ശിംശോൻ

ശിംശോൻ (Samson)

പേരിനർത്ഥം – ചെറുസുര്യൻ

യിസ്രായേലിലെ പതിമൂന്നാമത്തെ ന്യായാധിപൻ. ദാൻ ഗോത്രജനാണ്. ഏലിക്ക് മുമ്പുള്ള അവസാനത്തെ ന്യായാധിപൻ. മധ്യധരണ്യാഴിക്കും യെരുശലേമിനും ഇടയ്ക്കുള്ള സോരായിലാണ് ശിംശോൻ ജനിച്ചത്. ശിംശോന്റെ ജനനത്തെക്കുറിച്ചു വന്ധ്യയായിരുന്ന അമ്മയോട് യഹോവയുടെ ദൂതൻ മുൻകൂട്ടി അറിയിച്ചു. അവൾക്കൊരു മകൻ ജനിക്കുമെന്നും അവൻ ജനനം മുതൽ യഹോവയ്ക്ക് നാസീർ ആയിരിക്കണമെന്നും, അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽ നിന്ന് രക്ഷിക്കുമെന്നും ദൂതൻ അറിയിച്ചു. ദൈവാത്മാവ് ശിംശോന്റെ മേൽ വന്നതുകൊണ്ടാണ് അമാനുഷമായ പ്രവൃത്തികൾ ചെയ്യുവാൻ ശിംശോൻ ശക്തനായത്. 

ശിംശോൻ ജനിച്ച കാലത്ത് നാല്പതു വർഷമായി യിസ്രായേൽ ഫെലിസ്ത്യരുടെ പീഡനം അനുഭവിക്കുകയായിരുന്നു. “ബാലൻ വളർന്നു, യഹോവ അവനെ അനുഗ്രഹിച്ചു. സോരെക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനിൽ വച്ചു യഹോവയുടെ ആത്മാവ് അവനെ ഉദ്യമിപ്പിച്ചു തുടങ്ങി:” (ന്യായാ, 13:24,25). ശിംശോൻ വികാരത്തിനടിമയായിരുന്നു. മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് തിമ്നയിലെ ഫെലിസ്ത്യ കന്യകയെ വിവാഹം കഴിച്ചു. വിവാഹ വിരുന്നിൽ, വിരുന്നു നീണ്ടു നില്ക്കുന്ന ഏഴു ദിവസത്തിനുള്ളിൽ ഒരു കടങ്കഥയ്ക്ക മറുപടി പറയുമെങ്കിൽ മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും കൊടുക്കാമെന്നു ശിംശോൻ പറഞ്ഞു. ഫെലിസ്ത്യർ ശിംശോന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി അവളിൽ നിന്നു കടങ്കഥയുടെ ഉത്തരം മനസ്സിലാക്കി. താൻ കബളിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ പ്രതികാരമായി അസ്കലോനിലെ മുപ്പതു ഫെലിസ്ത്യരെ കൊന്നു, അവരുടെ വസ്ത്രം കൊണ്ടുവന്നു കടം വീട്ടിയവർക്ക് കൊടുത്തു. ഭാര്യയെ കൂടാതെ ശിംശോൻ വീട്ടിലേക്കു മടങ്ങി. വീണ്ടും മടങ്ങിവന്നപ്പോൾ പിതാവ് മകളെ മറ്റാർക്കോ വിവാഹം ചെയ്തു കൊടുത്തതായി കണ്ടു. പകരം അവളുടെ സഹോദരിയെ ശിംശോനു ഭാര്യയായി കൊടുക്കാമെന്നു പറഞ്ഞു. ക്രോധാവേശത്തിൽ ശിംശോൻ മുന്നൂറ് കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേർത്തു പന്തംവച്ചു കെട്ടി, പന്തത്തിൽ തീ കൊളുത്തി കുറുക്കന്മാരെ ഫെലിസ്ത്യരുടെ വിളവിനിടയിൽ വിട്ടു അവയൊക്കെയും നശിപ്പിച്ചു. ഫെലിസ്ത്യർ ശിംശോന്റെ ഭാര്യയെയും അവളുടെ അപ്പനെയും തീയിൽ ഇട്ടു ചുട്ട് പ്രതികാരം ചെയ്തു. കുപിതനായ ശിംശോൻ ഫെലിസ്ത്യരെ അടിച്ചു നശിപ്പിച്ച ശേഷം ഏതാം പാറയുടെ ഗഹ്വരത്തിൽ പോയി പാർത്തു. 

ഫെലിസ്ത്യർ യെഹൂദ ആക്രമിച്ചു. ശിംശോനെ വിട്ടു കൊടുക്കുവാൻ അവർ ആവശ്യപ്പെട്ടു. ഫെലിസ്ത്യരെ ഏല്പിക്കുവാൻ വേണ്ടി യെഹൂദാ പുരുഷന്മാർ ശിംശോനെ പിടിച്ചു കെട്ടി കൊണ്ടുപോയി. ഇതു കണ്ടപ്പോൾ ഫെലിസ്ത്യർ ആർത്തു. ഉടൻ യഹോവയുടെ ആത്മാവു ശിംശോന്റെ മേൽവന്നു തന്നെ ബന്ധിച്ചിരുന്ന കയർ ശിംശോൻ പൊട്ടിച്ചു. ഒരു കഴുതയുടെ പച്ചത്താടിയെല്ലു കൊണ്ടു ആയിരം ഫെലിസ്ത്യരെ കൊന്നു: (ന്യായാ, 15:15). പിന്നീടു ശിംശോൻ ഗസ്സയ്ക്കു ചെന്നു ദെലീല എന്ന വേശ്യയെ സ്നേഹിച്ചു. ഫെലിസ്ത്യർ അവളെ വശത്താക്കി, ശിംശോന്റെ ശക്തിയുടെ രഹസ്യം മനസ്സിലാക്കി. ദലീലയുടെ മടിയിൽ ഉറങ്ങിയപ്പോൾ അവൾ അവന്റെ ജട കളയുകയും നാസീർ വ്രതസ്ഥനായ അവന്റെ ശക്തി നഷ്ടപ്പെടുകയും ചെയ്തു: (ന്യായാ, 16:19). ഫെലിസ്ത്യർ ശിംശോനെ ബന്ധിച്ചു കണ്ണ് പൊട്ടിച്ച് ഗസ്സയിലേക്കു കൊണ്ടുപോയി. അവിടെ ശിംശോനെ കാരാഗൃഹത്തിൽ ആക്കി മാവു പൊടിക്കുവാൻ ഏല്പ്പിച്ചു. 

ശിംശോൻ എത്രകാലം ബന്ധനത്തിലായിരുന്നു എന്നു അറിയില്ല. ദാഗോന്റെ ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ പുരുഷാരത്തിന്റെ മുമ്പിൽ ശിംശോനെ കൊണ്ടു കളിപ്പിക്കുവാൻ ഫെലിസ്ത്യർ തീരുമാനിച്ചു. ക്ഷേത്രം പുരുഷാരം കൊണ്ടു നിറഞ്ഞു. കളി കാണുന്നതിനു മൂവായിരം പേർ മാളികയിൽ ഉണ്ടായിരുന്നു. തന്റെ കണ്ണിനു വേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്യുവാൻ ശക്തി നല്കണമെന്നു ശിംശോൻ ദൈവത്തോടു അപേക്ഷിച്ചു: (ന്യായാ, 16:28). ആ മന്ദിരത്ത താങ്ങിനിർത്തിയിരുന്ന രണ്ടു തൂണുകൾക്കു മദ്ധ്യ വിശ്രമിക്കുവാൻ അനുവദിക്കുന്നതിനു ബാല്യക്കാരനോടു ആവശ്യപ്പെട്ടു. രണ്ടു തൂണുകളെയും കൈകൾ കൊണ്ടു പിടിച്ചു ശിംശോൻ കുനിഞ്ഞു. ക്ഷേത്രം വീണു ശിംശോനോടൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്നവർ എല്ലാം മരിച്ചു. ഇങ്ങനെ ജീവിച്ചിരുന്നപ്പോൾ കൊന്നതിനെക്കാൾ കൂടുതലായിരുന്നു മരിച്ചപ്പോൾ കൊന്നത്. ആത്മസംയമനം ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു ശിംശോൻ. തന്മൂലം യിസ്രായേലിനു ഒരു സ്ഥിരമായ മോചനം നല്കുവാൻ ശിംശോനു കഴിഞ്ഞില്ല. ദൗർബ്ബല്യങ്ങൾ കണക്കാക്കാതെ ശിംശോനെ വിശ്വാസവീരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: (എബ്രാ, 11:32).

Leave a Reply

Your email address will not be published. Required fields are marked *