യെശയ്യാവ്

യെശയ്യാ പ്രവാചകന്റെ പുസ്തകം (Book of Isaiah)

പഴയനിയമത്തിലെ ഇരുപത്തിമൂന്നാമത്തെ പുസ്തകം. എബ്രായ കാനോനിൽ പിൻപ്രവാചകന്മാരിലെ ആദ്യ പുസ്തകമാണ്. എബ്രായ പ്രവാചകന്മാരിൽ അദ്വിതീയനാണ് യെശയ്യാവ്. ശൈലിയുടെ മനോഹാരിത, വിഷയവൈവിധ്യം, ഭാവനാവൈഭവം എന്നിവയിൽ യെശയ്യാ പ്രവചനം അതുല്യമാണ്. യെഹൂദാ രാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്ക്കീയാവു എന്നീ നാലു പേരുടെ വാഴ്ചക്കാലത്താണ് യെശയ്യാവ് പ്രവചിച്ചത്. പ്രവചന കാലം 740-700 ബി.സി. 

ഗ്രന്ഥകർത്താവ്: പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം വരെ മുഴുവൻ പ്രവചനത്തിന്റെയും കർത്താവായി യെശയ്യാവ് സർവ്വാദൃതനായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി പുസ്തകത്തിന്റെ ഏകത്വം വിവാദ വിഷയമായി തീർന്നിരിക്കുകയാണ്. കാരണം പുതിയ രേഖകളുടെ കണ്ടു പിടിത്തമല്ല, പ്രത്യുത പ്രവചനത്തിന്റെ നേർക്കുള്ള ആധുനിക വീക്ഷണമാണ്. പ്രവാചകൻ തന്റെ കാലത്തുള്ള തലമുറയോടാണ് സംസാരിക്കുന്നതെന്നും ഭാവി തലമുറയോടല്ലെന്നും ഉള്ളതാണ് ഈ നവവീക്ഷണം. യെശയ്യാവ് 40-66 അദ്ധ്യായങ്ങൾ യെശയ്യാവിന്റെ രചനയല്ലെന്നു എ.ഡി. 1775-ൽ ജെ.സി. ഡോഡർ ലൈൻ വാദിച്ചു. അതോടുകൂടി ഒരു രണ്ടാം യെശയ്യാവിനെക്കുറിച്ചുള്ള ധാരണ പരന്നു. ബാബേൽ പ്രവാസത്തിന്റെ അന്ത്യത്തിനു തൊട്ടുമുമ്പു (550-539 ബി.സി.) അജ്ഞാതനായ ഈ എഴുത്തുകാരൻ രണ്ടാം ഭാഗം എഴുതി. യെശയ്യാവ് 55-66 അദ്ധ്യായങ്ങളുടെ എഴുത്തുകാരൻ ഒരു മൂന്നാം യെശയ്യാവാണെന്നു ഡ്യൂം (Duhm) വാദിക്കുകയുണ്ടായി. പലസ്തീനിൽ ജീവിച്ചിരുന്ന ഒരു ഏഴുത്തുകാരനായിരുന്നു 34-66 അദ്ധ്യായങ്ങൾ (36-39 അ. ഒഴികെ) എഴുതിയതെന്നു 1928-ൽ സി.സി. ടോറി തന്റെ :രണ്ടാം യെശയ്യാവു’ എന്ന ഗ്രന്ഥത്തിൽ സിദ്ധാന്തിച്ചു. 40-66 വരെയുള്ള അദ്ധ്യായങ്ങൾ ഒരു ഏകകമാണെന്നും അതിന്റെ രചനാസ്ഥലം പലസ്തീനാണെന്നും ഉള്ളതിനു മതിയായ തെളിവുകൾ ടോറി അവതരിപ്പിച്ചു. ചുരുക്കത്തിൽ യെശയ്യാവ് 1-39 അദ്ധ്യായങ്ങൾ ആമോസിന്റെ മകനായ യെശയ്യാവും 40-66 അദ്ധ്യായങ്ങൾ ബാബേൽ പ്രവാസത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന ഒരജ്ഞാതനാമാവായ ഗ്രന്ഥകാരനും എഴുതി എന്നതാണ് നിരൂപകന്മാരുടെ വാദം. തെളിവായി മൂന്നു വാദമുഖങ്ങൾ അവർ ഉന്നയിക്കുന്നു: 

1. 40-66 അദ്ധ്യായങ്ങൾ ബാബേൽ പ്രവാസത്തെ സംബന്ധിക്കുന്നതാകയാൽ ആമോസിന്റെ മകനായ യെശയ്യാവല്ല പ്രസ്തുത ഭാഗം എഴുതിയത്. പ്രവചനത്തിന്റെ ചരിത്രപരമായ ധർമ്മം യെശയ്യാവിന്റെ കർത്തൃത്വത്തിനെതിരാണ്. ഭാവി തലമുറയോടു ഭാവി കാര്യങ്ങൾ സംസാരിക്കുവാൻ ഒരു പ്രവാചകൻ പ്രവചനാത്മാവിനാൽ ഭാവിയിലേക്കു നയിക്കപ്പെടുകയില്ല. പ്രവചനത്തിന്റെ ഭാവികത്വം നിരൂപകർ നിഷേധിക്കുന്നു. തന്മൂലം പ്രവചനത്തിന്റെ രണ്ടാം ഭാഗത്തിന്റെ കർത്താവു യെശയ്യാവാണ് എന്ന പരമ്പരാഗത ധാരണയെ അവർ അംഗീകരിക്കുന്നില്ല. 

ഭാവികാര്യങ്ങൾ പ്രവചിക്കുക എന്നത് ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാണ്. പ്രവാചകന്മാർ ഭാവികാര്യങ്ങൾ പ്രവചിക്കുകയും അവരുടെ കാലത്തും പില്ക്കാലത്തും അവ നിറവേറുകയും ചെയ്തതിന്റെ തെളിവുകൾ തിരുവെഴുത്തുകളൽ ഉടനീളം കാണാം. പ്രവാസത്തിന്റെ 20-ാം വർഷത്തിൽ യെഹെസ്ക്കേൽ പ്രവാചകൻ ബാബിലോണിൽ നിന്നും യിസ്രായേൽ ദേശത്തേക്കു ദിവ്യദർശനങ്ങളിൽ നയിക്കപ്പെടുകയും സഹസ്രാബ്ദവാഴ്ചയിൽ യെരൂശലേമിൽ പണിയപ്പെടേണ്ട ആലയത്തിന്റെ ദർശനം കാണുകയും ചെയ്തു. (യെഹെ, 40-48). യഹോവയുടെ ആത്മാവിൽ യെഹെസ്ക്കേൽ പ്രവാചകനെ പുറപ്പെടുവിച്ചു അസ്ഥികൾ നിറഞ്ഞിരുന്ന താഴ്വരയുടെ നടുവിൽ നിറുത്തി (37:1) യിസ്രായേലിന്റെ ചിതറലും യഥാസ്ഥാപനവും കാണിച്ചു കൊടുത്തു. യോഹന്നാൻ അപ്പൊസ്തലനെ കർത്താവിന്റെ ദിവസത്തിലേക്കു കുട്ടിക്കൊണ്ടുപോയി, ഭാവി സംഭവങ്ങൾ മുഴുവൻ കാട്ടി ക്കൊടുത്തു. (വെളി, 4:1). പൗലൊസ് അപ്പൊസ്തലൻ മുന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു. (2കൊരി, 12:2-4). ഭാവികാര്യങ്ങൾ പ്രവചിച്ചിരിക്കുന്നതുകൊണ്ടു 40-66 അദ്ധ്യായങ്ങളുടെ എഴുത്തുകാരൻ യെശയ്യാവല്ല എന്നു സിദ്ധാന്തിക്കുകയാണെങ്കിൽ 1-39 വരെയുള്ള അദ്ധ്യായങ്ങളുടെ എഴുത്തുകാരനും യെശയ്യാവല്ലെന്നു പറയേണ്ടിവരും. കാരണം ആദ്യഭാഗത്തും അനേകം ഭാവിപ്രവചനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് ഏറെത്താമസിയാതെയും ചിലതു വളരെ പിന്നീടും നിറവേറുകയുണ്ടായി. സൻഹേരീബിൽ നിന്നുള്ള മോചനം (യെശ, 37), ദമ്മേശെക്കിന്റെ പരാജയം (8:4, 7), മേദ്യർ ബാബിലോൺ കീഴടക്കുന്നത് (13:17), ബാബിലോണിന്റെ ശൂന്യാവസ്ഥ (13:19-20) എന്നിവ നോക്കുക. 

പാർസിരാജാവായ കോരെശിനെ (539-530 ബി സി) പേരിനാൽ നിർദ്ദേശിച്ചിരിക്കുന്നതാണ് യെശയ്യാവ് 40-55-ന്റെ രചനയെ പ്രവാസകാലവുമായി ബന്ധിപ്പിക്കുവാനൊരു കാരണം. യെശയ്യാവ് 44:28-ലും 45:1-ലും കോരെശിന്റെ പേർ പറഞ്ഞിട്ടുണ്ട്. മൂന്നു പരിഹാര മാർഗ്ഗങ്ങളാണ് ഈ പ്രശ്നത്തിനു നിർദ്ദേശിച്ചിട്ടുള്ളതാ. 1. ഈ ഭാഗം പ്രവാസകാല രചനയെന്നു കണക്കാക്കുക. 2. യാഥാസ്ഥിതിക പണ്ഡിതന്മാർ പരിഗണിക്കുന്നതു പോലെ ഈ ഭാഗം കോരെശ് ചക്രവർത്തിയെക്കുറിച്ചുള്ള പ്രാവചനിക പരാമർശം എന്നു ചിന്തിക്കുക. യോശീയാ രാജാവിന്റെ പേർ ജനനത്തിനു മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പു പ്രവചിച്ചിരുന്നതു പോലെ (1രാജാ, 13:2) കോരെശിന്റെ പേർ ഒന്നര നൂറ്റാ ണ്ടുകൾക്കു മുമ്പു പ്രവചിച്ചിരുന്നു എന്നു മനസ്സിലാക്കുന്നതിൽ അപാകതയൊന്നുമില്ല. യെശയ്യാ പ്രവാചകന്റെ സമകാലികനായ മീഖാ മശീഹയുടെ ജനനസ്ഥലം ബേത്ത്ലേഹമാണെന്നു കൃത്യമായി പ്രവചിച്ചു. (മീഖാ, 5:2; മത്താ, 2:6). 3. പ്രവാസാനന്തരകാലത്തു ജീവിച്ചിരുന്ന ഒരു പകർപ്പെഴുത്തുകാരൻ വിശദീകരണക്കുറിപ്പായി കോരെശിന്റെ പേർ ചേർത്തു എന്നു കരുതുക. അടുത്തടുത്ത വാക്യങ്ങളിൽ കോരെശിന്റെ പേർ കാണപ്പെടുന്നത് തങ്ങളുടെ വാദത്തിനനുകൂലമായി ഈ ചിന്താഗതിയെ പിന്താങ്ങുന്നവർ ചൂണ്ടിക്കാണിക്കുന്നു. 

2. യെശയ്യാവു 1-39 അദ്ധ്യായങ്ങളിലെ ശൈലിയും 40-66 അദ്ധ്യായങ്ങളിലെ ശൈലിയും വ്യത്യസ്തമാണ്. തന്മൂലം ഇരു ഭാഗങ്ങളുടെയും കർത്താവു ഒരാളല്ല. 

യെശയ്യാവിന്റെ പ്രവചനകാലം 40 വർഷത്തോളം ദീർഘമാണ്. ഈ നീണ്ട കാലയളവിനുള്ളിൽ ശൈലിയിൽ ഉണ്ടാകുന്ന മാറ്റം സ്വാഭാവികമാണ്. വിഷയത്തിന്റെ സ്വഭാവമനുസരിച്ചു ശൈലി മാറ്റുക എന്നതും ഒരു നല്ല എഴുത്തുകാരന്റെ സവിശേഷതയാണ്. സാഹിത്യകൃതികൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. യെശയ്യാ പ്രവചനത്തിന്റെ ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തും കാണപ്പെടുന്ന ശൈലീ സാമ്യങ്ങൾ ശ്രദ്ധേയമാണ്.  ‘യിസ്രായേലിന്റെ പരിശുദ്ധൻ’ എന്നു യെശയ്യാവു ദൈവത്തെ വിശേഷിപിക്കുന്നു. ഈ പ്രയോഗം ആദ്യത്തെ 39 അദ്ധ്യായങ്ങളിൽ 12 പ്രാവശ്യവും ഒടുവിലത്തെ 27 അദ്ധ്യായങ്ങൾളിൽ 14 പ്രാവശ്യവും കാണുന്നു. പ്രവചനത്തിന്റെ ഏകത്വം വ്യക്തമാക്കുന്ന തെളിവാണിത്. ചില വാക്യങ്ങളും വാക്യാംഗങ്ങളും ഇരുഭാഗത്തും ഒന്നുപോലെ കാണപ്പെടുന്നുണ്ട്. ഉദാ: 1. യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു. (യെശ, 1:20; 40:5). 2. അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും. (യെശ, 35:10; 51:11). 3. യിസായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കും. (യെശ, 11:12; 56:8). 

3. ഇരുഭാഗങ്ങളിലെയും ദൈവശാസ്ത്രപരമായ ധാരണകളുടെ വൈവിധ്യം ചില വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 1. ഒന്നാം ഭാഗത്തു ദൈവത്തിന്റെ മഹത്വമാണു വർണ്ണിക്കപ്പെടുന്നത്; രണ്ടാം ഭാഗത്തു ദൈവത്തിന്റെ അനന്തതയും. ആദ്യഭാഗത്തു യഹോവ അന്യദേവന്മാരെക്കാൾ ഉയർന്നിരിക്കുന്നതായി പറയുമ്പോൾ, രണ്ടാം ഭാഗത്തു അന്യദേവന്മാരുടെ അസ്തിത്വത്തെ നിഷേധിച്ചിരിക്കുന്നു. 2. ഒരു ശേഷിപ്പിനെക്കുറിച്ചുള്ള ഊന്നൽ ഒന്നാം ഭാഗത്തുണ്ട്. അവർ യെരൂശലേമിലെ വിശ്വസ്തരാണ്. എന്നാൽ രണ്ടാം ഭാഗത്തു പറയപ്പെടുന്ന ശേഷിപ്പു പ്രവാസത്തിൽ നിന്നു മടങ്ങി വരാനിരുന്ന വിശ്വസ്തരായ പ്രവാസിഗണമാണ്. 3. ആദ്യഭാഗത്തു പ്രവചിക്കപ്പെട്ട മശീഹാരാജാവ് രണ്ടാം ഭാഗത്തു ദാസനായി മാറുന്നു. ഈ വാദഗതികൾ ബാലിശമെന്നേ പറയേണ്ടതുള്ളൂ. സന്ദർഭവുമായി പൊരുത്തപ്പെടാത്ത ഉൗന്നലും ആവർത്തനവും ഗ്രന്ഥത്തിന്റെ സംവിധാന ശൈഥില്യത്തിനു കാരണമാവുകയേ ഉള്ളൂ. 

പ്രവചനത്തിന്റെ ഏകത്വം: യെശയ്യാപ്രവചനത്തിന്റെ ഏകത്വം പുതിയനിയമം വ്യകതിമായി അംഗീകരിക്കുന്നു. പുതിയ നിയമത്തിൽ ഏറ്റവും അധികം ഉദ്ധരിക്കപ്പെടുന്ന പ്രവചനം യെശയ്യാവിന്റേതാണ്. യെശയ്യാ പ്രവാചകൻ പറഞ്ഞു, എഴുതി എന്നിങ്ങനെയുള്ള അനുബന്ധ വാക്യത്തോടു കൂടി യെശയ്യാ പ്രവചനത്തിൽ നിന്നുള്ള 21 ഉദ്ധരണികൾ പുതിയനിയമത്തിലുണ്ട്. 

ക്രമസംഖ്യ – പുതിയനിയമം – യെശയ്യാവു 

1. മത്താ, 3:6       — യെശ, 40:3.

2. മത്താ, 8:17     — യെശ, 5:3,4.

3. മത്താ, 12:17   — യെശ, 42:1.

4. മത്താ, 13:14   — യെശ, 6:9,10.

5. മത്താ, 15:7     — യെശ, 29:13.

6. മർക്കൊ, 1:2   — യെശ, 40:3.

7. മർക്കൊ, 7:6   — യെശ, 29:13.

8. ലൂക്കൊ, 3:4    — യെശ, 40:3-5.

9. ലൂക്കൊ, 4:17  — യെശ, 61:1,2.

10. യോഹ, 1:23  — യെശ, 40:3.

11. യോഹ, 12:38 — യെശ, 53:1.

12. യോഹ, 12:39 — യെശ, 6:9,10.

13. യോഹ, 12:41 — യെശ, 53:1

14. പ്രവൃ, 8:28      — യെശ, 53:7,8.

15. പ്രവൃ, 8:30      — യെശ, 53:7,8.

16. പ്രവൃ, 8:32      — യെശ, 53:7,8.

17. പ്രവൃ, 28:25.   — യെശ, 6:9,10.

18. റോമ, 9:27.    — യെശ, 10:22,23.

19. റോമ, 9:29     — യെശ, 1:9.

20. റോമ, 10:16.  — യെശ, 53:1.

21. റോമ, 10:20.  — യെശ, 65:1.

യോഹന്നാൻ 12:38-41-ൽ യെശയ്യാ പ്രവചനത്തിൽ നിന്നും രണ്ടുദ്ധരണികൾ (53:1; 6:9,10) ഒരുമിച്ചു ചേർത്തിരിക്കുകയാണ്. ഇതു യെശയ്യാ പ്രവചനത്തിന്റെ ഏകത്വത്തെ വ്യക്തമാക്കുന്നു. റോമ, 9:27-ൽ; യെശ, 10:2, 23 എന്നീ വാക്യങ്ങളും, റോമ, 10:16, 20-ൽ യെശ, 53:1; 65:1 എന്നീ വാക്യങ്ങളും ഉദ്ധരിച്ചുകൊണ്ടു ‘യെശയ്യാവു പറഞ്ഞു’ എന്നു പൗലൊസ് രേഖപ്പെടുത്തി. പേർ പറയാതെ തന്നെ ഈ പ്രവചനത്തിൽ നിന്നുള്ള അനേകം ഉദ്ധരണികളും പരാമർശങ്ങളും പുതിയ നിയമത്തിലുണ്ട്. പഴയനിയമത്തിലെ സുവിശേഷകൻ എന്നാണ് യെശയ്യാവ് അറിയപ്പെടുന്നത്. നസറെത്തിൽ വച്ചു യേശു പരസ്യശുശ്രൂഷ ആരംഭിച്ചതുതന്നെ യെശയ്യാവ് 61-ൽ നിന്നു വായിച്ചു, അതു തന്നെ  ചൂണ്ടിക്കാണിക്കുന്നു എന്നു പ്രസ്താവിച്ചുകൊണ്ടാണ്. (ലൂക്കൊ. 4:17-21). 

അപ്പോക്രിഫാ ഗ്രന്ഥമായ പ്രഭാഷകനിൽ യെശയ്യാവ് 40:1, 61:1,2 എന്നീ ഭാഗങ്ങൾ ഉദ്ധരിച്ചശേഷം യെശയ്യാവ് സീയോനിൽ വിലപിച്ചവരെ സമാശ്വസിപ്പിച്ചുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. അതിൽ നിന്നും ബി.സി. രണ്ടാം നൂറ്റാണ്ടിൽ തന്നെ പ്രവചനത്തിന്റെ ഗ്രന്ഥകാരൻ യെശയ്യാവാണെന്നു വിശ്വസിച്ചിരുന്നതായി കാണാം. കോരെശ് ചക്രവർത്തി തന്നെക്കുറിച്ചു യെശയ്യാ പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങൾ (44:26-28; 45:1-6) വായിക്കുകയും പ്രവാസികൾക്കു മടങ്ങിപ്പോകുവാൻ അനുവാദം നല്കുകയും ചെയ്തു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചാവുകടൽ ചുരുളുകളിൽ 66 അദ്ധ്യായങ്ങളും തുടർച്ചയായി കാണപ്പെടുന്നു. പ്രവാസത്തിനു മുമ്പു ജീവിച്ചിരുന്ന സെഫന്യാവ്, നഹും, യിരെമ്യാവ് തുടങ്ങിയവർ യെശയ്യാ പ്രവചനത്തിന്റെ രണ്ടാം ഭാഗത്തു നിന്നും സൂചനകളോ ഉദ്ധരണികളോ നല്കുന്നുണ്ട്. (നഹും, 1:15 – യെശ, 52:7; യിരെ, 31:35 – യെശ, 51:15; യിരെ, 10:1-16 – യെശ, 41:7; 44:15-25; സെഫ, 2:15 – യെശ, 47:8, 10). മേല്പറഞ്ഞ പ്രവാചകന്മാരുടെ കാലത്തിനു മുമ്പു തന്നെ യെശയ്യാ പ്രവചനത്തിലെ അവസാന അദ്ധ്യായങ്ങൾ എഴുതപ്പെട്ടു കഴിഞ്ഞു എന്നു ഈ ഉദാഹരണങ്ങളിൽ നിന്നു മനസ്സിലാക്കാം. ബാബേൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ പ്രവചനങ്ങൾ (യെശ, 40-66അ.) നല്കിയ ഒരു പ്രവാചകൻ സ്വന്തം പേരു വെളിപ്പെടുത്താതെ അപ്രത്യക്ഷനായി എന്നതു അത്ഭുതമായിരിക്കുന്നു. അതിലേറെ അത്ഭുതകരമാണ് അജ്ഞാത കർത്തൃകങ്ങളായ രണ്ടോ മൂന്നോ രചനകൾ ഒരു ആമോസിന്റെ മകനായ യെശയ്യാവിന്റെ തലയിൽ ചുമത്തി എന്നത്. ഈ വൈരുദ്ധ്യകഥനങ്ങൾക്കു പരിഹാരം യെശയ്യാപ്രവചനത്തിന്റെ ഐക്യം അംഗീകരിക്കുക മാത്രമാണ്. 

പ്രധാന പ്രമേയം: യെശയ്യാപ്രവചനത്തിലെ പ്രധാനപ്രമേയം വീണ്ടെടുപ്പാണ്. ദൈവത്തിന്റെ മഹത്വം, പരിശുദ്ധി, പാപത്തോടുള്ള വെറുപ്പ്, വിഗ്രഹാരാധനയുടെ മൗഢ്യം, ദൈവത്തിന്റെ കൃപയും, കനിവും, ആർദ്രസ്നേഹവും, അനുസരണത്തിൻ്റെ അനുഗ്രഹങ്ങൾ എന്നിവ ആവർത്തിക്കപ്പെടുന്ന പ്രമേയങ്ങളാണ്. വാഗ്ദത്ത മശീഹയുടെ സ്വഭാവം വെളിപ്പെടുത്തുന്ന പ്രയോഗങ്ങൾ യെശയ്യാ പ്രവചനത്തിൽ സുലഭമാണ്. അത്ഭുതമന്ത്രി (9:6, ഒ.നോ. 25:1; 28:29; 29:14; 19:17; 40:10, 13), വീരനാം ദൈവം (9:6, ഒ.നോ. 30:29; 33:13; 40:17, 26; 42:13), നിത്യപിതാവു (9:6, ഒ.നോ. 26:4; 40:28; 45:17), സമാധാന പ്രഭു (9:6, ഒ.നോ. 26:12; 45:7; 52:7; 53:5:55:12; 57:19; 66:12). പ്രകൃതി സൗന്ദര്യത്തിന്റെ കറയറ്റ വർണ്ണന പ്രവചനത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാണ്. ഉദാ: 35അ. ‘പെരുവഴി’ പ്രവചനത്തിലിടയ്ക്കിടെ കാണാം. (11:16; 19:23; 33:8; 35:8; 36:2; 40:3; 49:11; 57:14; 62:10). രാജാവിന്റെയും രാജ്യത്തിന്റെയും ആഗമനത്തിനു വിഘ്നമായി നില്ക്കുന്ന എല്ലാ ദുർഘടങ്ങളും മാറുകയും യഹോവയുടെ മഹത്വം വെളിപ്പെടുകയും സകല ജഡവും ഒരുപോലെ അതിനെ കാണുകയും ചെയ്യും. (40:5).

പ്രധാന വാക്യങ്ങൾ: 1. “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടയിൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” യെശയ്യാ 6:8.

2. “അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.” യെശയ്യാ 7:14.

3. “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” യെശയ്യാ 9:6.

4.  സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” യെശയ്യാ 45:22.

5. “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.” യെശയ്യാ 53:4-6.

6. “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർ‍പ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർ‍വ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” യെശയ്യാ 65:25.

7. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർ‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?” യെശയ്യാ 66:1.

8. “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു.” യെശയ്യാ 66:22.

വിഷയാപഗ്രഥനം: I. യെഹൂദയെയും യെരൂശലേമിനെയും സംബന്ധിക്കുന്ന പ്രവചനങ്ങൾ: 1:1-12:6.

1. പൊതു മുഖവുര: 1:1:31.

2.  യിസ്രായേലിന്റെ ശുദ്ധീകരണവും സഹൃസാബ്ദ അനുഗ്രഹങ്ങളും: 2:1-4:6.

3. മുന്തിരിത്തോട്ടത്തെ കുറിച്ചുള്ള ഗീതം അഥവാ ഉപമ: 5:1-30.

4. പ്രവാചകന്റെ ദർശനവും നിയോഗവും: 6:1-13.

5. ഇമ്മാനുവേലിനെ കുറിച്ചുള്ള പ്രവചനം: 7:1-25.

6. അശ്ശൂർ ആക്രമണത്തെ കുറിച്ചുള്ള പ്രവചനം: 8:1-22.

7. മശീഹയെക്കുറിച്ചുള്ള പ്രവചനം: 9:1-21.

8. അശ്ശൂരിന്റെ ശിക്ഷ: 10:1-34.

9. മശീഹയുടെ വാഴ്ച: 11:1-12:6. ദേശം നാശത്തിലേക്ക്; രക്ഷകൻ രക്ഷിക്കുന്നു: 9:8-10:34. യിസ്രായേലിന്റെ ഭാവി പ്രത്യാശ: മശീഹയുടെ ഭരണം: 11:1-12:6. 

ll. ജാതികൾക്കെതിരെയുള്ള പ്രവചനങ്ങൾ: 13:1-23:18.

1. ബാബിലോൺ: 13:1-14:23 

2. അശ്ശൂർ: 14:24-27.

3. ഫെലിസ്ത്യ: 14:28-32.

4. മോവാബ്: 15:1-16:14.

5. ദമ്മേശെക്ക്: 17:1-14.

6. കുശ്: 18:1-7.

7. മിസ്രയീം: 19:1-25.

8. അശ്ശൂർ ആക്രമണം: 20:1-6.

9. മരുഭൂമി പ്രദേശങ്ങൾ: 21:1-22:25.

10. സോർ: 23:1-18.

Ill. രാജ്യസ്ഥാപനത്തെ സംബന്ധിച്ചുള്ള പ്രവചനം: 24:1-27:13 . 

IV. യെഹൂദയെയും അശ്ശൂരിനെയും സംബന്ധിച്ചുള്ള പ്രവചനങ്ങൾ: 28:1-35:10.

1. അപകടവും വീണ്ടെടുപ്പം: 28:1-33:24.

2. യഹോവയുടെ ദിവസം: 34:1-17.

3. സഹസ്രാബ്ദ വാഴ്ചയിലെ അനുഗ്രഹങ്ങൾ: 35:1-10.

V. ഹിസ്ക്കീയാ രാജാവിന്റെ വാഴ്ചയിലെ സംഭവങ്ങൾ: 36:1-39:8.

1. സൻഹേരീബിന്റെ ആക്രമണം: 36:1-37:38.

2. ഹിസ്കീയാവിന്റെ രോഗം, ശാന്തി ൾ, സ്തോത്രഗീതം: 38:1-22.

3. ഹിസ്കീയാവിന്റെ അഹങ്കാരം: 39:1-8.

VI . യിസ്രായേലിന്റെ ഭാവി മഹത്വം: 40:1-66:24. 

1. യിസ്രായേലിനു ആശ്വാസവും സുരക്ഷയും: 40:1-41:29.

2. യഹോവയുടെ ദാസൻ: 42:1-25. 

3. യിസായേലിന്റെ യഥാസ്ഥാപനം: 43:1-45:25.

4. ബാബിലോന്യ വിഗ്രഹങ്ങളുടെയും ബാബിലോണിന്റെയും തകർച്ച: 46:1-47:15.

5. യിസ്രായേലിന്റെ അവിശ്വസ്തത: 48:1-22.

VII. വീണ്ടെടുപ്പുകാരനായ മശീഹാ: 49:1-57:21.

1. മശീഹയുടെ വിളിയും വേലയും: 49:1-26.

2. അവന്റെ അനുസരണം: 50:1-11. 

3. യിസ്രായേലിന്റെ വീണ്ടെടുപ്പ്: 51:1-52:12.

4. മശീഹയുടെ കഷ്ടാനുഭവം: 52:13-53:12.

5. വീണ്ടെടുക്കപ്പെട്ട യിസ്രായേലിന്റെ സന്തോഷം: 54:1-17.

6. ആഗോള രക്ഷ: 55:1-13.

7. നീതിയ്ക്കായുള്ള ആഹ്വാനം: 56:1-57:21.

VII. അന്തിമ സംഘർഷവും ഭാവി മഹത്വവും: 58:1-66:24.

1. യഥാർത്ഥ അനുതാപം: 58:1-14.

2. സീയോന്റെ വീണ്ടെടുപ്പുകാരൻ: 59:1-21.

3. സീയോന്റെ ഭാവി മഹത്വം: 60:1-22.

4. പീഡിതർക്കു സദ്വർത്തമാനം: 61:1-11.

5. യെരുശലേമിന്റെ ഭാവി മഹത്വം: 62:1-11.

6. യിസ്രായേലിന്റെ ശത്രുക്കളുടെമേൽ മശീഹയുടെ ജയം: 63:1-14.

7. ശേഷിപ്പിന്റെ പ്രാർത്ഥന: 63:15-64:12.

8. പുതിയ ആകാശവും പുതിയ ഭൂമിയും: 65:1-25.

9. സീയോന്റെ ഭാവി പ്രത്യാശ: 66:1-24.

Leave a Reply

Your email address will not be published. Required fields are marked *