യാഗം

യാഗം (sacrifice) 

യജ്ഞം, യാഗം എന്നീ പദങ്ങൾക്കു ‘ദേവന്മാർ പൂജിക്കപ്പെടുന്നു’ എന്നർത്ഥം. യാഗം ചെയ്യുന്നവൻ യജമാനൻ. പൗരാണിക മതങ്ങളെല്ലാം യാഗത്തിനു പ്രാധാന്യം നല്കിയിരുന്നു. യജ്ഞ വേദികളെയും യാഗാർത്ഥമുള്ള മൃഗങ്ങളെയും കുറിച്ചു പ്രതിപാദിക്കാത്ത മതങ്ങൾ വിരളമാണ്. വൈദികമതവും യെഹൂദമതവും റോമാക്കാരുടെയും ഗ്രേക്കരുടെയും മതങ്ങളും എല്ലാം യാഗാധിഷ്ഠിതമാണ് പാപം നിമിത്തം ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ട മനുഷ്യൻ ദൈവവുമായി ഉടമ്പടി ചെയ്യുന്നത് യാഗത്തിലൂടെയാണ്. തന്മൂലം യജ്ഞം പ്രഥമധർമ്മവും  ശ്രേഷ്ഠകർമ്മവും ആണ്. 

യാഗങ്ങളുടെ പേരുകളിൽ നിന്നും യാഗത്തിന്റെ സ്വരൂപത്തിൽ നിന്നും യാഗാർപ്പണത്തിന്റെ മൗലികമായ ധാരണ എന്താണെന്നു മനസ്സിലാക്കാൻ കഴിയും. ദൈവകല്പനയനുസരിച്ചല്ല മനുഷ്യൻ യാഗാർപ്പണം തുടങ്ങിയത്. എന്നുവെച്ചു അതു മാനുഷികമായ കണ്ടുപിടിത്തമാണെന്നു പറയാനും നിവൃത്തിയില്ല. ദൈവത്തിന്റെ സന്തതികളായ മനുഷ്യർ തങ്ങൾക്കു ദൈവത്തോടുള്ള നന്ദിയും ഭക്ത്യാദരങ്ങളും പ്രദർശിപ്പിക്കുന്നത് യാഗത്തിലൂടെയാണ്. കൂടാതെ, ദൈവത്തിന്റെ നിരന്തരമായ കൃപയും കരുണയും പ്രാപിക്കുന്നതിനുള്ള മാർഗ്ഗവുമാണത്. പ്രായശ്ചിത്തം, പകരം എന്നീ ആശയങ്ങളും യാഗത്തിലുണ്ട്. രക്തം ജീവന്റെയും രക്തം ചൊരിയുന്നതു ഒരുവന്റെ ജീവൻ അർപ്പിക്കുന്നതിന്റെയും പ്രതീകമാണ്.

പ്രയോഗങ്ങൾ: യാഗസൂചകമായ പ്രധാന പദങ്ങൾ പിൻവരുന്നവയാണ്; 

1. മിൻഹാഹ് (minchah): രക്തം ചൊരിയാതെയുള്ള വഴിപാട് മിൻഹാഹ് ആണ്. രക്തം ചൊരിയാതെ എന്തെങ്കിലും കപ്പമായോ (2 ശമൂ, 8:2, 6; 2രാജാ, 17:4), ദൈവത്തിനു കാഴ്ചയായോ (1ദിന, 16:29; യെശ, 1:13; ഉല്പ, 43:11) നല്കുന്നതാണ് മിൻഹാഹ്. പഴയനിയമത്തിൽ ഈ പദം 211 തവണ പ്രയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 4:3-ലാണ്. 

2. കുർബാൻ (qorban): ഈ പദത്തിന്റെ അർത്ഥം വിറകുവഴിപാടു എന്നാണ്. (നെഹെ, 10:34; 13:31). വർഷം മുഴുവൻ നിശ്ചിതസമയത്തു വിറകു കൊണ്ടു വരേണ്ടവരെ നിർണ്ണയിക്കുന്നതിനു പുരോഹിതന്മാരും ലേവ്യരും ജനവുമായി ചീട്ടിട്ടു. കൂട്ടായ്മയുടെയും ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയുടെയും അടയാളമായി എന്തെങ്കിലും കാഴ്ചയായി കൊണ്ടുവരിക എന്നതാണ് ഈ പദത്തിന്റെ സാമാന്യമായ ആശയം. കുർബാൻ എന്ന നാമപദം 82 തവണ പഴയനിയമത്തിലുണ്ട്. ആദ്യപ്രയോഗം ലേവ്യർ 1:2-ലാണ്. 

3. സെബഹ് (zebach); അറുക്കുക എന്നർത്ഥമുള്ള സാബഹ് എന്ന ധാതുവിൽ നിന്നു വന്നതാണ് സെബഹ്. (ഉല്പ, 46:1; പുറ, 10:25). ഈ പദം 162 പ്രാവശ്യം പഴയനിയമത്തിലുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 31:54-ലാണ്. രക്തം ചൊരിഞ്ഞുള്ള യാഗമാണിത്. മിൻഹായുടെയും ഓലായുടെയും (സർവ്വാംഗഹോമം)  വിപര്യായം. (പുറ, 10:25; 18:12).

4. ഓലാ (olah) സർവ്വാംഗഹോമയാഗം: ഇതിൽ യാഗവസ്തു പൂർണ്ണമായും ദഹിപ്പിക്കപ്പെടുന്നു. (ലേവ്യ, 1:3). 287 പ്രാവശ്യം പഴയനിയമത്തിലുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 8:20-ലാണ്.

5. തുസിയ (thysia): അർപ്പിക്കപ്പെടുന്ന യാഗവസ്തുവിനും ദഹനത്തിനും ഗ്രീക്കിൽ തുസിയ എന്ന പദം പ്രയോഗിക്കുന്നു. സർവ്വാംഗഹോമം അതായത് വസ്തുവിനെ പൂർണ്ണമായി ദഹിപ്പിക്കുകയാണ് തുസിയ. (മർക്കൊ, 12:33; എബ്രാ, 10:6, 8). എബ്രായ ഭാഷയിലെ ഓലാ തന്നെയാണിത്. 29 തവണ പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ആദ്യപ്രയഗം മത്തായി 9:13-ൽ.

6. പ്രൊസ്ഫൊറ (prosphero) എന്ന മറ്റൊരു വാക്കും യാഗം, വഴിപാട് എന്നീ ആശയങ്ങളിൽ ഗ്രീക്കിൽ പ്രയോഗിച്ചിട്ടുണ്ട്. (പ്രവൃ, 7:41; 42). 48 തവണ പുതിയനിയമത്തിലുണ്ട്. ആദ്യപ്രയോഗം മത്തായി 2:11-ൽ.

യാഗം എന്താണ്?: ചരിത്രത്തിന്റെ തുടക്കം മുതൽ യാഗാർപ്പണം ദൃശ്യമാണ്. കയീനും ഹാബെലും ദൈവത്തിനു യാഗം കഴിച്ചു. (ഉല്പ, 4:3,4). കയീൻ നിലത്തെ അനുഭവത്തിൽ നിന്നും ഹാബൈൽ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്നും അവയുടെ മേദസ്സിൽ നിന്നു തന്നേ വഴിപാടു കൊണ്ടുവന്നു. ഉടമ്പടിയിൽ ദൈവവുമായി ഒന്നാകുന്നതിനുവേണ്ടി പ്രായശ്ചിത്തരക്തവുമായി ഹാബെൽ സ്നേഹത്തോടും വിശ്വസ്തതയോടും കൂടെ ദൈവത്തിന്റെ അടുക്കൽ വന്നു. ദൈവത്തോടുള്ള വിശ്വസ്തതയുടെ പ്രതീകമായി ഹാബെൽ സ്വയം ദൈവത്തിനർപ്പിച്ചു. എന്നാൽ കയീൻ ദൈവത്തിനു വഴങ്ങി ഭൂമിയിൽ നിന്നുള്ള വിളവ് ദൈവത്തിനു കാഴ്ചയർപ്പിക്കുകയാണ് ചെയ്തത്. ജലപ്രളയത്തിൽ നിന്നും വിടുതൽ ലഭിച്ചതിന്റെ നന്ദിയായി നോഹ ഹോമയാഗം അർപ്പിച്ചു. ദൈവികകൃപ അധികം ലഭിക്കുന്നതിനുള്ള ആഗ്രഹവും ഈ യാഗത്തിനു പിന്നിലുണ്ടായിരുന്നു. ദൈവം നോഹയ്ക്കു നല്കിയ ഉത്തരത്തിൽ അതിന്റെ സൂചന കാണാം. “ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കുകയില്ല.” (ഉല്പ, 8:21). 

തനിക്കുള്ളതിൽ ഏറ്റവും നല്ലതു ദൈവത്തിനു അർപ്പിക്കുന്നതു തന്നെയും തന്റെ ജീവനെയും ദൈവത്തിനു സമർപ്പിക്കുന്നതിനു തുല്യമാണ്. ഒരു മനുഷ്യൻ സ്വയം ദൈവത്തിനു സമർപ്പിക്കുന്നത് പ്രാർത്ഥനയിലാണ്. പ്രാർത്ഥനയിൽ ആത്മാവ് ആരിൽ നിന്നു വന്നുവോ ആ ദൈവത്തോടു ചേരുകയും ആത്മാവ് അതിന്റെ ദൈവവുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഈ ആന്തരിക സമർപ്പണത്തിന്റെ ദൃശ്യവും സ്പർശ്യവുമായ ബാഹ്യസമർപ്പണമാണു യാഗം. ഇക്കാരണത്താൽ ഇതിനെ മൂർത്തമായ പ്രാർത്ഥന എന്നു വിളിച്ചിരുന്നു. തന്റെ മക്കൾക്കും മൂന്നു സുഹൃത്തുക്കൾക്കും വേണ്ടിയുള്ള ഇയ്യോബിന്റെ ഹോമയാഗത്തിൽ (ഇയ്യോ, 1:5; 42:8) പ്രായശ്ചിത്തം എന്ന ആശയം വ്യക്തമായി നിഴലിക്കുന്നുണ്ട്. പക്ഷേ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചു പോയിരിക്കും എന്ന ചിന്തയാണു ഇയ്യോബിനെ സ്വാധീനിച്ചത്. (1:5). രണ്ടാമതായി, ഇയ്യോബിന്റെ സുഹൃത്തുക്കളോടു ദൈവം പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിക്കും.” (ഇയ്യോ, 42:8). ദൈവം പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിൽ പിതാക്കന്മാർ യാഗപീഠം പണിത് യാഗാർപ്പണം നടത്തി ദൈവത്തെ വിളിച്ചപേക്ഷിച്ചു. (ഉല്പ, 12:7; 13:4; 26:25; 31:54; 33:20; 35:7; 46:1). 

ന്യായപ്രമാണത്തിൽ നിർദ്ദേശിക്കപ്പെട്ട യാഗങ്ങൾ: ന്യായപ്രമാണം അനുസരിച്ചു ഉടമ്പടിബദ്ധമായ കടമയാണു യാഗാർപ്പണം. യാഗത്തിനു അർപ്പിക്കേണ്ട വസ്തുക്കളെയും അനുഷ്ഠാനങ്ങളെയും കുറിച്ചു വളരെ സൂക്ഷ്മമായി ന്യായപ്രമാണത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ ഉത്പന്നങ്ങൾക്കും വേണ്ടി ആദ്യഫലം, മൃഗങ്ങളുടെ കടിഞ്ഞൂൽ, അർപ്പണയോഗ്യമല്ലാത്തവയുടെ വീണ്ടെടുപ്പുവില, അർപ്പകന്റെ ജീവനുപകരം രക്തത്തോടൊപ്പം യാഗമൃഗത്തിന്റെ ജീവൻ എന്നിവ യഹോവയ്ക്കുള്ളതാണ്. “എന്നാൽ വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത് (പുറ, 23:15; ആവ, 16:16); നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിനു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം” (ആവ, 16:17) എന്നീ കല്പനകളുടെ അടിസ്ഥാനത്തിലാണ് യാഗം അർപ്പിക്കുന്നത്. കനാൻ ദേശത്തിന്റെ രാജാവ് എന്ന നിലയ്ക്ക് കപ്പം നല്കുന്നതല്ല യാഗം. മിസ്രയീമിലെ അടിമത്തത്തിൽ നിന്നുള്ള യിസ്രായേലിന്റെ വിടുതലിന്റെയും തന്റെ പ്രത്യേക ജനമായി അവരെ സ്വീകരിച്ചതിന്റെയും അടയാളമാണാ ഈ അർപ്പണങ്ങൾ. യാഗത്തിലൂടെ ഉടമ്പടിയിലെ അനുഗ്രഹങ്ങളും, പാപമോചനം, വിശുദ്ധീകരണം സാക്ഷാൽ സന്തോഷം എന്നിവയും അനുഭവിക്കുവാൻ സാധിക്കുന്നു. പഴയനിയമ ആരാധനയിൽ യാഗം കൂടാതെയുള്ള ഒരു ആരാധനയും പൂർണ്ണമായി കരുതപ്പെട്ടിരുന്നില്ല. പാപം, അശുദ്ധി എന്നിവയെക്കുറിച്ചു ബോധം വരുത്തുക എന്ന ലക്ഷ്യത്തിലാണ് യാഗവ്യവസ്ഥയ്ക്കു രൂപം നല്കിയത്. യാഗം മുഖേന ആരാധകൻ പാപക്ഷമ പ്രാപിച്ച് ദൈവത്തിന്റെ മുമ്പിൽ നീതിമാനാകുന്നു. ന്യായപ്രമാണ യുഗവ്യവസ്ഥയുടെ തുടക്കത്തിൽ യിസ്രായേലിന്റെ ആദ്യജാതനു പകരം പെസഹാ ആട്ടിൻകുട്ടിയെ യാഗം കഴിച്ചു. അതു യിസ്രായേലിന്റെ വീണ്ടെടുപ്പിനു കാരണമായി. തുടർന്നു വർഷം തോറും പെസഹാ പെരുനാൾ ആചരിക്കുവാൻ ദൈവം കല്പിച്ചു. 

പഴയനിയമത്തിൽപ്പോലും പുതുക്കമോ ആവർത്തനമോ ആവശ്യപ്പെടാത്ത ഒരു യാഗം ഉണ്ടായിരുന്നു. ഈ യാഗം അർപ്പിച്ചതു യഹോവ യിസ്രായേലുമായി ഉടമ്പടിബന്ധം സ്ഥാപിച്ചപ്പോഴും അവർ ദൈവത്തിന്റെ ജനമായി തീർന്നപ്പോഴുമാണ്. സീനായി പർവ്വതത്തിന്റെ അടിവാരത്തിൽ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രന്തണ്ടു തൂണുകളും യഹോവയുടെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നതായ ഒരു യാഗപീഠവും പണിതു. തുണുകൾ യാഗപീഠത്തിനു ചുറ്റും അല്പം അകലെ ആയിട്ടാണ് പണിതത്. (പുറ, 24). കാളയുടെ രക്തം രണ്ടായി ഭാഗിച്ച് ഒരു ഭാഗം യാഗപീഠത്തിൽ തളിച്ചു. ദൈവകൃപയാൽ നിറയപ്പെടുന്നതിനു മരണത്തിലൂടെ കടന്നുപോയി ജീവൻ എന്നപോലെ ജനങ്ങളുടെ പ്രാകൃതികജീവൻ ദൈവത്തിനു സമർപ്പിക്കപ്പെട്ടു എന്നാണ് ഇതിന്റെ അർത്ഥം. ബാക്കി രക്തം ജനത്തിന്മേൽ തളിച്ചതോടെ ദൈവത്തിന്റെ കൃപയാൽ പുതുക്കപ്പെടുന്ന ജീവിതം എന്ന പോലെ ജീവൻ ജനത്തിനു തിരികെ ലഭിച്ചു. യഹോവ സംസാരിച്ച സകല വചനങ്ങളിന്മേലുമാണ് ഈ ഉടമ്പടി ചെയ്തിരിക്കുന്നത്. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു ജനം വാഗ്ദത്തംചെയ്തു. 

പ്രതീകാർത്ഥം: ഒരാളിന്റെ അദ്ധ്വാനഫലത്തിന്റെ ഒരംശം ദൈവത്തിനു സമർപ്പിക്കുന്നതു അയാളുടെ സമർപ്പണത്തെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യന്റെ മരണം ദൈവം ആവശ്യപ്പെടുന്നില്ല. ഹൃദയസമർപ്പണമാണ് ദൈവം ആഗ്രഹിക്കുന്നത്. അത് യിസ്ഹാക്കിനെ യാഗം കഴിക്കാൻ അബ്രാഹാമിനോടു ആവശ്യപ്പെട്ടതിലുടെ യഹോവ യിസ്രായേല്യർക്കു മനസ്സിലാക്കിക്കൊടുത്തു. അശുദ്ധനും പാപിയുമായ മനുഷ്യന് വിശുദ്ധനായ ദൈവത്തിന് സ്വയം അർപ്പിക്കുവാൻ കഴിയുകയില്ല. ഉടമ്പടിയുടെ മൗലികതത്വം ‘യഹോവയെപ്പോലെ വിശുദ്ധന്മാരായിരിക്ക’ എന്നതാണ്. അതു ഓർപ്പിക്കുന്നതിനാണ് യാഗമൃഗം ഊനമില്ലാത്തതായിരിക്കണം എന്നു കല്പിച്ചത്. യാഗപീഠത്തെ സമീപിക്കുന്ന അർപ്പകന്റെ പാപം യാഗമൃഗത്തിലേക്കു പകരുന്നതിന്റെ പ്രതീകമാണ് മൃഗത്തിന്റെ തലയിൽ കൈവെയ്ക്കൽ. അർപ്പകനു പകരമാണു് മൃഗം. യാഗപീഠത്തിൽ അർപ്പിക്കുന്നതിന്റെ പ്രാരംഭമായി മൃഗത്തെ അറുക്കുന്നു. അതു പാപം നിമിത്തം ദൈവത്തിൽ നിന്നകന്നുപോയ മനുഷ്യന്റെ മരണത്തിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുന്നു. യാഗമൃഗത്തിൽ നിന്നും രക്തം ഒഴുകുമ്പോൾ അതിന്റെ ജീവൻ ശരീരത്തിൽ നിന്നു വേർപെടുകയും രക്തം ജീവൻ മൂലമായി പ്രായശ്ചിത്തമാവുകയും ചെയ്യും. യാഗമൃഗത്തിന്റെ മാംസം യാഗപീഠത്തിൽവച്ച് ദഹിപ്പിക്കുമ്പോൾ അർപ്പകന്റെ ശരീരം ദൈവികസ്നേഹത്തിന്റെ ശുദ്ധീകരണാഗ്നിക്ക് വിധേയമാകും. അങ്ങനെ അവൻ ദൈവക്രോധത്തിൽ നിന്നു ശരീരവും ആത്മാവും പ്രതീകാത്മകമായി ആവരണം ചെയ്യപ്പെട്ടവനായി ശുദ്ധീകരണത്തിനും രക്ഷാകരമായ കൃപയ്ക്കും പാത്രീഭവിക്കും. തന്റെ ന്യായപ്രമാണത്തിൽ വിവരിച്ചിട്ടുള്ള യാഗങ്ങളുടെ പ്രതിരൂപാത്മക സ്വഭാവം വ്യക്തമാക്കിയിട്ടില്ലെങ്കിലും അർപ്പണരീതിയെ സംബന്ധിക്കുന്ന പ്രത്യേക ചട്ടങ്ങളിൽ അതു സൂചിപ്പിച്ചിട്ടുണ്ട്. ക്രമേണ പ്രവചനങ്ങളിലൂടെ അതു വെളിപ്പെടുത്തി. യേശുക്രിസ്തു കാൽവറിയിൽ യാഗമായി തീർന്നപ്പോൾ അതു പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടു. 

നരബലി: അബ്രാഹാമിനു ദൈവത്തോടുള്ള പരമ വിശ്വസ്തതയെ പരീക്ഷിക്കുവാനായി തന്റെ ഏകജാതനായ പുത്രനെ ബലിയർപ്പിക്കുവാൻ അബ്രാഹാമിനോടു ദൈവം ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആദ്യകാലത്ത് യിസ്രായേൽ മക്കളുടെ ഇടയിൽ നരബലി നടന്നിരുന്നു എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അതിനു തെളിവുകളൊന്നുമില്ല. ആദ്യജാതനെ ബലികഴിച്ചു ഉദ്ദേശിച്ച ഫലം ഉളവാക്കാമെന്ന വിശ്വാസം കനാനിലെ ജനങ്ങൾക്കുണ്ടായിരുന്നു. കഷ്ടതയുടെയും, പോംവഴിയി ഇല്ലായ്മയുടെയും സമയത്തു തങ്ങളുടെ ഏറ്റവും നല്ലതും പ്രിയപ്പെട്ടതുമായതിനെ മനുഷ്യർ ദൈവത്തിനർപ്പിക്കും. “എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?” (മീഖാ, 6:7). ആഹാസ് രാജാവ് സ്വന്തം പുത്രനെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു. “തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽഇട്ടു ദഹിപ്പിക്കേണ്ടതിനു അവൻ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.” (യിരെ, 7:31). പട അതികഠിനമെന്നു കണ്ടപ്പോൾ മോവാബ് രാജാവ് തന്റെ ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. (2രാജാ, 3:26,27). യിസ്രായേല്യർ നരബലി നടത്തിയിരുന്നു എന്നോ യഹോവ അതിനെ അനുവദിച്ചിരുന്നു എന്നോ ബൈബിൾ പറയുന്നില്ല. നിനക്കു ചുറ്റുമുള്ള മറ്റു ജനങ്ങൾ അനുസരിക്കുന്നതുപോലെ നിന്റെ ദൈവത്തെ അനുസരിക്കുവാൻ നീ ഒരുങ്ങിയിട്ടുണ്ടോ എന്ന ചോദ്യം യഹോവ അബ്രാഹാമിനോടു ചോദിച്ചു. തന്റെ വിശ്വാസം അനുസരണത്തിലുടെ പ്രകടമാക്കിയപ്പോൾ തന്റെ ദൈവത്തിന്റെ പ്രകൃതി വ്യത്യസ്തമാണെന്നു അബ്രാഹാം മനസ്സിലാക്കി. 

യാഗങ്ങളുടെ വിഭജനം: ന്യായപ്രമാണത്തിൽ നിർദ്ദേശിച്ചിട്ടുള്ള യാഗങ്ങൾ രണ്ടു വിഭാഗത്തിലുൾപ്പെടുന്നു: 1. യഹോവയുമായുള്ള കൂട്ടായ്മക്കുള്ളവ – പാപയാഗവും അകൃത്യയാഗവും. 2. ദൈവവുമായുള്ള കൂട്ടായ്മയിൽ അർപ്പിക്കുന്നവ – ഹോമയാഗം, സമാധാനയാഗം, ഭോജനയാഗവും പാനീയയാഗവും. ആരാധകനു പാപക്ഷമ നല്കുവാനും അവനെ ദൈവവുമായുള്ള ബന്ധത്തിൽ കൊണ്ടുവരുവാനും ഉദ്ദേശിച്ചുള്ളവയാണ് പ്രയശ്ചിത്ത സ്വഭാവമുള്ള യാഗങ്ങൾ. പാപയാഗവും അകൃത്യയാഗവും ഇതിലുൾപ്പെടുന്നു. ഒരേ സമയം പല യാഗങ്ങൾ കഴിക്കേണ്ടിവരുമ്പോൾ പ്രായശ്ചിത്ത സ്വഭാവമുള്ളവ ഹോമയാഗത്തിനു മുമ്പ് കഴിക്കും; ഹോമയാഗത്തെ തുടർന്നു സമാധാനയാഗങ്ങളും. ഹോമയാഗത്തോടും സ്തോത്രയാഗത്തോടും ഒപ്പം ഭോജനയാഗവും പാനീയയാഗവും അർപ്പിക്കും. 

യാഗവസ്തുക്കൾ: യാഗവസ്തുക്കളോടുള്ള ബന്ധത്തിൽ യാഗങ്ങളെ രണ്ടായി വിഭജിച്ചിരിക്കുന്നു: 1. രക്തം ചൊരിഞ്ഞുള്ളവ. 2. രക്തച്ചൊരിച്ചിൽ ഇല്ലാത്തവ. രക്തരഹിതയാഗങ്ങളാണ് ഭോജനയാഗവും പാനീയയാഗവും. 

യാഗമൃഗങ്ങളായി നിർദ്ദേശിക്കപ്പെട്ടവ: കാള, ആടു, കോലാടു, പക്ഷികൾ (കുറുപാവും പ്രാവിൻകുഞ്ഞും). വിലയേറിയ വഴിപാടുകൾ അർപ്പിക്കാൻ കഴിയാത്തവരെയും (ലേവ്യ, 5:7; 12:8) താണനിലയിലുള്ള പാപയാഗത്തെയും ഉദ്ദേശിച്ചാണ് പ്രാവിൻ കുഞ്ഞിനെ യാഗം കഴിക്കാൻ അനുവദിച്ചിട്ടുള്ളത്. കന്നുകാലികളിൽ ആണിനെയും പെണ്ണിനെയും അർപ്പിക്കാം. (ലേവ്യ, 3:1, 6). ആടുകളിൽ പ്രധാനം ആട്ടുകൊറ്റനും (സംഖ്യാ, 15:5; 28:11), ആൺകോലാട് അഥവാ കോലാട്ടുകൊറ്റനുമാണ്. (സംഖ്യാ, 7:16-22). യാഗമൃഗങ്ങൾ ഒരു നിശ്ചിത പ്രായമുള്ളതായിരിക്കണം. കുറഞ്ഞപക്ഷം എട്ടു ദിവസമെങ്കിലും പ്രായമുള്ളതിനെ മാത്രമേ അർപ്പിക്കാവു. (ലേവ്യ, 22:27; പുറ, 22:30). ഒരു വയസ്സു പ്രായമുള്ള ചെമ്മരിയാടും കോലാടും മൂന്നു വയസ്സു പ്രായമുള്ള കാളയും അർപ്പണയോഗ്യമാണ്. (പുറ, 29:38; ലേവ്യ, 9:3). യാഗമൃഗം ഊനമില്ലാത്തതായിരിക്കണം. കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള ഒന്നിനെയും അർപ്പിക്കുവാൻ പാടില്ല. (ലേവ്യ, 22:20-24). 

വഴിപാടായി അർപ്പിക്കപ്പെടുന്ന സസ്യജവസ്തുക്കൾ ഇവയാണ്: ധാന്യങ്ങൾ, ഒലിവെണ്ണ, വീഞ്ഞ്, സുഗന്ധവസ്തുക്കൾ, ഉപ്പ്, ധാന്യം അർപ്പിക്കേണ്ടത് മൂന്നുവിധത്തിലാണ്: 1. കതിർ ചുട്ടു ഉതിർത്ത മണികൾ: (ലേവ്യ, 2:14). 2. നേരിയ മാവ്: (ലേവ്യ, 2:1). ഇവ രണ്ടിലും എണ്ണയും കുന്തുരുക്കവും ചേർക്കണം. (ലേവ്യ, 2:1, 15,16). 3. പുളിപ്പില്ലാത്ത ദോശകളോ വടകളോ. ഇതു മൂന്നു വിധത്തിലുണ്ട്: അടുപ്പിൽ വച്ചു പാകം ചെയ്തത്, ഉരുളിയിൽ ചുട്ടത്, ചട്ടിയിൽ ചുട്ടത്. ഇവ എല്ലാറ്റിലും മാവിനോടു കൂടി എണ്ണ ചേർക്കണം. (ലാവ്യ, 2:1). എല്ലാ ഭോജനയാഗത്തിലും (ലേവ്യ, 2:13), മൃഗബലിയിലും (യെഹ, 43:24) ഉപ്പു ചേർക്കണം. യഹോവയ്ക്ക് അർപ്പിക്കുന്ന ഒരു ദഹനയാഗത്തിലും പുളിപ്പും തേനും പാടില്ല. (ലേവ്യ, 2:11). 

അർപ്പണവിധം: സമാഗമന കൂടാരത്തിന്റെ വാതിലിനടുത്താണ് യാഗപീഠം സ്ഥാപിച്ചിരുന്നത്. അർപ്പകൻ യാഗമൃഗത്തെ സമാഗമന കൂടാരത്തിന്റെ വാതിലിലേക്കു കൊണ്ടുവരും. യാഗമൃഗത്തെ കൊണ്ടുവരുന്നയാൾ മൃഗത്തിന്റെ തലയിൽ കൈവയ്ക്കും. അതിലൂടെ തനിക്കുവേണ്ടി മരിക്കാൻ പോകുന്ന മൃഗത്തിന്റെ മരണത്തിനു താനാണ് അർഹനെന്നു അർപ്പകൻ സമ്മതിക്കുന്നു. യാഗപീഠത്തിന്റെ വടക്കുഭാഗത്തു വച്ചു അവൻ സ്വന്തം കൈകൊണ്ടു മൃഗത്തെ കൊല്ലം. (ലേവ്യ, 1:4,5, 11; 3:2, 8; 6:25; 7:2). വിശുദ്ധമന്ദിരത്തിലെ നിത്യേനയുള്ള ശുശ്രൂഷയുമായി ബന്ധപ്പെട്ട യാഗങ്ങളിലും ഉത്സവകാലത്ത് സർവ്വജനത്തിനും വേണ്ടി നടത്തുന്ന യാഗങ്ങളിലും പുരോഹിതന്മാർ തന്നെ യാഗമൃഗത്തെ കൊല്ലുകയും തോലുരിക്കുകയും കഷണങ്ങളായി നുറുക്കുകയും ചെയ്യും. യാഗമൃഗത്തിന്റെ രക്തം പുരോഹിതൻ ഒരു പാത്രത്തിലെടുത്ത് അതിൽ കുറച്ചു യാഗപീഠത്തിന്റെ പാർശ്വങ്ങളിലോ കൊമ്പുകളിലോ സുഗന്ധ ധൂപപീഠത്തിന്റെ കൊമ്പുകളിലോ പെട്ടകത്തിന്റെ മേലോ തളിച്ചശേഷം ബാക്കിവരുന്ന രക്തം യാഗപീഠത്തിന്റെ ചുവട്ടിലൊഴിക്കും. (പുറ, 29:12; ലേവ്യ, 4:17, 18). അർപ്പകൻ യാഗമൃഗത്തിന്റെ തോൽ ഉരിച്ച് അതിനെ ഖണ്ഡം ഖണ്ഡമായി മുറിക്കും. (ലേവ്യ, 1:6; 8:20). യാഗപീഠത്തിൽ വച്ചു അതിനെ പൂർണ്ണമായോ അതിന്റെ മേദസ്സു മാത്രമോ ദഹിപ്പിക്കും. ശേഷിക്കുന്ന മാംസം പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിക്കും. അതിനുശേഷം ഇതിനെ പുരോഹിതന്മാർ അഥവാ ഭാഗികമായി പുരോഹിതനും ഭാഗികമായി അർപ്പകനും ഭക്ഷിക്കും. 

പ്രാവുകളെയാണ് യാഗം കഴിക്കുന്നതെങ്കിൽ പുരോഹിതൻ അതിന്റെ തല പിരിച്ചുപറിച്ച് അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിങ്കൽ പിഴിഞ്ഞുകളയും. അതിനുശേഷം അതിന്റെ തീൻപണ്ടം മലത്തോടു കൂടെ പറിച്ചെടുത്ത് വെണ്ണീർ ഇടുന്ന സ്ഥലത്ത് ഇടും; തലയും ഉടലും യാഗപീഠത്തിൽ ദഹിപ്പിക്കും. (ലേവ്യ, 1:15) ഹോമയാഗവുമായി ബന്ധപ്പെട്ട ഭോജനയാഗത്തിൽ എണ്ണയുടെയും മാവിന്റെയും ഭാഗവും ധാന്യത്തിന്റെ കതിരും ദോശയും ധൂപവസ്തുക്കളോടൊപ്പം യാഗപീഠത്തിൽ വച്ച് ദഹിപ്പിക്കണം. ബാക്കിഭാഗം പുരോഹിതനുള്ളതാണ്. അത് അയാൾ സമാഗമന കൂടാരത്തിന്റെ പ്രാകാരത്തിൽ വച്ചു പുളിപ്പില്ലാതെ ഭക്ഷിക്കണം. (ലേവ്യ, 2:2; 10:12; 6:9-11; 7:9). സ്തോത്രയാഗവുമായി ബന്ധപ്പെട്ട ഭോജനയാഗത്തിൽ ഒരു ദോശ യഹോവയ്ക്ക് നീരാജനാർപ്പണം ചെയ്യണം. ഈ ദോശ രക്തം തളിക്കുന്ന പുരോഹിതനു അവകാശപ്പെട്ടതാണ്. (ലേവ്യ, 7:14). യാഗത്തിന്റെ ബാക്കിഭാഗം വഴിപാടുകാരൻ ഭക്ഷിക്കണം. 

വിവിധയാഗങ്ങൾ: യാഗങ്ങൾ പ്രധാനമായും അഞ്ചാണ്; പാപയാഗം, അകൃത്യയാഗം, ഹോമയാഗം, സമാധാനയാഗം, ഭോജനയാഗം. ഇവയിൽ പാപയാഗത്തിന്റെയും അകൃത്യയാഗത്തിന്റെയും സ്വഭാവം ഒന്നുപോലാകയാൽ അവയെ ഒന്നായി കണക്കാക്കുന്നവരുമുണ്ട്. ആദ്യത്തെ രണ്ടുയാഗങ്ങളും ദൈവവുമായുള്ള കൂട്ടായ്മയിൽ വരുന്നതിനു വേണ്ടിയുള്ളതും ഒടുവിലത്തെ മൂന്നും ദൈവവുമായുള്ള കൂട്ടായ്മയിൽ വന്ന ശേഷം അർപ്പിക്കുന്നവയുമാണ്. ആദ്യത്തെ രണ്ടും പാപസംബന്ധമായി അർപ്പിക്കുന്നവയാകയാൽ അവയിൽ ഒരു വിധത്തിലുള്ള സൗരഭ്യവാസനയും ഇല്ല. എന്നാൽ ഒടുവിലത്തെ മൂന്നും ( ഹോമയാഗം, സമാധാനയാഗം, ഭോജനയാഗം) സൗരഭ്യവാസന ഉള്ളതാണ്. 

1. പാപയാഗം: പാപത്തിനു പരിഹാരമായി ചെയ്യുന്ന യാഗമാണ് പാപയാഗം. പാപയാഗത്തെ കുറിച്ചുള്ള ആദ്യകല്പന ലേവ്യർ 4-ലാണ്. “ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴെച്ചു ആ വക വല്ലതും ചെയ്താൽ പാപയാഗം അർപ്പിക്കണം.” (4:2). കരുതിക്കൂട്ടി പാപം ചെയ്യുന്നവനെ ജനത്തിൽ നിന്നും ചേദിച്ചുകളയും. (സംഖ്യാ, 15:30). എന്നാൽ അബദ്ധവശാൽ പാപം ചെയ്യുന്നവനാണ് പാപയാഗം അർപ്പിക്കേണ്ടത്. നാലുതരം ആളുകൾക്കു വേണ്ടിയാണ് പാപയാഗം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.1. അഭിഷിക്തനായ പുരോഹിതൻ. 2. മുഴുവൻ സഭ. 3. പ്രമാണി (പ്രഭു). 4. ഒരു വ്യക്തി. അമാവാസി, പെസഹ, പെന്തെകൊസ്ത്, കാഹളനാദോത്സവം, കൂടാരപ്പെരുനാൾ, പാപപരിഹാരദിവസം എന്നീ സന്ദർഭങ്ങളിൽ സർവ്വജനത്തിനും വേണ്ടി പാപയാഗം അർപ്പിക്കുന്നു. (സംഖ്യാ, 28:15-29:38). പുരോഹിതർ, ലേവ്യർ എന്നിവരുടെ ശുദ്ധീകരണത്തിനും പാപയാഗം ആവശ്യമാണ്. (പുറ, 29:10-14, 36). അർപ്പകന്റെ നിലയും കുറ്റത്തിന്റെ പ്രകൃതിയും അനുസരിച്ചാണ് അർപ്പണവസ്ത എന്തായിരിക്കണമെന്നു നിശ്ചയിക്കുന്നത്. കാളക്കുട്ടി (പുറ, 29:10,14,35; സംഖ്യാ, 8:8), കോലാട്ടുകൊറ്റൻ (സംഖ്യാ, 28:15-30; 29:5,11), പെൺകോലാടു് (ലേവ്യ, 4;28,32; 5:6), പെൺകുഞ്ഞാട് (സംഖ്യാ, 6:14), പ്രാവിൻകുഞ്ഞ് അഥവാ കുറുപ്രാവ് (ലേവ്യ, 12:6; 15:14) എന്നിവയാണ് യാഗമൃഗങ്ങൾ. ദരിദ്രൻ ആട്ടിൻകുട്ടിക്കു പകരം പ്രാവിൻ കുഞ്ഞിനെയോ കുറുപാവിനെയോ അർപ്പിച്ചാൽ മതി. അതിനും നിവൃത്തിയില്ലാത്തവർ സാധാരണ കുറ്റങ്ങൾക്ക് ഒരിടങ്ങഴി നേരിയമാവ് അർപ്പിക്കണം. (ലേവ്യ, 5:11). 

യാഗമൃഗത്തെ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈവച്ച ശേഷം അതിനെ കൊല്ലുന്നു. സഭയുടെ പാപത്തിനുവേണ്ടിയുള്ള കാളക്കിടാവിന്റെ തലയിൽ മുപ്പന്മാർ കൈവച്ച് അതിനെ കൊല്ലേണ്ടതാണ്. പുരോഹിതനു വേണ്ടിയോ സഭയ്ക്കു വേണ്ടിയോ അർപ്പിച്ച യാഗമൃഗങ്ങളുടെ രക്തം പുരോഹിതൻ തിരുനിവാസത്തിലെ വിശുദ്ധസ്ഥലത്തേക്കു കൊണ്ടുപോയി വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴുപാവശ്യം തളിക്കും. അതിനുശേഷം ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടും. പിന്നീട് പുറത്തുവന്നു ശേഷിച്ച രക്തം താമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയും. (ലേവ്യ, 4:5). ഒരു പ്രമാണിയുടെയോ സാധാരണ വ്യക്തിയുടെയോ യാഗമൃഗത്തിന്റെ (ആട്ടുകൊറ്റൻ, പെൺകോലാട്, ആട്ടിൻകുട്ടി) രക്തം തിരുനിവാസത്തിലേക്കു കൊണ്ടുപോകുന്നില്ല. ആ രക്തം പുരോഹിതനെടുത്ത് അതിൽ കുറെ ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടും. ബാക്കി രക്തം യാഗപീഠത്തിന്റെ ചുവട്ടിലൊഴിക്കും. (ലേവ്യ, 4:25,30,34). അനന്തരം മൃഗത്തിന്റെ മേദസ്സുള്ള ഭാഗങ്ങൾ വേർതിരിച്ചെടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിക്കും. (ലേവ്യ, 4:8-10, 19,26, 31, 35). വിശുദ്ധ സ്ഥലത്തും അതിവിശുദ്ധസ്ഥലത്തും തളിക്കുവാൻ രക്തം എടുത്ത മൃഗത്തിന്റെ (കാള) മാംസം, തൊലി തുടങ്ങി ശേഷിക്കുന്ന ഭാഗം മുഴുവൻ പാളയത്തിനു പുറത്ത് വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വെണ്ണീർ ഇടുന്ന സ്ഥലത്തുവച്ച് ദഹിപ്പിക്കും. മറ്റു മൃഗങ്ങളുടെ മാംസം പാളയത്തിനു പുറത്തുകൊണ്ടുപോയി ദഹിപ്പിക്കുന്നില്ല. അതു തിരുനിവാസത്തിന്റെ പ്രാകാരത്തിൽ വിശുദ്ധസ്ഥലത്തു വെച്ച് പുരോഹിതൻ ഭക്ഷിക്കും. (ലേവ്യ, 6:26; സംഖ്യാ, 18:9,10). അതിന്റെ തൊലി കർമ്മിയായ പുരോഹിതനുള്ളതാണ്. പാപയാഗത്തിന്റെ മാംസം തൊടുന്നവരെല്ലാം വിശുദ്ധരാണ്. പുരോഹിതനു ഭക്ഷിക്കുവാൻ വേണ്ടി മാംസം വേവിച്ച മൺപാത്രം ഉടച്ചുകളയണം. ചെമ്പുകലമാണെങ്കിൽ കഴുകി ശുദ്ധിയാക്കി എടുക്കാം. (ലേവ്യ, 6:26-29). പാപികളുടെ സ്ഥാനത്തുനിന്നുകൊണ്ടു അവരുടെ പാപപരിഹാരത്തിനു വേണ്ടി കാൽവറിയിൽ പ്രായശ്ചിത്തമായിത്തീർന്ന ക്രിസ്തുവിനെ കാണിക്കുകയാണ് പാപയാഗം. 

2. അകൃത്യയാഗം: കുറ്റക്കാരന്റെ വീണ്ടെടുപ്പിനുവേണ്ടി അർപ്പിക്കുന്നതാണ് പാപയാഗം. ഏതെങ്കിലും പ്രത്യേക കുറ്റത്തിനു ചെയ്യുന്ന പ്രായശ്ചിത്തമാണ് അകൃത്യയാഗം. (ലേവ്യ, 5:1-6:7). വിശുദ്ധമന്ദിരത്തിന്റെ തൂക്കപ്രകാരം പുരോഹിതൻ മതിക്കുന്ന വിലയുള്ളതും ഊനമില്ലാത്തതുമായ ആട്ടുകൊറ്റനെയാണ് അകൃത്യയാഗമായി അർപ്പിക്കേണ്ടത്. യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അബദ്ധവശാൽ അതിക്രമം ചെയ്യുക, ന്യായപ്രമാണം വിലക്കിയ അകൃത്യങ്ങൾ അബദ്ധവശാൽ ചെയ്യുക, അയൽക്കാരനെ ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യുക, വീണ്ടെടുക്കാത്ത ദാസിയെ ബലാൽസംഗം ചെയ്യുക (ലേവ്യ, 19:20-22), നാസീർവതം മുടക്കുക (സഖ്യാ, 6:12) എന്നിവ നിമിത്തവും കുഷ്ഠരോഗിയുടെ ശുദ്ധീകരണത്തിനു വേണ്ടിയും (ലേവ്യ, 14:12) അകൃത്യയാഗം അർപ്പിക്കേണ്ടതാണ്. യാഗപീഠത്തിന്റെ വടക്കുഭാഗത്തുവച്ചു യാഗമൃഗത്തെ കൊല്ലും. യാഗപീഠത്തിൽ രക്തം തളിക്കുകയും മേദസ്സ് ദഹിപ്പിക്കുകയും ചെയ്യും. വിശുദ്ധസ്ഥലത്തുവച്ചു മാംസം പുരോഹിതന്മാർ ഭക്ഷിക്കും. തോൽ പുരോഹിതനുള്ളതാണ്. വിശുദ്ധ വസ്തുക്കളെയോ അയൽക്കാരന്റെ വസ്തുവിനെയോ സംബന്ധിക്കുന്നതാണ് അകൃത്യമെങ്കിൽ അവൻ അതിനു മുതലും അതിനോടുകൂടി അഞ്ചിലൊന്നും കൂട്ടി വെള്ളി നാണയമായി കൊടുക്കണം.

3. ഹോമയാഗം: യാഗമൃഗം യാഗപീഠത്തിൽ പൂർണ്ണമായി ദഹിച്ചു പുകയിൽ സ്വർഗ്ഗത്തിലേക്കു ഉയരുന്നതുകൊണ്ടാണ് ഈ യാഗത്തിനു ഹോമയാഗം എന്നപേർ ലഭിച്ചത്. തോൽ ഒഴികെയുള്ള മുഴുവൻ ഭാഗവും ദഹിപ്പിക്കപ്പെടുന്നു. മൃഗങ്ങളെ അർപ്പിക്കുന്ന മറ്റു യാഗങ്ങളിൽ മേദസ്സും കൊഴുപ്പുള്ള ഭാഗങ്ങളും മാത്രമേ ദഹിപ്പിക്കപ്പെടുകയുള്ളൂ. പ്രായശ്ചിത്തം വരുത്തുകയാണ് ഹോമയാഗത്തിന്റെ ഉദ്ദേശ്യം. (ലേവ്യ, 1:4). 

വ്യക്തിയുടെയോ സഭയുടെയോ ദൈവത്തിലുള്ള സമ്പൂർണ്ണ സമർപ്പണത്തെ ചൂണ്ടിക്കാണിക്കുകയാണ് ഹോമയാഗം. യിസ്രായേൽ യഹോവയുമായി കൃപാനിയമത്തിൽ ബദ്ധമായി എന്നതുകൊണ്ടു ഉടമ്പടിയിൽ നിലനില്ക്കുന്ന എല്ലാ യിസ്രായേല്യരും ഹോമയാഗം കഴിക്കുന്നു. യിസ്രായേലിന്റെ ദൈവത്തോടു ഉടമ്പടിയിൽ ചേർന്നിട്ടില്ലെങ്കിലും കുറ്റക്കാരനല്ലാത്ത അന്യനും ഹോമയാഗം കഴിക്കാവുന്നതാണ്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരത്തും അർപ്പിച്ചിരുന്നതു കൊണ്ടു ഇതിനെ നിരന്തരഹോമയാഗം എന്നു വിളിക്കുന്നു. (പുറ, 29:42). ശബ്ബത്തിലും അമാവാസിയിലും ഉത്സവ സന്ദർഭങ്ങളിലും ഹോമയാഗം നടത്തേണ്ടതാണ്. അമാവാസിയിലും ഉത്സവദിനങ്ങളിലും പാപയാഗത്തിനു ശേഷമാണ് ഹോമയാഗം അർപ്പിക്കേണ്ടത്. 

കാളക്കുട്ടി, ആട്ടുകൊറ്റൻ, ആൺകുഞ്ഞാട്, ആൺകോലാട് എന്നിവയാണ് യാഗത്തിനുള്ള മൃഗങ്ങൾ. ഹോമയാഗത്തിനു ആൺമൃഗത്തെ മാത്രമേ അർപ്പിക്കാവൂ. ദരിദ്രൻ പ്രാവിൻ കുഞ്ഞിനെയോ കുറുപാവിനെയോ അർപ്പിച്ചാൽ മതി. (ലേവ്യ, 1:3, 10, 14). നിത്യേനയുള്ള ഹോമയാഗങ്ങൾ: 1. രാവിലെയും വൈകുന്നേരവും. (പുറ, 29:38-42; സംഖ്യാ, 28:3-8). 2. ശബ്ബത്തുനാളിൽ ദിവസവുമുള്ള വഴിപാടിന്റെ ഇരട്ടി. (സംഖ്യാ, 28:9,10). 3. അമാവാസിക്കും (മാസാരംഭം) മൂന്നു മഹോത്സവങ്ങളിലും. (സംഖ്യാ, 28:11-29:39). കൂടാതെ പുരോഹിതന്മാരുടെ ശുദ്ധീകരണം, സ്ത്രീകളുടെയും കുഷ്ഠരോഗികളുടെയും ശുദ്ധീകരണം, നാസീർവ്രതത്തിന്റെ മുടക്കം സമാപ്തി എന്നിങ്ങനെയുള്ള പ്രത്യേക സന്ദർഭങ്ങളിലും ഹോമയാഗം അർപ്പിച്ചിരുന്നു. (പുറ, 29:15; ലേവ്യ, 8:18; 9:12; 12:6, 8; 14:19; സംഖ്യാ, 6:11,14). കാർമ്മികമായ അശുദ്ധി നീക്കുന്നതിനും ഹോമയാഗം നടത്തിയിരുന്നു. (ലേവ്യ, 15:15, 30). 

അർപ്പകൻ യാഗമൃഗത്തെ യാഗപീഠത്തിലേക്കു കൊണ്ടുവന്ന് അതിന്റെ തലയിൽ കൈകൾവച്ചു അതിനെ കൊല്ലുന്നു. അതിന്റെ രക്തം പുരോഹിതൻ എടുത്ത് യാഗപീംത്തിന്മേലും അതിനു ചുറ്റും തളിക്കും. അതിനുശേഷം തോലുരിക്കും. തൊലി പുരോഹിതനുള്ളതാണ്. അനന്തരം മാംസം ഖണ്ഡംഖണ്ഡമായി മുറിക്കും. അതിന്റെ കാലുകളും കുടലുകളും വെള്ളത്തിൽ കഴുകി മുഴുവൻ ഭാഗവും യാഗപീഠത്തിൽ ദഹിപ്പിക്കും. പ്രാവിനെയാണ് അർപ്പിക്കുന്നതെങ്കിൽ പുരോഹിതൻ അതിന്റെ തല പിരിച്ചെടുത്തു രക്തം യാഗപീഠത്തിന്റെ പാർശ്വത്തിൽ പിഴിഞ്ഞൊഴിക്കും. തീൻപണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു വെണ്ണീരിടുന്ന സ്ഥലത്തിടും. ചിറകോടുകൂടെ പിളർന്നു പക്ഷിയെ യാഗപീഠത്തിൽ ദഹിപ്പിക്കും. (ലേവ്യ, 1:14-17). ഹോമയാഗം കാളയോ ചെറിയ കന്നുകാലിയോ ആണെങ്കിൽ അതിനെത്തുടർന്നു നിർദ്ദിഷ്ട ഭോജനയാഗവും പാനീയയാഗവും അർപ്പിക്കണം. 

മരണത്തോളം ദൈവഹിതം നിറവേറ്റി സ്വയം ദൈവത്തിനു നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ് ഹോമയാഗം. ക്രിസ്തു തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു, ഒരു ഹോമയാഗമായി തീർന്നു. (എഫെ, 5:2). അർപ്പകൻ യഹോവയ്ക്ക് സ്വയം സമർപ്പിക്കുന്നതിന്റെയും പ്രതീകമാണ് ഹോമയാഗം. (റോമ, 12:1, 2). 

4. സമാധാനയാഗം: ദൈവവുമായുള്ള കൂട്ടായ്മയിൽ അർപ്പിക്കുന്ന മറ്റൊരു യാഗമാണ് സമാധാനയാഗം. ഇതു മൂന്നുവിധത്തിലുണ്ട്: 1. സ്തോത്രയാഗം (ലേവ്യ, 7:12; 22:29), 2. നേർച്ച (സംഖ്യാ, 6:14; 15:3, 8), 3. സ്വമേധാദാനം (ലേവ്യ, 7:16; 22:18,21). സമാധാനയാഗങ്ങളുടെ അടിസ്ഥാനം ദൈവവുമായുള്ള കൂട്ടായ്മയിൽ നിന്നു ലഭിക്കുന്ന കൃപയാണ്. യാഗഭോജനമാണ് ഇതിലെ പ്രധാന ഘടകം. സമൃദ്ധിയിലും വിജയത്തിലും മനുഷ്യനു ദൈവത്തോടുള്ള നന്ദി അവൻ യാഗത്തിലൂടെ പ്രദർശിപ്പിക്കുന്നു. അതാണ് സ്തോത്രയാഗം. ഇതുവരെയും ലഭിച്ചിട്ടില്ലാത്ത അനുഗ്രഹം നേടാനുള്ള ആഗ്രഹത്തോടുകൂടി ദൈവത്തിനു നേർച്ച കഴിക്കും. സമ്പത്തു ധാരാളം ഉണ്ടാകുമ്പോൾ അതു തുടർന്നും ലഭിക്കുന്നതിനു വേണ്ടി ദൈവത്തിനു നന്ദിയർപ്പിക്കുന്ന യാഗമാണ് സ്വമേധാദാനം. 

ഉത്സവാരംഭം (പുറ, 24:5; 2ശമൂ, 6:17; 1രാജാ, 8:63), രാജാക്കന്മാരുടെ തിരഞ്ഞെടുപ്പ് (1ശമൂ, 11:15), പ്രധാന സംഭവങ്ങളുടെ അനുകൂലമായ സമാപ്തി (ആവ, 27:7; യോശു 8:31) എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ പൊതുവായ സമാധാനയാഗങ്ങൾ അർപ്പിക്കും. പെന്തെക്കൊസ്ത് പെരുനാളിനു സമാധാനയാഗം പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. (ലേവ്യ, 23:19). ഉത്സവങ്ങൾ ആചരിക്കുന്നത് സമാധാനയാഗത്തോടു കൂടെയാണ്. (സംഖ്യാ, 10:10; 2ദിന, 30:22). സമാധാനയാഗങ്ങളും ഹോമയാഗങ്ങളും അർപ്പിക്കാൻ വേണ്ടി ഒരു യാഗോത്സവം വർഷത്തിൽ മൂന്നുപ്രാവശ്യം ശലോമോൻ ക്രമീകരിച്ചിരുന്നു. (1രാജാ, 9:25). പിൻവരുന്ന സന്ദർഭങ്ങളിൽ വ്യക്തികൾ സമാധാനയാഗം അർപ്പിക്കും. 1. ദൈവത്തിൽ നിന്നും ലഭിച്ച പ്രത്യേക അനുഗ്രഹത്തിനു വേണ്ടി ചെയ്ത നേർച്ചയുടെ നിവൃത്തി. (ലേവ്യ, 7:12,16 ; 22 : 21, 29; സംഖ്യാ, 15:8). 2. നാസീർവ്രതം അവസാനിക്കുമ്പോൾ. (സംഖ്യാ, 6:14). 

സമാധാനയാഗത്തിനു അർപ്പിക്കേണ്ട മൃഗങ്ങൾ ഇവയാണ്: ഊനമില്ലാത്ത കാള അല്ലെങ്കിൽ ആണോ പെണ്ണാ ആയ ചെറിയ ആടുമാടുകൾ. (ലേവ്യ, 3:1, 6; 9:4, 18). സ്വമേധായാഗമായി വൈകല്യമുള്ള മൃഗങ്ങളെയും അർപ്പിക്കാം. (ലേവ്യ, 22:23). ഈ യാഗത്തോടെല്ലാം ചേർന്നു ഭോജനയാഗവും പാനീയയാഗവും അർപ്പിക്കണം. (ലേവ്യ, 7:11). സമാധാനയാഗത്തിൽ പ്രാവുകളെക്കുറിച്ചു പറഞ്ഞിട്ടില്ല. 

അർപ്പകൻ യാഗമൃഗത്തെ യാഗപീഠത്തിലേക്കു കൊണ്ടുവന്നിട്ട് അതിന്റെ തലയിൽ കൈവച്ച് അതിനെ കൊല്ലും. പുരോഹിതൻ അതിന്റെ രക്തമെടുത്തു യാഗപീഠത്തിന്മേൽ തളിക്കും. ചെറുകുടലിലെയും വൻകുടലിലെയും മേദസ്സും മറ്റ് ആന്തരാവയവങ്ങളും എടുത്തു ഹോമയാഗം നടത്തിയ യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കും. (ലേവ്യ, 3:3 -5, 9-11, 14-16; 9:18). അതിനുശേഷം നെഞ്ചും വലത്തെ കൈക്കുറകും വേർപെടുത്തും. വലത്തെ കൈക്കുറകു നീരാജനം ചെയ്തശേഷം മാറ്റിവയ്ക്കും. അതു പുരോഹിതനുള്ളതാണ്. പുരോഹിതൻ അതിനെ വേവിച്ചോ ചുട്ടോ ഭക്ഷിക്കും. (ലേവ്യ, 7:30; 10:13). പൊതുവായ സമാധാനയാഗത്തിന്റെ മാംസം പുരോഹിതനുള്ളതാണ്. (ലേവ്യ, 23:20). യഹോവയ്ക്ക് നീരാജനം ചെയ്തശേഷം ശേഷിക്കുന്ന മാംസം അർപ്പകന്റേതാണ്. ഈ മാംസം കൊണ്ടാണ് യാഗഭോജനം നടത്തുന്നത്. സ്തോത്രയാഗത്തിൽ അതേദിവസം തന്നെ മാംസം ഭക്ഷിക്കണം. മറ്റുള്ളവയിൽ രണ്ടാമത്തെ ദിവസവും ഭക്ഷിക്കാം. നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഭക്ഷിക്കാത്തതിനെ ചുട്ടുകളയേണ്ടതാണ്. (ലേവ്യ, 7:15-17; 22:30). യാഗപീഠത്തിൽ വെച്ചല്ല ചുടേണ്ടത്. ഭോജനയാഗത്തിനു ഉണ്ടാക്കുന്ന മൂന്നിനം ദോശകളിൽ ഓരോ ദോശ കർമ്മിയായ പുരോഹിതനുള്ളതാണ്. (ലേവ്യ, 7:14). 

യാഗഭോജനത്തിൽ പങ്കെടുക്കുന്നത് ആത്മീയമായി ദൈവ സന്നിധിയിലെ സന്തോഷപരിപൂർണ്ണതകളാൽ തൃപ്തിയടയുന്നതിനു നിഴലാണ്. (സങ്കീ, 16:11). ക്രിസ്തു നമ്മുടെ സമാധാനം എന്നതു ചൂണ്ടിക്കാണിക്കുകയാണ് സമാധാനയാഗം. (എഫെ, 2:14-18). അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു സമാധാനം ഉണ്ടാക്കി. (കൊലൊ, 1:20). അവൻ സമാധാനം സുവിശേഷിച്ചു. (എഫെ, 2:17). വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. (റോമ, 5:1). 

5. ഭോജനയാഗം: എബ്രായയിൽ ഭോജനയാഗത്തിനു മിൻഹാഹ് എന്നും പാനീയയാഗത്തിന് നെസെഖ് എന്നും പേർ. ദശാംശാർപ്പണവുമായി ഭോജനയാഗത്തിനു സാമ്യമുണ്ടെന്നു ദാവീദിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. (1ദിന, 29:11-14). ഭൂമിയിൽ നല്ല ദാനങ്ങൾ നല്കുന്നതുകൊണ്ടു ഏറ്റവും നല്ല സാധനങ്ങൾ അതായത് ജീവിതത്തിനാവശ്യമായ മാവ് പുഷ്ടിയുടെ പ്രതീകമായ എണ്ണ ഉന്മേഷത്തിന്റെയും ഊർജ്ജസ്വലതയുടെയും പ്രതീകമായ വീഞ്ഞു എന്നിവ യഹോവയ്ക്ക അർപ്പിക്കുന്നു. (സങ്കീ, 104:15). 

പൊതുവായും സ്വകാര്യമായും ഭോജനയാഗം അർപ്പിക്കാം. ഹോമയാഗത്തോടും സമാധാനയാഗത്തോടും തനിയെയും ആകാം. പാപയാഗത്തോടും അകൃത്യയാഗത്തോടും ഒപ്പം പാടില്ല. പൊതുവായ ഭോജനയാഗങ്ങൾ മൂന്നാണ്: 1. പ്രന്തണ്ടു കാഴ്ചയപ്പം. 2. പെസഹയുടെ രണ്ടാം നാൾ ഒരിടങ്ങഴി ഗോതമ്പ്. 3. നീരാജനത്തിനുള്ള രണ്ടപ്പങ്ങൾ പെന്തെകൊസ്തിന്. സ്വകാര്യ ഭോജനയാഗങ്ങൾ നാലാണ്: 1. മഹാപുരോഹിതന്റെ നിരന്തരഭോജനയാഗം. (ലേവ്യ, 6:14). 2. പുരോഹിതന്മാരുടെ വിശുദ്ധീകരണത്തിന്: (ലേവ്യ, 6:20). 3. ദരിദ്രനു പാപയാഗത്തിനു പകരം. (ലേവ്യ, 5:11,12). 4. സംശയത്തിന്റെ ഭോജനയാഗം. (സംഖ്യാ, 5:15). 

കതിർചുട്ടു ഉതിർത്ത മണികളായോ നേരിയ മാവു ആയോ കൊണ്ടുവരുന്ന ധാന്യം ആണ് ഈ യാഗത്തിൽ ഉപയോഗിക്കുന്നത്. ഇതിൽ രണ്ടിലും എണ്ണ ചേർക്കുകയും അതിന്മീതെ കുന്തുരുക്കം വിതറുകയും വേണം. എണ്ണ ചേർത്ത ദോശകളും അല്ലെങ്കിൽ എണ്ണ പുരട്ടിയ വടകളും ഭോജനയാഗമായി അർപ്പിക്കാം. അവ പുളിപ്പില്ലാത്തവ ആയിരിക്കണം. ഭോജനയാഗത്തിന് ഉപ്പ് അനിവാര്യമാണ്. (ലേവ്യ, 2:13). യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രന്തണ്ടു ദോശ ചുടും. എല്ലാ ചുട്ട ഭോജനയാഗങ്ങളിലും ഒരിടങ്ങഴി മാവിൽ പത്തു ദോശ നിർമ്മിക്കുന്നു. അതിന്മേൽ എണ്ണ ചേർക്കുകയും കുന്തുരുക്കം വിതറുകയും ചെയ്യും. യാഗപീഠത്തിന്റെ തെക്കു കിഴക്കു ഭാഗത്തു നിന്നുകൊണ്ടു പുരോഹിതൻ അതിൽ നിന്നും ഒരു പിടി മാവെടുത്ത് മറ്റൊരു പാത്രത്തിലാക്കി അതിന്മേൽ കുന്തുരുക്കം വിതറി, അതിനെ ഉപ്പുചേർത്തു തീയിൽ അർപ്പിക്കും. വഴിപാടിന്റെ ബാക്കിഭാഗം പുരോഹിതനുള്ളതാണ്. (ലേവ്യ, 6:16). മഹാപുരോഹിതന്റെ ഭോജനയാഗവും പുരോഹിതന്മാരുടെ വിശുദ്ധീകരണത്തിന്റെ ഭോജനയാഗവും പൂർണ്ണമായി ദഹിപ്പിക്കും. അതു തിന്നുവാൻ ആരെയും അനുവദിക്കുകയില്ല. (ലേവ്യ, 6:20-23). എല്ലാ ഭോജനയാഗത്തോടുമൊപ്പം വീഞ്ഞു കൊണ്ടുള്ള പാനീയയാഗവും ഉണ്ടായിരിക്കണം. വീഞ്ഞു ആയിരുന്നു പാനീയയാഗമായി അർപ്പിച്ചിരുന്നത്. ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി ആടൊന്നിനു കാൽ ഹീൻ വീഞ്ഞും കാളക്കിടാവൊന്നിനു അര ഹീൻ വീഞ്ഞും അർപ്പിക്കണം. (സംഖ്യാ, 15:5, 8-10). പാനീയയാഗം യാഗപീഠത്തിലൊഴിക്കും. (സംഖ്യാ, 28:7). 

കഷ്ടതകളാൽ തികഞ്ഞവനായ ക്രിസ്തുവിന്റെ മാനുഷിക പൂർണ്ണതകളുടെ പ്രതിരൂപമാണ് ഭോജനയാഗം. നേരിയ മാവ് നിഷ്പാപനായ ക്രിസ്തുവിന്റെ മനുഷ്യത്വത്തെ കാണിക്കുന്നു. മരണംവരെ കഷ്ടതകളാൽ പരീക്ഷിക്കപ്പെട്ടതിനെ കാണിക്കുകയാണ് തീ. പിതാവിനോടുള്ള ക്രിസ്തുവിന്റെ ജീവിത സൗരഭ്യത്തെയാണ് കുന്തുരുക്കം സൂചിപ്പിക്കുന്നത്. 

ന്യായപ്രമാണം അനുസരിച്ചുള്ള യാഗങ്ങൾ – ഒരു രൂപരേഖ: ന്യായപ്രമാണവിധി അനുസരിച്ചുള്ള അർപ്പണമൃഗങ്ങളെയും വസ്തുക്കളെയും വകതിരിച്ചു പ്രതിപാദിക്കാം. ദിവസേനയും ശബ്ബത്തിലും ഉത്സവകാലത്തും നടന്നുവന്ന വഴിപാടുകൾ എന്തെല്ലാമാണെന്നു ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും: 

1. ദിവസവും: (സംഖ്യാ, 28:3-8). നാൾതോറും നിരന്തര ഹോമയാഗം. ഒരു വയസ്സു പ്രായമുള്ള രണ്ടു കുഞ്ഞാടു (രാവിലെ ഒന്നു, വൈകുന്നേരം ഒന്നു); ഭോജനയാഗം ഒരിടങ്ങഴി മാവ്; പാനീയയാഗം – കുഞ്ഞാടൊന്നിനു കാൽ ഹീൻ മദ്യം. 

2. ശബ്ബത്തിൽ: (സംഖ്യാ, 28:9,10; ലേവ്യ, 24:8). നിരന്തര ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ: 1. ഹോമയാഗം – ഒരു വയസ്സു പ്രായമുള്ള രണ്ടു കുഞ്ഞാട്, 2. ഭോജനയാഗം – എണ്ണ ചേർത്ത് രണ്ടിടങ്ങഴി മാവ്, 3. പാനീയയാഗം – അരഹീൻ മദ്യം; 4. പന്ത്രണ്ടു കാഴ്ചയപ്പം. 

അമാവാസിയിൽ (മാസാരംഭം): (സംഖ്യാ, 28:11-15). നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ: 1. ഹോമയാഗം – രണ്ടു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാട്, 2. ഭോജനയാഗം – കാള ഒന്നിനു എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ്, ആട്ടുകൊറ്റനു എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവ്, കുഞ്ഞാടിനു എണ്ണ ചേർത്ത ഒരിടങ്ങഴി മാവ്, 3. പാനീയയാഗം – കാള ഒന്നിനു അര ഹീൻ വീഞ്ഞ്, ആട്ടു കൊറ്റനു മൂന്നിലൊന്നു ഹീൻ വീഞ്ഞ്, കുഞ്ഞാടൊന്നിനു കാൽ ഹീൻ, 4. പാപയാഗം – ഒരു കോലാട്ടുകൊറ്റൻ. 

കാഹളനാദോത്സവം: (സംഖ്യാ, 29:1-6) നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജന പാനീയ യാഗങ്ങൾക്കും, അമാവാസിയിലെ യാഗങ്ങൾക്കും പുറമെ: 1. ഹോമയാഗം – ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാട്, 2. ഭോജനയാഗം – കാള ഒന്നിനു എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ്, ആട്ടുകൊറ്റന് രണ്ടിടങ്ങഴി, കുഞ്ഞാടൊന്നിനു ഇടങ്ങഴി, 3. പാപയാഗം – ഒരു കോലാട്ടിൻ കുട്ടി, 4. പാനീയയാഗം നിർദ്ദിഷ്ട ക്രമം അനുസരിച്ച്. 

പെസഹാ: (പുറ, 12:1 മു) നിരന്തരയാഗങ്ങളോടൊപ്പം ഒരാട്ടിൻ കുട്ടി. അതു ചെമ്മരിയാടോ കോലാടോ ആകാം. (പുറ, 12:5). അബീബു മാസം 10-ാം തീയതി ആട്ടിൻകുട്ടിയെ തിരഞ്ഞെടുക്കും. 14-ാം തീയതി അതിനെ കൊന്ന് രക്തം കട്ടിളക്കാലിലും കുറുമ്പടിമേലും പുരട്ടും. 

പുളിപ്പില്ലാത്ത അപ്പം: (സംഖ്യാ, 28:17-24) ദിവസേനയുള്ള യാഗങ്ങൾക്കു പുറമെ: 1. പാപയാഗം ഒരു കോലാട്, 2. ഹോമയാഗം – രണ്ടു കാളക്കിടാവ് ഒരു ആട്ടു കൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഏഴുകുഞ്ഞാടു, 3. ഭോജനയാഗം – എണ്ണ ചേർത്ത മാവ് കാള ഒന്നിനു മൂന്നിടങ്ങഴി, ആട്ടുകൊറ്റന് രണ്ടിടങ്ങഴി, കുഞ്ഞാട് ഓരോന്നിനു ഇടങ്ങഴി. ഇവ ഉത്സവത്തിന്റെ ഓരോ ദിവസവുമുള്ള വഴി പാടാണ് (അബീബ് 15 മുതൽ 21 വരെ) ഈ ഉത്സവത്തിന്റെ രണ്ടാം ദിവസം (അബീബ് 16) പുതിയ വിളവിന്റെ ആദ്യത്തെ യവക്കറ്റ നീരാജനമായി അർപ്പിക്കണം. ഈ കറ്റയോടൊപ്പം ഹോമയാഗമായി ഒരു വയസ്സുള്ള ആൺകുഞ്ഞാടും ഭോജനയാഗമായി രണ്ടിടങ്ങഴി മാവും എണ്ണയും പാനീയയാഗമായി കാൽഹീൻ വീഞ്ഞും അർപ്പിക്കണം. 

പെന്തെകൊസ്ത് (വാരോത്സവം): (സംഖ്യാ, 28:27-31; ലേവ്യ, 23:16-20) നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമെ, 1. പാപയാഗം – ഒരു കോലാട്ടുകൊറ്റൻ, 2. ഹോമയാഗം – രണ്ടു കാളക്കിടാവ് ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാട്, 3. ഭോജനയാഗം – കാള ഒന്നിനു എണ്ണ ചേർത്ത മാവ് മൂന്നിടങ്ങഴി, ആട്ടുകൊറ്റന് രണ്ടിടങ്ങഴി, കുഞ്ഞാടിനു ഇടങ്ങഴി വീതം, 4. പാനീയയാഗം – കാളയ്ക്ക് അരഹീൻ വീഞ്ഞു, ആട്ടുകൊറ്റനു മൂന്നിലൊന്ന് ഹീൻ വീഞ്ഞു, ഓരോ കുഞ്ഞാടിനും കാൽഹീൻ വീഞ്ഞ്. ഇവ അർപ്പിച്ചതിനു ശേഷം പുതിയ ധാന്യം കൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കണം. രണ്ടിടങ്ങഴി മാവുകൊണ്ട് പുളിപ്പിച്ചു ചുട്ടെടുത്ത് രണ്ട് അപ്പമാണ് അത്. അപ്പത്തോടൊപ്പം ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാട്, ഒരു കാളക്കുട്ടി, രണ്ട് മുട്ടാട് (ആട്ടുകൊറ്റൻ) എന്നിവ ഹോമയാഗമായി അവയ്ക്കു നിർദ്ദേശിച്ചിട്ടുള്ള പാനീയയാഗം ഭോജനയാഗം എന്നിവയോടൊപ്പം അർപ്പിക്കണം. പാപയാഗമായി ഒരു ആൺകോലാടിനെയും സമാധാന യാഗമായി ഒരു വയസ്സുള്ള രണ്ടു കുഞ്ഞാടിനെയും അർപ്പിക്കണം. 

പാപപരിഹാരദിനം: (ലേവ്യ, 16:3; സംഖ്യാ, 29:7-11) ദിനംപ്രതിയുള്ള യാഗങ്ങൾക്കു പുറമെ: പുരോഹിതനു പാപയാഗമായി ഒരു കാള, ഹോമയാഗമായി ഒരു ആട്ടുകൊറ്റൻ, ജനത്തിന് – പാപയാഗമായി രണ്ടു കോലാടു ഹോമയാഗമായി ഒരു ആട്ടുകൊറ്റൻ. തുടർന്നു ഹോമയാഗം – ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഏഴു കുഞ്ഞാട്, 2. ഭോജനയാഗം – എണ്ണ ചേർത്ത മാവു കാളയ്ക്ക് മൂന്നിടങ്ങഴി, ആട്ടുകൊറ്റനു രണ്ടിടങ്ങഴി, കുഞ്ഞാടൊന്നിനു ഓരോ ഇടങ്ങഴി, 3. പാനീയയാഗം – കാളയ്ക്ക് അരഹീൻ വീഞ്ഞ്, ആട്ടുകൊറ്റനു മുന്നിലൊന്നു ഹീൻ വീഞ്ഞ്, ഓരോ കുഞ്ഞാടിനും കാൽ ഹീൻ വീഞ്ഞ്, 

കുടാരപ്പെരുനാൾ: (സംഖ്യാ, 29:13) നിത്യവുമുള്ള യാഗങ്ങൾക്കു പുറമെ: ഒന്നാംദിവസം – പതിമൂന്ന് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, രരു കോലാട്; രണ്ടാംദിവസം – പന്ത്രണ്ട് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; മൂന്നാംദിവസം – പതിനൊന്ന് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; നാലാംദിവസം – പത്ത് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; അഞ്ചാംദിവസം – ഒൻപത് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; ആറാംദിവസം – എട്ട് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; ഏഴാംദിവസം – ഏഴ് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; എട്ടാംദിവസം – ഒരു കാള, ഒരു ആട്ടുകൊറ്റൻ,ഒരു കുഞ്ഞാട്, ഒരു കോലാട്. 

കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയെ ഒരുമിച്ചു ഹോമയാഗമായും ആട്ടുകൊറ്റനെ പാപയാഗമായും അർപ്പിക്കും. കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയോടൊപ്പം നിർദ്ദേശിച്ചിട്ടുള്ള ഭോജനയാഗവും പാനീയയാഗവും നടത്തണം. അതിനുള്ള ക്രമം: 1. ഭോജനയാഗം – കാളയ്ക്ക മൂന്നിടങ്ങഴി മാവ്, ആട്ടുകൊറ്റനു രണ്ടിടങ്ങഴി, കുഞ്ഞാടിനു ഒരിടങ്ങഴി. എണ്ണ ചേർത്ത മാവായിരിക്കണം. 2. പാനീയയാഗം – കാളയ്ക്ക് അര ഹീൻ വീഞ്ഞ്, ആട്ടുകൊറ്റനു മൂന്നിലൊന്നു ഹീൻ വീഞ്ഞു, കുഞ്ഞാടിനു കാൽ ഹീൻ വീഞ്ഞ്. 

ഉദർച്ചാർപ്പണവും നീരാജനാർപ്പണവും: രണ്ടു പ്രത്യേക രീതിയിലുള്ള അർപ്പണങ്ങളാണ് ഉദർച്ചയും നീരാജനവും. തെറുമാ എന്ന എബ്രായപദത്തിന്റെ കൃത്യമായ പരിഭാഷയാണ് ഉദർച്ചാർപ്പണം ഉദ്+അർച്ച് ഉയർത്തി അർപ്പിക്കുന്നത്. തെനൂഫാ എന്ന എബ്രായപദത്തിന്റെ പരിഭാഷയാണ് നീരാജനാർപ്പണം. നീരാജനത്തിന് ഉഴിയൽ എന്നു അർത്ഥം. വഴിപാടുകളിൽ നീരാജനം ചെയ്യപ്പെട്ടതു യഹോവയ്ക്കുള്ളതാണ്. നീരാജനാർപ്പണം പോലെ ഉദർച്ചാർപ്പണവും വിശുദ്ധവും പുരോഹിതന്മാരുടെയും അവരുടെ പുത്രന്മാരുടെയും ശാശ്വതാവകാശവും ആണ്. യാഗമൃഗത്തിന്റെ ഉത്തമാംശമായ കൈക്കുറകു ഉദർച്ചാർപ്പണമാണ്. (പുറ, 29:27,28). ഉദർച്ചാർപ്പണമായ കൈക്കുറകു പുരോഹിതൻ മാത്രമേ ഭക്ഷിക്കാവു. (ലേവ്യ, 10:14). ഉദർച്ചാർപ്പണത്തിന്റെ ദശാംശം ലേവ്യർക്കാണ്. (സംഖ്യാ, 18:24). ഈ ദശാംശത്തിന്റെ പത്തിലൊന്നു ലേവ്യർ ഉദർച്ചാർപ്പണമായി പുരോഹിതനു കൊടുക്കേണ്ടതാണ്. (സംഖ്യാ, 18:26-32). 

വഴിപാട് അർപ്പകന്റെ കൈകളിൽ വച്ചിട്ടു അയാളുടെ കൈകളുടെ അടിയിൽ പുരോഹിതൻ കൈവച്ച് അതിനെ മുന്നോട്ടും പിന്നോട്ടും തിരശ്ചീനമായി ആട്ടും. ഉദർച്ച മുകളിലോട്ടുള്ള ചലനവും നീരാജനം ഉഴിയലുമാണ്. യഹോവയുടെ മുമ്പാകെ നീരാജനം ചെയ്യേണ്ടവ: സ്വകാര്യ സ്തോത്രയാഗത്തിലെ നെഞ്ച് (ലേവ്യ, 7:30) പുരോഹിതന്മാരുടെ ശുദ്ധീകരണത്തിലെ സ്തോത്രയാഗമായ മേദസ്സ്, നെഞ്ച്, കൈക്കുറക് എന്നിവ (പുറ, 29:22-26; ലേവ്യ, 8:25-29), പെസഹയുടെ രണ്ടാം ദിവസം അർപ്പിക്കുന്ന ആദ്യത്തെ കറ്റ ലേവ്യ, 23:11), പെന്തെകൊസ്ത് ഉത്സവത്തിൽ സ്തോത്രയാഗമായി അർപ്പിക്കുന്ന രണ്ടു കുഞ്ഞാടുകൾ (ലേവ്യ, 23:20), കുഷ്ഠരോഗിയുടെ ശുദ്ധീകരണത്തിനു അകൃത്യയാഗമായി അർപ്പിക്കുന്ന കുഞ്ഞാടും ഒരു കുറ്റി എണ്ണയും (ലേവ്യ, 14:12), നാസീർ വ്രതസ്ഥന്റെ സ്തോത്രയാഗം (സംഖ്യാ, 6:20), സംശയത്തിന്റെ ഭോജനയാഗം (സംഖ്യാ, 5:25).

One thought on “യാഗം”

Leave a Reply

Your email address will not be published. Required fields are marked *