലൊഴികെ സെപ്റ്റജിൻ തോപ്പ്, തോട്ടം (groves) എന്നു പരിഭാഷപ്പെടുത്തി. ഉത്തര സിറിയയിലെ ഉഗാറിത്തിൽ നിന്നു കണ്ടെടുത്ത റാസ്പഷമ്റാ ഗ്രന്ഥങ്ങളിൽ അഷേറാത്ത് എന്ന പേരിൽ അശേരാ പറയപ്പെട്ടിരിക്കുന്നു. ഏൽ ദേവൻ്റെ കാന്തയായും സാഗരകന്യകയായും അറിയപ്പെടുന്നു. ബി.സി. 15-ാം നൂറ്റാണ്ടിൽ സോരിലെ (Tyre ) പ്രധാന ദേവിയായിരുന്നു. ആഹാബിന്റെ ഭാര്യയായ ഈസേബെൽ അശേരാപൂജ യിസ്രായേലിൽ ഏർപ്പെടുത്തി. 400 അശേരാ പ്രവാചകന്മാരെ ഈ രാജ്ഞി സംരക്ഷിച്ചു വന്നു. ഏലീയാവു അവരെ കൊന്നു: (1രാജാ, 18:40).

അശേരാ പഴയനിയമത്തിൽ ബാലിനോടൊപ്പം ഒരു ദേവിയായി പ്രത്യക്ഷപ്പെടുന്നു: (ന്യായാ, 3:7). ബൈബിളിലെ അധിക പരാമർശങ്ങളും അശേരാ പ്രതിഷ്ഠയെക്കുറിച്ചുളളതാണ്. അശേരായുടെ മറ്റു പേരുകളാണ് അസ്തോരെത്ത്, അനാത് എന്നിവ. ഒരു കയ്യിൽ ലില്ലിപ്പൂവും മറുകയ്യിൽ സർപ്പവുമേന്തി സിംഹത്തിന്മേൽ സവാരിചെയ്യുന്ന നഗ്നസ്ത്രീയായി ചിത്രീകരിക്കപ്പെട്ടിരുന്നു. അശേരാ തലതിരിഞ്ഞ ധാർമ്മികാർത്ഥത്തിൽ വിശുദ്ധ (കുദ്ഷു) എന്നു വിളിക്കപ്പെട്ടു. ഈ വിശുദ്ധയ്ക്ക് വേണ്ടി സമർപ്പിക്കപ്പെട്ട പുരുഷമൈഥുനക്കാരാണ് കെദ്ഷീം: (ആവ, 23:18; 1രാജാ, 14:24; 15:12; 22:46). യിസ്രായേലിൽ ഇവൾ മാലിന്യത്തിനു കാരണമായിത്തീർന്നു. കാമവും കുരുതിയും കനാന്യ മതത്തിന്റെ പ്രത്യേകതകളാണ്. ബാൽ പുരാണശകലത്തിൽ അനാത് നാശത്തിന്റെ അട്ടഹാസവുമായി പ്രത്യക്ഷപ്പെടുന്നു. ഏതോ കാരണത്താൽ അവൾ യുവാക്കളും വൃദ്ധരുമായി മനുഷ്യവർഗ്ഗത്തെ മുഴുവൻ കുരുതികഴിച്ചു. മനുഷ്യരക്തത്തിൽ കഴുത്തോളം മുങ്ങി മുന്നോട്ടു നീങ്ങി. ബാബിലോന്യ ദേവന്മാരുടെ പട്ടികകളിൽ അഷ്റാത്തും എന്ന ഒരു ദേവതയെ കാണാം. ദക്ഷിണ അറേബ്യയിൽ ചന്ദ്രദേവന്റെ ഭാര്യയായി അതിറാത്ത് പൂജിക്കപ്പെട്ടു വന്നു. ഏലീയാവിന്റെ കാലത്ത് ഈസേബെലിൻ്റെ മേശയിങ്കൽ ഭക്ഷിച്ചുവന്ന 400 അശേരാ പ്രവാചകന്മാർ ഉണ്ടായിരുന്നു: (1രാജാ, 18:19). യെരുശലേം ദൈവാലയത്തിൽ മനശ്ശെ രാജാവ് അശേരയെ പ്രതിഷ്ഠിച്ചു: (2 രാജാ, 21:7). അദ്ദേഹത്തിന്റെ കാലത്തു ദേശമെങ്ങും അനേകം പൂജാസ്ഥലങ്ങൾ അശേരയ്ക്കുണ്ടായിരുന്നു. യോശീയാവിന്റെ കാലത്തുണ്ടായ നവോത്ഥാനത്തിൽ അശേരാപൂജ നാമാവശേഷമായി.

അശേരാദേവിയുടെ പൂജ ബാൽവിഗ്രഹത്തോടു ചേർത്താണ് പറയപ്പെടുക. ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചുകളയുകയും ഒപ്പം അശേരാപ്രതിഷ്ഠ വെട്ടിക്കളയുകയും ചെയ്തു: (ന്യായാ, 6:25). ആസാ രാജാവിന്റെ അമ്മയായ മയഖാ അശേരയ്ക്കു ഒരു ശ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയതുകൊണ്ടു അവളെ രാജ്ഞി സ്ഥാനത്തു നിന്നും നീക്കിക്കളഞ്ഞു: (1രാജാ, 15:13). “നിന്റെ ദൈവമായ യഹോവയ്ക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ യാതൊരു അശേരാ പ്രതിഷ്ഠയും പ്രതിഷ്ഠിക്കരുതെന്നു” യഹോവ യിസ്രായേൽ ജനത്തോടു കല് പിച്ചു: (ആവ, 16:21). യിസ്രായേലിൽ മതനവീകരണത്തിനു ശ്രമിച്ച എല്ലാ രാജാക്കന്മാരും അശേരാ പ്രതിഷ്ഠകൾ നശിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു: (1രാജാ, 16:33; യെശ, 17:7).

6. അശ്വിനി (Castor and pollux)

ഗ്രീക്കുപുരാണത്തിൽ സൂയസ് ദേവന്റെ പുത്രന്മാരാണ് കാസ്റ്ററും പൊളളക്സും. മിഥുനം രാശിയിലെ (Gemini Constellation) ഏറ്റവും പ്രകാശം കൂടിയ രണ്ടു നക്ഷത്രങ്ങളാണ് അശ്വിനികൾ. കടൽ യാത്രക്കാരുടെ കാവൽ ദേവന്മാരാണിവർ. കടലിൽ ആപത്തു സംഭവിക്കുമ്പോൾ അശ്വിനിദേവകൾ സഹായിക്കുമെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. മെലിത്ത ദ്വീപിൽ നിന്നും ബദ്ധനായ പൗലൊസ് സഞ്ചരിച്ച കപ്പലിന്റെ ചിഹ്നം അശ്വിനി ആയിരുന്നു: (പ്രവൃ, 28:11). അശ്വതി നക്ഷത്രത്തിന്റെ ദേവതാസ്ഥാനം വഹിക്കുന്നവരാണ് അശ്വിനീദേവന്മാർ. ഇവർ ഇരട്ടകളും അതിസുന്ദരന്മാരും ദേവലോക ഭിഷഗ്വരന്മാരുമാണ്. ഇരുപത്തേഴു നക്ഷത്രങ്ങളിൽ ആദ്യത്തേതാണ് അശ്വതി. മൂന്നു നക്ഷത്രങ്ങളുടെ യോഗം കൊണ്ട് അശ്വമുഖം പോലെ ആകാശത്തിൽ കാണപ്പെടുന്നു.

7. അസ്തോരെത്ത് (Ashtoreth)

കനാന്യർ, സീദോന്യർ, മോവാബ്യർ, അശ്ശൂര്യർ തുടങ്ങിയവർ പൂജിച്ചിരുന്ന ഒരു സന്താനദേവത. ശുക്രഗ്രഹവുമായി ഇതിനെ ബന്ധിപ്പിക്കുന്നുണ്ട്. ലജ്ജയെക്കുറിക്കുന്ന എബ്രായപദമായ ബോഷത്തിന്റെ സ്വരങ്ങൾ മനഃപൂർവ്വം ചേർത്താണ് അസ്തോരെത്ത് എന്ന പേരിനു എബ്രായർ സ്വരീകരണം നല്കിയത്. സുമേര്യരുടെ മാതൃദേവതയായ ‘ഇനാന്ന’യുമായും, ബാബിലോണിലെ ഇഷ്ടാർ, പലസ്തീനിലെ അശേരാ എന്നീ ദേവതകളുമായും പല സാമ്യങ്ങളും അഹ്തോരെത്തിനുണ്ട്. അതോരെത്ത് പൂജയോടനുബന്ധിച്ച് അനേകം മ്ലേച്ഛാചാരങ്ങൾ നിലവിലിരുന്നു. ഒരുവക കാമ പൂജയായിരുന്നു അത്. കനാനിലെത്തിയ യിസ്രായേൽ മക്കൾ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും, അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു: (ന്യായാ, 2:13; 10:6). ശമൂവേൽ പ്രവാചകന്റെ കാലത്ത് അസ്തോരെത്ത് പൂജ വളരെയധികം വ്യാപിച്ചു കഴിഞ്ഞു: (1ശമൂ, 7:3,4; 12:10). കൊല്ലപ്പെട്ട ശൗലിന്റെ ആയുധവർഗ്ഗം ഫെലിസ്ത്യർ എടുത്തു അസ്തോരെത്തിന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു: (1ശമൂ, 3:10; 1ദിന, 10:10). ശലോമോൻ സീദോന്യ ദേവിയായ അസ്തോരെത്തിനെ ചെന്നു സേവിച്ചു: (1രാജാ, 11:5). യെരുശലേമിന്നെതിരെ നാശപർവ്വതത്തിന്റെ വലത്തുഭാഗത്തു ശലോമോൻ അസ്തോരെത്തിനു പൂജാഗിരി പണിതു: (2രാജാ, 23:13). യോശീയാ രാജാവു ഈ പൂജാഗിരിയെ നശിപ്പിച്ചു.

8. ഇന്ദ്രൻ (Jupiter)

ഗ്രീസിലെ ഹൂരസ് (Zeus) ദേവനെയാണ് മലയാളത്തിൽ ഇന്ദ്രൻ എന്നു വിവർത്തനം ചെയ്തിരിക്കുന്നത്. ഗ്രീക്കുകാരുടെ പരമദേവനാണ് സൂയസ്. ആകാശദേവനായ സൂയസിന്റെ നിയന്ത്രണത്തിലാണ് കാറ്റ്, മേഘം, മഴ, ഇടി തുടങ്ങിയ പ്രകൃതിശക്തികൾ. അന്ത്യൊക്കസ് നാലാമൻ യെഹൂദാ മതത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽ യെരൂശലേം ദൈവാലയത്തെ അശുദ്ധമാക്കി ഒളിമ്പസ്സിലെ സൂയസ് ദേവനെ പ്രതിഷ്ഠിക്കുവാൻ നിർദ്ദേശം നല്കി. ലുസ്ത്രയിലെ ഒരു മുടന്തനെ പൗലൊസ് സൗഖ്യമാക്കി. ഇതു കണ്ടിട്ട് ജനം ബർന്നബാസിനെ ഇന്ദ്രൻ എന്നും പൗലൊസിനെ മുഖ്യ പ്രസംഗിയാകയാൽ ബുധൻ എന്നും പേർ വിളിച്ചു: (പ്രവൃ, 14:8-13). പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദക്ഷേത്രത്തിലെ പുരോഹിതൻ ഇന്ദ്രനു യാഗം കഴിക്കുന്നതുപോലെ യാഗം കഴിക്കുന്നതിനു കാളകളും പൂമാലകളും കൊണ്ടു് അപ്പൊസ്തലന്മാരുടെ അടുക്കൽ വന്നു. പൗലൊസും ബർന്നബാസും വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തെ തടുക്കുകയും, “ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം” എന്നുള്ള സുവിശേഷം അറിയിക്കുകയും ചെയ്തു: (പ്രവൃ, 14:14,15).

9. കാളക്കുട്ടി പുജ (Calf worship)

മോശെ പർവ്വതത്തിൽ നിന്നു ഇറങ്ങി വരു വാൻ താമസിക്കുന്നു എന്നറിഞ്ഞു ജനം അഹരോന്റെ അടുക്കൽ ചെന്നു തങ്ങളുടെ മുമ്പിൽ നടക്കുന്നതിനു ഒരു ദൈവത്തെ ഉണ്ടാക്കിക്കൊടുക്കുവാൻ ആവശ്യപ്പെട്ടു. അഹരോൻ നിർദ്ദേശമനുസരിച്ചു അവരുടെ കാതിലെ പൊൻകുണുക്കുകൾ കൊണ്ടുവന്നു ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി: (പുറ, 32:1-6; ആവ, 9:16; നെഹെ, 9:18; സങ്കീ, 106:19,20). മിസ്രയീമിൽ നിന്നു തങ്ങളെ വീണ്ടെടുത്തു കൊണ്ടുവന്ന യഹോവയുടെ പ്രതിരൂപമായിട്ടാണ് ഈ വിഗ്രഹത്തെ യിസ്രായേല്യർ കണക്കാക്കിയത്. പൗരസ്ത്യദേശങ്ങളിൽ അക്കാലത്തു കാള പരക്കെ പൂജിക്കപ്പെട്ടിരുന്നു. അശ്ശൂര്യരുടെ ഇടയിൽ ചിറകുളള കാള സർവ്വസാധാരണമായിരുന്നു. കാള പൗരുഷത്തിന്റെയും വീര്യത്തിന്റെയും പ്രതീകമാണ്. രാജ്യം വിഭജിക്കപ്പെട്ടശേഷം യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടു സ്വർണ്ണക്കാളക്കുട്ടികളെ ഒന്നിനെ തെക്കെ അറ്റത്തുള്ള ബേഥേലിലും മറ്റേതിനെ വടക്കുള ദാനിലുമായി പ്രതിഷ്ഠിച്ചു: (1രാജാ, 12:29; 2രാജാ, 17:16; 2ദിന, 11:14,15). കനാന്യ കാളപ്രതിഷ്ഠകളെ യഹോവയുടെ ആരാധനയോടു പൊരുത്തപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. യഹോവ കാളക്കുട്ടിയുടെ മേൽ അദൃശ്യമായി ആരൂഢനായിരിക്കുകയാണെന്നവർ കരുതി. യൊരോബെയാം ഏർപ്പെടുത്തിയ ഈ വിമതാരാധന അപകടമായിത്തീർന്നു. യിസ്രായേൽ വിഗ്രഹാരാധനയുടെ വിളനിലമായി മാറി. ഈ വിഗ്രഹാരാധന പില്ക്കാലത്ത് ‘നെബാത്തിന്റെ മകനായ യൊരോബെയാമിൻറ പാപം’ (1രാജാ, 16:31; 2രാജാ, 3:3) എന്ന അപരനാമത്തിൽ അറിയപ്പെട്ടു. കാളക്കുട്ടി ആരാധനയെ ഹോശേയാ പ്രവാചകൻ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്: (8:5,6; 13:2).

10. കീയുൻ (Chiun)

നക്ഷത്രദേവനാണു് കീയൂൻ: (ആമോ, 5:26). ശനിയുടെ അശ്ശൂര്യൻ നാമമാണ് കൈവാൻ. മസ്സൊറെറ്റിക് പാഠത്തിൽ വെറുപ്പിനെക്കാണിക്കുന്ന ഷിക്കുറ്റ്സ് എന്ന പദത്തിന്റെ സ്വരങ്ങളെ മനഃപൂർവ്വം ചേർത്താണ് കൈവാനെ കീയൂനാക്കിയത്. സെപ്റ്റ്വജിന്റിൽ രേഫാൻ ദേവന്റെ നക്ഷത്രം എന്നു കാണുന്നു. സന്നദ്രീം സംഘത്തിനു മുമ്പിൽ സ്തെഫാനൊസ് ആമോസ് പ്രവചനം ഉദ്ധരിച്ചത് സെപ്റ്റ്വജിന്റിൽ നിന്നായിരുന്നു. “നിങ്ങൾക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കുത്തിനെയും നിങ്ങൾ ചുമന്നു കൊണ്ടുപോകേണ്ടി വരും:” (ആമോ, 5:26).

11. കെമോശ് (Chemosh)

മോവാബ്യരുടെ ദേശീയ ദേവൻ. കെമോശിനു കുഞ്ഞുങ്ങളെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചിരുന്നു: (2രാജാ . 3:26,27). യിസ്രായേൽ മോവാബിനെ കീഴടക്കുവാൻ കാരണം കെമോശിന്റെ ക്രോധമാണെന്നു മോവാബ്യശിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശലോമോൻ രാജാവു യെരുശലേമിനു എതിരെയുളള മലയിൽ കെമോശിനു പൂജാഗിരി പണിതു: (1രാജാ, 11:7). മൂന്നു നൂറ്റാണ്ടുകൾക്കുശേഷം യോശീയാ രാജാവ് അതിനെ നശിപ്പിച്ചു: (2രാജാ, 23:13).

12. ഗദ് ദേവൻ (Gad, troop)

കനാനിലെ ഒരു സൗഭാഗ്യദേവത. വ്യാഴഗ്രഹത്തെ ദേവനാക്കിയതാണെന്ന് കരുതപ്പെടുന്നു: (യെശ, 65:11).

13. തമ്മൂസ് (Thammus)

യെരുശലേം ദൈവാലയത്തിന്റെ വടക്കെ വാതിലിൽ സ്ത്രീകൾ തമ്മൂസിനു വേണ്ടി കരഞ്ഞു കൊണ്ടിരിക്കുന്നത് യെഹെക്കേൽ പ്രവാചകൻ കണ്ടു: (8:14). ഇഷ്ടാർദേവിയുടെ കാമുകനാണ് തമ്മൂസ്. ആണ്ടുതോറും ബാബിലോന്യർ തമ്മൂസിന്റെ മരണത്തിൽ കരയുമായിരുന്നു. തമ്മൂസ് പുജയുടെ ഈ അനുഷ്ഠാനം വിശ്വാസത്യാഗിനികളായ എബ്രായ സ്ത്രീകൾ അനുവർത്തിച്ചു. തമ്മൂസിന്റെ യഥാർത്ഥ നാമം അഡോണിസ് ആണെന്നു കരുതപ്പെടുന്നു. ഈജിപ്റ്റിലെ ഒസിരിസ്, ഫ്രുഗ്യയിലെ ആറ്റിസ് എന്നിങ്ങനെ ആണ്ടുതോറും മരിക്കയും ജീവൻ പ്രാപിക്കയും ചെയ്യുന്ന ദേവന്മാരുമായും അഡോണിസിനെ സാത്മ്യപ്പെടുത്തി. തമ്മൂസിൻറ മുദ്ര കുരിശാണ്. വർഷംതോറും ശിശിരകാലത്ത് തമ്മൂസ് അധോലോകത്ത് അപ്രത്യക്ഷമാകുകയും വസന്തകാലത്ത് പുതിയജീവനിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ബാബിലോന്യ കലണ്ടറിലെ നാലാമത്തെ മാസം തമ്മൂസ് ആണ്. പില്ക്കാലത്ത് യെഹൂദന്മാരും നാലാം മാസത്തെ (ജൂൺ, ജൂലൈ) തമ്മൂസ് എന്നു വിളിച്ചു.

14. തർത്തക് (Tartak)

അശ്ശൂർ രാജാവു ശമര്യയിൽ കുടിപാർപ്പിച്ച അവ്വക്കാർ ആരാധിച്ച മറ്റൊരു ദേവൻ: (2രാജാ, 17:31). ഇത് കഴുതയുടെ രൂപമുളള ഒരു വിഗ്രഹമാണെന്നു ബാബിലോന്യൻ തല്മൂദിൽ പറയുന്നു.

15. ദാഗോൻ (Dagon)

ഒരു പ്രാചീന മെസൊപ്പൊട്ടേമ്യൻ ദേവൻ. മത്സ്യത്തിന്റെ ഉടലും മനുഷ്യന്റെ ശിരസ്സും കൈകളും ആണ് രൂപം: (1ശമൂ, 5:4). റാസ്ഷമ്രാ പുരാണമനുസരിച്ച് ദാഗോൻ്റെ മകനാണ് ബാൽ. ദാഗോൻ ഫെലിസ്ത്യരുടെ ദേശീയദേവനായിരുന്നു. അസ്തോദ്, ഗസ്സ തുടങ്ങിയ പട്ടണങ്ങളിൽ ദാഗോൻ്റെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു: (ന്യായാ, 16:23-30). യിസ്രായേൽ മക്കൾ വാഗ്ദത്തനാട് കീഴടക്കുന്നതിനു മുമ്പുതന്നെ ദാഗോൻ പൂജ കനാനിൽ വ്യാപിച്ചിരുന്നു. കനാന്യരിൽ നിന്നായിരിക്കണം ഫെലിസ്ത്യർ ദാഗോനെ സ്വീകരിച്ചത്. ശിംശോൻ്റെ മരണരംഗം ദാഗോൻ ക്ഷേത്രം ആയിരുന്നു. ക്ഷേത്രം തകർന്നു വീണപ്പോൾ ശിംശോനോടൊപ്പം ഫെലിസ്ത്യരും മരിച്ചു: (ന്യായാ, 16:21-30). അസ്തോദിൽ ദാഗോൻ്റെ ക്ഷേത്രത്തിലായിരുന്നു ഫെലിസ്ത്യർ യഹോവയുടെ പെട്ടകം കൊണ്ടു വച്ചത്: (1ശമൂ, 5:2-5). ഗിൽബോവയിൽ നിഹതനായി വീണ ശൗൽ രാജാവിന്റെ തലയെ ചേദിച്ച് ഫെലിസ്ത്യർ ബേത്ത്ശാനിൽ ദാഗോൻറ ക്ഷേത്രത്തിൽ ബന്ധിച്ചു: (1ശമൂ, 31:8-10; 1ദിന, 10:8-10). യുദ്ധക്കളത്തിൽ ദാഗോൻ്റെ വിഗ്രഹങ്ങളെ ചുമന്നുകൊണ്ടു പോകുന്ന പതിവ് ഫെലിസ്ത്യർക്കു ഉണ്ടായിരുന്നിരിക്കണം: (2ശമൂ, 5:21).

16. നിബ്ഹസ് (Nibhaz)

അശ്ശൂർ രാജാവു ശമര്യയിൽ കുടിപാർപ്പിച്ച അവ്വക്കാർ നിബ്ഹസിനെ ആരാധിച്ചു: (2രാജാ, 17:31). ഈ ദേവനെക്കുറിച്ചു മറ്റൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.

17. നിസ്റോക് (Nisroch)

അശ്ശൂർ രാജാവായ സൻഹേരീബ് (ബി.സി. 765-681) ആരാധിച്ചിരുന്ന ഒരു ദേവൻ. നിസ്റോക്കിന്റെ ക്ഷേത്രത്തിൽ വച്ചാണ് പുത്രന്മാരായ അദ്രമേലെക്കും ശരേസറും പിതാവിനെ വധിച്ചത്: (2രാജാ, 19:36,37; യെശ, 37:38). രാജകഴുകന്റെ ആകൃതിയിലുള്ള ദേവനാണ് നിസ്റോക്. മർദൂക്കുമായി അടുത്തബന്ധമുണ്ട്.

18. നെബോ (Nebo)

ബാബിലോന്യ ദേവൻ: (യെശ, 46:1). ശാസ്ത്രത്തിന്റെയും സാഹിത്യാദികലകളുടെയും അധിദേവത. ബാബിലോണിനടുത്തുളള ബോർസിപ്പാ (Borsippa) ആണ് പ്രധാന ആരാധനാകേന്ദ്രം. അശ്ശൂർ രാജാവായ അഷൂർ ബനിപ്പാൾ (അസ്നപ്പാർ: എസ്രാ, 4:10) നെബോയെ ആരാധിച്ചിരുന്നു. യെശയ്യാ പ്രവാചകൻ ബാബിലോണിൻ്റെ പ്രതീകമായി നെബോവിനെ പറഞ്ഞിട്ടുണ്ട്: (46:1).

19. നെഹുഷ്ഠാൻ (Nehushtan)

മോശെ മരുഭൂമിയിൽ ഉയർത്തിയ താമ്രസർപ്പത്തിനു നല്കിയ പേർ. യിസ്രായേൽ മക്കൾ ഇതിനെ പൂജാവസ്തുവാക്കി മാറ്റി: (2രാജാ, 18:4). തന്മൂലം, വിഗ്രഹാരാധന ദേശത്തുനിന്ന് ഉച്ചാടനം ചെയ്യാനുള്ള ശ്രമത്തിൽ ഹിസ്കീയാ രാജാവ് നെഹുഷ്ഠാനെ ഉടച്ചുകളഞ്ഞു: (2രാജാ, 18:4).

20. നേർഗാൽ (Nergal)

ബാബിലോണിലെ സൂര്യദേവൻ: (2രാജാ, 17:30). ബാബിലോണിലെ കൂഥയായിരുന്നു നേർഗാലിൻ്റെ പ്രധാന പുജാകേന്ദ്രം. അശ്ശൂർ രാജാവ് ശമര്യയിൽ കൊണ്ടുചെന്നു കുടിപാർപ്പിച്ച് ആൾക്കാർ നേർഗാലിനെ ആരാധിച്ചു: (2രാജാ, 17:24,30,33). പ്ലേഗ്, യുദ്ധം, വെള്ളപ്പൊക്കം ഇവയ്ക്കു കാരണഭൂതനായി കരുതപ്പെട്ടിരുന്നു. ബാബേൽ രാജാവായ നെബൂഖദ്നേസരിൻ്റെ പ്രഭുക്കന്മാരിൽ ഒരുവനായ നേർഗ്ഗൽ-ശരേസറിന്റെ പേരിൽ ഈ ദേവനെ കാണാം: (യിരെ, 39:3,13).

21. ബാൽ (Baal)

എബ്രായ ഭാഷയിൽ ബാലിന് ഉടമസ്ഥൻ, യജമാനൻ, കർത്താവ്, നാഥൻ എന്നീ അർത്ഥങ്ങളുണ്ട്. ബാൽ എന്ന പദം ദേവന്മാരോടും മനുഷ്യരോടും ചേർത്തു ഉടമയെയും ദേശത്തെയും കുറിക്കുവാൻ പ്രയോഗിക്കും. യിസ്രായേൽ മക്കൾ കനാനിൽ പ്രവേശിച്ചകാലത്ത് ഓരോ സ്ഥലത്തിനും നാഥനായി ഓരോ ദേവനെ (ബാൽ) പ്രതിഷ്ഠിച്ചിരുന്നു. കനാന്യ ദേവഗണത്തിന്റെ തലവനായിരുന്നു ബാൽ. യിസ്രായേൽ ജനതയുടെ ചരിത്രത്തിലുടനീളം ബാൽ പൂജയുടെ ചിത്രങ്ങൾ കാണാം. ഏൽ ദേവൻ മകനാണ് ബാൽ. കൃഷിയുമായി ബന്ധപ്പെടുത്തി പ്രാചീന കനാന്യരും മെസൊപ്പൊട്ടേമ്യരും പൂജിച്ചിരുന്ന ദാഗോന്റെ മകനായും ബാൽ പറയപ്പെടുന്നുണ്ട്. മരണം , വെളളപ്പൊക്കം, ഇടി, മിന്നൽ തുടങ്ങിയവയുടെ ദേവനാണ് ബാൽ. എല്ലാ മലമുകളിലും ബാലിന്റെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്നു. ബാലിനോടൊപ്പം അശേരാ പ്രതിഷ്ഠകളും ഉണ്ട്. മൃഗബലി, അനുഷ്ഠാനപരമായ ഭോജനം, കാമോത്മത്തനൃത്തം എന്നിവ ബാൽ പൂജയുടെ ഭാഗമാണ്. ഉയർന്ന കുന്നിലെ പൂജാഗിരിക്കടുത്തു സതംഭവിഗ്രഹവും, സമീപത്ത് അശേരാ പ്രതിഷ്ഠയും ഉണ്ട്. പൂജാഗിരികളിൽ വിശുദ്ധ വ്യഭിചാരത്തിന് പ്രത്യേകം മുറികളുണ്ട്. പുരുഷമൈഥുനക്കാർ ഇവിടങ്ങളിലുണ്ടായിരുന്നു: (1രാജാ, 14:23,24). ആഹാബ് രാജാവിന്റെ കാലത്തു ബാൽപൂജ യിസ്രായേലിൽ പ്രവൃദ്ധമായി. ഏലീയാ പ്രവാചകൻ ബാലിന്റെ പ്രവാചകന്മാരെ കർമ്മേൽ പർവ്വതത്തിൽ വച്ചു നേരിടുകയും സത്യദൈവത്തെ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്നു ബാലിന്റെ പ്രവാചകന്മാരെ മുഴുവൻ ഏലീയാ പ്രവാചകൻ കൊന്നു. ബാൽപൂജയെ പരസംഗത്തോടുപമിച്ചാണ് ഹോശേയാ പ്രവാചകൻ പറഞ്ഞിട്ടുളളത്: (ഹോശേ, 2:13). വിശ്വാസത്യാഗത്തിന്റെ കാലത്ത് എബ്രായർ തങ്ങളുടെ കുഞ്ഞുങ്ങളെ ‘ബാൽ’ ചേർത്തു പേർ വിളിച്ചു.

22. ബാൽ-പെയോർ (Baal peor)

പെയോർ മലയിൽ ആരാധിക്കപ്പെട്ടുവന്ന മോവാബ്യ ദേവൻ. മോവാബ്യരുടെ ദേശീയ ദേവനായ കെമോശ് തന്നെയാവാം ഈ ബാൽ-പെയോർ. യിസ്രായേൽ മക്കൾ ശിത്തീമിൽ താവളമടിച്ചിരിക്കുമ്പോൾ മോവാബ്യ സ്ത്രീകളുമായി പരസംഗം ചെയ്തു. അവർ കാമവൈകൃതങ്ങളോടു കൂടി ബാൽ-പെയോരിനെ പൂജിച്ചു. ഇതിന്റെ ശിക്ഷയായി യിസ്രായേൽ ബാധയാൽ പീഡിപ്പിക്കപ്പെട്ടു: (സംഖ്യാ, 25:19; 31:16; ആവ, 4:3; യോശു, 22:17; സങ്കീ, 106:28; ഹോശേ, 9:10).

23. ബാൽ ബരീത്ത് (Baal Berith)

ഗിദയോൻ്റെ മരണശേഷം ശെഖേമിൽ ആരാധിക്കപ്പെട്ട ദേവൻ: (ന്യായാ, 8:33; 9:4). ഉടമ്പടി ദേവൻ (ഏൽ ബെരീത്ത്) എന്നും പേരുണ്ട്: (ന്യായാ, 9:46).

24. ബാൽ സെബുബ് (Baal Zebub)

ഫെലിസ്ത്യ നഗരമായ എക്രോനിലെ ദേവൻ. സെബുബ് എന്ന എബ്രായ പദത്തിന്നർത്ഥം ഈച്ച എന്നത്രേ. ഈച്ചകളുടെ സ്രഷ്ടാവായ ഈ ദേവനു ഈച്ചകളെ നിയന്ത്രിക്കുവാൻ കഴിയും എന്നു വിശ്വസിക്കപ്പെട്ടുവന്നു. യിസ്രായേൽ രാജാവായ അഹസ്യാവു (ബി.സി. 849) മാളികയുടെ കിളിവാതിലിൽ കൂടി വീണു ദീനംപിടിച്ചു. ഈ ദീനം മാറുമോ എന്നറിയാൻ അവൻ എക്രോനിലെ ബാൽസെബൂബിനോടു ചോദിക്കാൻ ദൂതന്മാരെ അയച്ചു: (2രാജാ, 1:2-16). മത്തായി 12:24-ൽ ബെയെത്സെബൂൽ എന്നു കാണാം. ഭൂതങ്ങളുടെ തലവൻ ആണ് ബെയെത്സെബൂൽ: (മത്താ, 12:24,27; മർക്കൊ, 3:22; ലൂക്കൊ, 11:15,18). സാത്താനും ബൈയെത്സെബൂൽ എന്ന പേരുണ്ട്: (മത്താ, 12:26; മർക്കൊ, 3:23,26; ലൂക്കൊ, 11:18). ശേമ്യ സംസാരഭാഷയിൽ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു വന്നിരുന്നു: (മത്താ, 10:25).

25. ബുധൻ (Mercury)

റോമിലെ വ്യാപാരദേവത. സൂയസ് ദേവൻ്റെ പുത്രനായ ഹെർമ്മിസ് ആണ് ബുധൻ. വിപഞ്ചി (വീണ) കണ്ടുപിടിച്ചതും ദേവന്മാരുടെ മുന്നോടിയും മരിച്ചവരെ പാതാളത്തിലേക്കു കൊണ്ടുപോകുന്നതും ബുധനാണ്. പ്രഭാഷണകലയുടെ അധിദേവത ബുധൻ ആയതുകൊണ്ടാണ് മുഖ്യപ്രസംഗിയായ പൗലൊസിനെ ലുസ്ത്രക്കാർ ബുധൻ എന്നു വിളിച്ചതു്: (പ്രവൃ, 14:8-13).

26. ബേൽ (Bel)

ബാലിന്റെ തത്ഭവം: (യിരെ, 50:2; 51:44; യെശ, 46:1). ബാബിലോണിന്റെ കാവൽ ദേവൻ: (യിരെ, 51:44). ബാബിലോന്യ ദേവഗണത്തിന്റെ തലവനായ മർദൂക്കായിരിക്കണം. മർദൂക് എബ്രായർക്കു മൊരോദക് (Merodach) ആണ്. സൂര്യദേവനാകയാൽ ഈ ദേവന്റെ ഉത്സവം ആഘോഷിക്കുന്നത് വർഷാരംഭത്തിലെ വസന്തത്തിലത്രേ. പ്രപഞ്ചശക്തികളായ കാറ്റ്, കൊടുങ്കാററ് എന്നിവയുടെ ദേവനായി കരുതപ്പെട്ടുവന്നു. ഈ ദേവൻ്റെ ബിംബത്തെ വണങ്ങുവാനാണ് നെബൂഖദ്നേസർ രാജാവാ ദാനീയേലിനോടും കൂട്ടരോടും കല്പിച്ചതെന്ന് ‘ബേലും സർപ്പവും’ എന്ന അപ്പൊക്രിഫാഗ്രന്ഥം പറയുന്നു.

27. മിൽക്കോം (Malcham)

അമ്മോന്യരുടെ ദേവൻ. ശലോമോൻ അമ്മോന്യരുടെ മേച്ഛവിഗ്രഹമായ മിൽക്കോമിനെ സേവിച്ചു: (1രാജാ, 11:5,31). 300 വർഷത്തിനുശേഷം യോശീയാ രാജാവ് ശലോമോൻ മിൽക്കോമിനു പണിതിരുന്ന പൂജാഗിരികളെ നശിപ്പിച്ചു: (2രാജാ, 23:13).

28. മെനിദേവി (Meni)

ഭാഗ്യദേവതയാണ് മെനി. വിശ്വാസത്യാഗത്തിന്റെ കാലത്ത് എബ്രായർ മെനിദേവിയെ ആരാധിച്ചു: (യെശ, 65:11).

29. മേരോദാക് (Merodach)

മർദൂക് എന്ന അക്കാദിയൻ ദേവൻ്റെ എബായ നാമം. ബാബിലോൺ പട്ടണത്തിന്റെ അധിദേവൻ: (യിരെ, 50:2). നെബൂഖദ്നേസറും കോരെശും മേരോദാക്കിനെ പൂജിച്ചു. ബാബിലോന്യ രാജാക്കന്മാരായ മെരോദാക്-ബലദാൻ (യെശ, 39:1), എവിൽ മേരോദാക് (2രാജാ, 25:27) എന്നിവരുടെ പേരുകൾ മേരോദാ ദേവനുമായി ബന്ധപ്പെട്ടതാണ്.

30. മൊലേക് (Molech)

മല്ക്കോം (യിരെ, 49:1,3), മല്ക്കാം (സെഫ, 1:5), മൊലോക്ക് (പ്രവൃ, 7:43; ആമോ, 5:26-ൽ രാജാവെന്നു വിവർത്തനം ചെയ്തിരിക്കുന്നു), മിൽക്കോം (1 രാജാ, 11:5,33), മോലേക്ക് (1രാജാ, 11:7), മോലെക്ക് (യിരെ, 32:35). അമ്മോന്യരുടെ ദേവൻ: (1രാജാ, 11:5,33). യിരെമ്യാവ് 32:35-ൽ ബാലിനോടു ചേർത്താണ് മൊലേക്കിനെ പറഞ്ഞിട്ടുള്ളത്. മൊലേക്ക് ഒരു പ്രത്യേക ദേവനല്ലെന്നും സ്ഥാനപ്പേർ മാത്രമാണെന്നും കരുതുന്ന പണ്ഡിതന്മാർ ഉണ്ട്. മൊലേക്ക് ദേവന് കുഞ്ഞുങ്ങളെ അഗ്നിപ്രവേശം ചെയ്യിച്ചിരുന്നു. അമ്മോന്യർ തങ്ങളെ സംരക്ഷിക്കുന്ന പിതാവായിട്ടാണ് മൊലേക്കിനെ ആരാധിച്ചിരുന്നതാ. മൊലേക്കിനെ ആരാധിക്കരുതെന്നു യഹോവ യിസ്രായേൽ ജനത്തോടു കർശനമായി കല്പിച്ചിരുന്നു: (ലേവ്യ, 20:2-5). വിശ്വാസഭ്രഷ്ടരായ രാജാക്കന്മാർ (യിസ്രായേലിലെയും യെഹൂദയിലെയും) തങ്ങളുടെ കുഞ്ഞുങ്ങളെ അഗ്നിപ്രവേശം ചെയ്യിച്ചു: (2രാജാ, 17:17,18; യെഹെ, 23:4,36-39). ശലോമോൻ രാജാവു യെരൂശലേമിനു എതിരെയുള്ള മലയിൽ മൊലേക്കിനു പൂജാഗിരി പണിതു: (1രാജാ, 11:7,8). യെഹൂദാ രാജാക്കന്മാരിൽ ആഹാസും മനശ്ശെയുമാണ് തങ്ങളുടെ സന്തതികളെ അഗ്നിപ്രവേശം ചെയ്യിച്ചത്. ആരും തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലത്തെ യോശീയാരാജാവു അശുദ്ധമാക്കി: (2രാജാ, 23:10-13). എന്നാൽ ഈ ആചാരം പൂർണ്ണമായി മാറിയില്ല. യെഹെസ്കേൽ പ്രവാചകന്റെ കാലത്തു അതു തുടർന്നു: (യെഹ, 20:31).

31. രിമ്മോൻ (Rimmon)

ദമ്മേശെക്കിൽ പൂജിച്ചുവന്ന ഒരു അരാമ്യദേവൻ: (2രാജാ, 5:18). അരാം രാജാവ് രിമ്മോൻ ക്ഷേത്രത്തിൽ പതിവായി നമസ്കരിച്ചിരുന്നു. ഹദദ് രിമ്മോൻ്റെ സംഗൃഹീത രൂപമായിരിക്കണം രിമ്മോൻ. അരാമ്യരുടെ സൂര്യദേവൻ ഹദദ് ആണ്.

32. രേഫാൻ (Rephan)

സ്തെഫാനൊസ് ന്യായാധിപസംഘത്തിനു മുമ്പാകെ ചെയ്ത ഭാഷണത്തിൽ പരാമർശിച്ച ഒരു നക്ഷത്രദേവൻ: (അപ്പൊ, 7:43). സാതെഫാനൊസ് ആമോസ് 5:26,27-ലെ സെപ്റ്റ്വജിന്റ് വിവർത്തനത്തെ ഉദ്ധരിക്കയായിരുന്നു.

33. വനഭുതം (Satyr)

ബാബിലോണിൻ്റെ ശൂന്യശിഷ്ടങ്ങളുടെ ഇടയിൽ ഭൂതങ്ങൾ നൃത്തം ചെയ്യുമെന്നും (13:21), ഏദോമ്യ നഗരങ്ങൾ ശൂന്യമാകുമെന്നും അവിടെ വനഭൂതം വനഭൂതത്തെ വിളിക്കുമെന്നും (34:14) യെശയ്യാവു പ്രവചിച്ചു. സായീർ എന്ന എബ്രായ പദത്തെയാണ് ഭൂതമെന്നും വനഭൂതമെന്നും രണ്ടു വിധത്തിൽ തർജ്ജമ ചെയ്തിട്ടുള്ളത്. രോമാവൃതൻ എന്നാണ് എബ്രായ പദത്തിൻ്റെ അർത്ഥം. അതു സൂചിപ്പിക്കുന്നത് ആണാടിനെയാണ്. ലേവ്യർ 17:7-ൽ ഭൂതം എന്നും, 2ദിന, 11:14-ൽ മേഷവിഗ്രഹം എന്നും ഇതേ എബായപദത്തെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മേഷ രൂപത്തിലുളള വിഗ്രഹങ്ങളെയോ പ്രസ്തുത വിഗ്രഹങ്ങൾക്കു ചൈതന്യം നല്കുന്ന ഭൂതങ്ങളെയോ ആകണം ഈ പ്രയോഗം സൂചിപ്പിക്കുന്നത്. വെളിപ്പാട് 18:2-ലെ ദുർഭൂതങ്ങളും വനഭൂതങ്ങളുടെ ഗണത്തിലുള്ളവയാണ്. യവന, റോമൻ പുരാണ കഥകളനുസരിച്ച് ബാക്കസിൻ്റെ വനദേവനാണു് Satyr അഥവാ വനഭൂതം.

34. സിക്കുത്ത് (Siccuth)

ആമോസ് 5:26-ൽ രാജാവായ സിക്കൂത്ത് എന്നു പറഞ്ഞിരിക്കുന്നത് മൊലേക്ക് എന്നും സിക്കുത്ത് എന്നും വ്യത്യസ്തമായി വിവർത്തനം ചെയ്യേണ്ടതാണ്. സിക്കുത്ത് ഒരു നക്ഷത്രദേവൻ്റെ സംജ്ഞാനാമം ആയിരിക്കാനാണ് സാദ്ധ്യത. ശനിഗ്രഹത്തിന്റെ ബാബിലോന്യൻ പേരായ സാക്കൂത്ത് സിക്കുത്ത് തന്നെ ആകണം. ബാബിലോന്യർ ശനിയെ കൈമനു എന്നു വിളിച്ചു. അതിന്റെ ആധുനിക രൂപങ്ങളാണു കൈവാനുവും, കീയൂനും: (ആമോ, 5:26).

35. സൂക്കോത്ത്-ബെനോത്ത് (Succoth-Benoth)

ശമര്യമര്യയിൽ കുടിപാർപ്പിക്കപ്പെട്ട ബാബിലോന്യർ പ്രതിഷ്ഠിച്ച വിഗ്രഹം: (2രാജാ, 17:30). മർദൂക്കിന്റെ ഭാര്യയായ സാർപ്പാനിത്തും (Zarpanitum) ആണെന്നു കരുതപ്പെടുന്നു.

അനുസരണം

അനുസരണം (obedience)

കേൾക്കുക എന്നർത്ഥമുള്ള ഷ്മ (shama) എന്ന ധാതുവിൽ നിന്നാണ് അനുസരണത്തെ കുറിക്കുന്ന പദങ്ങൾ എബായയിലും ഗ്രീക്കിലും വന്നിട്ടുള്ളത്. അവയെ മലയാളത്തിൽ കേൾക്കുക, കേട്ടനുസരിക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ശ്രദ്ധിക്കുക, കേൾക്കുക, അനുസരിക്കുക എന്നതാണ് അനുസരണത്തിന്റെ പടികൾ. ദൈവത്തോടും സമൂഹത്തോടും ക്രിസ്തുവിന്റെ മാതൃകയോടും അനുസരണം ആവശ്യമാണ്. പ്രധാനമായും അഞ്ചു അധികാരങ്ങളെ ഒരുവൻ അനുസരിക്കേണ്ടതുണ്ട്: 1. ഒരു കുഞ്ഞെന്ന നിലയിൽ മാതാപിതാക്കന്മാരെ അനുസരിക്കണം: (കൊലൊ, 3:20; എഫെ, 6:1,2). 2. പാഠശാലയിൽ അദ്ധ്യാപകരെ അനുസരിക്കണം: (സദൃ, 5:12,13). 3. തൊഴിൽ സ്ഥാനത്ത് യജമാനന്മാരെ അനുസരിക്കണം: (1പത്രൊ, 2:18). 4. സർക്കാരിനു വിധേയപ്പെടണം: (റോമ, 13:1,2). 5. മനുഷ്യന്റെ പരമമായ അനുസരണം ദൈവത്തോടായിരിക്കണം: (ഉല്പ, 26:4,5). ദൈവത്തിലുള്ള വിശ്വാസം പ്രകടമാകേണ്ടതു അനുസരണത്തിലാണ്. അനുസരണത്തിനും വിശ്വാസത്തിനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്: (ഉല്പ, 22:18; റോമ, 1:5; 1പത്രൊ, 1:15). ക്രിസ്ത്യാനികളെ അപ്പൊസ്തലൻ വിളിക്കുന്നത് അനുസരണമുള്ള മക്കൾ എന്നാണ്. ക്രിസ്തുവിനെ അംഗീകരിക്കാത്തവർ അനുസരണക്കേടിന്റെ മക്കളത്രേ: (എഫെ, 2:2).

അനുസരണത്തിന്റെ പരമമായ മാതൃക ക്രിസ്തുവത്രേ; ക്രൂശിലെ മരണത്തോളം ക്രിസ്തു അനുസരണമുള്ളവൾ ആയിത്തീർന്നു: (ഫിലി, 2:8). ക്രിസ്തുവിന്റെ ബാല്യകാലത്തെക്കുറിച്ചു ലൂക്കൊസ് രേഖപ്പെടുത്തി: “പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.” (ലൂക്കൊ, 2:51). അനുസരണത്തിൽ തികഞ്ഞവനായിരുന്നു നമ്മുടെ കർത്താവു: “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8,9). ആദാമിന്റെ അനുസരണക്കേടു മനുഷ്യരെ മുഴുവൻ പാപികളാക്കി എങ്കിൽ ക്രിസ്തുവിന്റെ അനുസരണം അനേകരെ നീതിമാന്മാരാക്കി. “ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.” (റോമ 5:19).

അനുതാപം

അനുതാപം (repentance)

അനുതപിക്കുക എന്നർത്ഥമുള്ള നാഹം (nacham) എന്ന എബായ പ്രയോഗം പഴയനിയമത്തിൽ നൂറ്റിയെട്ടു പ്രാവശ്യമുണ്ട്: “താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി:” (ഉല്പ, 6:6). ദൈവത്തിനു മനുഷ്യരോടുള്ള ഇടപെടലിൽ ഉണ്ടാകുന്ന സുചിന്തിതമായ മാറ്റം അതു വിവക്ഷിക്കുന്നു: “ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന്നു വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.” (1ശമൂ, 15:11,35; യോനാ, 3 : 9,10). നിഷേധാത്മകമായി അതു തന്റെ പ്രഖ്യാപിത നിർണ്ണയത്തിൽ നിന്നു ദൈവം വ്യതിചലിക്കുന്നതല്ലെ എന്നതിനെ വ്യക്തമാക്കുന്നു: “യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല.” (1ശമൂ, 15:29. ഒ.നോ: സങ്കീ, 110:4; യിരെ, 4:28). അഞ്ചു സ്ഥാനങ്ങളിൽ നാഹം മനുഷ്യന്റെ അനുതാപത്തെ കുറിക്കുന്നു. ഇയ്യോബ് 42:6; യിരെമ്യാവ് 8:6; 31:19 എന്നിവിടങ്ങളിലെ നാഹം ധാതുവിന്റെ രൂപങ്ങൾ പുതിയനിയമത്തിലെ മാനസാന്തരത്തിന്റെ ആശയം വെളിവാക്കുന്നു; എന്നാൽ മറ്റുഭാഗങ്ങളിൽ പ്രസ്തുത ആശയം പ്രകടമല്ല. ഈ ആശയം പ്രകടമാക്കുന്ന എബായ പ്രയോഗം ഷുവ് (shub) ആണ്: “എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.” (2ദിന, 15:4). അതിനു പിൻതിരിയുക, ദൈവത്തിങ്കലേയ്ക്കു തിരിയുക എന്നീ അർത്ഥങ്ങളുണ്ട്. അനുതാപത്തെ തുടർന്നു മടങ്ങിവരുന്നു അഥവാ യഥാസ്ഥാനപ്പെടുന്നു. യഥാസ്ഥാനപ്പെടുത്തൽ ദൈവത്തിന്റെ കൃപാദാനമാണ്: “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.” (സങ്കീ, 80:3,7,19. ഒ.നോ: യിരെ, 31:18-20). അനുതാപത്തിനും മാനസാന്തരത്തിനുമുള്ള പഴയനിയമ ആഹ്വാനത്തിനു മാതൃക യെശയ്യാവ് 55:6,7-ൽ കാണാം: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”

മെറ്റനോയിയ എന്ന ഗ്രീക്കു വാക്കിനു മനസ്സിന്റെ മാറ്റം അഥവാ പരിവർത്തനം എന്നർത്ഥം. പാപത്തെ സംബന്ധിച്ചുള്ള മനംമാറ്റമാണത്. അപൂർവ്വമായി മെറ്റമെലൊമായി (metamellomai) എന്ന പദവും കാണാം. പശ്ചാത്തപിക്കുക, അനുതപിക്കുക എന്നീ അർത്ഥങ്ങളിലാണ് മെറ്റമെലൊമായി പ്രയോഗിച്ചിരിക്കുന്നത്. പാപം വിട്ടുതിരിയുന്നതിലേക്കു നയിക്കുന്ന ദുഃഖത്തെ വിലക്ഷിക്കുന്നു. “നിങ്ങളെ ദുഃഖിപ്പിച്ചതുകൊണ്ടല്ല, മറിച്ച്‌, നിങ്ങളുടെ ദുഃഖം പശ്ചാത്താപത്തിലേക്ക്‌ നയിച്ചതുകൊണ്ട്‌. നിങ്ങളുടെ ദുഃഖം ദൈവഹിതപ്രകാരം ആയിരുന്നതുകൊണ്ട്‌ ഞങ്ങള്‍വഴി നിങ്ങള്‍ക്ക്‌ ഒരു നഷ്‌ടവും ഉണ്ടായിട്ടില്ല. ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.” 2കൊരി, 7:9-10). മാനസാന്തരം, തിരിയുക എന്നിവയെ വ്യക്തമായി വിവേചിച്ചിട്ടുണ്ട്: “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞു കിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ.” (പ്രവൃ, 3:19). ജാതികളോടു മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു. (പ്രവൃ, 26:20). അതുപോലെ മാനസാന്തരവും വിശ്വാസവും വിഭിന്നങ്ങളാണ്: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 20:21).

ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ യാഗമോ നീതിയോ അല്ല, പ്രത്യുത തകർന്ന മനസും തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയവുമാണ്: (സങ്കീ, 51:17). അതുകൊണ്ടു വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി യഹോവയുടെ അടുക്കലേക്കു തിരിയേണ്ടതാണ്: (യോവേ, 2:13). പാപാവസ്ഥയിൽ മനുഷ്യനു അനുതപിക്കുവാൻ കഴിയുകയില്ല. പാപബോധം വ്യക്തിയിൽ ഉളവാക്കുന്നത് പരിശുദ്ധാത്മാവാണ്. ഏതു പാപിയിലും അനുതാപത്തിനു മുമ്പായി ദൈവികപ്രകാശനം ഉണ്ടായിരിക്കും. ദൈവകൃപയാൽ പ്രകാശിപ്പിക്കപ്പെടുമ്പോൾ മനുഷ്യൻ വിശ്വാസത്തോടുകൂടെ ദൈവത്തിങ്കലേക്കു തിരിയും. വിശ്വാസം യഥാർത്ഥമാണെങ്കിൽ അനുതാപം വാസ്തവമായിരിക്കും. പാപം ചെയ്തശേഷം അതിനെക്കുറിച്ചു മനസ്സിലുണ്ടാകുന്ന ദുഃഖമാണ് അനുതാപം. മനസ്സാക്ഷി നിമിത്തമാണ് അനുതാപം ഉണ്ടാകുന്നത്. (മത്താ, 27:3). ഈ അവസ്ഥ ഉണ്ടാകുമ്പോൾ അത് രക്ഷയിലേക്ക് നയിക്കും.

അനുഗ്രഹം

അനുഗ്രഹം (blessing)

അനുഗ്രഹത്തെ കുറിക്കുന്ന ബരാക് (barak) എന്ന എബ്രായപദം പഴയനിയമത്തിൽ മുന്നൂറ്റി മുപ്പത്തൊന്നു പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. ആദ്യ പ്രയോഗം പ്രകൃതിയെ അനുഗ്രഹിക്കുന്നതിനോടുള്ള ബന്ധത്തിലാണ്: “നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു. ദൈവം അവയെ അനുഗ്രഹിച്ചു.” (ഉല്പ, 1:22). ദൈവം അവരെ അനുഗ്രഹിച്ചു എന്ന ആമുഖത്തോടെയാണ് മനുഷ്യനോടുള്ള ദൈവത്തിന്റെ ആദ്യഭാഷണം രേഖപ്പെടുത്തിയിരിക്കുന്നതു: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:28). ദൈവം അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയിലെ പ്രധാന കാര്യവും അനുഗ്രഹമാണ്: “നിന്നെ അനുഗ്രഹിച്ചു… നീ ഒരു അനുഗ്രഹമായിരിക്കും…. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും … നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും: (ഉല്പ, 12:2,3). പഴയനിയമകാലത്തു ദൈവത്തെ പിൻതുടർന്നവർ തങ്ങളുടെ സന്തതികൾക്കു പ്രാവചനികമായ അനുഗ്രഹങ്ങൾ നല്കിയിട്ടുണ്ട്: നോഹ യാഫേത്തിനെയും ശേമിനെയും (ഉല്പ, 9:26,27 ), യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും (ഉല്പ, 27:27-29,39,40), അനുഗ്രഹിച്ചു. യാക്കോബ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു: (ഉല്പ,49). വാർദ്ധക്യകാലത്തു മോശെ യിസ്രായേൽ ഗോത്രങ്ങളെ അനുഗ്രഹിച്ചു: (ആവ, 33).

ഭക്തന്മാർ ദൈവത്തെ വാഴ്ത്തും: “എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.” (സങ്കീ, 103:1,2). അനുഗ്രഹിക്കുക എന്ന ബരാക് എന്ന പദം തന്നെയാണ് ഇവിടെയും പ്രയോഗിച്ചിട്ടുള്ളത്. മനുഷ്യൻ ദൈവത്തെ അനുഗ്രഹിക്കുന്നു എന്നു പറയുന്നതു ഒഴിവാക്കാനാണ് ‘വാഴ്ത്തുക’ എന്ന പദം മലയാളത്തിൽ പ്രയോഗിച്ചിട്ടുള്ളത്. ദൈവഭക്തന്മാർ പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും മറ്റുള്ളവരെ അനുഗ്രഹിക്കും. മത്തായി 5:44-ൽ ചിലകൈയെഴുത്തു പ്രതികളിൽ “ശപിക്കുന്നവരെ അനുഗ്രഹിക്കുക’ എന്നുകൂടി ഉണ്ട്. അനുഗ്രഹം പ്രാപിക്കാൻ വിളിക്കപ്പെട്ട ക്രിസ്ത്യാനികൾ അനുഗ്രഹിക്കുന്നവർ ആയിരിക്കണമെന്നു പത്രൊസ് അപ്പൊസ്തലൻ ഉപദേശിക്കുന്നു: “ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്ക പ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” (1പത്രൊ, 3:29).

ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു: (എബാ, 7:7). അത്യുന്നത ദൈവത്തിന്റെ പുരോഹിതനായ മല്ക്കീസേദെക് അബ്രാഹാമിനെ അനുഗ്രഹിച്ചു. അഹരോന്യ ക്രമത്തിലെ പുരോഹിതന്മാർക്കു ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാൻ കല്പനയുണ്ട്. അതിനു പ്രത്യേക അനുഗ്രഹവാക്യവും ഉണ്ട്: “നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ: യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കു മാറാകട്ടെ.” (സംഖ്യാ, 6:23-26). അനുഗ്രഹവാക്യത്തിനു സമാന്തരമായ ഒന്നു പുതിയ നിയമത്തിലുണ്ട്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.” (2കൊരി, 13:14).

അധികാരം

അധികാരം (authority)

പ്രവർത്തിക്കുന്നതിനുള്ള നിയമപരവും അനിരോദ്ധ്യവുമായ അവകാശവും ആരെയെങ്കിലും അഥവാ എന്തിനെയെങ്കിലും കൈവശം വയ്ക്കുവാനും നിയന്ത്രിക്കാനും കൈമാറ്റം ചെയ്യാനും ഉള്ള കഴിവും ആണ് അധികാരം. പ്രയോഗിക്കാനുള്ള ശക്തി (power) ഇല്ലെങ്കിൽ അധികാരം നിഷ്പ്രയോജനമാണ്. സൃഷ്ടിയുടെമേൽ പരമമായ അധികാരം സഷ്ടാവിനുണ്ട്. സർവ്വ അധികാരങ്ങളുടെയും പ്രാഭവസ്ഥാനം ദൈവമാണ്: (ദാനീ, 2:37; യോഹ, 19:11; റോമ, 13:1). ദൈവത്തിൽ നിന്നു ലഭിച്ച അധികാരമാണ് മനുഷ്യനുള്ളത്. ദൈവത്തിന്റെ അധികാര വ്യാപാരത്തെക്കുറിച്ചുള്ള സൂചന പുതിയനിയമത്തിൽ മൂന്നു ഭാഗങ്ങളിലുണ്ട്: (ലൂക്കൊ, 12:5; അപ്പൊ, 1:7; യൂദാ, 25). സർവ്വ അധികാരങ്ങളും ദൈവത്തിന്റേതാകയാൽ ജിവിത മണ്ഡലങ്ങളിൽ എല്ലാം അധികാരത്തിനും കീഴ്പെടുന്നതു ധാർമ്മികമായ കടമയും ദൈവിക ശുശ്രൂഷയും ആണ്.

ദൈവത്തിന്റെ അധികാരം

സ്വന്തം സൃഷ്ടിയായ പ്രപഞ്ചത്തിന്റെ മേൽ ദൈവത്തിന് സാർവ്വത്രികവും നിത്യവും മാറ്റമില്ലാത്തതുമായ ആധിപത്യവും അധികാരവും ഉണ്ട്: (പുറ, 15:18; സങ്കീ, 29:10, 93:1; 146:10; ദാനീ, 4:34). ദൈവത്തിന്റെ സാർവ്വത്രിക രാജത്വം യിസ്രായേലിന്റെ മേലുള്ള രാജത്വത്തിൽനിന്നും വ്യത്യസ്തമാണ്. യിസ്രായേൽ സ്വന്തജനവും രാജ്യവുമായിത്തീർന്നത് ഉടമ്പടി ബന്ധത്തിലൂടെയാണ്: (പുറ, 19:6). സൃഷ്ടിയായ മനുഷ്യനോട് എന്തും ചെയ്യുവാനുള്ള അധികാരം ദൈവത്തിനുണ്ട്; കുശവന് കളിമണ്ണിന്റെ മേൽ ഇഷ്ടാനുരൂപമായ പാത്രമാക്കാനും ഉടച്ചുകളയുവാനും അധികാരമുള്ളതുപോലെ: (റോമ, 9:21; യിരെ, 18:6). മനുഷ്യൻ ദൈവികാധികാരത്തിനു വിധേയപ്പെട്ടു ദൈവത്തിന്റെ മഹത്വത്തിനായി ജീവിക്കണം. അധികാരം അവ ഗണിക്കുന്നവരുടെ മേൽ ശിക്ഷാവിധി ഉണ്ടാകും. പ്രവാചകന്മാർ, പുരോഹിതന്മാർ, രാജാക്കന്മാർ എന്നിവരിലൂടെയാണു് ദൈവം തന്റെ അധികാരം പ്രായോഗികമാക്കുന്നത്: (യിരെ, 1:7; ആവ, 31:11; 17:18; മലാ 2:7). ദൈവത്തിനുവേണ്ടി അധികാരം നടത്തുന്ന ഇവരെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. തിരുവെഴുത്തുകൾ ദൈവദത്തവും ദൈവിക അധികാരം ഉൾക്കൊള്ളുന്നതുമാണ്.

യേശുക്രിസ്തുവിന്റെ അധികാരം

അധികാരത്തോടു കൂടെയാണ് യേശു ഉപദേശിച്ചത്. റബ്ബിമാർക്കാകട്ടെ പൂർവ്വികന്മാരുടെ അധികാരത്തെ ചൂണ്ടിക്കാണിച്ചു മാത്രമേ ഉപദേശിക്കാൻ കഴിഞ്ഞുള്ളൂ. ഈ വ്യത്യാസം ജനങ്ങൾ നല്ലവണ്ണം മനസ്സിലാക്കി; “അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്:” (മർക്കൊ, 1:22). ക്രിസ്തുവിന്റെ അധികാരം ആളത്തപരവും ഔദ്യോഗികവുമാണ്. കാരണം, യേശു ദൈവപുത്രനും മനുഷ്യപുത്രനും ആയി. ദൈവത്തിന്റെ പ്രവൃത്തിയായ ന്യായവിധിയുടെ അധികാരം പിതാവ് പുത്രനു നല്കി. യേശുവിന്റെ അധികാരം തന്റെ ശുശ്രഷയുടെ വിവിധതലങ്ങളിൽ വ്യക്തമായി നിഴലിച്ചു. ഉപദേശിക്കൽ (മത്താ, 7:29), അശുദ്ധാത്മാക്കളെയും ഭൂതങ്ങളെയും ഒഴിപ്പിക്കൽ (മർക്കൊ, 1:27), പ്രകൃതിശക്തികളെ നിയന്ത്രിക്കൽ (ലൂക്കൊ, 8:24), പാപം ക്ഷമിക്കൽ (മർക്കൊ, 2:7) എന്നിവയിലെല്ലാം യേശു തന്റെ അധികാരം വെളിപ്പെടുത്തി. പുനരുത്ഥാനശേഷം സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും തനിക്കു നല്കപ്പെട്ടിരിക്കുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് യേശുക്രിസ്തു ശിഷ്യന്മാർക്കു മഹാനിയോഗം നല്കിയത്: (മത്താ, 28:18; യോഹ, 17:2; പ്രവൃ, 5:31; 18:9).

അപ്പൊസ്തലന്മാരുടെ അധികാരം

അപ്പൊസ്തലന്മാർക്കു അധികാരം നല്കിയത് മശീഹയാണ്. അവർ ക്രിസ്തുവിന്റെ സാക്ഷികളും സ്ഥാനാപതികളുമായിരുന്നു: (മത്താ, 10:40; യോഹ, 17:18; 20:21; പ്രവൃ, 1:8; 2കൊരി, 5:20). സഭ സ്ഥാപിക്കുന്നതിനും പണിയുന്നതിനും നിയന്ത്രിക്കുന്നതിനും ക്രിസ്തു അവർക്കധികാരം നല്കി: (2കൊരി, 10:8; 13:10; ഗലാ, 2:7). ഈ അധികാരത്തിന്റെ വെളിച്ചത്തിൽ ക്രിസ്തുവിന്റെ നാമത്തിൽ അവർ സഭയുടെ ശിക്ഷണം ക്രമപ്പെടുത്തി: (1കൊരി, 5:4; 2തെസ്സ, 3:6). അവർ ശുശ്രുഷകന്മാരെ നിയമിച്ചു; മുപ്പന്മാരെ ആക്കിവച്ചു: (പ്രവൃ, 6:3,6; 14:23). അപ്പൊസ്തലന്മാർ നല്കിയത് കർത്താവിന്റെ കല്പനയാണ്: (1കൊരി, 14:37). അപ്പൊസ്തലന്മാർക്ക് അധികാരം ലഭിച്ചതു ക്രിസ്തുവിന്റെ പ്രത്യക്ഷ നിയോഗത്തിലൂടെയാണ്. തന്മൂലം, അതിനു പിന്തുടർച്ചയോ, പിന്തുടർച്ചക്കാരോ ഇല്ല.

മനുഷ്യർക്കു നല്കപ്പെട്ട അധികാരം

രണ്ടു മണ്ഡലങ്ങളിൽ ദൈവം സ്വന്ത അധികാരം മനുഷ്യന് നല്കി: കുടുബത്തിലും മാനുഷിക ഭരണതലത്തിലും. പുരുഷന് സ്ത്രീയുടെ മേൽ അധികാരം നൽകിയിട്ടുള്ളതുകൊണ്ട് അവൾ ഭർത്താവിനെ അനുസരിക്കേണ്ടതാണ്: (1കൊരി, 11:3; എഫെ, 5:22; തിമൊ, 2:12; 1പതൊ, 3:1-6). മാതാപിതാക്കൾക്ക് മക്കളുടെമേൽ പരമാധികാരമുണ്ട്: (1തിമൊ, 3:4,12; എഫെ, 5:1). രാഷ്ട്രത്തിലെ അധികാരികളെ അനുസരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ദൈവത്താലല്ലാതെ ഒരധികാരവും ഇല്ല. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു: (റോമ, 13:1-6). സകല മാനുഷനിയമത്തിനും കർത്താവിൻ നിമിത്തം കീഴടങ്ങേണ്ടതാണ്: (1പത്രൊ, 2:13). അദൃശ്യശക്തികളുടെ അധികാരത്തെക്കുറിച്ചും ചില പരാമർശങ്ങളുണ്ട്. സാത്താന്റെയും സാത്താന്യ സൈന്യങ്ങളുടെയും അധികാരത്തെക്കുറിക്കുവാനും എക്സൂസിയ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 22:53; കൊലൊ, 1:13). സാത്താൻ ദൈവവിരോധിയാണെങ്കിൽ തന്നെയും ദൈവത്തിന്റെ അനുവാദത്തോടു കൂടിത്തന്നെയാണ് അധികാരം നടത്തുന്നത്. ദൈവത്തിന്റെ ഉപകരണം മാതമാണ് സാത്താൻ. സാത്താന്റെ അധികാരത്തെക്കുറിച്ചു വിശ്വാസികൾ വ്യാകുലപ്പെടേണ്ടതില്ല. കാരണം യേശുക്രിസ്തു സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പ്പെട്ടുമിരിക്കുന്നു: (1പത്രൊ, 3:22).