All posts by roy7

മത്തായി

മത്തായി (Matthew)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ചുങ്കക്കാരൻ മത്തായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

പേരിനർത്ഥം — യഹോവയുടെ ദാനം

മത്ഥഥ്യാവ് എന്ന പേരിന്റെ സംഗൃഹീതരൂപമാണ് മത്തായി. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാൾ. അല്ഫായിയുടെ മകനായ ലേവിയാണ് മത്തായി എന്നു അറിയപ്പെട്ടത്. (മർക്കൊ, 2:14; ലൂക്കൊ, 5:27-29; മത്താ, 10:3, മർക്കൊ, 3:18 ; ലൂക്കോ, 6:15, പ്രവൃ, 1:13). കഫർന്നഹൂമിൽ പാർത്തിരുന്ന മത്തായി ഒരു ചുങ്കക്കാരനായിരുന്നു . അക്കാലത്ത് ഗെന്നേസരത്ത് തടാകത്തിനു ചുറ്റും ധാരാളം ആൾപാർപ്പുണ്ടായിരുന്നു. സമുദ്രഗതാഗതവും വാണിജ്യവും കൊണ്ടു ആ പ്രദേശം സമ്പന്നമായിരുന്നു. റോമാ സർക്കാർ അവിടെ ഒരു ചുങ്കസ്ഥലം ഏർപ്പെടുത്തി, ചുങ്കം പിരിവുകാരനായി മത്തായിയെ നിയോഗിച്ചു. ചുങ്കസ്ഥലത്തിരിക്കുമ്പോഴാണ് യേശു അവനെ വിളിച്ചത്. ഉടൻതന്നെ മത്തായി എഴുന്നേറ്റു യേശുവിനെ അനുഗമിച്ചു. (മത്താ, 9:9, മർക്കൊ, 2:14, ലൂക്കൊ, 5:27-28). തുടർന്ന് മത്തായി വീട്ടിൽ യേശുവിനു വിരുന്നു നല്കി. (ലൂക്കൊ, 5:29, മത്താ, 9:10, മർക്കൊ, 2:15). അനേകം ചുങ്കക്കാരും പാപികളും ഈ വിരുന്നിൽ പങ്കുകൊണ്ടു. (മത്താ, 9:10). അതിനുശേഷം മത്തായിയെക്കുറിച്ചുള്ള പരാമർശം ഒരിടത്തു മാത്രമേയുള്ളു. യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം മാളികമുറിയിൽ കാത്തിരുന്നവരുടെ കൂട്ടത്തിൽ മത്തായി ഉണ്ടായിരുന്നു. (പ്രവൃ, 1:13). പുതിയനിയമത്തിലെ ആദ്യത്തെ പുസ്തകം മത്തായി എഴുതിയ സുവിശേഷമാണ്. ചുങ്കക്കാരനായിരുന്ന മത്തായി യേശുവിന്റെ ശിഷ്യനായിത്തീരുന്നത്, രൂപാന്തരപ്പെടുത്തുന്ന ദൈവകൃപയുടെ ഉത്തമ ദൃഷ്ടാന്തമാണ്. മത്തായി എഴുതിയ സുവിശേഷം ക്രൈസ്തവസഭയുടെ അതിശ്രഷ്ഠമായ സമ്പത്താണെന്നുള്ളതിന് സംശയമില്ല.

മത്തായിയുടെ ജീവിതാവസാനത്തെപ്പറ്റി ബൈബിളിലില്ല. എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു എന്നൊരു ചരിത്രമുണ്ട്. കൂടാതെ പല ഐതിഹ്യങ്ങൾ ഉണ്ട്; പേർഷ്യ, പാർഥിയ, മക്കെദോന്യ എന്നീ പ്രദേശങ്ങളിലൊക്കെയും സവിശേഷം പ്രസംഗിച്ചു എന്നു പറയുന്നു. ‘അന്തയാസിന്റെയും മത്തായിയുടെയും പ്രവ്യത്തികൾ’ എന്ന കൃതിയിൽ (Acts Andrew and Mathew) വിശ്വസനീയമെന്നു പറയാൻ പാടില്ലാത്ത ഐതിങ്ങൾ ഉണ്ട്. മത്തായി ഏതോ ഒരു ദേശത്ത് നരഭോജികളുടെ ഇടയിൽ സുവിശേഷം പ്രസംഗിച്ചുപോലും! അവിടെ അദ്ദേഹം അത്ഭുതങ്ങൾ പ്രവർത്തിച്ചു. അതിൽ അസൂയപൂണ്ട് രാജാവ് അവനെ തടവിലക്കി. അതേത്തുടർന്ന് കൊട്ടാരത്തിൽ അഗ്നിജ്വാല കാണപ്പെട്ടുവെന്നും, ഒടുവിൽ തീ തുപ്പുന്ന നാഗമായി രാജാവിനെ ആക്രമിച്ചു എന്നും പറയപ്പെപ്പെടുന്നു. തൽഫലമായി രാജാവ് മാനസാന്തരപ്പെട്ട് ഒരു ക്രൈസ്തവ പുരോഹിതനായിത്തീർന്നു എന്നും പറയുന്നു. മത്തായി അധികം താമസിയാതെ മരിച്ചു എന്നും രണ്ടു മാലാഖമാർ അപ്പൊസ്തലൻ്റെ ആത്മാവിനെ സ്വർഗത്തിലേക്ക് ആനയിച്ചു എന്നുമാണ് ആ കഥ. അതല്ല മത്തായിക്കു സ്വാഭാവിക മരണമാണുണ്ടായതെന്നാണ് മറ്റൊരു കഥ.

തോമാസ്

തോമാസ് (Thomas)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തോമസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

പേരിനർത്ഥം — ഇരട്ട

യേശുക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരിൽ ഒരുവൻ. (മത്താ, 10:3, മർക്കൊ, 3:18, ലൂക്കോ, 6:15). ഇരട്ട എന്നാണ് തോമാസ് എന്ന പേരിന്നർത്ഥം. ഇരട്ടയിൽ ഒറ്റ സഹോദരനോ സഹോദരിയോ എന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതിനെക്കുറിച്ചുള്ള തെളിവുകളൊന്നും പുതിയനിയമത്തിലില്ല. യോഹന്നാൻ 11:16, 20:24, 21:2 എന്നീ വാക്യങ്ങളിൽ ദിദിമോസ് എന്ന തോമാസ് എന്നാണ് പയോഗം. തോമാസ് എന്ന എബ്രായപദത്തിന്റെ ഗ്രീക്കു രൂപമാണ് ദിദിമോസ്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിലും തോമാസിൻ്റെ വിളിയെക്കുറിച്ചുളള രേഖ മാത്രമേയുളളു. തോമാസിനക്കുറിച്ച് നമുക്കു ലഭിക്കുന്ന ശിഷ്ടകാര്യങ്ങൾ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ്. ലാസർ മരിച്ചശേഷം യേശു ബേഥാന്യയ്ക്കു പോകുന്ന കാര്യം പറഞ്ഞപ്പോൾ അപകടം മണത്ത് തോമാസ്. ‘അവനോടു കൂടെ മരിക്കേണ്ടതിനു നാമും പോക’ എന്നു സഹശിഷ്യന്മാരോടു പറഞ്ഞു. (യോഹ, 11:16). അന്ത്യഅത്താഴത്തിൽ തന്റെ വേർപാടിനെക്കുറിച്ചു യേശു പറയുകയായിരുന്നു: ഉടൻ തോമാസ് പറഞ്ഞു; “കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും. (യോഹ, 14:35).

പുനരുത്ഥാനത്തിനു ശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തോമാസ് ഇല്ലായിരുന്നു. ഈ സംഭവം മററു ശിഷ്യന്മാർ വിവരിച്ചപ്പോൾ നേരിൽ കണ്ടല്ലാതെ, ക്രിസ്തുവിന്റെ പുനരുത്ഥാനം താൻ വിശ്വസിക്കയില്ലെന്നു തോമാസ് ശഠിച്ചു. എട്ടു ദിവസത്തിനുശേഷം ശിഷ്യന്മാർ അകത്തു കൂടി വാതിൽ അടച്ചിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ പ്രത്യക്ഷപ്പെട്ടു. തന്നെ തൊട്ടുനോക്കി വിശ്വസിക്കുന്നതിനു തോമാസിനോട് യേശു പറഞ്ഞു. സംശയം മാറിയ തോമാസ് ‘എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളാവ’ എന്നു ഏറ്റു പറഞ്ഞു. യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. (യോഹ, 20:24-29). ഈ സംഭവത്തിൽ നിന്നാണ് സംശായാലുവായ ശിഷ്യൻ എന്ന വിശേഷണം തോമാസിനു ലഭിച്ചത്. അനന്തരം തോമാസിനെക്കുറിച്ചു രണ്ടു പരാമർശങ്ങൾ മാത്രമേയുളളു. ഗലീല കടൽക്കരയിൽ ആറു ശിഷ്യന്മാരോടൊപ്പം തോമാസും ഉണ്ടായിരുന്നു. (യോഹ, 20:2). യേശുവിന്റെ സ്വർഗ്ഗാരോഹണ ശേഷം മാളികമുറിയിൽ ഒരുമനപ്പെട്ടു പ്രാർത്ഥിച്ചുകൊണ്ടിരുന്നവരുടെ കൂട്ടത്തിൽ തോമാസ് ഉണ്ടായിരുന്നു. (പ്രവൃ, 1:13). വിശ്വാസത്തിൽ മന്ദനും വിഷാദമഗ്നനും ദോഷൈകദൃക്കും ആയിരുന്നു തോമാസ്. പരസ്പരബന്ധമില്ലാത്ത പാരമ്പര്യങ്ങൾ തോമാസിനെക്കുറിച്ച് നിലവിലുണ്ട്. കൂടുതൽ പ്രാചീനമായ പാരമ്പര്യമനുസരിച്ച് പാർത്ഥ്യ അഥവാ പേർഷ്യയിൽ അദ്ദേഹം സുവിശേഷം പ്രചരിപ്പിച്ചു, എഡെസ്സയിൽ അടക്കപ്പെട്ടു. ‘തോമാസിന്റെ നടപടി’ അനുസരിച്ച് സുവിശേഷ പ്രവർത്തനത്തിനായി അപ്പൊസ്തലന്മാർ ചീട്ടിട്ട് ഭൂമിയെ പന്ത്രണ്ടായി വിഭാഗിച്ചു. തോമാസിന് ഇൻഡ്യ ലഭിച്ചു. ഗുണ്ടഫർ രാജാവിനെയും മറ്റു പ്രമുഖ വ്യക്തികളെയും അദ്ദേഹം ക്രിസ്ത്യാനികളാക്കുകയും ഒടുവിൽ രക്തസാക്ഷിയായി മരിക്കുകയും ചെയ്തു. അപ്പൊസ്തലൻ കൊടുങ്ങല്ലൂർ വഴി കേരളത്തിൽ പ്രവേശിച്ചു എന്നും മദ്രാസിനടുത്ത് പറങ്കിമലയിൽ വച്ച് കൊല്ലപ്പെട്ടു എന്നും മൈലാപൂരിൽ അടക്കപ്പെട്ടു എന്നും ഒരു ഐതീഹ്യം ഉണ്ട്. തോമാസ് അപ്പൊസ്തലൻ കേരളത്തിൽ വന്നു എന്നു തെളിയിക്കാൻ ചരിത്രപരമായ രേഖകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ബർത്തൊലൊമായി

ബർത്തൊലൊമായി (Bartholomew)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ബർത്തൊലൊമായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

പേരിനർത്ഥം — തൊലൊമായിയുടെ മകൻ

യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാൾ. (മത്താ, 10:3, മർക്കോ, 3:18, ലൂക്കൊ, 6:14, പ്രവൃ, 1:13). യോഹന്നാന്റെ സുവിശേഷത്തിൽ പറയപ്പെട്ടിട്ടുള്ള (145-51, 21:2) നഥനയേലും ബർത്തൊലൊമായിയും ഒരാൾ തന്നെയാണ്. യോഹന്നാൻ മാത്രമാണ് നഥനയേൽ എന്ന പേരു പറയുന്നത്; എന്നാൽ ബർത്തൊലൊമായിയെ കുറിച്ച് മിണ്ടുന്നില്ല. മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സുവിശേഷങ്ങളിൽ അതേ സ്ഥാനത്ത് ബർത്തൊലൈാമായി എന്നാണ് പറയുന്നത്. മാത്രമല്ല, നഥനയേൽ എന്ന പേർ അവയിൽ കാണുന്നുമില്ല. കൂടാതെ, ബർത്തൊലൊമായി എന്നത് ഒരു പേരല്ല; പിതാവിന്റെ പേരിനെ അടിസ്ഥാനമാക്കിയുളള അപരനാമമാണ് ബർത്തൊലൊമായി. സ്വന്തം പേർ നഥനയേൽ എന്നാണ്. അപ്പൊസ്തലന്മാരുടെ നാലു പട്ടികകളിലും ഫിലിപ്പൊസ്, ബർത്താലാമായി എന്നീ പേരുകൾ ഒരുമിച്ചാണ് കാണുന്നത്. അതുപോലെ യോഹന്നാൻ സുവിശേഷത്തിൽ ഫിലിപ്പൊസിനെയും നഥനയേലിനെയും ഒരുമിച്ചാണു പറഞ്ഞിട്ടുള്ളത്. ഇക്കാരണങ്ങളാൽ ബർത്താലാമായിയും നഥനയേലും ഒരാൾ തന്നെയാണെന്ന് സ്പഷ്ടമാണ്. ഫിലിപ്പോസാണ് നഥനയേലിനെ യേശുവിൻ്റെ അടുക്കൽ കൊണ്ടുവന്നത്. “നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല” എന്നു അവനെക്കുറിച്ചു പറഞ്ഞു. നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു. നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 1:47-49).

ബർത്തൊലൊമായി ഫിലിപ്പോസിനോടു കൂടെ ഫ്രുഗ്യയിലും ഹെയ്റാപൊലിസിലും സുവിശേഷം പ്രസംഗിച്ചു എന്നും, ഫിലിപ്പോസ് അവിടെ രക്തസാക്ഷിയായി മരിച്ചു എന്നും, ബർത്തൊലൊമായി അവിടെനിന്നും അർമീനിയായിൽ പോയി സുവിശേഷം പ്രസംഗിച്ച് ഒരു സഭ സ്ഥാപിച്ചുവെന്നും ഒരു പാരമ്പര്യമുണ്ട്. അർമീനിയായിലെ ക്രിസ്ത്യാനികൾ അതു വിശ്വസിക്കയും ചെയ്യുന്നു. മറ്റൊരു പാരമ്പര്യം; ബർത്തൊലൊമായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. അക്ഷമരായ വിഗ്രഹാരാധികൾ ബർത്തൊലൊമായിയെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്തും കാണുന്നു.

ഫിലിപ്പൊസ്

ഫിലിപ്പൊസ് (Philip)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഫിലിപ്പൊസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

പേരിനർത്ഥം — അശ്വസ്നേഹി

യേശുവിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാൾ. വിശേഷാൽ യേശു തന്നെ അനുഗമിക്കാൻ പറഞ്ഞ ആദ്യശിഷ്യനാണ് ഫിലിപ്പൊസ്. (യോഹ, 1:43). അപ്പൊസ്തലന്മാരുടെ പട്ടികയിൽ അഞ്ചാമതായി പറയപ്പെട്ടിരിക്കുന്നു. (മത്താ, 10:3, മർക്കൊ, 3:18, ലൂക്കോ, 6:14,അപ്പൊ, 1:13). ഗലീലയിലെ ബേത്ത്സയിദയാണ് സ്വദേശം. (യോഹ, 1:44, 12:21). ഫിലിപ്പോസിനെക്കുറിച്ചു ചുരുങ്ങിയ വിവരണം മാത്രമേ തിരുവെഴുത്തുകളിലുള്ളൂ. അന്ത്രെയാസ് സഹോദരനായ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. പിറ്റേദിവസം ഗലീലയിലേക്ക് പുറപ്പെടുമ്പോൾ തന്നെ അനുഗമിക്കുന്നതിന് യേശു ഫിലിപ്പോസിനോടു പറഞ്ഞു. (യോഹ . 1:41-43). യേശുവിനെ അനുഗമിച്ച ഫിലിപ്പോസ് ആദ്യം ചെയ്തതു നഥനയേലിനെ യേശുവിങ്കലേക്കു നയിക്കുകയായിരുന്നു. “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; വന്നു കാൺക എന്നു ഫിലിപ്പോസ് നഥനയേലിനോടു പറഞ്ഞു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു. നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.” (യോഹ, 45-47).

തിബര്യാസ് കടല്ക്കരയിൽ വച്ചു അയ്യായിരം പേരെ പോഷിപ്പിക്കുന്നതിനു മുന്നോടിയായി ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങുമെന്നു ഫിലിപ്പൊസിനെ പരീക്ഷിച്ചു യേശു ചോദിച്ചു. (യോഹ, 6:5-7). ക്രിസ്തുവിന്റെ ഈ ചോദ്യത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ട്. ഒന്ന്; ഭക്ഷണം നല്കുന്നതിന്റെ ചുമതല ഫിലിപ്പോസിനു നല്കിയിരുന്നു. രണ്ട്; ഫിലിപ്പോസ് വിശ്വാസത്തിൽ ബലഹീനനായിരുന്നു. ഫിലിപ്പോസിന്റെ ഉത്തരം രണ്ടു നിഗമനങ്ങളെയും സാധുവാക്കുന്നു. “ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല.” യെരുശലേമിൽ വച്ചു ചില യവനന്മാർ ഫിലിപ്പോസിന്റെ അടുക്കൽ വന്നു തങ്ങൾക്കു യേശുവിനെ കാണുവാൻ താൽപര്യം ഉണ്ടു എന്നു ഫിലിപ്പൊസിനോടു പറഞ്ഞു. ഫിലിപ്പോസ് അന്ത്രെയാസിനോട് ആലോചിച്ചശേഷം രണ്ടുപേരും കൂടെ ചെന്നാണ് ഇക്കാര്യം യേശുവിനെ അറിയിച്ചത്. (യോഹ, 12:21-22). മാളികമുറിയിലെ പ്രഭാഷണസമയത്ത് “ഫിലിപ്പൊസ് യേശുവിനോടു കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:8-10). യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ ശേഷം യെരൂശലേമിലെ മാളികമുറിയിൽ പ്രാർത്ഥനയ്ക്ക് കൂടിയിരുന്ന പതിനൊരുവരുടെ കൂട്ടത്തിൽ ഫിലിപ്പോസും ഉണ്ടായിരുന്നു. (അപ്പൊ, 1:13). ഒരു പാരമ്പര്യമനുസരിച്ചു ഫ്രുഗ്യയിൽ സുവിശേഷ പ്രചാരണം നടത്തിയ അപ്പൊസ്തലൻ ഹെയ്റാപൊലിസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54-ൽ തൂക്കിക്കൊല്ലുകയും ചെയ്തു.

യോഹന്നാൻ

യോഹന്നാൻ (John)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും യാക്കോബിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യാക്കോബിന്റെ സഹോദരൻ യോഹന്നാൻ.” (മത്താ, 10:2,3; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).

പേരിനർത്ഥം — യഹോവ കൃപാലുവാണ്

സെബദിയുടെ ഇളയപുത്രനും, അപ്പൊസ്തലനായ യാക്കോബിന്റെ സഹോദരനും. (മത്താ, 10:2-3). അമ്മയുടെ പേർ ശലോമ എന്നാണ്. (മർക്കൊ, 15:40, 16:1). യോഹന്നാന്റെ കുടുംബം സമ്പന്നമായിരുന്നു. സെബദിക്കു സ്വന്തമായി പടകും വലയും ഉണ്ടായിരുന്നു. മത്സ്യബന്ധനത്തിനു കൂലിക്കാരെ നിയമിച്ചിരുന്നു. (മർക്കൊ, 1:20). ശലോമ വസ്തുവകകൊണ്ടു യേശുവിനെ ശുശ്രൂഷിച്ചിരുന്നു. (ലൂക്കൊ, 8:3). യോഹന്നാൻ 1:36-40 വരെയുള്ള വിവരണത്തിലെ രണ്ടു ശിഷ്യന്മാരിൽ ഒരാൾ യോഹന്നാൻ തന്നെയായിരുന്നു. മറ്റെയാൾ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസും. തന്നെക്കുറിച്ചു തന്നെ പറയുമ്പോൾ സുവിശേഷത്തിൽ ‘മറ്റേ ശിഷ്യൻ’ ‘യേശു സ്നേഹിച്ച ശിഷ്യൻ’ (യോഹ, 19:26, 21:7, 21:20). എന്നിങ്ങനെയാണു പറയുന്നത്. ഗലീലക്കടലിലെ അത്ഭുതകരമായ മീൻപിടത്തത്തിനു ശേഷമാണ് പത്രൊസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവർ യേശുവിൻ്റെ ശിഷ്യരാകുന്നത്. (ലൂക്കോ, 5:1-11). മറ്റു സുവിശേഷങ്ങളിൽ; മീൻ പിടിക്കുന്നതിനായി വല നന്നാക്കിക്കുന്ന സമയത്താണ് യേശു അവരെ വിളിച്ചു ശിഷ്യരാക്കിയതെന്നാണ് കാണുന്നത്. (മത്താ, 4:21-22, മർക്കൊ, 1:19-20). യാക്കോബിനും യോഹന്നാനും ‘ഇടിമക്കൾ’ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്ന പേർ നല്കി. (മർക്കൊ, 3:17). എരിവും തീക്ഷ്ണതയുമുള്ള ഗലീല്യരായിരുന്നു അവർ. ശമര്യ ഗ്രാമത്തെ തീ ഇറക്കി നശിപ്പിക്കാൻ യേശുവിന്റെ സമ്മതം ചോദിച്ചത് (ലൂക്കാ, 9:54) അവരുടെ സ്വഭാവത്തെ വ്യക്തമാക്കുന്നു. ദൈവരാജ്യത്തിൽ വലത്തും ഇടഞ്ഞും ഇരിക്കുകയായിരുന്നു അവരുടെ ആഗ്രഹം. സ്വാർത്ഥതയുടെ സ്പർശമുള്ള ഈ അഭിലാഷത്തിന്റെ പിന്നിൽ അമ്മയുടെ പ്രേരണയുണ്ടായിരുന്നു. (മത്താ, 20:20, മർക്കൊ, 10:37).

യോഹന്നാൻ, യാക്കോബ്, പത്രൊസ് എന്നീ ശിഷ്യന്മാർ ഒരു പ്രത്യേക ഗണമായിരുന്നു. യേശുവിന്റെ ഭൗമിക ശുശുഷയിൽ മൂന്നു പ്രത്യേക സന്ദർഭങ്ങളിൽ നാം മൂവരെയും ഒരുമിച്ചു കാണുന്നു. യായിറോസിന്റെ മകളെ ഉയിർപ്പിച്ചപ്പോൾ (മർക്കൊ, 15:3), മറുരൂപ മലയിൽ വച്ചു (മർക്കോ, 9:2), ഗെത്ത്ശെനതോട്ടത്തിൽ (മർക്കൊ, 14:33). ഒടുക്കത്തെ പെസഹ ഒരുക്കുന്നതിനു യേശു അയച്ച ശിഷ്യന്മാർ പത്രൊസും യോഹന്നാനും ആയിരുന്നു. (ലൂക്കൊ, 22:8). പത്രൊസും യോഹന്നാനും ബന്ധനസ്ഥനായ യേശുവിനെ ദുരവെ അനുഗമിച്ചു. യോഹന്നാനു മഹാപുരോഹിതനായ കയ്യാഫാവു പരിചിതനായിരുന്നു. തന്മൂലം യേശുവിനോടു കൂടെ യോഹന്നാൻ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. (യോഹ, 18:15-16). കൂശീകരണ രംഗത്തുണ്ടായിരുന്ന ഏകശിഷ്യൻ യോഹന്നാനായിരുന്നു. മരണസമയത്തു യേശു മാതാവിന്റെ സംരക്ഷണം യോഹന്നാനെ ഏല്പിച്ചു. (യോഹ, 19:26-27). ഉയിർപ്പിന്റെ ദിവസം രാവിലെ പത്രൊസിനോടൊപ്പം യോഹന്നാൻ കല്ലറയ്ക്കലേക്കോടി. (യോഹ, 20-2,8). കുറഞ്ഞതു എട്ടുദിവസം അവർ യെരുശലേമിൽ കഴിഞ്ഞു. (യോഹ, 20:26). അനന്തരം അവർ ഗലീലക്കടലിൽ മീൻപിടിക്കാൻ പോയി. (യോഹ, 21:1).

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം മത്ഥിയാസിനെ തിരഞ്ഞെടുക്കുമ്പോൾ യോഹന്നാൻ ഉണ്ടായിരുന്നു. (പ്രവൃ, 1:13). മാളികമുറിയിലും പെന്തെകൊസ്തു നാളിലും തുടർന്നുള്ള പ്രസംഗത്തിലും എല്ലാ ശിഷ്യന്മാരും ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ മനുഷ്യനെ പത്രൊസ് സൗഖ്യമാക്കുമ്പോൾ യോഹന്നാനും ഒപ്പം ഉണ്ടായിരുന്നു. (പ്രവൃ, 3:1-10). ഇരുവരും തടവിലാക്കപ്പെട്ടു. (പ്രവൃ, 4:3). ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടപ്പോൾ അവരോടു പ്രസംഗിപ്പാൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു. പ്രവൃ, 8:14). ഹെരോദാവ് അഗ്രിപ്പാ യോഹന്നാൻ്റെ സഹോദരനായ യാക്കോബിനെ വധിച്ചു. (പ്രവൃ, 12:2). തുടർന്നു പത്രൊസ് കൈസര്യയിലേക്കു പോയി. (പ്രവൃ, 12:19). എന്നാൽ യോഹന്നാൻ അവിടെത്തന്നെ താമസിച്ചു. അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ അനന്തര കാര്യങ്ങളെക്കുറിച്ചു വിശദമായ അറിവു നമുക്കു ലഭിച്ചിട്ടില്ല. തൂണുകളായി എണ്ണപ്പെട്ടിരുന്ന മൂന്നു അപ്പൊസ്തലന്മാരിൽ ഒരാളായിരുന്നു യോഹന്നാൻ. (ഗലാ, 2:19). നാലാമത്തെ സുവിശേഷവും മൂന്നു ലേഖനങ്ങളും വെളിപ്പാടു പുസ്തകവും അദ്ദേഹം എഴുതി. പിന്നീട് വെളിപ്പാടു പുസ്തകത്തിലാണ് അപ്പൊസ്തലന്റെ പേർ കാണപ്പെടുന്നത്. (വെളി, 1:1). ജീവിതത്തിലെ അന്ത്യവത്സരങ്ങൾ അദ്ദേഹം എഫെസാസിൽ ചെലവഴിച്ചു എന്നാണു പാരമ്പര്യം. ഏഷ്യാമൈനറിലെ ഏഴു സഭകളിലും അദ്ദേഹം ശുശ്രൂഷിച്ചിരുന്നിരിക്കണം. ഡൊമീഷ്യൻ്റെ (എ.ഡി. 80-96) കാലത്ത് എ.ഡി. 95-ൽ അപ്പൊസ്തലനെ തിളച്ച എണ്ണയിൽ ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മോസ് ദ്വീപിലേക്കു നാടു കടത്തപ്പെട്ടു. (വെളി, 1:9). ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഫെസൊസിൽ വച്ചായിരിക്കണം യോഹന്നാൻ അപ്പൊസ്തലൻ മരിച്ചതു.

കർത്താവിനെ തന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് യോഹന്നാനായിരുന്നു. “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു?” (യോഹ, 21:22) എന്ന യേശുവിന്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു പത്മോസിലെ ദർശനവും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥമായ വെളിപ്പാടു പുസ്തകവും.