പെസഹപ്പെരുനാൾ

പെസഹപ്പെരുനാൾ

യിസ്രായേല്യരുടെ മൂന്നു വാർഷികോത്സവങ്ങളിൽ എറ്റവും പ്രധാനപ്പെട്ടതാണ് പെസഹ. ചരിത്രപരമായും മതപരമായും അതിനു പ്രാധാന്യമുണ്ട്. പെസഹാപെരുനാളെന്നും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളെന്നും ഇതിനെ അഭിന്നമായി വിളിക്കുന്നു. എന്നാൽ ഇവരണ്ടും രണ്ടാണ്. പെസഹായാഗത്തെയും ആ യാഗത്തെത്തുടർന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനെയും വിവേചിക്കുന്നതിന് രണ്ടാമത്തേതിനെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ എന്നു വിളിക്കുന്നു. (ലേവ്യ, 23:5). നീസാൻ മാസം (മാർച്ച്/ഏപിൽ) 14-ാം തീയതി വൈകുന്നേരമാണ് പെസഹ ആചരിക്കുന്നത്. അതിനെ തുടർന്നുള്ള എഴു ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളാണ്. (ലേവ്യ, 23:5-6). നീസാൻ മാസം 15-ാം തീയതിയെ പെസഹയുടെ പിറ്റെന്നാൾ എന്നു പറയുന്നു. (സംഖ്യാ, 33:3, യോശു, 5:11). ഉത്സവത്തെ മുഴുവനും അതായതു പെസഹ സന്ധ്യയെയും ഉൾപ്പെടുത്തി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ എന്നു പറയുന്നു. (പുറ, 23:15, ലേവ്യ, 23:6, എസാ, 6:22, ലൂക്കൊ, 22:1,7, അപ്പൊ, 12:3, 20:6). എന്നാൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിന് യെഹൂദന്മാർ സാധാരണയായി പെസഹ എന്ന ലളിതമായ പേരാണ് ഉപയോഗിക്കുന്നത്. (2ദിന, 30:15, 35:1,11, മർക്കൊ, 14 :1). ന്യായപ്രമാണ കല്പനയനുസരിച്ചു് ശാരീരിക ദൗർബ്ബല്യം ഇല്ലാത്തവരും കാർമ്മികമായി ശുദ്ധിയുള്ളവരും ആയി എല്ലാ പുരുഷന്മാരും സംബന്ധിക്കേണ്ട മൂന്നു മഹോത്സവങ്ങളിൽ ഒന്നാണിത് (പുറ, 23:17, ആവ, 16:16). മറ്റു രണ്ടുത്സവങ്ങൾ വാരോത്സവം അഥവാ പെന്തെക്കൊസ്ത്, കൂടാരപ്പെരുനാൾ എന്നിവയാണ്.

പെസഹാസ്ഥാപനം: മിസ്രയീമിനെ പീഡിപ്പിച്ച പത്താമത്തെ ബാധയിൽ (കടിഞ്ഞുൽ സംഹാരം) നിന്നും യിസ്രായേല്യർ സംരക്ഷിക്കപ്പെട്ടതിന്റെയും മിസ്രയീമ്യദാസ്യത്തിൽ നിന്നു വിടുവിക്കപ്പെട്ടതിന്റെയും സ്മരണയായിട്ടാണ് പെസഹാ ആചരിക്കുന്നത്. (പുറ, 12:1-28). ഈ വിടുതലിനു ശേഷം യിസ്രായേൽ മക്കളെ യഹോവ തന്റെ ജനമായി സികരിച്ചു. അവരുടെ ഈജിപ്റ്റിൽ നിന്നുള്ള ബാഹ്യമായ വേർപാടിനെ തുടർന്നു ജാതീയ പ്രകൃതിയിൽ നിന്നുള്ള എല്ലാ ആന്തരികമായ വേർപാടിനും ദൈവികപ്രതിഷ്ഠ ആവശ്യമിയിരുന്നു. പെസഹയിലൂടെ ഈ പ്രതിഷ്ഠ അവർക്കു ലഭിച്ചു. കൃപയുടെ പുതിയ ജീവിതത്തിലേക്കും ദൈവവുമായുള്ള കട്ടായ്മയിലേക്കും ഉള്ള യിസ്രായേൽ ജനനത്തിൻ്റെ അടിസ്ഥാനമിട്ട ഉത്സവമാണ് പെസഹ. (ഹോശേ, 2:15, പുറ, 6:6-7).

പെസഹാചരണം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിനു തൊട്ടുമുമ്പു പെസഹ ആദ്യമായി സ്ഥാപിച്ചപ്പോൾ താഴെ പറയുന്ന രീതിയിലാണു പെസഹ ആഘോഷിച്ചത്. എല്ലാ കുടുംബത്തലവന്മാരും ഒരു വയസു പ്രായമുള്ള ഊനമില്ലാത്ത ആൺ ചെമ്മരിയാടോ, കോലാടോ നീസാൻ മാസം 10-ാം തീയതി തിരഞ്ഞെടുക്കണം. (പുറ, 12:3). നീസാൻ മാസം 14-ാം തീയതി സന്ധ്യാസമയത്ത് അതിനെ അറുക്കും. (പുറ, 12:6). കറാത്യ യെഹൂദന്മാരുടെ അഭിപ്രായത്തിൽ സൂര്യാസ്തമയത്തിനും പൂർണ്ണമായ ഇരുട്ടിനും ഇടയ്ക്കാണ് കുഞ്ഞാടിനെ അറുക്കേണ്ടതുണ്ട്. എന്നാൽ പരീശന്മാർക്കും റബ്ബിമാർക്കും അസ്തമയത്തിന് സൂര്യൻ ഇറങ്ങിപ്പോകുന്ന സമയമാണ് സന്ധ്യ (വൈകുന്നേരം 3-നും 6-നും മദ്ധ്യേ). അറുത്ത മൃഗത്തിന്റെ രക്തത്തിൽ ഈസോപ്പു മുക്കി വാതിലിന്റെ കട്ടിളക്കാൽ രണ്ടിന്മേലും കുറുമ്പടി മേലും പുരട്ടും. പെസഹ ആചരിക്കുന്ന ഭവനത്തിലാണ് ഇത് ചെയ്യുന്നത്. അതിനുശേഷം ഒരസ്ഥിപോലും ഒടിക്കാതെ ആടിന്റെ മാംസം ചുട്ടുതിന്നും. പരിച്ഛേദനം ഏറ്റ അടിമകളും പരദേശികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവരും ആടിന്റെ മാംസം തിന്നും. പെസഹ ആചരിക്കുന്ന കുടുംബം ചെറുതാണെങ്കിൽ അയൽക്കാരും കൂടെ മാംസം തിന്നുന്നതിൽ പങ്കുചേരും. പെസഹയുടെ അതേ രാത്രിതന്നെ പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതിനെ തിന്നും. അന്നു വൈകുന്നേരം പെസഹ കഴിക്കുന്നവർ അര കെട്ടിയും കാലിനു ചെരിപ്പിട്ടും കയ്യിൽ വടിപിടിച്ചും കൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെട്ടു പോകാൻ ഒരുങ്ങിയ നിലയിലാണ് പെസഹ കഴിക്കുന്നത്. ഭക്ഷിക്കാതെ ശേഷിക്കുന്ന മാംസം പിറ്റേ ദിവസം രാവിലെ ചുട്ടുകളയും. വീടിനുപുറത്തു അതു കൊണ്ടുപോകാൻ പാടില്ല. (പുറ, 12:1-13, 21-23, 28, 43-51). സ്ഥിരമായ പെസഹയിൽനിന്നു വ്യത്യസ്തമായ ഇതിനെ ‘ഈജിപ്ഷ്യൻ’ പെസഹ എന്നു വിളിക്കുന്നു. പാപയാഗത്തിന്റെ സൂചന ഉൾക്കൊള്ളുന്ന പെസഹ കുഞ്ഞാടു ഒരു യാഗമായിരുന്നു. പങ്കാളികൾക്കു പകരം കുഞ്ഞാടു കഷ്ടം സഹിച്ചു. സ്ഥിരമായ ഒരു പ്രത്യേക വിശുദ്ധമന്ദിരം ഇല്ലാത്തതുകൊണ്ടു എല്ലാ വീടുകളും മന്ദിരങ്ങളും യാഗപീഠങ്ങളുമായി മാറി. കട്ടിളക്കാലിന്മേലും കുറുമ്പടി മേലും പുരട്ടുന്ന രക്തം ആ ഗൃഹം അനുകമ്പാർഹം എന്നു ചൂണ്ടിക്കാണിക്കുന്നു. പാപം ക്ഷമിക്കുന്നതിലൂടെ സിദ്ധമായ ദയയെയും നിരപ്പിനെയും തുടർന്നു ഭക്ഷണം കഴിക്കും. അങ്ങനെ യാഗം ഒരു കൂദാശയായും യാഗ മാംസം കൃപാമാദ്ധ്യമമായും മാറും. പുളിപ്പില്ലാത്ത അപ്പം ആത്മീയ വിശുദ്ധിയുടെ പ്രതീകമാണ്. യിസ്രായേല്യർ മിസ്രയീമിൽ അനുഭവിച്ച തിക്താനുഭവങ്ങളുടെ അടയാളമാണ് കൈപ്പുചീര.

യാഗങ്ങൾ: ഭോജനയാഗത്തോടും പാനീയയാഗത്തോടും ഒപ്പം പതിവായി രാവിലെയും വൈകുന്നേരവും നടത്തുന്ന യാഗങ്ങൾ. രണ്ടു കാളക്കിടാങ്ങൾ, ഒരു ആട്ടുകൊറ്റൻ, ഒരു വയസു പ്രായമുള്ള ഏഴു ആട്ടിൻകുട്ടി എന്നിവ അവയുടെ ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടി അർപ്പിക്കുന്നു. ഇവ രാവിലെയുള്ള യാഗത്തിനുശേഷം നടത്തുന്നതാണ്. (സംഖ്യാ, 28:19-24).

സഭായോഗം: ഉത്സവത്തിന്റെ ഒന്നാം ദിവസവും ഏഴാം ദിവസവും വിശുദ്ധസഭായോഗം കൂടണം. ആഹാരം പാകം ചെയ്യുന്നതു ഒഴികെ മറ്റെല്ലാ ജോലിയിൽ നിന്നും വിശ്രമിക്കണം. ഇടയ്ക്കുള്ള ദിവസങ്ങളിൽ എല്ലാ ജോലിയും ചെയ്യാം. എന്നാൽ ഇതിനിടയിൽ ശബ്ബത്തു വന്നാൽ ശബ്ബത്തു വളരെ നിഷ്ഠയായി ആചരിക്കണം. ശബ്ബത്തു അർപ്പണത്തിനു ശേഷമേ ഉത്സവാർപ്പണം നടത്തുകയുള്ളൂ. ഉത്സവത്തിന്റെ രണ്ടാം ദിവസം (നീസാൻ-16) പുതിയ കൊയ്ത്തിന്റെ ആദ്യത്തെ യവക്കറ്റ പ്രതീകാത്മകമായി നീരാജനം ചെയ്ത ദൈവസന്നിധിയിൽ അർപ്പിക്കണം. യാഗപീഠത്തിൽ ദഹിപ്പിക്കാൻ പാടില്ല. ഇതോടൊപ്പം ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അതിന്റെ ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടെ ഹോമയാഗമായി അർപ്പിക്കണം. ഈ അർപ്പണത്തിനു മുമ്പു പുതിയ വിളവിന്റെ അപ്പമോ മലരോ തിന്നാൻ പാടില്ല. (ലേവ്യ, 23:9-14). ദൈവസന്നിധിയിൽ വരുന്നവർ ഹോമയാഗവും വിശുദ്ധയാഗവുമായ കാളയെയും ആടിനെയും സ്വമേധയാ കൊണ്ടുവരികയും യാഗഭോജനം കഴിക്കുകയും വേണം. (പുറ, 23:15, ആവ, 16:2). വിശുദ്ധ സഭായോഗത്തോടും വിശ്മമത്തോടും കൂടെ 2-ാം തീയതി ഉത്സവം അവസാനിക്കും.

ചരിത്രം: യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്നും പുറപ്പെട്ടു വന്നതിന്റെ തലേദിവസം വൈകുന്നേരം പെസഹ ആചരിച്ചു. (പുറ, 12:28). തുടർന്നു പുറപ്പാടിനു രണ്ടുവർഷത്തിനു ശേഷവും പെസഹ ആചരിച്ചു. (സംഖ്യാ, 9:1-5). അനന്തരം കനാനിൽ പ്രവേശിച്ചതുവരെ പെസഹ ആചരിച്ചില്ല. (യോശു, 5:10). ബാബിലോന്യ പ്രവാസത്തിനും വാഗ്ദത്ത നാട്ടിലേക്കുള്ള പ്രവേശനത്തിനും മദ്ധ്യ മുന്നു പ്രാവശ്യം മാത്രം പെസഹ ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1. ശലോമോൻ – (2ദിന, 8:12-13). 2. യെഹിസ്കീയാവ് – ദേശീയാരാധന പുനഃസ്ഥാപിച്ചപ്പോൾ. (2ദിന, 30:15). 3. യോശീയാവ് – (2രാജാ, 23:21, 2ദിന, 35:1-19) എന്നിവരുടെ കാലങ്ങളിൽ. എന്നാൽ ഈ കാലങ്ങളിൽ മാത്രമേ പെസഹ ആഘോഷിച്ചുള്ളു എന്നു അനുമാനിക്കുവാൻ നിവൃത്തിയില്ല. പില്ക്കാലത്തു കൃത്യനിഷ്ഠയോടും സാർവ്വത്രികമായും പെസഹ ആഘോഷിച്ചു.

പെസഹ പ്രവാസാനന്തരം: ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്നശേഷം പെസഹ കൃത്യമായും ചിട്ടയായും ആചരിച്ചു തുടങ്ങി. പെസഹയുടെ നിയമം, രീതി, അനുഷ്ഠാനം എന്നിവ കൃത്യമായി രേഖപ്പെടുത്തി. ഇവയെല്ലാം യേശുക്രിസ്തുവിന്റെയും അപ്പൊസ്തലന്മാരുടെയും കാലത്തുള്ളതുപോലെ ആയിരുന്നു. അതിനാൽ പുതിയനിയമം മനസ്സിലാക്കുന്നതിനു അവയെക്കുറിച്ചുള്ള അറിവ് സഹായമാണ്.

മഹാശബ്ബത്ത്: നീസാൻ മാസം 10-ാം തീയതി: പെസഹയ്ക്ക് തൊട്ടുമുമ്പുള്ള ശബ്ബത്താണ് മഹാശബ്ബത്ത്. പാരമ്പര്യം അനുസരിച്ച് നീസാൻ മാസം 10-ാം തീയതി പെസഹ കുഞ്ഞാടിനെ തിരഞ്ഞെടുക്കണം. അതു ശബ്ബത്തിലാണ്. അതു കൊണ്ടാണ് ഈ ദിവസത്തെ മഹാശബ്ബത്തു എന്നു വിളിക്കുന്നത്. പില്ക്കാല നിയമം അനുസരിച്ച് കുഞ്ഞാടിനെ നാലുദിവസം മുമ്പ് വേർതിരിക്കേണ്ടതില്ല. എന്നാൽ ജനത്തോട് കടമകളെക്കുറിച്ചു അവരെ ഉപദേശിക്കുന്നതിനു ശബ്ബത്ത് പ്രയോജനപ്പെടുത്തി. പൊതുവായ അനുഷ്ഠാനങ്ങൾ കൂടാതെ ഈജിപ്റ്റിൽ നിന്നുള്ള വിടുതലിനെ ഒാർത്തുകൊണ്ടുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തും. ദൈവത്തിനു യിസ്രായേല്യരോടുള്ള പ്രത്യേക സ്നേഹവും പെസഹ ആചരിക്കേണ്ട അവരുടെ കടമയും ശബ്ബത്തിൽ ജനങ്ങളോടു വിവരിക്കും. അന്നത്തെ പാഠഭാഗമായി മലാഖി 3:1-4:6 വായിക്കുകയും ഉത്സവത്തെ സംബന്ധിക്കുന്ന നിയമങ്ങളെയും ഗാർഹിക കടമകളെയും വിശദമാക്കി പ്രസംഗിക്കുകയും ചെയ്യും. (യോഹന്നാൻ 19:31-ൽ പറയുന്ന ശബ്ബത്ത് ഇതായിരിക്കണം.

നീസാൻ 13-ാം തീയതി: 13-ാം തീയതി വൈകുന്നേരം മുതൽ 14-ാം തീയതി വൈകുന്നേരം വരെ പെസഹയുടെ ‘ഒരുക്കനാൾ’ ആണ്. (യോഹ,19:14). ഗൃഹനാഥൻ മെഴുകുതിരിയുടെ വെളിച്ചത്തിൽ പുളിപ്പു മുഴുവൻ അന്വേഷിച്ചു ശേഖരിക്കും. അന്വേഷണത്തിന്റെ പ്രാരംഭമായി ഈ ആശീർവാദം പറയും. “അവിടുത്തെ കല്പനകളാൽ ഞങ്ങളെ വിശുദ്ധീകരിക്കുകയും പുളിപ്പു മാറ്റാൻ കല്പിക്കുകയും ചെയ്ത സർവ്വ പ്രപഞ്ചത്തിന്റെയും രാജാവേ, ഞങ്ങളുടെ ദൈവമായ കർത്താവേ അവിടുന്നു വാഴ്ത്ത പ്പെടട്ടെ.” അന്വേഷണത്തിനുശേഷം ഇങ്ങനെ പറയും; “എനിക്കു കണ്ടെത്താൻ കഴിയാതെ എന്റെ കൈവശമുളള പുളിപ്പു ശൂന്യമാണെന്നു കണ്ടാലും; അതു ഭൂമിയിലെ പൊടിയായി കണക്കാക്കപ്പെടും.”

നീസാൻ 14-ാം തീയതി: നീസാൻ പതിനാലാം തീയതി വൈകുന്നേരം വരെയുള്ള ദിവസം ‘പെസഹയുടെ ഒരുക്കനാൾ’ അഥവാ ‘പെസഹയുടെ ഒന്നാം ദിവസം’ ആണ്. (ലേവ്യ, 23:5-7). തുന്നൽക്കാർ, ക്ഷുരകർ, അലക്കുകാർ എന്നിവർ ഒഴികെയുള്ള എല്ലാ കരകൗശലവിദഗ്ദ്ധരും പലിസ്തീനിലെ വ്യത്യസ്ത പ്രദേശങ്ങളിൽ നിലവിലുളള കീഴ്വഴക്കം അനുസരിച്ച് രാവിലെ മുതലോ ഉച്ചമുതലോ വേല നിർത്തും. ഉച്ചയ്ക്ക് ശേഷം പുളിപ്പുളളതൊന്നും ഭക്ഷിക്കുവാൻ പാടില്ല. പുളിപ്പുളളവ ശേഷിക്കുന്നു എങ്കിൽ അവ ചുട്ടുകളയേണ്ടതാണ്. ലേവ്യനിയമപ്രകാരം ശുദ്ധരും ശാരീരിക ദൗർബ്ബല്യം ഇല്ലാത്തവരും ആയി എല്ലാ യിസായേൽമക്കളും 14-ാം തീയതി പ്രാപ്തിയുള്ളതു പോലെ വഴിപാടുമായി കർത്താവിന്റെ സന്നിധിയിൽ ചെല്ലണം. (പുറ, 23:15, ആവ, 16:16-17). നിയമപരമായി വിശുദ്ധമന്ദിരത്തിലേക്കു വരുവാൻ സ്ത്രീകൾ ബാദ്ധ്യസ്ഥരല്ല. എന്നാൽ അവരെ അതിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടില്ല. (1ശമൂ,1:7, ലൂക്കൊ, 2:41-42).

പെസഹാ കുഞ്ഞാടിന്റെ അർപ്പണം: പെസഹാ കുഞ്ഞാട് ഊനമില്ലാത്തതും എട്ടു ദിവസത്തിനും ഒരു വർഷത്തിനും ഇടയ്ക്കു പ്രായമുള്ളതും ആയിരിക്കണം. ദൈവാലയത്തിലേക്കു പോകുന്ന പത്തിൽ കുറയാത്തതും 20-ൽ കൂടാത്തതും ആയ ഒരു സംഘത്തിന് ഒരാട്ടിൻകുട്ടി വേണം. നിരന്തരമുളള സന്ധ്യായാഗത്തിൽ (പുറ, 29:38-39) യാഗമൃഗത്തെ കൊല്ലുന്നത് 8.30 മണിക്കും (2.30 p.m) അർപ്പിക്കുന്നതാ 9.30 മണിക്കും (3.30 p.m) ആണ്. എന്നാൽ നീസാൻ 14-ന് യാഗമഗത്തെ കൊല്ലുന്നത് 1.30 p.m-നും അർപ്പിക്കുന്നത് 2.30 p.m-നും ആണ്. ഇത് പതിവിൽ നിന്നും ഒരു മണിക്കൂർ മുമ്പാണ്. എന്നാൽ നീസാൻ 14 വെള്ളിയാഴ്ചയാണ് വരുന്നതെങ്കിൽ മൃഗത്തെ 12:30-ന് അറുക്കുകയും 1:30-ന് അർപ്പിക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ശബത്ത് ലംഘനം ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് രണ്ടു മണിക്കൂർമുമ്പ് ചെയ്യുന്നത്.

സുഗന്ധധൂപം കത്തിക്കുന്നതിനു മുമ്പു പെസഹായാഗം അർപ്പിക്കേണ്ടതാണ്. മൂന്നു ഉത്സവവിഭാഗങ്ങളിൽ ആദ്യത്തേതിനെ പെസഹാ കുഞ്ഞാടുകളുമായി പുരോഹിതന്മാരുടെ പ്രാകാരത്തിനുള്ളിൽ പ്രവേശിപ്പിക്കും. ഓരോ വിഭാഗത്തിലും 30-ൽ കുറയാതെ ആളുകൾ ഉണ്ടാവും. ഉടൻ തന്നെ കവാടം അടയ്ക്കും. പുരോഹിതന്മാർ മൂന്നു പ്രാവശ്യം വെളളി കാഹളം ഊതുമ്പോൾ പെസഹ അറുക്കപ്പെടും. ഹോമയാഗപീഠം വരെ പ്രാകാരത്തിൽ നെടുകെ പുരോഹിതന്മാർ രണ്ടു നിരയായി നില്ക്കും. ഒരു നിരയിലുളളവർ സ്വർണ്ണപാത്രങ്ങളും മറ്റേ നിരയിലുള്ളവർ വെളളിപാത്രങ്ങളും വഹിച്ചിരിക്കും. ഓരോ യിസ്രായേല്യനും തനിക്കുവേണ്ടി കൊന്ന പെസഹാകുഞ്ഞാടിന്റെ രക്തം അവയിലെടുത്ത് അടുത്തു നില്ക്കുന്ന പുരോഹിതന്റെ കയ്യിൽ കൊടുക്കും. രക്തം നിറച്ച് പാത്രം കൈമാറി യാഗപീഠത്തിനടുത്തുളള പുരോഹിതന്റെ കയ്യിൽ എത്തും. ആ പുരോഹിതൻ യാഗപീഠത്തിന്റെ ചുവട്ടിൽ രക്തം ഒഴിക്കും. ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുമ്പോൾ ലേവ്യർ പാടും. തുടർന്നു യാഗം അർപ്പിച്ച് മൃഗങ്ങളെ പ്രാകാരത്തിൽ കൊളുത്തുകളിൽ തൂക്കിയിടും. തുടർന്നു തൊലിയുരിച്ച് കുടലുകൾ നീക്കി വെടിപ്പാക്കി അകത്തുള്ള മേദസ്സ് നീക്കി ഒരു പാത്രത്തിൽ വച്ച് ഉപ്പിട്ട് ഹോമയാഗപീഠത്തിന്മേൽ അഗ്നിയിൽ വെക്കും. അതോടുകൂടി യാഗം പൂർത്തിയാകും.

പെസഹാഭോജനം: അതിഥികൾ ഭംഗിയായി ഉത്സവവസ്ത്രം ധരിച്ചു സന്തോഷത്തോടു കൂടെ പെസഹാ മേശയ്ക്ക് ചുറ്റും സ്വസ്ഥരായി ഇരിക്കും. ആ സമയം അവർ രാജാവിന്റെ മക്കളെപ്പോലെയാണ്. ഇതു പ്രകടമാക്കുന്നതിന് ഭോജനത്തിന്റെ ഒരംശമെങ്കിലും ചരിഞ്ഞിരുന്നു ഭക്ഷിക്കേ ണ്ടതാണ്. ഇടതു കൈമുട്ടു മേശയിൽ വച്ച് തല കയ്യിൽ കൊടുത്തു് ഇരിക്കണം. വലതുകൈയുടെ സ്വത്രന്തമായ ചലനത്തിന് ആവശ്യമുള്ള ഇടംവിട്ടാണ് ഓരോ അതിഥിയും ഇരിക്കേണ്ടത്. യോഹന്നാൻ ക്രിസ്തുവിന്റെ മാർവ്വിടത്തിൽ ചാരിയതും അതിനുശേഷം നെഞ്ചോടു ചാഞ്ഞതും എങ്ങനെയാണെന്നു ഇതിൽ നിന്നും വ്യക്തമാണ്. (ലൂക്കൊ, 22:14-23, യോഹ, 13:23-25). ഗൃഹനാഥൻ (നായകൻ) മാന്യസ്ഥാനം വഹിക്കും. ആദ്യപാനപാത്രത്തിനു അദ്ധ്യക്ഷൻ ആശീർവാദം പറയും. അതോടുകൂടി പെസഹ അത്താഴം ആരംഭിക്കും. പാനപാത്രം കുടിച്ചു കഴിഞ്ഞശേഷം ഒരു പാത്രം വെള്ളവും തുവർത്തും കൈമാറുകയോ അതിഥികൾ കൈകഴുകുവാൻ എഴുന്നേല്ക്കുകയോ ചെയ്യും. (യോഹ, 13:4,5,12). വീണ്ടും ആശീർവാദം പറയും. തുടർന്നു പെസഹാഭോജനം ഒരുക്കിയ മേശവയ്ക്കും. അദ്ധ്യക്ഷൻ കയ്പ്പുചീര ചാറിൽ മുക്കി ഭക്ഷിക്കുകയും മറ്റുള്ളവർക്കു കൊടുക്കുകയും ചെയ്യും. (മത്താ, 26:23, യോഹ, 13:26). ഒട്ടും താമസിയാതെ മേശപ്പുറത്തുനിന്നും പാത്രങ്ങൾ മാറ്റിയ ശേഷം രണ്ടാമത്തെ പാനപാത്രം നിറയ്ക്കും. അപ്പോൾ പുതൻ പിതാവിനോടു ഇപ്രകാരം ചോദിക്കും: “മറ്റു രാത്രികളിൽ നിന്നും ഈ രാത്രിക്കുള്ള പ്രത്യേകത എന്താണ്? മറ്റു രാത്രികളിലെല്ലാം നാം പുളിപ്പുളളതോ പുളിപ്പില്ലാത്തതോ ആയ അപ്പം ഭക്ഷിക്കുന്നു; എന്നാൽ ഈ രാത്രി പുളിപ്പില്ലാത്ത അപ്പം മാത്രം. മറ്റു രാത്രികളിലെല്ലാം നാം ഏതു ചീരയും ഭക്ഷിക്കുന്നു; എന്നാൽ ഈ രാതി കൈപ്പു ചീര മാത്രം. മറ്റു രാത്രികളിലെല്ലാം നാം ഇറച്ചി ചുട്ടോ, തിളപ്പിച്ചോ കഴിക്കുന്നു; എന്നാൽ ഇന്നു ചുട്ടതു മാത്രം. മറ്റു രാത്രികളിലെല്ലാം നാം (ചീര) ഒരു പ്രാവശ്യം മാത്രം മുക്കും; എന്നാൽ ഈ രാത്രി രണ്ടു പ്രാവശ്യം.” മറുപടിയായി അബ്രാഹാമിന്റെ പിതാവായി തേരഹ് മുതൽ ഉളള ദേശീയ ചരിത്രവും മിസയീമിൽ നിന്നുള്ള യിസ്രായേലിന്റെ വിടുതലും ന്യായപ്രമാണ ദാനവും എല്ലാം ഗൃഹനാഥൻ വ്യക്തമായി വിവരിക്കും. പെസഹാപാത്രങ്ങൾ മേശപ്പുറത്തു തിരികെ വയ്ക്കും. തുടർന്നു ക്രമമായി പെസഹാമാംസം വെച്ചിട്ടുള്ള പാത്രവും കൈപ്പുചീരയുള്ള പാത്രവും പുളിപ്പില്ലാത്ത അപ്പത്തിന്റെ പാത്രവും അദ്ധ്യക്ഷൻ എടുത്തു ഓരോന്നിന്റെയും പ്രാധാന്യം വിശദമാക്കും. ഹല്ലേലിന്റെ ആദ്യ ഭാഗം (സങ്കീ, 113-114) പാടി ഒടുവിലായി സ്തോത്രം ചെയ്യും. “ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നും വീണ്ടെടുക്കുകയും ഞങ്ങളെ വീണ്ടെടുക്കുകയും ചെയ്ത പ്രപഞ്ചരാജാവായ ഞങ്ങളുടെ ദൈവമായ യഹോവേ നീ വാഴ്ത്തപ്പെട്ടവൻ” തുടർന്നു രണ്ടാമത്തെ പാനപാത്രം കുടിക്കുകയും മുമ്പിലത്തെ പ്രാർത്ഥന ചൊല്ലി കൈകൾ കഴുകുകയും ചെയ്യും. പുളിപ്പില്ലാത്ത അപ്പത്തിലൊന്നു മുറിച്ചു സ്തോത്രം ചെയ്യും.

പുളിപ്പില്ലാത്ത അപ്പവും, കൈപ്പുചീരയും പെസഹ കുഞ്ഞാടുമാണ് പെസഹ അത്താഴത്തിൽ ഉൾക്കൊള്ളു ന്നത്. അതിനുശേഷം മറ്റൊന്നും കഴിക്കാൻ പാടില്ല. ഇതിൽ പങ്കെടുക്കുന്നവരുടെ അവസാനഭക്ഷണം തന്മൂലം ഈ മാംസം ആയിരിക്കും. ഒടുവിൽ ‘അഫികൊമെൻ’ എന്നു വിളിക്കുന്ന ഒരു കഷണം പുളിപ്പില്ലാത്ത അപ്പം കഴിച്ചു പെസഹ അത്താഴം അവസാനിപ്പിക്കും. കൈകൾ വീണ്ടും കഴുകി മൂന്നാമത്തെ പാനപാത്രം നിറച്ച് ഭോജനാനന്തരം ആശീർവാദം പറയും. നാലാമത്തെ പാനപാത്രത്തോടൊപ്പം ഹല്ലേലിന്റെ രണ്ടാംഭാഗം (സങ്കീ, 115-118) പാടും. അതിൽനിന്നും ഈ പാത്രത്തിന് ഹല്ലേൽ പാത്രം എന്ന പേർ ലഭിച്ചു.

ചെറു പെസഹ: രണ്ടാമത്തെ പെസഹ അഥവാ ചെറുപെസഹാ ലേവ്യനിയമപ്രകാരമുള്ള അശുദ്ധിയുള്ളവർക്കും പെസഹ കഴിക്കാവാൻ സാധിക്കാതെ ദൂരയാത്രയിലായിരിക്കുന്നവർക്കും ഒരു മാസം കഴിയുമ്പോൾ ‘ഇയ്യാർ 14-ാം തീയതി’ രണ്ടാമത്തെ അഥവാ ചെറുപെസഹ ആചരിക്കാം. (സംഖ്യാ, 9:9-12). ഈ രണ്ടാമത്തെ പെസഹയിൽ പുളിപ്പില്ലാത്തതും പുളിപ്പുള്ളതുമായ അപ്പം വീടുകളിൽ സൂക്ഷിക്കാം. പെസഹാഭോജനത്തിന് ഹല്ലേൽ പാടേണ്ടതില്ല. അശുദ്ധന് ഈ അത്താഴം കഴിക്കാൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *